Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

Apr 29, 2010

ഐപിഎല്‍ എന്ന അശ്ലീലം

ഐപിഎല്ലിന്റെ പേരില്‍ ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങള്‍ക്ക് മറുപടി പറയാനുള്ള ധാര്‍മികവും നിയമപരവുമായ ബാധ്യത മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനുണ്ടെന്ന് ജെജെ

What do they know of cricket who only know of cricket? - CLR James, 1901-89

ഒരുകൂട്ടം ആരോപണങ്ങളുടെ പേരില്‍ തത്കാലത്തേക്ക് പുറത്താക്കപ്പെട്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കമ്മിഷണര്‍ ലളിത് മോഡി കേള്‍ക്കാന്‍ സാധ്യതയുള്ള ഒരു പേരല്ല കാള്‍ മാര്‍ക്സിന്റേത്. എന്നാല്‍ പ്രമുഖചരിത്രകാരനും, മനുഷ്യാവകാശ പ്രവര്‍ത്തകനും, അതിലുമുപരി മാര്‍ക്സിസ്റ്റ് ചിന്തകനുമായ സിഎല്‍‌ആര്‍ ജെയിംസിനെ ഒരു പക്ഷേ മോഡി കേട്ടിട്ടുണ്ടാകും. ക്രിക്കറ്റുകളിയുടെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തവും, മനോഹരവുമായ പുസ്തകം ഈ വെസ്റ്റിന്ത്യന്‍ (ട്രിനിഡാഡ്) ചിന്തകന്റേതാണ് -- ഒരു ബൗണ്ടറിക്കപ്പുറം (Beyond A Boundary). മോഡിക്കു രുചിച്ചാലും ഇല്ലെങ്കിലും, ക്രിക്കറ്റിനു ഒരു വര്‍ഗസ്വഭാവമുണ്ടെന്നും, കളി പലപ്പോളും ഒരു വര്‍ഗപ്രശ്നത്തിന്റെ ഘടനയിലേക്കു ബൗണ്‍സു ചെയ്തു പോകുന്നുണ്ടെന്നും ജെയിംസ് ചിന്തിച്ചു. വെസ്റ്റ് ഇന്ത്യന്‍, ഇംഗ്ലീഷ് ക്രിക്കറ്റ് ചരിത്രത്തെ ഒരു വര്‍ഗവിശകലന രീതിയില്‍ വായിച്ചെടുക്കുകയായിരുന്നു സിഎല്‍‌ആര്‍ ബൗണ്ടറി ലൈനിനകത്തു നടക്കുന്ന കളികള്‍ക്കും (കാര്യങ്ങള്‍ക്കും) ബൗണ്ടറിക്കു പുറത്തുള്ള കളികള്‍ക്കും (കാര്യങ്ങള്‍ക്കും) തമ്മില്‍ ഇഴപിരിക്കാനാവത്ത ബന്ധമുണ്ടെന്നു പറഞ്ഞ പുസ്തകമായിരുന്നു അത്. കുടുംബങ്ങളുടെ, ദേശങ്ങളുടെ, രാജ്യങ്ങളുടെ ചരിത്രത്തില്‍ സക്രിയവും, അതേസമയം, സംഘര്‍ഷാത്മകവുമായി ഇടപെട്ടുകൊണ്ടാണ് ക്രിക്കറ്റിന്റെ പ്രശ്നപരിസരം വികസിക്കുന്നത്. അതിനാല്‍ തന്നെ, സമൂഹത്തില്‍ നിലനില്‍ക്കുന്ന വിഭജനങ്ങളും, വിവേചനങ്ങളും പലപ്പോഴും ക്രിക്കറ്റും പിച്ചിലേറ്റുന്നു. ഇതു മനസിലാക്കിയാണ് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ കൊടുത്ത ചോദ്യം സി‌എല്‍‌ആര്‍ ചോദിച്ചത്. ട്രിനിഡാഡ് ലീഗിനു വേണ്ടി ഫസ്റ്റ്‌ ക്ലാസ്സ് ക്രിക്കറ്റു കളിച്ചിട്ടുള്ള ആ ചിന്തകനു തന്റെ കളിജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന അവഗണനകള്‍ ചെറുതൊന്നുമല്ലായിരുന്നു. എന്നിട്ടും ക്രിക്കറ്റിനെ ആ മാര്‍ക്സിസ്റ്റ് ഒരു പാടു സ്നേഹിച്ചു. ബിബിസി റേഡിയോ 4 സി‌എല്‍‌ആറിനെക്കുറിച്ചെടുത്ത ജീവചരിത്ര ഡോക്യുമെന്ററിയുടെ പേരു പലര്‍ക്കും ഒരു കൗതുകമാണ്: "C.L.R. James: Marx, Cricket, and World Revolution."

ഇന്ത്യന്‍ പണച്ചാക്ക് ലീഗ്

ക്രിക്കറ്റില്‍ മാര്‍ക്സുണ്ടെന്നറിയില്ലെങ്കിലും, ഒരു പക്ഷെ, മറ്റാരേക്കാളും ഭ്രാന്തമായി ഈ കളിയെ സ്നേഹിക്കുന്ന ഒരു ജനതയാണ് ഇന്ത്യക്കാര്‍. പക്ഷെ, നമ്മള്‍ ബൗണ്ടറിലൈനിനു പുറത്തു നടക്കുന്ന കളികള്‍ അറിഞ്ഞിരുന്നില്ല. ഉള്ളവന്‍ ഇല്ലാത്തവന്റെ വികാരങ്ങളെ അതിവിദഗ്ദമായി വിറ്റുകാശാക്കുന്ന ഒരു കളിയായി ക്രിക്കറ്റ് മാറി എന്നു പലരും തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും ഇന്ത്യന്‍ പണച്ചാക്കു ലീഗ് സംഭവിച്ചു കഴിഞ്ഞിരുന്നു. കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഇന്ത്യയില്‍ സംഭവിക്കുന്ന സാമ്പത്തിക ഉദാരവല്‍ക്കരണം പടച്ചുവിട്ട പരിഷ്കാരങ്ങളുടെ സുഗമമായ പിച്ചില്‍ കളിച്ചു കൊഴുത്ത മധ്യവര്‍ഗം ഐപി‌എല്‍ പോലുള്ള ഒരു ചീത്തക്കാശുമാമാങ്കത്തിനു വഴിയൊരുക്കിക്കൊടുക്കുകയായിരുന്നു."ഒരര്‍ഥത്തില്‍ മന്മോഹന്‍ സിംഗിന്റെ സാമ്പത്തിക അവ്യവസ്ഥ സൃഷ്ടിച്ചുവിട്ട ഒരു ഭൂതമാണ് മോഡിമുതല്‍ ഐപി‌എല്‍ വരെ," പറയുന്നത് ദില്ലിയിലെ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍. ഉദാരീകരണവും, ഇരുപതുകളിയും തമ്മിലെന്തു ബന്ധമെന്നു അതിശയിക്കുമ്പോള്‍ നമുക്കു മറ്റു ചിലതു കൂടി മനസ്സിലാകുന്നു. ഒരു ജനതക്ക് കളിയോടുള്ള വൈകാരികക്കൂറിനെ വിറ്റുതുലയ്ക്കാമെന്നു ഒരുമ്പെട്ടിറങ്ങിയവര്‍ക്കു തുണയായത് ഒരു സാമൂഹിക വ്യവസ്ഥകൂടിയാണ്. പഴയതിനെയും, പതിയെ നീങ്ങുന്നതിനെയും മടുത്ത് പുത്തന്‍ ചടുലജീവിതം കൊതിച്ചു പായുന്ന ഒരു ആഗോള ഇന്ത്യന്‍ സാമൂഹിക സാംസ്കാരിക പരിസരത്തിലാണ് ഐപി‌എല്‍ സംഭവിക്കുന്നത്. വേഗം കൂടിയ, എണ്ണം കുറഞ്ഞ, കാശുകൂടിയ ക്രിക്കറ്റ് അങ്ങനെയാണ് ഇഴയുന്ന റ്റെസ്റ്റുകള്‍ക്കും, മൊത്തം നൂറോവര്‍ ഏറിയേണ്ടിവരുന്ന ഏകദിനമാച്ചുകള്‍ക്കും ഒരു ഉത്തരാധുനിക പകരക്കാരനായത്. റ്റെസ്റ്റ് ക്രിക്കറ്റ് ഒരു പരീക്ഷയാണെങ്കില്‍ (examination), ഏകദിനം ഒരു പ്രദര്‍ശനമാണെന്നു (exhibition) പറഞ്ഞത് പ്രശസ്ത കളിയെഴുത്തുകാരന്‍ ഹെന്‍റി ബ്ലോഫെല്‍ഡാണ്. റ്റ്വന്റി റ്റ്വന്റിയെ അദ്ദേഹം എന്തു വിളിക്കുമെന്നറിയില്ല; ഒരു പക്ഷെ, അപമാനം (embarrassment) എന്നായിരിക്കുമൊ?

എന്തായാലും ക്രിക്കറ്റിനു ഐപി‌എല്‍ വരുത്തിവച്ച അപമാനം ചെറുതല്ല. കൊളംബിയയിലെയടക്കം പല ലത്തീനമേരിക്കന്‍ രാഷ്ട്രങ്ങളിലും മാഫിയ സംഘങ്ങള്‍ പണംതട്ടുന്നതിനും, ആയുധങ്ങള്‍ വാങ്ങി കുന്നുകൂട്ടുന്നതിനും പലവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചതായി കേട്ടിട്ടുണ്ടെങ്കിലും, അന്നാടുകളിലുള്ള ഫുട്ബോള്‍ പ്രേമത്തെ കവര്‍ച്ച ചെയ്തതായി പൊതു അറിവിലില്ല. തങ്ങളുടെ കീശ വീര്‍പ്പിക്കുന്നതിനായി മോഡിയടക്കം ഐപി‌എല്ലുമായി ബന്ധപ്പെട്ട കുത്തകമുതലാളിമാരും, കള്ളപ്പണക്കാരും നടത്തിയെന്നു ഇപ്പോള്‍ വെളിവാകുന്ന തിരിമറികള്‍ അതീവ ഹീനമാകുന്നതു ഈ സാഹചര്യത്തിലാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ഒരു ബ്രാന്‍ഡിംഗ് ഫിനാന്‍സ് റിപോര്‍ട്ടനുസരിച്ച് ഐപി‌എല്‍ എന്ന ബ്രാന്‍ഡിന്റെ മൊത്തം കച്ചവടമൂല്യം ഈവര്‍ഷം ഏതാണ്ട് 19,000 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം ഇത് ഏതാണ്ട് 9,300 കോടിയായിരുന്നു. ഏതാണ്ടൊരു പത്തുവര്‍ഷം കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് നിയന്ത്രണ ബോര്‍ഡിനു 1.6 ബില്യണ്‍ ഡോളര്‍ വരുമാനം ഐപി‌എല്‍ വഴി ഉണ്ടാകുമെന്നാണ് കണക്ക്. അതുകൊണ്ടു തന്നെ എത്രയൊക്കെ ആരോപണങ്ങളുണ്ടായാലും, പൊന്മുട്ടയിടുന്ന ഈ താറവിനെ ഇല്ലാതാക്കാന്‍ കൃഷിമന്ത്രി ശരദ്പവാര്‍ നയിക്കുന്ന ബിസിസിഐ തയ്യാറാകില്ല. ഇത്രയും അധികം പണം വന്നു വീഴുന്നു എന്നതു തന്നെയാണ് ഐപി‌എലിനെ അശ്ലീലമാക്കുന്നത്. ഇതില്‍ ഏറെ പങ്കും കണക്കില്‍‌പെടാത്ത വകയാണ്.

ഉത്തരം പറയേണ്ടത് മന്മോഹന്‍ 

ഏതുകണക്കില്‍, എങ്ങിനെ എന്നു നികുതിവകുപ്പു ചോദിക്കാന്‍ തുടങ്ങിയ ആ വിനാഴികയില്‍ കുഴപ്പങ്ങള്‍ തുടങ്ങിയിരുന്നു. ഏതാണ്ട് ഒരു കൊല്ലത്തോളമായി ഇതു സമ്പന്ധിച്ച ഫയലുകളുമായി തപസ്സു ചെയ്യുകയായിരുന്നു നികുതി വകുപ്പ്. ആരാണ് അവരെ തടഞ്ഞു പോന്നത് എന്നതിനുത്തരം പറയേണ്ടത് പ്രധാനമന്ത്രി മന്മോഹന്‍ സിംഗാണ്. കാരണം ഐപി‌എല്‍ കുംഭകോണം ഒരു അസാധാരണ വിഷയമല്ല എന്നും, അതിലെ തിരിമറികള്‍ അന്വേഷിക്കാന്‍ ഒരു പാര്‍ലിമെന്ററി കമ്മിറ്റി വേണ്ട എന്നും അടച്ചു പറയുക വഴി തന്റെ വിശ്വാസ്യതയുടെ (അങ്ങിനെയൊന്നുണ്ടെങ്കില്‍) വിക്കറ്റെടുക്കുകയാണ് മന്മോഹന്‍ ചെയ്തത്. അതും പാര്‍ലമെന്റിനകത്ത് പറയാനുള്ള ധൈര്യം പോലും കാണിച്ചില്ല പ്രധാന പ്രമാണി. ഈ ക്രിക്കറ്റ് അഴിമതിയുമായി മാധ്യമങ്ങള്‍ ചേര്‍ത്തുവായിക്കുന്ന പേരുകളില്‍ മന്മോഹന്റെ തോഴര്‍ നിരവധിയുണ്ട്: ശരദ്പവാര്‍, വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍, രാജീവ് ശുക്ല, പുറത്തുപോയ ശശി തരൂര്‍ അങ്ങനെ ഒരുപാട്. പവാറിന്റെ മകള്‍ പാര്‍ലമെന്റംഗം സുപ്രിയ സുലെയുടെ ഭര്‍ത്താവ് സദാനന്ദിനു ഐപി‌എല്‍ അഴിമതിയില്‍ പങ്കുണ്ടെന്നു കരുതപ്പെടുന്ന മള്‍ട്ടി സ്ക്രീന്‍ മീഡിയ എന്ന മാധ്യമ മാര്‍ക്കറ്റിങ് കമ്പനിയില്‍ പത്തു ശതമാനം ഓഹരിയുണ്ടെന്നു സുലെ തന്നെ സമ്മതിക്കുകയുണ്ടായി. ഇത്രയധികം സാമജികര്‍ക്കു പരോക്ഷമായെങ്കിലും പങ്കുള്ള ഒരു പൊറാട്ടു നാടകത്തെ നിസാരമെന്നു കരുതി മന്മോഹന്‍ സിംഗ് തള്ളിക്കളയുന്നതും, ഈ വിഷയത്തില്‍ യുപി‌എ അധ്യക്ഷ സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും പുലര്‍ത്തുന്ന മൗനവും അപകടകരമാണ്.

അത്രതന്നെ അപകടകരമാണ് ഐപി‌എല്‍ പോലൊരു കെടുകാര്യസ്ഥത വളര്‍ന്നു വരാന്‍ അനുവദിച്ച നമ്മുടെ നികുതി വ്യവസ്ഥ. ഇതിന്റെ മൂലം കിടക്കുന്നത് മുന്‍ ബിജെപി ഗവണ്മെന്റിന്റെ കാലത്തും. അന്ന്, യശ്വന്ത് സിന്‍‌ഹ ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ മൗറീഷ്യസ്സുമായി ഒപ്പുവച്ച ഇരട്ടനികുതി ഒഴിവാക്കുന്ന സന്ധി (double taxation avoidance treaty) ഇന്നു ഒരു വിനയായിരിക്കുകയാണ്. ഇത് കള്ളപ്പണം ഒഴുക്കാനുള്ള ഒരു ചാനലകുമെന്നു കണ്ട് അതിനെ അന്നു ഇടതുപക്ഷം എതിര്‍ത്തിരുന്നു. ഒരേ നികുതി സമ്പ്രദായമുള്ള രാഷ്ട്രങ്ങള്‍ക്കിടയിലാണ് ഈ സമ്പ്രദായം നടപ്പിലാക്കുന്നത്. എന്നാല്‍ ഇന്ത്യയിലേപ്പൊലെ ഒരു മൂലധനവര്‍ധിത നികുതി (capital gains tax) മൗറീഷ്യസ്സില്‍ ഇല്ല. അതിനാല്‍, ഇന്ത്യയില്‍ നികുതി ഒഴിവാക്കി, മൗറീഷ്യസ്സില്‍ നിന്നും കള്ളപ്പണം ഒഴുക്കാന്‍ യശ്വന്ത് സിന്‍‌ഹയുടെ സന്ധി ഒരുപാടു മുതലാളിമാരെ കണക്കറ്റു സഹായിച്ചു. ഐപി‌എല്‍ കള്ളകച്ചവടത്തിലെ ഒരു വലിയ പങ്കു പണവും മൗറീഷ്യസ്സില്‍ നിന്നായിരുന്നു ഒഴുകിയെത്തിയത്. ഇതു മൂലം സര്‍ക്കാരിനുണ്ടായ നികുതി നഷ്ടം അതിഭീമമാണ്. ഇതുകൂടാതെ വിവിധയിനം തുറസുകളിലായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്തു കൊടുത്ത മറ്റനേകം ഇളവുകള്‍. സാധാരണഗതിയില്‍ കായികമേളകള്‍ക്കു നികുതിയടക്കമുള്ള ഇളവുകള്‍ അനുവദിക്കുന്നതു നല്ലകാര്യമാണ്. എന്നാല്‍ ഇതുപോലുള്ള വമ്പന്‍ കച്ചവടക്രിക്കറ്റു ശിക്കാറിനു, അതും കോടികളുടെ മുതല്‍മുടക്കും, ലാഭവുമുള്ള ഒരു കയ്യാങ്കളിക്കു, എന്തിനാണു ഇളവുകള്‍ നല്‍കിയതെന്നു സര്‍ക്കാര്‍, പ്രത്യേകിച്ചും കോണ്‍ഗ്രസ്സ് ഉത്തരം പറയേണ്ടിയിരിക്കുന്നു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്സ് ഗവണ്മെന്റ് നല്‍കിയ വിനോദനികുതി ഇളവുകള്‍ ഓഡിറ്റര്‍ ജനറലിന്റെ രോഷം പിടിച്ചുവാങ്ങിയിരുന്നു. പലയിടത്തും ഒരു ഐപി‌എല്‍ ടിക്കറ്റിനു നാല്പ്പതിനായിരം രൂപ വരെ വില വന്നിരുന്നു. ഇതു കൊള്ളക്കച്ചവടമല്ലെങ്കില്‍ മറ്റെന്താണ്? ഇന്ത്യല്‍ എയര്‍ലൈന്‍സു പോലും, ഐപി‌എല്‍ താരങ്ങള്‍ക്കായുള്ള ഒരു ടാക്സി സര്‍‌വീസുപോലെ തരം താഴ്ന്നുപോയതിനു പ്രഫുല്‍ പട്ടേല്‍ മറുപടി പറയണം; പ്രത്യേകിച്ചും പട്ടേലിന്റെ മകള്‍ ഐ‌പി‌ഏലിന്റെ ഉല്‍സാഹക്കമിറ്റിയുടെ തലപ്പത്തിരിക്കുന്ന അവസ്ഥയില്‍. "ക്രിക്കറ്റിനു രാഷ്ട്രീയമായി ബന്ധമില്ല എന്നു പറയുന്നത്, ക്രിക്കറ്റിനു ജീവിതവുമായി ബന്ധമില്ല എന്നു പറയുന്നതു പോലെയാണ്," എന്നു പറഞ്ഞത് ഇംഗ്ലീഷ് പത്രക്കാരനായ ജോണ്‍ ആര്‍ലോട്ടാണ്. ഇതു നമ്മുടെ മന്ത്രിക്കറിയുമോ എന്നറിയില്ല.

ഐപിഏലിന്റെ രാഷ്ട്രീയം ഇവിടെ തീരുന്നില്ല. ഇപ്പോള്‍ മോഡിക്കെതിരെ നടക്കുന്ന അന്വേഷണം കേന്ദ്രസര്‍ക്കരും (കോണ്‍ഗ്രസ്സ്) ബിസിസിഐയും ചേര്‍ന്നു നടത്തുന്ന ഒരു നാടകമാണെന്നു ചില അടക്കം പറച്ചിലുകള്‍ ഉയരുന്നുണ്ട്. ഇതിനു ചില കാരണങ്ങളുണ്ട്. ഒന്ന്, ഇത്രയും കാലം മോഡി ഒറ്റക്കു കളിക്കുകയായിരുന്നെന്നു കരുതുക വയ്യ. ഇന്നു മോഡിയെ കെടുകാര്യസ്ഥതയുടെ പേരില്‍ ആക്രമിക്കുന്നവര്‍, ഇത്രയും കാലം കണ്ണുമടച്ചിരുട്ടാക്കുകയായിരുന്നെന്നു വേണം അനുമാനിക്കാന്‍. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ ബിസിസി‌ഐ ഒഴിവാക്കിയിരിക്കുന്ന വിഷയങ്ങളിലേക്കു ഒന്നു കണ്ണോടിച്ചാല്‍ ഇതിലെ ചുറ്റിക്കളി വ്യക്തമാകും. ഒന്നാമതായി, മോഡിക്കെതിരെയുള്ള സാമ്പത്തിക തിരിമറികള്‍ മുഴുവനും ബിസിസി‌ഐ അന്വേഷിക്കില്ല; ലേലത്തില്‍ ഒത്തുകളിക്കാന്‍ ഒത്താശ ചെയ്ത വസ്തുതയും അന്വേഷണ പരിധിയിലില്ല; രാജസ്ഥാനിലെ വസുന്ധര രാജെ സിന്ധ്യ സര്‍ക്കാരിന്റെ കീഴിലുള്ള ബോര്‍ഡ് ഓഫ് ഇന്‍ഫ്രാസ്ട്രച്ചര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഇന്‍‌വസ്റ്റ്മെന്റുമായി മോഡിക്കുണ്ടായിരുന്ന ഭൂമിയിടപാടുകളും അന്വേഷണത്തിലില്ല. ഇതൊന്നും അന്വേഷിക്കാനുള്ളത്ര രേഖകള്‍ തങ്ങളുടെ പക്കലില്ലെന്ന മുടന്തന്‍ ന്യായമാണ് ബിസിസി‌ഐ പറയുന്നത്. കണ്ടുപിടിക്കണം ഹേ, എന്നു പറയേണ്ട മന്മോഹന്‍ സര്‍ക്കാര്‍ മൗനത്തിലും. ഇതൊക്കെക്കൊണ്ടു തന്നെയാണ് നാം ഇന്നു ജീവിക്കുന്ന കാലത്തിനു പറ്റിയ രൂപകമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്നു മുതിര്‍ന്ന സാമ്പത്തിക പത്രപ്രവര്‍ത്തകന്‍ ടീഎന്‍ നൈനാന്‍ എഴുതിയത്. ഒരു ജനതക്കു അവര്‍ അര്‍ഹിക്കുന്ന രാഷ്ട്രത്തലവനെ ലഭിക്കുമെന്നു പറയുന്ന പോലെ, ഒരു ജനതക്കു അവരര്‍ഹിക്കുന്ന കായികവിനോദമേ കിട്ടൂ എന്നു ഈ പ്രീമിയര്‍ ലീഗു നോക്കി ആരും പറയരുതെന്നേ നമുക്കാശിക്കാനാകൂ.

ഇതോടോപ്പം വായിക്കാവുന്നത് 

ദ ഗ്രേറ്റ് ഇന്റര്‍നാഷനല്‍ ശശി

Apr 15, 2010

ദ ഗ്രേറ്റ് ഇന്റര്‍നാഷനല്‍ ശശി

വലിഞ്ഞമര്‍ന്നു, ഉയര്‍ന്നു ചാടി, ഉടലുവെട്ടിച്ചു, വഴിയൊതുങ്ങി, പതിഞ്ഞുവെട്ടി തരൂര്‍തമ്പ്രാക്കള്‍ രാഷ്ട്രീയക്കളരിയില്‍ മെയ്‌വഴക്കം നേടുകയാണ്. ഒരേസമയം പല ചുവടുകള്‍; പിശകില്ലാത്ത, പിഴവില്ലാത്ത മുറകള്‍. കളിയും കാര്യവും ഒപ്പത്തിനൊപ്പം. എന്നിട്ടും ചില ദോഷൈകദൃക്കുകള്‍ എന്തിനാണു ചതി, ചതിയെന്നാര്‍ക്കുന്നതെന്ന് സി ബഷീര്‍ അഹമ്മദ്


പേര് ശശി. അടുത്തറിയാവുന്നവര്‍ ശശിയണ്ണാ എന്നു വിളീക്കും. ആരാധകര്‍ വിശ്വപൗരനെന്നും, നയതന്ത്രജ്ഞനെന്നും മറ്റുമുള്ള വിശേഷണങ്ങള്‍ ചേര്‍ത്തേ പേരു പോലും ഉച്ചരിക്കൂ. ഐക്യരാഷ്ട്ര സഭയിലെ ഉന്നതോദ്യോഗത്തിനു ശേഷം കാംഗ്രസ് പാര്‍ടിയില്‍ ചേര്‍ന്നതിനാല്‍ ശശീജി എന്നുമറിയപ്പെടും. കേള്‍‌വി പെറ്റ മലയാളിയാണ്. രാജഭക്തനായ നായരുമാണ്. ഒന്നിലധികം ഗ്രന്ഥങ്ങള്‍ നിര്‍മിച്ചിട്ടുള്ള പണ്ഡിതന്‍. പോരാത്തതിന് സുന്ദരന്‍. കാളിയുടയാന്‍ ചന്ത്രക്കാറനും, രാജമാര്‍ത്താണ്ഢനും ഒന്നു ചേര്‍ന്ന പൗരുഷം. തിരുവാങ്കോട്ടു ദേശം മുന്‍പു ഭരിച്ചിട്ടില്ലെന്ന ഒരൊറ്റ കുറവു മാത്രം; തിരോന്തരത്തുകാര്‍ക്ക് ഇതില്‍ കൂടുതല്‍ ഭാഗ്യം ഇനിയെന്തു കിട്ടാന്‍! മഹാന്മാരില്‍ മഹാനായ സര്‍വ്വോത്തമന്‍ സര്‍ സീപിയുടെ പ്രോജ്വല സ്മരണയില്‍ ഇന്നും പുളകം കൊള്ളുന്നവരാണ് അനന്തപുരിവാസികള്‍; സീപ്പിക്കു ശേഷം പാര്‍വതി പുത്തനാറിലൂടെ വെള്ളം ഒരുപാടൊഴുകിയെങ്കിലും രാജഭക്തിയും വീരാരാധനയും ഉടവുതട്ടാത്ത കൊങ്കകണക്ക്. രണ്ടു വാക്ക് ഇംഗ്ലിഷില്‍ തികച്ചു പറയാനറിയാത്ത, ലോകം കണ്ടിട്ടില്ലാത്ത ഈ കൊച്ചു കേരളത്തിലെ രാഷ്ട്രീയക്കാരോട് സീപിയുടെ ജനത്തിന് പുച്ഛം തോന്നിയിട്ടുണ്ടേങ്കില്‍ കുറ്റം പറയാനൊക്കുമോ?

ഇല്ലെന്ന് മന്‍‌മോഹന്‍ സിങ്ങുപോലും പറയും. അതുകൊണ്ടല്ലേ, ശശീജിയെ പ്രൈം മോണ്‍സ്റ്റര്‍ നേരെ തിരുവനന്തപുരത്തേക്കിറക്കിയത്. സിപിയില്ലെങ്കിലെന്താ ശശി വന്നല്ലോ എന്നായി ആസ്ഥാനനഗരിയിലെ വികസനപ്രേമികള്‍. ആചാരവെടി വച്ചു സ്വീകരണം. മണ്ഠലത്തെ ലണ്ടനാക്കാമെന്ന ഐക്യരാഷ്ട്രന്റെ വാഗ്ദാനത്തില്‍ തെല്ലഞ്ചാറ് പുളകങ്ങളെല്ലാം കൊണ്ട് പോയതില്‍ തിരോന്തരത്തുകാരെ എന്തരു പറയണം. ശശിസാറു പാട്ടും പാടി ജയിച്ചു കയറി. അണ്ണന്റെ സിംഹാസനം എവിടെ വേണം എന്ന കാര്യത്തില്‍ ഗുരുവും നേതാവുമായ മനമോഹന് തെല്ലുമുണ്ടായിരുന്നില്ല സംശയം. നേരെ കയറ്റി വിദേശകാര്യമന്ത്രിയാക്കിയാല്‍ കാംഗ്രസിലെ ഒരു വഴിക്കും പോവാത്ത താപ്പാനകള്‍ ഇടഞ്ഞാലോ എന്നു ഭയന്നാകണം സഹമന്ത്രിയുടെ കുപ്പായം കല്പ്പിച്ചു കൊടുത്തു. ഐക്യരാഷ്ട്ര സഭയുടെ ദിവാനാവാന്‍ കച്ചയും മുറുക്കിയിരുന്നിരുന്ന ശശിയണ്ണന്‍ ഒടുവില്‍ എസെം കൃഷ്ണയുടെ ജൂനിയര്‍ കിണ്ടി. ആര്‍ക്കു പോയി? മിണ്ടാത്തതിലും നല്ലതല്ലേ കൊഞ്ഞപ്പ്! കൈയും നീട്ടിയങ്ങു സ്വീകരിച്ചു ശശി മന്ത്രിസ്ഥാനം. കളി ശശിയൊടും ജെയിംസിനോടും (ബോണ്ട്) വേണ്ട.

കളിക്കാന്‍ ശശിമാഷിനു സ്ഥലങ്ങള്‍ അനവധി. ഇന്ദ്രപ്രസ്ഥം മുതല്‍ ഇന്റര്‍നെറ്റു വരെ. പടക്കു മുമ്പില്‍ ഫാന്‍സുകാര്‍. എന്തിനും തയ്യാര്‍. തിരുനാവായ മട്ടില്‍ തിരുവാങ്കോട്ടു ദേശത്തു മാമാങ്കം വരെ നടത്തും. മമ്മൂട്ടിക്കും, മോഹന്‍ലാലിനും, (ദിലീപിനും) മാത്രമല്ല തിരോന്തരം വാണരുളുന്ന രാജാവിനും വേണ്ടേ ഫാന്‍സു പട. ഫെയ്സ്ബുക്കിലും ട്വിറ്ററിലുമൊക്കെ ഒന്നു ചെന്നു നോക്കൂ. ശശിയണ്ണന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ വികസനോന്മുഖമാക്കി മാറ്റിപണിയാനെത്തിയിരിക്കുന്ന മിശിഹായാണെന്നു വരെയാണ് വാദം. അല്ലെന്നു തെളിയിക്കാന്‍ ലിങ്കുറപ്പുള്ളവരുണ്ടോ? ശശിയണ്ണന്‍ ഊച്ചാളി രാഷ്ട്രീയക്കാരെ പോലെയൊന്നുമല്ല. കേരളമെന്ന ഈ ഇട്ടാവട്ടത്തില്‍ കിടന്ന് പാളത്താറുകാരോട് തായം കളിക്കാന്‍ അറിയാഞ്ഞിട്ടല്ല, അദ്ദ്യേത്തിനു താത്പര്യമില്ല. ഒരു ഉദാഹരണം പറയാം. സാധാരണ രാഷ്ട്രീയക്കാര്‍ സര്‍ക്കാര്‍ വക വീടുകള്‍ വിട്ടു കൊടുക്കില്ലെന്നാണ് പരാതി. ഇത്തരം പെറുക്കികളായ ബ്ലഡി ഇന്ത്യന്‍സിനുള്ള മാതൃകയാണ് ശശീജി. മന്ത്രിക്കുപ്പായവും വാങ്ങി നേരെ പോയത് പഞ്ചനക്ഷത്ര ഹോട്ടലിലേക്ക്. ഒരു രാത്രി അന്തിയുറങ്ങി തിരിച്ചു വരാനൊന്നുമല്ല. വാസം മാസങ്ങളോളം. വാര്‍ത്ത വായിച്ച് തിരോന്തരത്തും, ഓണ്‍ലൈനിലുമായി ജീവിക്കുന്ന തരൂര്‍ ഫാന്‍സുകാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മാറുന്ന മുഖം കണ്ട് ആവേശോജ്വലരായി കീജേ വിളിച്ചു പോയിട്ടുണ്ടെങ്കില്‍ അവരെ വിമര്‍ശിക്കാന്‍ വികസനവിരോധികളായ ഇടതുപക്ഷക്കാര്‍ മാത്രമേ ഉണ്ടാവൂ. സുക്രുതക്ഷയം!

വികസനത്തെക്കുറിച്ചു മാഷിനു മറ്റാര്‍ക്കുമില്ലാത്ത കാഴ്ച്ചപ്പാടുണ്ട്. ഇന്ത്യാമഹാരാജ്യത്തിന്റെ ഏറ്റവും വലിയ ശാപം കാശിനു കൊള്ളാത്ത ദരിദ്രരാണെന്ന കാര്യത്തില്‍ മാറ്റാര്‍ക്കു സംശയമുണ്ടെങ്കിലും, കോണ്‍ഗ്രസുകാര്‍ക്ക് ഉണ്ടാവാന്‍ സാധ്യതയില്ല. എന്നാല്‍ പൂര്‍ണദരിദ്രര്‍ മാത്രമല്ല മധ്യവര്‍ഗവും പ്രശ്നക്കാരാണെന്നാണ് ശശി മതം. അതിനാല്‍, വിമാനത്തിന്റെ ഇക്കണോമി ക്ലാസ് വെറും കന്നാലി ക്ലാസാണെന്ന മഹാ സത്യം തുറന്നു പറയാനുള്ള ധീരത അദ്ദേഹം കാണിച്ചത് (ഡാ കന്നാല്യേ! എന്ന ഇട്ടൂപ്പ് ലൈനിലാണോ?, അപ്രിയ സത്യങ്ങള്‍ തുറന്നു പറയാനുള്ള അങ്ങയുടെ ധീരതയുണ്ടല്ലോ അത് അഭിനന്ദനീയമാണ് സര്‍. അങ്ങയെ പോലുള്ളവര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ യശസുയര്‍ത്തുപ്പിടിക്കാനായി മിനിമം നൂറു വര്‍ഷമെങ്കിലും ജീവിക്കണം). അണ്ണന്‍ എന്തായാലും ഈ രാജ്യത്തെ തീവണ്ടിയാപ്പീസുകള്‍ നേരില്‍ കണ്ടു കാണാനിടയില്ല. ഒരു ദിവസം ദില്ലിയിലെ തീവണ്ടീയാപ്പീസ് കൂടി ഒന്നു നേരില്‍ കാണാനുള്ള സാഹചര്യം മന്ത്രീജിക്കുണ്ടാക്കി കൊടുക്കണമെന്ന് ആരാധകരിലാര്‍ക്കെങ്കിലും പ്രധാനമന്ത്രിക്കൊരു കത്തെഴുതാവുന്നതാണ്. സത്യത്തില്‍ ചാലിച്ചെടുത്ത കൂടുതല്‍ മഹത്വചനങ്ങള്‍ കേള്‍ക്കാനുള്ള കൊതി കൊണ്ടാണ്. മദ്വജനങ്ങള്‍ക്കു മാര്‍ദ്ദവവും കൂടും, ഉദ്ദേശ്ശശുദ്ധി വിസ്തരിച്ചുണ്ടാകുംതാനും.

തെരഞ്ഞെടുപ്പും കഴിഞ്ഞ് പൊടിയും തട്ടി മണ്ഡലം വിട്ടുപോകുന്ന സാധാരണ എംപിയല്ല അണ്ണന്‍. ആഗോള പൗരനു സ്വന്തം കര്‍മ്മമണ്ഠലം ശ്രീപത്മനാഭനെ ചുറ്റിമാത്രമല്ലതാനും. അതു കൊണ്ടാണ് ചാച്ചന്‍ കൊച്ചി വരെ പോയത്. കൊച്ചിക്ക് അത്യാവശ്യമായി വേണ്ടതെന്താണെന്നു ചോദിച്ചാല്‍ ഏതു കൊച്ചു കുട്ടിയും പറയും ഐപിഎല്‍ റ്റീമാണെന്ന്. സ്വന്തം നഗരത്തിന്റെ പേരില്‍ ഒരു ഐപിഎല്‍ റ്റീമെങ്കിലുമില്ലെങ്കില്‍ എങ്ങിനെ ജീവിക്കും ഈ നാട്ടില്‍. ഐപിഎല്‍ റ്റീമുകള്‍ കൊണ്ടൂ വരുന്ന വികസനത്തിന്റെ ഏദന്‍ തോട്ടങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ ചൊമല ട്രൗസര്‍കാര്‍ക്ക് മാത്രമേ പറ്റൂ. സ്വന്തമായി റ്റീമില്ലാത്തതിനാല്‍ കൊച്ചിക്കാര്‍ നന്നായൊന്നുറങ്ങിയിട്ട് തന്നെ നാളുകളായിരുന്നു. ഇനി പൊതുജന താത്പര്യം പരിഗണിച്ച് ആരെങ്കിലും ഒരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചേക്കുമോ എന്ന സന്നിഗ്ദാവസ്ഥയില്‍ നഗരം നില്‍ക്കുമ്പോഴാണ് രക്ഷകനായി ശശിയവര്‍കള്‍ അവതരിക്കുന്നത്.

കേരളത്തേയും, മലയാളീകളേയും സ്നേഹിക്കുന്ന, നാടിന്റെ സ്പന്ദനങ്ങള്‍ പോലും മനസു കൊണ്ട് തൊട്ടറിയുന്ന നേതാവിന് എങ്ങിനെ വെറുതെയിരിക്കാനാവും? പറ്റില്ല. അതു കൊണ്ടാണ് പഞ്ചനക്ഷത്ര ജീവിതവും, എന്തിന് റ്റ്വീറ്റിങ്ങു പോലും വേണ്ടെന്ന് വച്ചിട്ട് നായകന്‍ കൊച്ചിക്കു ക്രിക്കറ്റ് റ്റീമുണ്ടാക്കാനായി ഇറങ്ങി തിരിച്ചത്. ഒടുവില്‍ ലേലം‌വിളി കഴിഞ്ഞപ്പോള്‍, പൂണെ സഹാറ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലിയ ബിഡ് കൊച്ചി  റോന്‍ഡെവ്യൂവിന്റേത്. അന്നു രാത്രി കൊച്ചിക്കാര്‍ നീലക്കണ്ണുള്ള തരൂരിനേയ്യും മനസില്‍ സ്വപ്നം കണ്ട് സമാധാനമായുറങ്ങി. കൊച്ചി തെരുവുകളില്‍ ജീവിതം സാധാരണ ഗതിയിലായി. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ ശശിയണ്ണന്റെ ലിങ്കുകള്‍ പെരുമഴയായി പെയ്തിറങ്ങി. പിന്നെ, കൊച്ചി കണ്ടവനു എന്താണു വേണ്ടാത്തതെന്ന കാര്യത്തില്‍ അണ്ണനു തീര്‍പ്പും ഉണ്ടായിരുന്നു.

അപ്പോഴാണ് ഒരു ചിന്ന പ്രച്നം. ഇന്നലത്തെ മഴയ്ക്ക് കിളുത്ത പയ്യന്‍ ലളിത് മോഡി ട്വിറ്റര്‍ഗെയ്റ്റുമായിറങ്ങിയിരിക്കുന്നു. കൊച്ചി ഐപിഎല്‍ റ്റീമില്‍ തനിക്ക് യാതൊരു സാമ്പത്തിക നേട്ടവുമില്ലെന്ന് നാഴികയ്ക്ക് നാല്പതു വട്ടം പ്രസംഗിച്ചു നടന്നിരുന്ന തരൂരണ്ണന്റെ മുഖമടിച്ചടിയായി പോയി ക്രിക്കറ്റ് മോഡിയുടെ ട്വീറ്റ്. മന്ത്രീജിയുടെ ഏറ്റവും പുതിയ കാമുകി സുനന്ദ പുഷ്കറിന്റെ കയ്യില്‍ റ്റീം കൊച്ചിയുടെ 4.5 ശതമാനം ഓഹരിവിഹിതം ഭദ്രം. അതും സൗജന്യമായി ലഭിച്ചത്! ഏകദേശം 70 കോടി രൂപ വിലമതിക്കുന്ന ഓഹരികള്‍ സുനന്ദാജിക്ക് എങ്ങിനെ കിട്ടി? പയ്യന്‍ മോഡിയുടെ ട്വീറ്റിനു ശേഷം വന്ന റിപ്പോര്‍ട്ടുകളനുസരിച്ച് റ്റീം പ്രൊമോട്ടറായ റെന്‍ഡെവ്യൂവിന് സൗജന്യമായി ലഭിച്ച 26 ശതമാനം ഓഹരിയുടെ ഏകദേശം 18 ശതമാനമാണ് മന്ത്രികൂട്ടുകാരിയുടെ പേരിലുള്ളത്. റ്റീം കൊച്ചിയുടെ ഓഹരി വിഹിതം വെളിപ്പെടുത്തിയ മോഡിക്ക് വ്യക്തിപരമായ അജന്‍ഡയുണ്ടെന്ന് തിരിച്ചടിക്കാന്‍ ശശീജി മറന്നില്ല. ബിഡ്ഡിങ്ങില്‍ സാക്ഷാല്‍ മുട്ടാള്‍ മോഡിയുടെ അഹമ്മദാബാദിനു വേണ്ടി പക്ഷം പിടിച്ച പയ്യന്‍ മോഡി കേരളത്തിന് റ്റീം കിട്ടുന്നതിന് എതിരായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന സത്യവും ബഹുമാന്യനായ മുന്‍ ഐക്യരഷ്ട്ര സഭ അണ്ടര്‍ സെക്രട്ടറി പുറത്തു വിട്ടു. വാര്‍ത്ത കേട്ട് രാജ്യം കുലുങ്ങി. പക്ഷേ എന്നിട്ടുമടങ്ങുന്നില്ല ചില കന്നാലികളുടെ കലി. മോഡി പയ്യനാണ്, അവന്‍ കളിക്കട്ടെ; പക്ഷേ, വിദേശകാര്യ സഹമന്ത്രിക്കിതിലെന്തു കാര്യം എന്നാണ് ഇവന്മാരുടെ ചോദ്യം? റെന്‍ഡെവ്യൂ കണ്‍സോര്‍ഷ്യത്തിനു ബിഡ് കിട്ടാന്‍ വേണ്ടി രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഒന്നു കളിച്ചു നോക്കിയതിനു കിട്ടിയ പ്രതിഫലമാണ് സുനന്ദാജിയുടെ പേരില്‍ പോന്ന ഓഹരികള്‍ എന്നു വരെ എഴുതി പിടിപ്പിക്കുന്നുണ്ട് ദോഷൈദൃക്കുകളായ ശ്മശ്രുക്കള്‍.

ഹല്ലേ ഇതെന്തൊരു പുകില്? താന്‍ മൂന്നാമതും കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ ഭാര്യയായേക്കാവുന്ന ഒരു സ്ത്രീവേഷത്തിനു ചില്ലറ ഫ്രീ ഷെയര്‍ ഒരു ക്രിക്കറ്റ് റ്റീമില്‍ കിട്ടിയതിന് താനെന്തു പിഴച്ചു എന്നാണ് അണ്ണന്റെ നിലപാട്. അതിന്റെ പേരില്‍ ശശി തരൂര്‍ രാജി വയ്ക്കണമെന്നൊക്കെ വിളീച്ചു കൂവുന്നവര്‍ വെറും വികസനവിരോധികള്‍. അല്ലെങ്കില്‍, ക്രിക്കറ്റ് വിരോധികള്‍. അതുമല്ലെങ്കില്‍ കേരളാവിരോധികള്‍. ഈ അത്താഴം മുടക്കികളെ എങ്ങിനെ നേരിടണമെന്നൊക്കെ അറിയാനുള്ള രാഷ്ട്രീയ പരിചയമായിട്ടുണ്ട് നയതന്ത്രജ്ഞന്. ഇതിന്റെ പേരില്‍ രാഷ്ട്രീജീവിതമവസാനിപ്പിച്ച് പോകാനായിരുന്നെങ്കില്‍ അമേരിക്കാവില്‍ നിന്നും കച്ചയും കെട്ടി തിരോന്തരം വരെ വരേണ്ടതുണ്ടായിരുന്നോ? കാര്യങ്ങളെല്ലാം മനമോഹനനറിയാം. നല്ല വെടിപ്പുള്ള ഇംഗ്രീസില്‍ വാര്‍ത്താകുറിപ്പുമിറക്കിയിട്ടുണ്ട്. കാംഗ്രസില്‍ നില്‍ക്കുന്നിടത്തോളം കാലം അതു തന്നെ ധാരാളം. ആരോപണങ്ങളെ കാറ്റില്‍ പറത്തി അഗ്നിശുദ്ധി വരുത്തി നില്‍ക്കുന്ന ജനനായകന്റെ പേരില്‍ തിരോന്തരത്തിന് ഒരു നൂറ്റാണ്ടു കാലത്തേക്കെങ്കിലും അഭിമാനിക്കാം. വാടാക്കരളും പെരുകയ്യും കൊണ്ട കുലപതി. എംപിയായി ഒരു കൊല്ലത്തിനുള്ളില്‍ ഇത്രയൊക്കെ ഒപ്പിക്കാനായില്ലെ. ഇനിയും നാലു വര്‍ഷം കിടക്കുകയല്ലെ. സച്ചിനല്ലെ പോയുള്ളൂ... ടെന്‍ഡുല്‍ക്കര്‍ ഇനിയും കെടക്കുന്നു...

വാല്‍ക്കഷണം: ശശി തരൂര്‍ മൂന്നാമതും ഒരു നേരമ്പോക്കിനു തുനിയുന്നതില്‍ സദാചാരക്കുറവ് ആരോപിച്ച് കേരളത്തിലെ ഇടതുപക്ഷസദാചാര പൊലീസാണ് തരൂരിനെ ആക്രമിക്കുന്നതെന്ന് കറിയാച്ചനോ, തിരോന്തരത്തെ ച്ചീച്ചീചേച്ചിമാരോ മറ്റു ഉത്തരാധുനിക വിപ്ലവകാരികളോ എഴുതി പോയാല്‍ ആരും നാളെ ഞെട്ടരുത്.

Mar 30, 2010

Sajithspeak സജിത്-സ്പീക്

ദില്ലി ഫൈനാന്‍ഷ്യല്‍ ക്രോണിക്കിളില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റാണ് സജിത് കുമാര്‍

Mar 25, 2010

നക്‌സല്‍ബാരിയിലേക്കുള്ള വഴി

ഒരിക്കല്‍ കനു സന്യാല്‍ ഒരു പ്രതീക്ഷയും പ്രസ്ഥാനവുമായിരുന്നു. ഒരു തൂങ്ങിമരണം കൊണ്ട് തന്റെ ജീവിത വിപ്ലവത്തിനു വിരാമചിഹ്നമിടുമ്പോള്‍ സന്യാല്‍ അവശേഷിപ്പിച്ചു പോകുന്ന അടയാളങ്ങള്‍ എന്തൊക്കെയാണ്? വി‌എസ് സനോജ് അന്വേഷിക്കുന്നു

United Naxalites alone can guide the movement on the right path.
I urge all Naxalite factions to form a common platform and take
the anti-farmland acquisition movement to every corner of the state.
Forget about the elections, just make a collective effort to intensify
and sustain the struggle generated out of Singur and Nandigram...
-- kanu sanyal

 തൃശൂര്‍ ജില്ലയിലെ ഒരു നാട്ടിന്‍പുറത്ത്‌ ബോധി എന്ന പാരലല്‍ കോളേജ്‌ നടത്തുന്ന ശേഖരന്‍ മാഷിന്റെ മക്കള്‍ക്ക്‌ സന്യാലെന്നും സന്താളെന്നും പേരിട്ടത്‌ എന്തിനാണെന്ന്‌ അന്ന്‌ ട്യൂഷന്‌ പോയിരുന്ന ഏഴാം ക്ലാസുകാരനായ എനിക്ക്‌ എത്ര ആലോചിച്ചിട്ടും മനസ്സിലായിരുന്നില്ല. ഞാനടക്കമുള്ളവരുടെ കണ്ണില്‍ മാത്രമല്ല നാട്ടിന്‍പുറത്തെ പ്രായമായവര്‍ക്കുപോലും അപരിചിതമായിരുന്നു ആ പേരുകള്‍. പിന്നീട്‌ മുതിര്‍ന്നപ്പോള്‍ മാഷ്‌ നക്‌സലാണെന്നും അത്‌ ബംഗാളി പേരുകളാണെന്നും അതിന്‌ മുന്നില്‍ കനു എന്നും ജംഗള്‍ എന്നുമുണ്ടെന്നും ഞാന്‍ തിരിച്ചറിഞ്ഞു. കനുസന്യാല്‍ ചാരുമജൂംദാറും ആവേശവും ആരാധനയുമായി കൂടെക്കൂടി. ഇതൊരു നാട്ടിന്‍പുറ അനുഭവം. ഒപ്പം ഓര്‍ക്കാന്‍ മറ്റൊന്നുകൂടിയുണ്ട്‌: ഭരതന്‍ എന്ന നക്‌സലിനെക്കുറിച്ച്.
കോങ്ങാട്‌ വധക്കേസിലെ പ്രതിയായിരുന്ന ഭരതേട്ടന്‍ തൂങ്ങിമരിച്ചപ്പോഴാണ്‌ നക്‌സല്‍ കാലത്തെ ആവേശങ്ങളുടെ ബാക്കിപത്രങ്ങള്‍ക്ക്‌ സംഭവിക്കുന്ന സ്വാഭാവിക പരിണാമങ്ങളുടെ ആഴം ബോധ്യപ്പെട്ടത്‌. വഴിപിരിഞ്ഞ മുന്‍ നക്സല്‍ നേതാവ് കെ. വേണുവിനെ പോലെ സക്രിയമായ സംവാദാത്മകത സൃഷ്ടിക്കാനോ വെള്ളത്തൂവല്‍ സ്റ്റീഫനെപ്പോലെ ദൈവവിളിക്ക്‌ കാതോര്‍ക്കാനോ കഴിയാത്തവന്റെ തോറ്റുപോയ ജീവിതമായിരുന്നു ഭരതേട്ടന്‍ എന്ന മനുഷ്യന്‍ . വ്യക്തിജീവിതത്തിലെ അവഗണനയും രോഗാതുരതയും, ഒപ്പം രാഷ്ട്രീയ പരാജയവും കൂടിയാകുമ്പോള്‍ സത്യസന്ധമായ ഒരു ജീവിതത്തില്‍ പിന്നെന്ത്‌ സംഭവിക്കാം എന്നതിന്റെ തെളിവായിരുന്നു ആ മരണം. എല്ലാ അര്‍ത്ഥത്തിലും നിരാശയുടെ ആഴക്കടലിലകപ്പെട്ട ഒരാളായിരുന്നു സഖാവ് ഭരതന് ‍. മുഖ്യധാരാ ഇടതുപാര്‍ട്ടികളുടെ ശക്തികേന്ദ്രമായിരുന്നിട്ടുകൂടി,  നാട്ടുകാര്‍ ഭീതിയോടെയും പുച്ഛത്തോടെയും മാത്രം അയാളെ കണ്ടു.
കനു സന്യാല്‍ തൂങ്ങിമരിച്ചുവെന്ന ന്യൂസ്‌ ഫ്‌ളാഷ്‌ കണ്ടപ്പോള്‍ ആദ്യം മനസ്സിലേക്ക്‌ ഓടിയെത്തിയതും പുലര്‍ച്ചെ സ്വന്തം വീടിന്‌ മുന്നില്‍ തൂങ്ങിനില്‍ക്കുന്ന ഭരതേട്ടന്റെ രൂപമായിരുന്നു. പാവപ്പെട്ടവന്റെ മോചനം സ്വപ്‌നം കണ്ടു എന്ന 'വലിയ' തെറ്റായിരുന്നു മറ്റുപലരേയും പോലെ അദ്ദേഹവും ചെയ്‌തത്‌. അടിസ്ഥാനവര്‍ഗത്തിനു വേണ്ടി ജന്മിത്വത്തിനെതിരെ ഉന്‍മൂലസിദ്ധാന്തവുമായി വിപ്ലവപാതയിലൂടെ ഇവരെല്ലാം ഇറങ്ങിത്തിരിച്ചു. ഭരതേട്ടനും കനുബാബുവിനും സംഭവിച്ചത്‌ ഒന്നുതന്നെ. ഭരതേട്ടന്‍ പ്രശസ്‌തനായില്ല, സന്യാല്‍ പ്രശസ്‌തനായ കമ്യൂണിസ്റ്റായി. കടുത്ത ഏകാന്തത, വ്യക്തിജീവിതത്തിലെ അവഗണനകള്‍, വിഷാദരോഗം‍...ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടും, സിംഗൂര്‍ മാതൃകയിലുള്ള ചൂഴ്നിലകളും വളയഞ്ഞു കുരുക്കൂന്ന ബംഗാളിലെ ഗ്രാമങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ വൈകിപ്പോയിരിക്കുന്നു എന്ന്‌ ബോധ്യമാണ്‌ സന്യാലിന്‌ നല്‍കുന്നത്‌ എന്നൊരു തോന്നല്‍.
കാര്‍ഷികവിരുദ്ധമായ ഈ 'ചിദ്രജനിതക വഴുതനങ്ങാകാലം' കനു സന്യാലിനെ പോലുള്ളവര്‍ക്കായി ഒന്നും അവശേഷിപ്പിക്കുന്നില്ല എന്നതാവാം ആ സന്ദേഹത്തിന്‌ കാരണം. ഈ നിരീക്ഷണം ശരിയാവാം തെറ്റാവാം. 1960-കളില്‍ ബംഗാളിലെ ഒരു ക്ലര്‍ക്കിന്റെ ജീവിതം, അത്‌ ഘട്ടക്കിന്റേയും റേയുടേയും സിനിമയെ ഓര്‍മ്മിപ്പിക്കുന്ന വിരസമായ, വര്‍ണ്ണാഭമല്ലാത്ത ഒരു ജീവിതസ്ഥലിയായിരിക്കും എന്നുറപ്പാണ്‌. അതുകൊണ്ടുതന്നെ ഒരു വിപ്ലവ സ്വപ്‌നത്തിന്റെ വസന്താഗമനം അധികമകലെയായില്ല. അത്‌ ബിഥാന്‍ ചന്ദ്ര റോയിയെ കരിങ്കൊടി കാണിച്ചതുകൊണ്ടുമാത്രം തീര്‍ന്നില്ല. 1964-ലെ വേദനിപ്പിക്കുന്ന കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പിളര്‍പ്പില്‍, 1969-ലെ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി രൂപീകരണത്തില്‍, 1970-ലെ പാര്‍വതീപുരം ഗൂഢാലോചനാകേസിന്റെ അറസ്‌റ്റില്‍, പുതിയ ആശയഭിന്നതകളില്‍, ചേരിസഖ്യങ്ങളില്‍, ചാരുംമജൂംദാറുമായുള്ള രാഷ്ട്രീയ ഭിന്നതയില്‍, പിളര്‍പ്പിന്റെ നൈരന്തര്യങ്ങളില്‍, തീര്‍പ്പു കല്‍പ്പിക്കാനാകാത്ത പ്രത്യയശാസ്‌ത്ര-രാഷ്ട്രീയ വ്യവഹാരങ്ങളില്‍... അതങ്ങനെ തുടര്‍ന്നു.
രാഷ്ട്രീയ ആത്മഹത്യയേക്കാള്‍ മാന്യമാണ്‌ രാഷ്ട്രീയവനവാസമെന്ന തിരിച്ചറിവ്‌ അധികാരം തൊട്ടുനക്കാന്‍ വിയോജിപ്പുള്ളവന്റെ അവസാനത്തെ വഴിയാണ്‌. എന്നിട്ടും സിംഗൂരിലെ പ്രക്ഷോഭങ്ങളിലേക്ക്‌ അദ്ദേഹം തന്റെ വാര്‍ദ്ധക്യത്തിലും തിരിച്ചുവന്നു. 2006-ല്‍ സിലിഗുരിയില്‍ റെയില്‍വേ സ്‌റ്റേഷന്‍ ഉപരോധിച്ച്‌ ട്രെയിന്‍ തടഞ്ഞതിന്‌ അറസ്‌റ്റിലായത്‌ അങ്ങനെയാണ്‌. 'മുപ്പതുമുക്കോടി' മാവോയിസ്‌റ്റ്‌ ഗ്രൂപ്പുകളുള്ള ഇന്നത്തെ ഇന്ത്യയെ സംബന്ധിച്ച്‌ ഒരു 'പൊളിറ്റിക്കല്‍ ഔട്ട്‌ സൈഡര്‍' ആണ്‌ കനു സന്യാല്‍ എന്നും പറയാം. ഭീകരപ്രവര്‍ത്തനത്തിലേക്ക്‌ വഴിമാറിപ്പോയ മാവോ ശിഷ്യന്‍മാരുടെ കടുത്ത വിമര്‍ശകനുമായിരുന്നു അദ്ദേഹം. രാഷ്ട്രീയസന്യാസികള്‍ അപൂര്‍വമായ ഈ കാലത്ത്‌ കനു ഒരപൂര്‍വ്വതയാണ്‌. ജ്യോതിബസുവിന്റെ പ്രത്യേക താല്‍പര്യത്താല്‍ ജയിലിന്‌ പുറത്തുകടന്ന കനു സന്യാല്‍ ബുദ്ധദേവിന്റെ ഔദാര്യമൊന്നും വേണ്ടെന്ന നിലപാടെടുത്തത്‌ സിംഗൂരും നന്ദിഗ്രാമും നല്‍കുന്ന മുറിവുകളുടെ ഉത്തരമായിരിക്കാം.
'കോണ്‍ഗ്രസുകാരില്‍ നന്‍മയുള്ളവരെ കമ്യൂണിസ്‌റ്റുകാരെന്നും കമ്യൂണിസ്‌റ്റുകാരില്‍ സത്യസന്ധതയുള്ളവരെ നക്‌സലുകളെന്നും വിളിച്ചു'വെന്ന്‌ പണ്ട്‌ ആരോ പറഞ്ഞത്‌ ചരിത്രം ശരിയെന്ന്‌ ബോധ്യപ്പെടുത്തുന്ന ഈ ഗ്രീന്‍ ഹണ്ടിന്റെ കാലത്ത്‌ കനുവിന്റെ എഴുതപ്പെട്ട 'ഗൂഗിള്‍' ചരിത്രത്തിലേക്കിനി പോകുന്നില്ല. നക്‌സാല്‍ബാരി ഇന്നും മാവോയിസ്‌റ്റ്‌ ഗ്രൂപ്പുകളുടെ അധീനതയിലുള്ള ഒരു പട്ടിണിഗ്രാമമാണ്‌. ബംഗാളിലെ പല ഗ്രാമങ്ങളെയും പോലെ. അവിടെയെല്ലാം വസന്തം വിരിയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരുടെ പിന്‍മുറക്കാരുണ്ട്‌. അധികാരം എന്ന മധുരമനോജ്ഞപദം അവരിലേക്ക്‌ കടന്നുവന്നിട്ട്‌ കാലമേറെയായി. അതിനിയും കാണാന്‍ നില്‍ക്കാതെ സന്യാല്‍ തന്റെ പിന്‍വാങ്ങലുകളെ ആത്മഹത്യ എന്ന ഒറ്റവരിയിലേക്ക്‌ കാവ്യാത്മകമായി വിവര്‍ത്തനം ചെയ്‌തിരിക്കുന്നു. അത്‌ ഭഗത്‌സിങ്‌ ജീവന്‍ വെടിഞ്ഞ ദിനത്തിലായിപ്പോയത്‌ കേവല യാദൃശ്ചികതയാണോ എന്നറിയില്ല.
1967-ല്‍ ബീജിങ്‌ റേഡിയോയും, പീപ്പിള്‍സ്‌ ഡെയ്‌ലിയും വസന്തത്തിന്റെ ഇടിമുഴക്കം എന്ന്‌ വിളിച്ച ഉദിച്ചുയരലിന്റെ തലതൊട്ടപ്പന്‍ പക്ഷേ അവസാനകാലത്ത്‌ പറഞ്ഞ വാക്കുകളാണ്‌ ഈ കുറിപ്പിന്റെ തുടക്കത്തിലുള്ളത്‌. പ്രതീക്ഷയുടെ സമ്മോഹനമായ കൂടിച്ചേരലിന്‌ ആഗ്രഹിക്കുന്ന മനസ്സ്‌ ആ വാക്കുകളില്‍ കാണാം. 'നമ്മള്‍ കൊയ്യും വയലെല്ലാം കുത്തകളുടേതാകും പൈങ്കിളിയേ' എന്ന്‌ വിപ്ലവ കാവ്യവിചാരത്തെ അപനിര്‍മ്മിക്കേണ്ടിവരുന്ന ഈ കാലത്ത്‌, അവശേഷിക്കുന്ന ഭൂസമരങ്ങളെ പോലും അശ്ലീലവ്യവഹാരമായി ഭരണകൂടം വിധിയെഴുതുന്ന ഈ കാലത്ത്‌, ആത്മവഞ്ചകര്‍ക്ക്‌ ചൂണ്ടിക്കാട്ടാന്‍ ഒരു നല്ല മനുഷ്യന്‍ കൂടി ഇല്ലാതായിരിക്കുന്നു. ഭരതേട്ടന്‍ അഞ്ച്‌ വര്‍ഷം മുമ്പ തിരഞ്ഞെടുത്ത അതേ വഴി എന്റെ നാട്ടില്‍ നിന്ന്‌ സിലിഗുരിയിലേക്ക്‌ നീണ്ടുപോയിരിക്കുന്നു. ലാല്‍സലാം.

സനോജിന്റെ ലേഖനങ്ങള്‍

പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം!
മലയാള സിനിമയിലെ വാര്‍ധക്യപുരാണം
ബാസുവിന്‌ ശേഷം ഇനിയെന്ത്‌?

Mar 18, 2010

തൊഴിലാളികളുടെ ചോരക്കറ പുരണ്ട ഗെയിംസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് തെയ്യാറെടുപ്പുകളുടെ മറവില്‍ ദില്ലിയില്‍ നടക്കുന്ന നഗ്നമായ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും തൊഴിലാളി പീഡനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റേയും, അധികാരികളുടേയും ഒത്താശയുണ്ടോ എന്ന് ഉമേഷ് ഒ. 
Each page a victory
At whose expense the victory ball?
Every ten years a great man,
Who paid the piper?     Bertolt Brecht


എഴുപത്തിയൊന്ന് ദേശീയ പതാകകളുടെ നടുവില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നു പാറികളിക്കും. ഇന്ത്യന്‍ ദേശീയഗാനം എല്ലാത്തിനും മുകളില്‍ മുഴങ്ങി കേള്‍ക്കും. രാജ്യത്തിന്റെ പേരും പ്രശസ്തിയും ലോകത്തിന്റെ മുക്കിലും മൂലയിലും വരെ ചെന്നെത്തും. ദേശസ്നേഹവും, തന്റെ മാതൃരാജ്യത്തെകുറിച്ചുള്ള ഓരോ പൗരന്റെയും അഭിമാനവും വാനോളം കൊണ്ടെത്തിക്കാന്‍ പോകുന്നതാണ് കോമണ്‍വെല്‍ത്ത് ഗെയിംസിനെ കുറിച്ച് ഇങ്ങനെ പറയപെടുന്നതെല്ലാം. വിസ്മയകാഴ്ചകളുടെ ഈ ഉത്സവം വന്നണയാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രം ബാക്കി. 2010 ഒക്ടോബര്‍ 3 മുതല്‍ 14 വരെ നടക്കുന്ന ഈ ലോക രാജ്യങ്ങളുടെ സംഗമത്തിന് ദില്ലി തയ്യാറായി കൊണ്ടിരിക്കുകയാണ്. മാനവികതയും സമത്വവും ആപ്തവാഖ്യങ്ങളായുള്ള ഈ മഹോത്സവത്തിന്റെ സന്ദേശം ലോകസമാധാനമാണ്. എന്നാല്‍ ഇവയൊക്കെ സ്വപനം പോലും കാണാന്‍ കഴിയാത്ത ഒരു മഹാ ഭുരിപക്ഷം ജനതയുടെ ദീനരോദനത്തിന്റെ കഥകള്‍ കുറച്ചു കാലമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ടായിരുന്നെങ്കിലും ദില്ലി സര്‍ക്കാരോ, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളോ ഇതു കേട്ടതായി പോലും നടിച്ചില്ല. ഇവര്‍ക്ക് മുകളില്‍ ഒരു ഇടിവെട്ടു പോലെയാണ് ഫെബ്രുബരി 4നു ദില്ലി ഹൈക്കോടതി തൊഴിലാളി നിയമങ്ങളുടെ ലംഘനത്തിനു സംസ്ഥാന സര്‍ക്കാരിനോട്  മറുപടി ആവശ്യപെട്ടത്.

ഇന്ത്യയിലുള്ള മറ്റു തൊഴിലാളി പ്രശ്നങ്ങളില്‍ നിന്നും, അതുമായി ബന്ധപെട്ട കേസുകളില്‍നിന്നും ഇതിനെ വ്യത്യസ്ഥമാക്കുന്നത്, ഇതു കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നിര്‍മാണ പ്രവര്ത്തനവുമായി ബന്ധപെട്ടു ഒരു സര്‍ക്കാര്‍ നേരിട്ടു ചെയ്ത കുറ്റം എന്ന നിലയ്ക്കാണ്. ഭരണഘടന സ്ഥാപങ്ങള്‍ ആയ സംസ്ഥാന സര്‍ക്കാരിനും, ദില്ലി വികസന അതോറിറ്റിക്കുമാണ് (DDA ) കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നടത്തിപ്പ് ചുമതല. സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നതാവട്ടെ കോണ്‍ഗ്രസ്‌ നേതവായ ഷീല ദീക്ഷിത്താണെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഡിഡിഎയുടെ നിയന്ത്രണം ബിജെപിയുടെ കൈയ്യിലാണ്. 2009ന്റെ ആദ്യപാദങ്ങളിലാണ് ഇതുമായി ബന്ധപെട്ടു കോടതിയില്‍ ആദ്യമായി കേസുകള്‍ എത്തുന്നത്. എന്നാല്‍ അന്ന് കോടതി ഗെയിംസ് വില്ലേജ് ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ മാത്രമേ പരിഗണിച്ചുള്ളൂ. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും മേല്‍നോട്ടം വഹിക്കാനും ഒരു കമ്മറ്റി ഉണ്ടാക്കാന്‍ ഡിഡിഎയോട് ഹൈക്കോടതി ആവശ്യപെട്ടു. എന്നാല്‍ 2009 ജൂലൈയില്‍ സുപ്രീം കോടതി ഈ വിധി സ്റ്റേ ചെയുകയും നിര്‍മാണ പ്രവര്ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സര്‍ക്കാരിനെ അനുവദിക്കുകയും ചെയ്തു. 2009 നവംബര്‍ മാസത്തില്‍ ഒരു കൂടം തൊഴില്‍ കേസുകള്‍ ഹൈക്കോടതി പരിഗണനയ്ക്ക് എടുത്തതോടെയാണ് കാര്യങ്ങളുടെ ഗതി മാറാന്‍ തുടങ്ങിയത്.

ഈ തൊഴില്‍ പ്രശ്നം രണ്ടുതരത്തില്‍ നടന്ന ചുഷണങ്ങളിലേക്കാണ്‌ വിരല്‍ ചുണ്ടുന്നത്. ആദ്യമായി 1996ല്‍ പാര്‍ലമെന്റ് പാസാക്കിയ നിര്‍മാണ തൊഴിലാളി നിയമത്തിന്റെയും (Building and other Construction Workers' Act, or BCW), നിര്‍മാണ തൊഴിലാളി ക്ഷേമ സെസ്സ് ( Building and other Construction Workers' Welfare Cess Act) നിയമത്തിന്റെയും  ലംഘനമാണ്. ഈ നിയമങ്ങള്‍ പ്രകാരം നിര്‍മാണ തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാനുള്ള ബാധ്യത നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്കായി അവരെ ഉപയോഗിക്കുന്നവര്‍ക്ക് ഉണ്ട്. എല്ലാ സംസ്ഥാനങ്ങളും തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ സ്ഥാപിക്കാനും, ഈ നിയമം നടപ്പില്‍ വരുന്നുണ്ട് എന്ന് ഉറപ്പുവരുത്താനുള്ള ഏജന്സികള്‍ സ്ഥാപിക്കണം മേല്പറഞ്ഞ നിയമങ്ങള്‍ നിഷ്കര്‍ഷിക്കുന്നു.  നിയമം പാസായി എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2002ലാണ് ഇതു നടപ്പാക്കാനായി ഡല്‍ഹി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ നിയമപ്രകാരം നെല്‍കേണ്ട തൊഴില്‍സ്ഥലത്തെ സുരക്ഷിതത്വം, ആരോഗ്യപരിരക്ഷ, ഇന്‍ഷുറന്‍സ്, താമസിക്കാനുള്ള സ്ഥലം മുതലായവ ദില്ലി ഭരണകൂടം ഉറപ്പുവരുത്തുന്നില്ല എന്നു പറഞ്ഞാണ് തൊഴിലാളികള്‍ കോടതി കയറിയത്.

തൊഴിലാളികള്‍ ഉയര്‍ത്തിയ രണ്ടാമത്തേ പരാതി ഈ കേസില്‍ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചവിഷയമായ 1948ലെ മിനിമം കൂലി നിയമത്തിന്റെ (Minimum Wages Act 1948) ലംഘനമാണ്. അതതു കാലത്ത് ഈ നിയമ പ്രകാരം തൊഴിലാളികളുടെ മിനിമം കൂലി എല്ലാ സംസ്ഥാന സര്‍ക്കാരുകളും  പുനര്‍നിര്‍ണയിക്കാറുണ്ട്. 2008 മാര്‍ച്ചില്‍ ഡല്‍ഹി സര്‍ക്കാര്‍ ഈ നിയമപ്രകാരം മിനിമം കൂലി പുനര്‍നിര്‍ണയം നടത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഡല്‍ഹിയില്‍ ഒരു അവിദഗ്ദ്ധ തൊഴിലാളിക്ക് 142 രൂപയും വിദഗ്ദ്ധ തൊഴിലാളിക്ക് 158 രൂപയും മിനിമം കൂലിയായി കിട്ടണം. ഇതോടൊപ്പം ജോലി സമയം എട്ടു മണിക്കൂര്‍ ആയി നിജപ്പെടുത്തുകയും വേണം. എട്ടു മണിക്കുറില്‍ കൂടുതല്‍ ജോലി ചെയ്യുന്നവര്‍ക്ക് ആനുപാതികമായി കൂലി നല്‍കാന്‍ 1979ലെ അന്തര്‍ സംസ്ഥാന തൊഴിലാളി നിയമം (Inter State Workmen Act) അനുശാസിക്കുന്നു. എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മുന്നൊരുക്കങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള തൊഴിലാളികളുടെ കാര്യത്തില്‍ ഇതൊന്നും പാലിച്ചിട്ടില്ല. ഇവരുടെ ജോലിസമയം പതിനൊന്നു മുതല്‍ പന്ത്രണ്ടു മണിക്കൂര്‍ വരയാണ്. അധിക സമയവും കൂടി കൂട്ടിയാല്‍ നിയമാനുസൃതം ഒരു അവിദഗ്ദ്ധ തൊഴിലാളിക്ക്  280 രൂപയും ഒരു വിദഗ്ദ്ധ തൊഴിലാളിക്ക് 310 രൂപയും കുറഞ്ഞത്‌ കൂലിയായി കിട്ടേണ്ടതാണ്. എന്നാല്‍ യഥാക്രമം 90 രൂപയും 120 രൂപയും ആണ് ഇവര്‍ക്ക് നിലവില്‍ കിട്ടുന്നത്. കോണ്ട്രാക്ടര്‍മാരാണ് ഇതിനുത്തരവാദികള്‍ എന്നു പറഞ്ഞു ഒഴിഞ്ഞുമാറിയെങ്കിലും പ്രധാന തൊഴില്‍ ദാതാവ് (Principal Job Giver) എന്ന നിലയില്‍ ദില്ലിയിലെ സര്‍ക്കാരിനാണ് ഇതു ഉറപ്പു വരുത്താനുള്ള ബാധ്യത. ഇതു പലവട്ടം കോടതികള്‍ സംശയത്തിന് ഇടമില്ലാതെ പറഞ്ഞിട്ടുള്ളതാണ്. ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി മാര്‍ച്ച് മാസത്തിന്റെ അവസാനത്തോട് കൂടി കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെ, മാര്‍ച്ച് 9തിനു മിനിമം കൂലി വര്‍ദ്ധിപ്പിച്ച് കോടതി നടപടികളില്‍നിന്ന് രക്ഷപ്പെടാനുള്ള സുത്രപണി കൂടി കാണിക്കാന്‍ ഷീല ദീക്ഷിത്തിന്റെ സര്‍ക്കാര്‍ മടിച്ചില്ല.

ഫെബ്രുവരി 4ന് ഹൈക്കോടതി വാദങ്ങള്‍ കേട്ടു തുടങ്ങിയപ്പോള്‍ തന്നെ 'ആം ആദ്മി' (Aam Aadmi) സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം പുറത്തുവരാന്‍ തുടങ്ങി. എത്ര തൊഴിലാളികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന ചോദ്യത്തിന് ഒരുത്തരം നല്കാന്‍ പോകുന്ന ഒരു രേഖയും സര്‍ക്കാരിന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല. വിവിധ സംഘടനകളുടെ കണക്കനുസരിച്ചു ഒരു ലക്ഷത്തോളം തൊഴിലാളികള്‍ കോമണ്‍വെല്‍ത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കെടുക്കുന്നുണ്ട്. ഉത്തര്‍ പ്രദേശ്‌, രാജസ്ഥാന്‍, ബീഹാര്‍, മുതലായ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് ഇവരില്‍ ഭുരിപക്ഷവും. കുടിയേറ്റ തൊഴിലാളി നിയമമനുസരിച്ച് ഇവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ രേഖപെടുത്തേണ്ടതാണ്. അങ്ങനെയിരിക്കെ ഒരു ഏകദേശ കണക്കുപോലും പറയാന്‍ കഴിഞ്ഞില്ല എന്നത് സര്‍ക്കാരിന്റെ തൊഴിലാളികളോടുള്ള സമിപനത്തിനുള്ള ഉദാഹരണമല്ലാതെ മറ്റെന്താണ്?ദില്ല്ലിയെ അപേക്ഷിച്ച് ചുറ്റുമുള്ള സംസ്ഥാനങ്ങളില്‍ കൂലി നന്നെ കുറവാണ്. ഈ അവസരം മുതലാക്കി, ഇവിടുത്തെ തൊഴിലാളികളെ പരമാവധി ചുഷണം ചെയ്യുക എന്നതായിരുന്നു സര്‍ക്കാരിന്റെ നയം എന്നു വ്യക്തമാണ്. തൊഴിലാളികളുടെ പേരും മറ്റും ഔദ്യോദികമായി രേഖപ്പെടുത്തുന്നത് ഇതിനു ഒരു തടസമാകും എന്നതുകൊണ്ടാണ് നിയമപ്രകാരം പാലിക്കേണ്ടുന്ന ഒരു നടപടിക്രമവും പാലിക്കാന്‍ ദില്ലി സര്‍ക്കാര്‍ തയ്യാറാകാതിരുന്നത്.

ദില്ലിയിലെ കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെയും ബിജെപിയുടെ വികസന അതോറിറ്റിയുടെയും തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കുള്ള ഏറ്റവും നല്ല ഉദാഹരണം നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്കിടയില്‍ എത്ര ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന കണക്കാണ്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഒരാള്‍ക്കുപോലും ഒരപകടവും സംഭവിച്ചിട്ടില്ല. ഈ വാദത്തിന്റെ പൊള്ളത്തരം മനസിലാക്കാന്‍ മറ്റുചില കണക്കുകള്‍ കണ്ടാല്‍ മതി. 2008ലെ ബീജിംഗ്  ഒളിമ്പിക്സിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ആറു തൊഴിലാളികള്‍ മരിച്ചതായി അന്തരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി രേഖപെടുത്തിയിട്ടുണ്ട്‌. പതിനാലു പേര്‍ 2004 എഥന്‍സ് ഒളിമ്പിക്സിലും ഒരാള്‍ 2000ലെ സിഡ്നി ഒളിമ്പിക്സിന്റെ തയ്യറെടുപ്പുകള്‍ക്കിടയിലും മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ആള്‍ക്കാര്‍ക്ക് പരക്കുപറ്റിയതായി അതതു സമയത്ത് ഈ ഗെയിംസിന്റെ സംഘാടകര്‍ പരസ്യപ്പെടുത്തിയിട്ടുമുണ്ട്. ഇവിടെല്ലാം തൊഴിലാളി നിയമങ്ങള്‍ നടപ്പിലാക്കാന്‍ കര്‍ശനമായ നടപടികള്‍ എടുത്തതായി അന്തരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി സാക്ഷ്യപ്പെടുത്തുന്നു. ഇതിനൊന്നും ഒരു പുല്ലുവില പോലും കല്പിക്കാതെ ദില്ലി സര്‍ക്കാര്‍, ഇവിടെ ഒരു മരണം പോലും സംഭവിച്ചിട്ടില്ല എന്നു പറയുമ്പോള്‍ അതു മുഖവിലക്ക് എടുക്കാന്‍ മനുഷ്യത്വവും സാമാന്യ ബുദ്ധിയും ഉള്ളവര്‍ തയ്യാറാകും എന്നു തോന്നുനില്ല. People's Union For Democratic Rights എന്ന സംഘടനയുടെ കണക്കുകള്‍ പ്രകാരം നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്കിടയില്‍ ഇതുവരെ 59 പേര്‍ മരിക്കുകയും 150ഓളം പേര്‍ക്ക് ഗുരുതരമായി പരിക്ക് ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ കൊല്ലപ്പെട്ടവരുടെയും, പരിക്കേറ്റവരുടെയും പേരുവിവരങ്ങള്‍ മറിഞ്ഞുവീണു പരിക്ക് പറ്റിയവര്‍ എന്നും വണ്ടിമുട്ടി കൊല്ലപ്പെട്ടവര്‍ എന്നും മറ്റും  ആശുപത്രി രേഖകളില്‍ കാണിച്ച് സര്‍ക്കാര്‍ ഒരു രൂപ പോലും നഷ്ട്ട പരിഹാരം കൊടുക്കാതെ അവരോടുള്ള നന്ദി കാട്ടി. തൊഴിലാളിയുടെ ചോരയിലും കണ്ണീരിലും മുക്കി ഉണക്കിയ പരവതാനികള്‍ നാളെ ഗെയിംസ് വില്ലേജില്‍ വിരിക്കുമ്പോള്‍ എല്ലാം നേടി എന്ന ഭാവത്തില്‍ ഇന്ത്യയിലെ ഉപരി-മധ്യവര്‍ഗക്കാര്‍ അഭിമാനത്തിന്റെയും ദേശസ്നേഹത്തിന്റെയും ഉണര്‍ത്തു പാട്ടുകളുമായി തെരുവുകള്‍ കയ്യടക്കുകയും ആഘോഷത്തില്‍ മുഴുകുകയും ചെയ്യും. 'ആം ആദ്മിക്കു' ഇതില്‍പരം എന്തു സന്തോഷമാണ് കിട്ടാനുള്ളത്.

ഈ തൊഴിലാളി വിരുദ്ധത ദില്ലിയിലെ കോണ്‍ഗ്രസുകാര്‍ക്ക് പുതിയ കാര്യമൊന്നുമല്ല. 1982ല്‍ ദില്ലിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസുമായി ബന്ധപെട്ടു നടന്ന തൊഴിലാളി ചൂഷണങ്ങളുടെ പേരില്‍ അന്നത്തെ ഡിഡിഎ ഭരിച്ചിരുന്ന കോണ്‍ഗ്രസുകാര്‍ സുപ്രീം കോടതി ഒരുപാടു കയറിയിറങ്ങിയിട്ടുള്ളതാണ്. അതിന്റെ പേരില്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാരിനെ രൂക്ഷമായിത്തന്നെ സുപ്രീം കോടതി വിമര്‍ശിക്കുകയുണ്ടായി. തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതിയതിന്റെ പേരില്‍ തെരുവില്‍ നാടകം കളിച്ചുകൊണ്ടിരിക്കെ സഫ്ദര്‍ ഹാഷ്മിയെ തലക്ക് അടിച്ചു കൊന്നവര്‍ ഇന്നും ഒരു പോറല്‍ പോലും ഏല്‍ക്കാതെ കോണ്‍ഗ്രസിന്റെ കൂടാരത്തില്‍ തന്നെയുണ്ട്. സഫ്ദറിന്റെ രക്തകറ കയ്യില്‍ ഇപ്പോഴും ഉള്ളവര്‍ തിരിക്കുന്ന ഭരണചക്രത്തിനു ഇങ്ങനെയല്ലാതെ എങ്ങനെയാണ് തൊഴിലാളികളോട് പെരുമാറാന്‍ കഴിയുക?

ലേഖകന്‍ ദില്ലി ജെഎന്‍യുവില്‍ ഗവേഷകനാണ്

Mar 2, 2010

Dillipost Interview: കെഇ‌എന്‍ കുഞ്ഞഹമ്മദ്

മതവും മദിരാക്ഷിയും എഴുന്നു നില്‍ക്കുന്ന ഒരു പുതുകാല മാനിഫെസ്റ്റൊ പടക്കുന്ന തിരക്കിലാണ് സാമ്പത്തീക ഉദാരീകരണ കാലത്തെ കേരളം. അവിടെ, ഇതു രണ്ടിനെയും തള്ളിപ്പറയുന്ന യഥാര്‍ത്ഥ ഇടതു പക്ഷം പലര്‍ക്കും ഒരു രസക്കേടാകുന്നത് സ്വാഭാവികം. വെള്ളം ചേര്‍ക്കപ്പെടുന്ന തൊഴിലാളിവര്‍ഗ്ഗ പ്രത്യയശാസ്ത്രങ്ങള്‍ക്ക് ശിങ്കിടികള്‍ കൂടുന്നതും അതിനാല്‍ തന്നെ. ലൈംഗിക ഉദാരീകരണത്തിന്റെ ഈ അതിവിപ്ലവക്കാലത്ത് ഇടതു പക്ഷത്തിന്റെ വെല്ലുവിളികള്‍ എന്തൊക്കെയാണ്? ലെനീഷ് കെ ദില്ലിപോസ്റ്റിനുവേണ്ടി പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകനായ കെഇ‌എന്‍ കുഞ്ഞഹമ്മദ്ദുമായി സംസാരിക്കുന്നു.
ലൈംഗീക സ്വതന്ത്ര്യത്തെക്കുറിച്ച്‌ കേരളത്തില്‍ നടക്കുന്ന ചര്‍ച്ചയെ ഇടതുപക്ഷം എതിരിടുന്നുണ്ട്. പ്രത്യേകിച്ചും സക്കറിയ-രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രശ്നങ്ങളില്‍. ഈ എതിര്‍പ്പിനെ സങ്കുചിത സദാചാരം എന്നാണ്‌ ഇടതുപക്ഷ വിരോധികള്‍ പറയുന്നത്‌. ഇതിന്റെ വാസ്തവമെന്താണ്?
നമ്മുടെ സംസ്‌കാരം നിയന്ത്രണങ്ങളുടെ ഒരു സമാഹാരമാണ്‌. ഈ നിയന്ത്രണങ്ങള്‍ തകര്‍ക്കപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്നതുകൊണ്ട് സമൂഹത്തിന്‌ ഏതെങ്കിലും തരത്തിലുള്ള വളര്‍ച്ചയാണോ അതോ തളര്‍ച്ചയാണോ ഉണ്ടാകുക എന്ന്‌ പരിശോധിക്കണം. ഏതെങ്കിലും അര്‍ത്ഥത്തില്‍ മനുഷ്യസമൂഹത്തെ ഒന്നിച്ചോ വ്യക്തികളെ വേറിട്ടോ മുന്നോട്ട്‌ നയിക്കാത്ത ഏതൊരുകാഴ്‌ചപ്പാടും ചരിത്രത്തിന്റെ നിലപാടില്‍ നിന്നും നോക്കുബോള്‍ കാലഹരണപ്പെട്ടതാണ്‌. പ്രാചീന കാലത്തെ മനുഷ്യജീവിതത്തില്‍ നിന്നും, അതായത്‌ ആധുനിക കുടുംബബന്ധങ്ങള്‍ നിലവില്‍വന്നതിനു മുമ്പ്‌ നിലനിന്ന അവസ്ഥയില്‍നിന്നും, ഇന്നത്തെ സമൂഹം വളര്‍ന്നിട്ടുെങ്കില്‍ തിര്‍ച്ചയായും സാംസ്‌കാരികമായ ഒരു ക്രമീകരണം ആവശ്യമാണെന്ന്‌ അംഗീകരിച്ചേ മതിയാകൂ. അല്ല അന്നത്തെ ജീവിതത്തെ അപേക്ഷിച്ച്‌ ഇന്നത്തെ ജീവിതം സാംസ്‌കാരികമായും സാമൂഹ്യമായും തകരുകയാണ്‌ എന്നാണ്‌ കരുതുന്നതെങ്കില്‍ ഈ നിയന്ത്രണങ്ങളെ ചോദ്യംചെയ്യേിവരും. 
ഫ്രോയിഡ്‌ അക്രമാസക്തമായ ജന്മവാസനകളെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ അക്രമാസക്തമായ ജന്മവാസനകള്‍ നിരന്തരം ആഹ്ലാദം അന്വേഷിച്ചു കൊണ്ടിരിക്കുന്നു. പ്ലെഷര്‍ പ്രിന്‍സിപ്പിള്‍സിനൊപ്പം റിയാലിറ്റി പ്രിന്‍സിപ്പിള്‍സിനെ കുറിച്ചും ഫ്രോയിഡ്‌ പറയാന്‍ നിര്‍ബന്ധിതനായി. ഒരര്‍ത്ഥത്തില്‍, ഇതൊരു സംഘര്‍ഷ മേഖലയാണ്‌. ജന്മവാസനകള്‍ ഒരുഭാഗത്തും സാംസ്‌കാരിക വികാസം മറ്റൊരു ഭാഗത്തും; ശരീര കാമനകള്‍ ഒരുഭാഗത്തും സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ മറ്റൊരു ഭാഗത്തും. ഈ സംഘര്‍ഷത്തില്‍ ശരീര കാമനകളുടെ അനിയന്ത്രിതമായ ആവിഷ്‌ക്കാരമാണോ അതോ സാംസ്‌കാരിക വികാസത്തിന്‌ അനുയോജ്യമാകും വിധം ക്രമീകരണമാണോ ആവശ്യം? ഈയൊരു പശ്ചാത്തലത്തിലാണ്‌ ജനാധിപത്യവാദികള്‍ ലൈംഗീക അരാജകത്വത്തെ വിമര്‍ശിക്കുന്നത്‌. 
പഴയ ലൈംഗീക ആവിഷ്‌ക്കാരമല്ല ഇന്നത്തെ ലൈംഗീക ആവിഷ്‌ക്കാരം. പഴയ ലൈംഗീക ആവിഷഷ്‌ക്കാരത്തില്‍ പ്രതിഷേധത്തിന്റെ, കലാപത്തിന്റെ, ഒരുപക്ഷേ വികലമായ, ഒരു പ്രച്ഛനരൂപം നമുക്ക്‌ കാണാന്‍ കഴിയുമായിരുന്നു. ഇന്ന്‌ വികലമായ കലാപത്തെപോലും മൂലധന ശക്തികള്‍ സ്വാംശീകരിച്ചുകൊണ്ട്  വ്യവസായമാക്കി മാറ്റിയിരിക്കുന്നു. മുമ്പ്‌ ലൈംഗീക അരാജകത്വം സാമൂഹ്യ വ്യവസ്ഥയെ വെല്ലുവിളിക്കുന്നവരുടെ വികലമായ പ്രതിഷേധത്തിന്റെ രൂപമായിരുന്നെങ്കില്‍ ഇന്നത്‌ ആധിപത്യം വഹിക്കുന്ന, വ്യവസ്ഥയെ കുറേക്കൂടി സുരക്ഷിതമാക്കുന്ന ഒന്നാണ്‌. മുമ്പ്‌ പുകവലി പ്രതിഷേധപ്രകടനത്തിന്റെ ഭാഗമായിരുന്നു. ലോകത്താകമാനം ആരോഗ്യ ബോധവത്‌കരണത്തിന്റെ ഭാഗമായി പുകവലിക്കാരുടെ എണ്ണം കുറഞ്ഞപ്പോള്‍ പ്രതിസന്ധിയിലായ അമേരിക്കന്‍ പുകയില കമ്പനികള്‍ മൂന്നാം ലോകരാജ്യങ്ങളിലേക്ക്‌ പുകയില അടിച്ചേല്‍പ്പിച്ചു. അതോടുകുടി പുകവലിയുടെ നാമമാത്ര പ്രതിഷേധമൂല്യവും ഇല്ലാതായി. ഏറെക്കുറേ ഇതേ രുപത്തില്‍ കാണേണ്ടതാണ്‌ സെക്‌സ്‌ ഇന്‍സ്‌ട്രി. അതായത്‌ സെക്‌സ്‌ ഇന്‍സ്‌ട്രിയുടെ പ്രചാരണമായി പരിണമിക്കാന്‍ സാധ്യതയുണ്ട് സ്വതന്ത്ര ലൈംഗീക വാദം.
മലയാളി ലൈംഗീക ദാരിദ്യം അനുഭവിക്കുന്നു എന്ന് സക്കറിയ ഉള്‍പ്പെടെയുള്ള സിവില്‍ സൊസൈറ്റി ബുദ്ധിജീവികള്‍ അഭിപ്രായപ്പെടുന്നു. ദാരിദ്യം ലൈംഗീകതയുമായി ബന്ധപ്പെടുത്തേണ്ട ഒന്നാണോ? 
ഈ പദാവലികള്‍ കൃത്യമായ രാഷ്‌ട്രീയ പശ്ചാത്തലത്തിലാണ്‌ ഇവിടെ ഉപയോഗിക്കപ്പെടുന്നത്‌. മൂലധനാധിപത്യത്തിന്റെ അജണ്ടയാണത്‌. മൂലധനം എങ്ങനെയാണോ മനുഷ്യസഹായിയാകേണ്ട സാങ്കേതിക വിദ്യയെ മനുഷ്യ വിരുദ്ധമാക്കിയത്‌ അതുപോലെ മനുഷ്യസഹായിയായ പദാവലികളെയും മനുഷ്യവിരുദ്ധമാക്കിത്തീര്‍ക്കുന്നു. 
ഒന്നു പറയട്ടെ, ആഗോളവത്‌ക്കരണത്തിന്‌ ഏകലോകവാദവുമായി ബന്ധമില്ല. അത്‌ മൂലധനാധിപത്യമാണ്‌. മൂലധനത്തിന്റെ ചേഷ്‌ടകള്‍ മറച്ചുവയ്‌ക്കുന്നതിനായി വളരെ മനോഹരമായ ഒരു പദം ഉപയോഗിക്കുന്നു. അതുപോലെയാണ്‌ ലൈംഗീക തൊഴിലാളി എന്ന പദം. തൊഴിലാളി എന്നത്‌ മൂല്യം ഉത്‌പാദിപ്പികുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ മഹത്തായ വാക്കാണ്‌. ഇതിനെ ആദര്‍ശവത്‌കരിക്കുന്നത്‌ ശരിയല്ല. ആ അര്‍ത്ഥത്തില്‍, ആഗോളവത്‌കരണം മുതല്‍ ലൈംഗീക തൊഴിലാളി വരെയുള്ള പട്ടികയിലാണ്‌ ലൈംഗിക പട്ടിണിയെന്ന പദവും ഉള്‍പ്പെടുത്തേത്‌.
ലൈംഗിക ദാരിദ്രത്തെ പറ്റി പറയുന്നവര്‍, ഇന്നു അനുരാഗം എന്നത് മുടക്കാച്ചരക്കായതിനെ പറ്റി പറയുന്നില്ല. തുറന്ന രതിയും രതിബന്ധവും സ്വതന്ത്ര്യത്തിന്റെ അടയാളമായി വ്യാഖ്യാനിക്കപ്പെടുന്നു. പുതിയ തലമുറക്ക്‌ എവിടെയാണ്‌ പിശക്‌ സംഭവിച്ചത്‌?
ലൈംഗീക ജനാധിപത്യത്തിന്റെ സ്ഥാനത്ത്‌ ലൈംഗീക ഉദാരീകരണമാണ്‌ ഇന്ന്‌ മേല്‍ക്കോയ്മ സ്ഥാപിച്ചുവരുന്നത്‌. ലൈംഗീക ഉദാരീകരണത്തില്‍ പ്രണയം സാധ്യമല്ല. അത്‌ വില്‌പ്പനയുടെ ഒരു ലോകമാണ്‌. നമ്മള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഇടയില്‍ നിവര്‍ന്നുനില്‍ക്കാന്‍ പോലും കഴിയാത്ത വിധം അകപ്പെട്ടിരിക്കുന്നു. അതാണ്‌ ഉദാരീകരണത്തിന്റെ പ്രത്യേകത. മനുഷ്യരെ വിപണിയിലേക്ക്‌ വെട്ടിച്ചുരുക്കുന്നു. മാര്‍ക്കറ്റിലേക്ക്‌ പോകുമ്പേള്‍ നമ്മള്‍ മാര്‍ക്കറ്റിനകത്തും, മാര്‍ക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുബോള്‍ മാര്‍ക്കറ്റ്‌ നമ്മുടെ അകത്തുമാണ്‌. ലൈംഗീക ജനാധിപത്യമുള്ളയിടത്താണ്‌ അനുരാഗം സാധ്യമാകുന്നത്‌. ഉദാരീകരണത്തെ സംബന്ധിച്ചെടുത്തോളം അത് ഉപയോഗിക്കുക വലിച്ചെറിയുക എന്നാണ്‌. സാമ്പത്തിക രംഗത്തെന്നതുപോലെ സാംസ്കാരിക രംഗത്തും ഇന്ന്‌ വിപണി മേല്‍ക്കോയ്‌മ വ്യക്തമാണ്‌.
കേരളത്തിലെ ഇടതുപക്ഷ വിരുദ്ധത മതത്തേക്കാള്‍ സംഘടിതവും ശക്തവുമാണ്‌. ഈ മാറ്റത്തെ എങ്ങനെ കാണുന്നു?
ആഗോള മുതലാളിത്തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അജണ്ട സംഘടനകളില്ലാത്ത ഒരു ലോകം സാധ്യമാക്കുക എന്നതാണ്‌. അതിന്‌ തൊഴിലാളി സംഘടനകള്‍ തടസ്സമാണ്‌. അതുകൊണ്ട് ഇടതുപക്ഷമില്ലാത്ത ലോകം സാധ്യമാക്കണം. കണ്ണുതുറക്കാന്‍ സാധ്യതയുള്ള മനുഷ്യരെ മുഴുവന്‍ അന്ധരാക്കണം. ഇതിന്‌ അനുയോജ്യമായ പ്രത്യയ ശാസ്‌ത്രത്തേയാണ്‌ അവര്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌. 
പക്ഷേ, ഇടതുപക്ഷം ജനങ്ങളില്‍നിന്നും അകലുന്നു എന്നാണ്‌ കേരള രാഷ്‌ട്രീയത്തിലെ ഒരു പ്രധാന ചര്‍ച്ചാവിഷയം. ഈ അകല്‍ച്ച സത്യമാണോ? 
ഇതൊരു പരിവര്‍ത്തന കാലമാണ്‌. ചരിത്രത്തില്‍ മുമ്പില്ലാത്തവിധം പുതിയൊരു പരിവര്‍ത്തന ഘട്ടം. ഏതു പരിവര്‍ത്തന ഘട്ടത്തിലും കുറേ പകര്‍പ്പുകളൂണ്ട് . എല്ലാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും ഇതിലൂടെ കടന്നുപേകണം. ആ പ്രതിസന്ധി ഇടതുപക്ഷവും അഭിമുഖീകരിക്കുന്നുണ്ട്.
നമുക്കുചുറ്റും മതാത്മകത ശക്തിപ്പെടുന്നു. പ്രത്യേകിച്ച്‌ ഭൂരിപക്ഷ മതാത്മകത. ഇതിനര്‍ത്ഥം കേരളത്തിന്റെ മതേതര ചട്ടക്കൂടിന്‌ ക്ഷതം സംഭവിച്ചു എന്നാണോ?
മതപരിവര്‍ത്തനത്തെ കുറിച്ച്‌ നമുക്ക്‌ ചിന്തിക്കാന്‍ കഴിയും. പക്ഷേ ജാതി പരിവര്‍ത്തനത്തെ കുറിച്ച്‌ ചിന്തിക്കാന്‍ കഴിയുന്നില്ല. ജാതിയെ കുറിച്ച്‌ പറയുബോള്‍ മര്‍ദ്ദക ജാതികള്‍ മര്‍ദ്ദിത ജാതികള്‍ എന്ന വിഭജനം പ്രസക്തമാണ്‌. മര്‍ദ്ദക ജാതികള്‍ കേരള സമൂഹത്തില്‍ കൂടുതല്‍ കുടുതല്‍ മേല്‍കൈ നേടിക്കൊിരിക്കുന്നു.
താക്കറയടക്കമുള്ള ഭൂരിപക്ഷ മതാത്മകതയുടെ വക്താക്കള്‍ ഇന്ത്യന്‍ ദേശീതയെ വെല്ലുവിളിക്കുബോള്‍ കോടതി വെറുതെ വിട്ട മദനി ക്രൂശിക്കപ്പെടുന്നു. ഇതിനെ എങ്ങനെ വീക്ഷിക്കുന്നു?
താക്കറെ അടക്കമുള്ള കാഴ്‌ചപ്പാട്‌ ഒരു സമാന്തര സര്‍ക്കാറാണ്‌. ശിവസേനയും സംഘപരിവാറും ഉള്‍ക്കൊള്ളുന്ന ഒരു സമാന്തര സര്‍ക്കാര്‍. ന്യൂനപക്ഷത്തുനിന്നും പ്രതിക്ഷേധം വരുബോള്‍ അതൊരു അദൃശ്യ സര്‍ക്കാറല്ല. ആധിപത്യം വഹിക്കുന്ന വ്യവസ്ഥയോടുള്ള ഒരു തരം വികലമായ പ്രതികരണമാണ്‌. പ്രകോപന പരമായ പ്രസംഗത്തിന്റെ പേരില്‍ ആരെയെങ്കിലും അറസ്റ്റ്‌ ചെയ്യാമെങ്കില്‍ അത്‌ ഉമാഭാരതി തൊട്ട്‌ അദ്വാനിതൊട്ടുള്ള ആളുകളെയാണ്‌.

Feb 16, 2010

നമുക്കു പാര്‍ക്കാന്‍ വെള്ളരിക്കാപ്പട്ടണങ്ങള്‍

അമേരിക്കക്കാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ് ലിയെ പൂനെ സ്ഫോടനത്തിലേക്ക് ആഭ്യന്തര മന്ത്രി വലിച്ചിഴക്കുമ്പോള്‍ അതിന്റെ സ്വാഭാവികമായ വ്യാഖ്യാനം പോലും ഇന്ത്യന്‍ മാധ്യമങ്ങള്‍ വിട്ടു കളയുകയായിരുന്നുവെന്ന് എ റശീദുദീന്‍  
 "രാഹുല്‍ ഗാന്ധി ഉത്തരവിട്ടത്തിനെ തുടര്‍ന്ന് 'മൈ നെയിം ഈസ് ഖാന്‍' എന്ന സിനിമയുടെ സംവിധായകന്റെയും നായകന്റെയും നിര്‍മാതാവിന്റെയും വിതരണക്കാരുടെയും താല്പ്പര്യം സംരക്ഷിക്കാന്‍ മഹാരാഷ്ട്രയിലെ  പൊലീസും സുരക്ഷാസംവിധാനവും കൂട്ടത്തോടെ ഇറങ്ങിപ്പുറപ്പെട്ടതാണ് സാധാരണക്കാരെ ലക്ഷ്യം വയ്ക്കാന്‍ പൂനെയില്‍ ഭീകരര്‍ക്കു അവസരമൊരുക്കിയത്." ശനിയാഴ്ച രാത്രി പൂനെയിലെ ജര്‍മന്‍ ബേക്കറിയില്‍ ബോംബ് സ്ഫോടനം നടന്നയുടന്‍ ബിജെപി നേതാവ് മുഖ്തര്‍ അബ്ബാസ് നഖ്വി നടത്തിയ പ്രതികരണമാണിത്. ഉണ്ടായ സംഭവത്തിന്  ലഭിച്ച ഏറ്റവും പരിതാപകരമായ വിശദീകരണവും ഇതാണ്. ജാവദേക്കറും അരുണ്‍ ജെയ്റ്റ്ലിയും സംഭവത്തെ പഴയപോലെ പാക് തീവ്രവാദവുമായി ചേര്‍ത്തു പറഞ്ഞു. ശവപ്പെട്ടി കുംഭകോണകാലത്തെ പാര്‍ലമെന്റ് അക്രമണകാരികളെ പോലെ  സ്ഥലകാലബോധമില്ലാത്ത കോമാളികളാവുകയാണ് പാകിസ്താനിലെ ഭീകരര്‍. 'ഖാന്‍ സാഹിബു'മാരെ അമേരിക്കക്കാരന്‍ ഭീകരന്മാരാക്കുന്നതിനെതിരെയുള്ള സിനിമ പോലും ഈ അലമ്പുകള്‍ സമ്മതിച്ചുകൊടുക്കില്ല!  സംഭവസമയത്ത് ഷാരൂഖ് ഖാന്‍  ബെര്‍ലിനില്‍ ആയതുകൊണ്ടാണ് പൂനെയിലെ ജര്‍മന്‍ ബേക്കറി തന്നെ ഭീകരര്‍ തെരഞ്ഞെടുത്തത് എന്നും കൂടി ബിജെപി നേതാക്കളില്‍ ആരെങ്കിലും പറഞ്ഞെങ്കില്‍ കാര്യങ്ങള്‍ വൃത്തിയായേനെ.

ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചു വരുന്ന വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഇന്ത്യന്‍ മുജാഹിദീനും ലഷ്കര്‍-ഇ തൊയ്ബയുമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി പളനിയപ്പന്‍ ചിദംബരം വിരല്‍ ചൂണ്ടുന്നത് ഡേവിഡ് കോള്‍മാന്‍ ഹെഡ് ലിയുടെ നേര്‍ക്കും. അങ്ങോരെ അമേരിക്കയില്‍ നിന്നും വിട്ടുകിട്ടാന്‍ എല്ലാ ശ്രമവും ഇന്ത്യ നടത്തുന്നുണ്ടത്രെ. ഈ അവസരത്തില്‍ ഹെഡ് ലിയുടെ പേര് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയിലേക്ക് എടുത്തിട്ടു എന്നതാണ് ശ്രദ്ധേയമായ വസ്തുത. അമേരിക്കന്‍ താല്പര്യമനുസരിച്ചാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഇപ്പോഴത്തെ ചര്‍ച്ച നടത്താനൊരുങ്ങുന്നതെന്ന് പുനരാരംഭിച്ച ബ്ലോഗെഴുത്തില്‍ അദ്വാനി അവര്‍കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വല്ലാത്തൊരു 'കോഞ്ഞാട്ട' സാഹചര്യത്തിലാണ് ഈ ഹെഡ് ലി വലിഞ്ഞു കയറി വരുന്നതെന്ന് സ്പഷ്ടം. പാകിസ്ഥാന്‍ കളിക്കാരെ ഐപിഎല്ലില്‍ ഉള്‍പ്പെടുത്താത്തതില്‍ കെറുവിച്ച ഷാരൂഖ് ഖാന്റെ സിനിമയാണ് കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ആളും അര്‍ത്ഥവും ഉപയോഗിച്ച് വിജയിപ്പിക്കുന്നത്.

ബിജെപിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു തരം പാന്‍-ഇസ്ലാമിക് നിലപാട്. രാഹുല്‍ ഗാന്ധി ചെന്ന് താക്കറെയുടെ കടുവാ മീശക്ക് തോണ്ടി തിരിച്ച് പോന്നു. സിനിമയാവട്ടെ എല്ലായിടത്തും റിലീസ് ആവുകയും ചെയ്തു. മൊത്തത്തില്‍ നോക്കുമ്പോള്‍ ഹിന്ദുത്വ സംഘടനകള്‍ പ്രതിപക്ഷ ബഹുമാനമില്ലാത്തവിധം പ്രകോപിപ്പിക്കപ്പെട്ടിരിക്കുന്നു. ശിവസേനയുമായുള്ള ബിജെപിയുടെ ഇടപാടുകളെക്കുറിച്ച് മാധ്യമങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ അവിടെയും ഇവിടെയും ചോദ്യമുന്നയിക്കാനും തുടങ്ങി. കഴിഞ്ഞ കുറേക്കലമായി സംഘപരിവാറിനു പിഴയ്ക്കുമ്പോഴൊക്കെയും വിളിപ്പുറത്താണ് കാലന്‍ ലഷ്കര്‍-ഇ തൊയ്ബയുടെ രൂപത്തില്‍ അവതരിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും എപ്പോഴൊക്കെ പ്രതിസന്ധികളില്‍ ബിജെപിയുടെ നാഷനല്‍ എക്സിക്യൂട്ടിവ് നടന്നിട്ടുണ്ടോ, അപ്പോഴൊക്കെയും. ബാംഗ്ലൂര്‍ സ്ഫോടനം ഓര്‍ക്കുക. പക്ഷെ, ലഷ്കറിനെ എതിര്‍ക്കുമ്പോള്‍ ഇന്ത്യയും അമേരിക്കയും ഒന്നിക്കുമെങ്കിലും കേസ് ഹെഡ് ലിയുടേതാണെങ്കില്‍ ഇന്ത്യ അനിവാര്യമായും പാകിസ്ഥാനോട് വിരോധിക്കണമെന്നില്ല. അമേരിക്ക സഹായിച്ചുകൊള്ളണമെന്നുമില്ല. എന്നല്ല, ഇന്ത്യയില്‍ ഈ പിശാചിന്റെ ബാധയേല്‍ക്കുന്നവരില്‍ മുസ്ലീങ്ങളല്ലാത്തവരും ഉണ്ടായേക്കാം.

'അമേരിക്കന്‍ ഇസ്ലാമിസ്റ്റായ ഹെഡ് ലിയെ ആണ് സംശയിക്കുന്നതെന്ന' സിഎന്‍എന്‍-ഐബിഎന്‍ ചാനലിന്റെ ഓര്‍മപ്പെടുത്തലില്‍ എല്ലാമുണ്ട്. ഭീകരതയെ കുറിച്ച് ചൂണ്ടുവിരല്‍ അമേരിക്കക്കെതിരെ തിരിയുന്ന അവസരങ്ങളില്‍ എങ്ങിനെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യണമെന്നതിന് ഒറിജിനല്‍ സിഎന്‍എന്‍ മുദ്ര പതിപ്പിച്ച ഇന്ത്യന്‍ ശീര്‍ഷകം. "ഇസ്ലാമിസ്റ്റ്" എന്ന വാക്കിന്  കൂട്ടത്തില്‍ ഒരു അടിവരയും ഇട്ടേക്കുക. (ഏയ്, രാജ്ദീപ് സര്‍ദേശായിക്ക് അങ്ങിനെ മതവിദ്വേഷമൊന്നുമില്ല. അതൊരു രാഷ്ട്രീയ പ്രയോഗമല്ലേ?) പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ചര്‍ച്ചയുടെ കാര്യത്തില്‍  വിശേഷിച്ച് മറുപടിയൊന്നും പറയാതെ അര്‍ഥഗര്‍ഭമായ മറുപടിയുമായി ഒഴിഞ്ഞു മാറുകയാണ് വിദേശകാര്യ മന്ത്രി എസ്എം കൃഷ്ണ. ബിജെപിയുടേതടക്കമുള്ള മുഴുവന്‍ ചരടുകളും വലിയുന്നത് വിദേശകരങ്ങളുടെ നേര്‍ക്ക് തന്നെയാണ്. അവര്‍ പറയുന്നതിനെ ഒന്നിച്ചെടുക്കുമ്പോള്‍ നമുക്ക് മനസിലാക്കാനാവുന്നത് പൂനെയിലെ ജര്‍മന്‍ ബേക്കറിയിലാണ് ഇന്തോ-പാക് ബന്ധങ്ങളുടെ എല്ലാ സുനാപ്പികളും കിടക്കുന്നത് എന്നാണ്. അപ്പുറത്ത് ഓഷോ ആശ്രമം, അതായത്, ആചാര്യ രജനീഷ് മുതല്‍ ഹെഡ് ലി വരെയുള്ള മുഴുവന്‍ അമേരിക്കന്‍ ഏടാകൂടങ്ങളുടെയും മേച്ചില്‍പുറം. ഇപ്പുറത്ത് ചബാദ് ലുബാവിക് എന്ന ജൂത സാംസ്കാരിക കേന്ദ്രം. ഈ കേന്ദ്രം മുംബെയിലും ആക്രമിക്കപ്പെട്ടിരുന്നല്ലോ. പൂനെ അപ്-മാര്‍ക്കറ്റിലെ ഈ ജൂത-അമേരിക്കന്‍ ഇടപാട് കൗണ്ടറുകളും, ഇന്തോ-പാക് ചര്‍ച്ചയുടെ കരട് അജന്‍ഡയും, സര്‍വോപരി ഷാരുഖ് ഖാന്റെ ജിപിഎസ് പൊസിഷനുകളും സാറ്റലൈറ്റ് ക്യാമറകള്‍ വഴി വീക്ഷിച്ച് കിറുകൃത്യം ബോംബു വച്ച പാകിസ്ഥാനിലെ ലഷ്കര്‍ ഭീകരരുടെ പേരുകള്‍ എത്രയും പെട്ടന്ന് വെളിപ്പെടുമെന്ന് ആശിക്കുക. മുംബെ, കറാച്ചി, പൂനെ... പറപറന്നല്ലെ നാറികള്‍ ആഞ്ഞടിക്കുന്നത്!

സ്വതന്ത്ര പത്രപ്രവര്‍ത്തനം എന്ന ഏര്‍പ്പാട് അടുത്തകാലത്തൊന്നും നാം അനുഭവിക്കാന്‍ പോവുന്നില്ലന്നു വ്യക്തം. ഇന്ത്യയിലെ സാധാരണക്കാരന്റെ നേര്‍ക്ക് കണ്ണില്‍ ചോരയില്ലാത്ത ഒരു കൂട്ടം തെമ്മാടികള്‍ അഴിഞ്ഞാടുന്നതിന്റെ മുഖ്യ കാരണമായി മാറുന്നത് ഷണ്ടന്മാരായിത്തീരുന്ന ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ അനവധാത കൂടിയാണ്. ഊരും പേരുമില്ലാതെ പൊട്ടുന്ന ബോംബുകള്‍ക്ക് ഇസ്ലാമിക വിലാസമായിരുന്നു ഇതേവരെ കല്പ്പിക്കപ്പെട്ടിരുന്നത്.  ഹെഡ് ലിയെ പൂനെ സംഭവത്തിലേക്ക്  ആഭ്യന്തര മന്ത്രി വലിച്ചിഴക്കുമ്പോള്‍ അതിന്റെ സ്വാഭാവികമായ വ്യാഖ്യാനം മാധ്യമങ്ങള്‍ വിട്ടുകളയുകയാണ് ചെയ്യുന്നത്. ഒന്നുകില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ പൂര്‍ണമായ അറിവോടു കൂടി. അല്ലെങ്കില്‍ അവരുടെ കഴിവുകേടിന് അടിവരയിട്ടുകൊണ്ട്. ഇതു രണ്ടുമല്ലാതെ ഇപ്പോഴത്തെ ആക്രമണം സാധ്യമാകുമായിരുന്നില്ല. വളരെ നേരിയ ഒരു സംശയത്തിന്റെ മുന തന്നെ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ആരോപണമുന്നയിക്കാന്‍ എമ്പാടും മതി. അറിഞ്ഞിടത്തോളം ടെക്സാസിലെ ജയിലിലാണ് ഹെഡ് ലിയാശാന്‍ ഇപ്പോഴുള്ളത്.  എഫ്ബിഐ നിരന്തരം ഇങ്ങേരെ ചോദ്യം ചെയ്യുന്നുമുണ്ട്. ഏകദേശം പത്തു മാസം മുമ്പ്  അവസാനമായി ഇന്ത്യയില്‍ വന്ന ഹെഡ് ലി ഇപ്പോഴും തന്റെ ഇന്ത്യന്‍ റാക്കറ്റുകളെ സജീവമായി നിലനിര്‍ത്തുന്നുണ്ടെങ്കില്‍ അതുതന്നെയല്ലേ പൂനെയിലെ സ്ഫോടനെത്തെക്കാള്‍ വലിയ വാര്‍ത്ത? അതു സത്യമാണെങ്കില്‍ എള്ളുണക്കുന്നിടത്തു കാക്കയെ ആട്ടാന്‍ തൂക്കിയിട്ട ഒരു പ്ലാസ്റ്റിക് പേക്കോലത്തെയല്ലേ എഫ്ബിഐ ഓര്‍മ്മിപ്പിക്കുന്നത്.

ഇനി സംഭവത്തില്‍ അമേരിക്കന്‍ കേന്ദ്രീകൃത ഭീകരരല്ല, പാക്കിസ്ഥാനിലെ വിദൂഷകന്മാരാണെന്നു വയ്ക്കുക. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന തിരക്കഥ അനുസരിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ച നടത്തുന്നത് എക്കാലവും സുഖിക്കാത്തവരാണ് ഇവര്‍. പാക് അധീന കാഷ്മീരിലേക്ക് കുടിയേറിയ ഇന്ത്യന്‍ കാഷ്മീരികള്‍ സമാധാന ചര്‍ച്ചയുടെ മുന്നോടിയായി ചകോടി പാലം കടന്ന് തംഗ്ദാറിലേക്ക് തിരിച്ചൊഴുകിയതിനെയാണത്ര പാകിസ്ഥാനു ഭയം (അക്കൂട്ടത്തില്‍ യഥാര്‍ത്ഥ ഭീകരന്മാര്‍ ഉണ്ടാവില്ല കേട്ടോ, കാരണം നാം പാസ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നുണ്ട്). മുസഫറാബാദിലെ ഭീകരവാദ പള്ളിക്കൂടങ്ങളില്‍ തലവരി പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നുറപ്പ്. വലിയ സംഭവമല്ലേ ഇത്? നിയന്ത്രണ രേഖയുടെ അതിരുകളെ മറികടന്ന് കാശ്മീര്‍ ജനത മാത്രമല്ല ഭീകരര്‍ പോലും ഒന്നാവുന്ന കാലമുണ്ടായാല്‍ എങ്ങിനെ  സഹിക്കും ലഷ്കര്‍-ഇ തൊയ്ബ? പൂനെയില്‍ അല്ല അട്ടപ്പാടിയില്‍ വരെ പൊട്ടിക്കില്ലേ ബോംബ്? പാകിസ്ഥാനിലെ ഭീകര സംഘടനകള്‍ പ്രകോപിതരാവുന്ന ഈ സാഹചര്യം നമ്മള്‍ വിശ്വസിച്ചേ മതിയാവൂ. ഭീകരത് എന്നു പറയുന്നത് അങ്ങിനെയാണ്. തങ്ങള്‍ക്ക് ഗുണം കിട്ടുന്ന ഏര്‍പ്പാടുകളാണ് അവര്‍ക്ക് ഒട്ടും ഇഷ്ടപ്പെടാത്തത്. മാത്രമല്ല ഇന്തോ-പാക് ചര്‍ച്ചയുടെ നാളും തരവും അജന്‍ഡയുമൊക്കെ ചകോടി പാലത്തിനക്കരെയുള്ള ടാര്‍പോളിന്‍ ഷെഡ്ഡുകളിലിരിക്കുന്നവര്‍ക്കാണ് ഇസ്ലാമബാദിലെയും നയീദില്ലിയിലെയും വാഷിംഗ്ടണിലെയും നയതന്ത്രകാര്യാലയങ്ങളില്‍ നടക്കുന്നതിനേക്കാള്‍ കാര്യക്ഷമമായി വിലയിരുത്താന്‍ കഴിയുന്നതും. പാടത്തെ പണിക്ക് വരമ്പത്തെ കൂലി പോലെ പ്രതികരിക്കാനും എളുപ്പമുണ്ട്. ഡെല്‍ഹിയിലാകെ എന്തൊരു കനത്ത സെക്യൂരിറ്റിയാണപ്പാ! ഇനി സെക്യൂരിറ്റി ഇല്ലെങ്കില്‍ പോലും നയതന്ത്ര പ്രാധാന്യം കിടക്കുന്നത് പൂനെയിലല്ലേ?

ഇതൊക്കെ എഴുതുകയും വിശ്വസിക്കുകയും ചെയ്യുന്നവരുടെ 'ബുദ്ധിസാമര്‍ഥ്യം' സമ്മതിക്കുക തന്നെ വേണം. പക്ഷെ ഈ ബുദ്ധി രാക്ഷസന്മാര്‍ എളുപ്പം മറന്നു കളയുന്ന ചില സാഹചര്യങ്ങളുണ്ട്. 'പാകിസ്ഥാനുമായി ചര്‍ച്ച നടത്താനൊരുങ്ങുന്ന സാഹചര്യത്തില്‍' ഇതാദ്യമല്ല ഇന്ത്യയില്‍ ഭീകരാക്രമണം നടക്കുന്നത്. ഖുര്‍ഷിദ് അഹമ്മദ് കസൂരി വിദേശകാര്യ മന്ത്രിയായിരിക്കവെ നടന്ന സംഝോത്ത  എക്സ്പ്രസ് ആക്രമണം ഉദാഹരണം. സമാധാന ചര്‍ച്ചകള്‍ നടക്കുന്ന വിവരം മുസഫറാബാദിലെ വൈതാളികരെക്കാള്‍ മുമ്പേ ആര്‍എസ്എസിന്റെ ഇന്‍ഡോറിലെ നേതാവ് സമീര്‍ കുല്‍ക്കര്‍ണിയാണ് അറിഞ്ഞതെന്നു മാത്രം! കുറ്റവാളികളെ പാകിസ്ഥാന്‍ വിട്ടു തരാതിരുന്നതുകൊണ്ട് മാത്രമാണോ ആ കേസ് എവിടെയും എത്താതെ പോയത്? സന്യാസി അമ്മയെയും സ്വാമിജിയെയും മറ്റും ഈ കേസില്‍  പെടുത്തിയത് ഹേമന്ദ് കാര്‍ക്കറെയുടെ ഉച്ചക്കിറുക്ക് ആയിരുന്നോ? അദ്വാനി ആവശ്യപ്പെട്ടതുപോലെ ഈ കേസുകള്‍ പുനരന്വേഷിക്കുകയെങ്കിലും ചെയ്യേണ്ടതുണ്ടല്ലോ?  അല്ലാത്തിടത്തോളം സാധ്യതയിലെ ഒന്നാമത്തെ ഇനം സ്വദേശി ബ്രാന്‍ഡ് ചര്‍ച്ചാ വിരോധം തന്നെയല്ലേ?

മാലെഗാവ് അറസ്റ്റുകള്‍ക്കു ശേഷം ചില കേസുകള്‍ ലഷ്കറിന്റെ  തലയില്‍ നിന്നും ഒഴിവാക്കാനെങ്കിലും ഭീകരതവിചാരിപ്പുകാര്‍ സന്മനസ് കാണിക്കുന്നുണ്ട്. സാമൂഹിക മലിനീകരണത്തിന് അത്രയെങ്കിലും ആക്കം  ബി രാമന്റെ ഒടുവിലത്തെ ലേഖനത്തില്‍ ജെയ്പൂര്‍, അജ്മീര്‍, അയോധ്യ, വാരണാസി കേസുകളേ ഇന്ത്യന്‍ മുജാഹിദീന്റെ പട്ടികയിലുള്ളൂ. ഹൈദരാബാദ്, സംഝോത്ത, മാലെഗാവ്, മുബൈ ട്രയിന്‍ മുതലായവ ഇല്ല. പാക് ഭീകരരെയും പാകിസ്ഥാന്‍ എന്ന രാജ്യത്തെയും വേര്‍തിരിച്ചു കാണേണ്ട ആവശ്യമൊന്നും സാധാരണ ഗതിയില്‍ നമ്മുടെ പത്രപ്രവര്‍ത്തകര്‍ക്കില്ല. സമവാക്യങ്ങള്‍ രൂപീകരിക്കുന്നതില്‍ സാമാന്യബുദ്ധിയടെ ആവശ്യവും അവര്‍ക്കില്ല. അമേരിക്ക നിര്‍ബന്ധിച്ചതുകൊണ്ടാണ് ഇന്ത്യയും പാകിസ്ഥാനും ഇപ്പോള്‍ സമാധാന സംഭാഷണത്തിനൊരുങ്ങുതെന്ന് പറയുന്ന അദ്വാനിയുടെ രാഷ്ട്രീയ താല്‍പര്യം പോലും മനസിലാക്കാന്‍ കഴിയാത്തവരാണ് പൂനെയിലേക്ക് ഹെഡ് ലിയെ ആട്ടിത്തെളിച്ച് കൊണ്ടുവരുന്നത്.

ഹെഡ് ലി എന്ന പേര് ഇന്ത്യന്‍ ഭരണകൂടം ഉപയോഗിച്ചത് പശുവിന്റെ വാലു പൊങ്ങിയെതിനെയാണ് അനുസ്മരിപ്പിച്ചത്. സാധ്യതകള്‍ വല്ലാതെ കണ്ട് ചുരുങ്ങിപ്പോയി. ഒരു പക്ഷെ പാക് ചര്‍ച്ചയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് അവസാന നിമിഷം വിമ്മിട്ടമുണ്ടയിക്കാണണം. അമേരിക്കയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പാകിസ്ഥാനുമായി ഇന്ത്യ ചര്‍ച്ചയ്ക്ക് പോവുന്നതും മുസഫറാബാദിലെ  കാശ്മീരികളെ ഇന്ത്യയിലേക്ക് കടക്കാന്‍ അനുവദിക്കുന്നതെന്നുമുള്ള പ്രചാരണം ബിജെപി അഴിച്ചുവിടുന്നത് ഒരു കാരണവുമായിരിക്കാം. എന്നാല്‍ ഹെഡ് ലിയെ നേര്‍ക്കുനേരെ പാകിസ്ഥാനുമായോ അമേരിക്കയുമായോ ബന്ധപ്പെടുത്തുന്ന  പ്രസ്താവനകളൊന്നും ഇതേവരെയില്ല. ചര്‍ച്ച നടക്കും, അമേരിക്ക പറഞ്ഞിട്ടുണ്ടെങ്കില്‍ അതു കേള്‍ക്കുകയും ചെയ്യും എന്നതാണ് ഇതിന്റെ അര്‍ഥം. 26/11ല്‍ ഹെഡ് ലിക്ക് ഇന്ത്യയില്‍ ചില സഹായികളുണ്ടായിരുന്നുവെന്ന് പോയവാരം മാത്രമാണ് ചിദംബരം വ്യക്തമാക്കിയത്.
ഒന്നുകില്‍ ജര്‍മന്‍ ബേക്കറിയുടെ അപ്പുറത്തെയോ ഇപ്പുറത്തയോ കെട്ടിടങ്ങളില്‍ ഒന്ന്. അല്ലെങ്കില്‍ കര്‍ക്കറയെ വധിക്കാനുണ്ടായിരുന്നു എന്ന് പറയുന്ന നാലാമത്തെ 'ചാത്തന്‍'. മുംബൈ സംഭവങ്ങളുടെ വെളിച്ചത്തില്‍ ഹെഡ് ലിക്കും 'ചാത്തനും' ഈ രണ്ട് കെട്ടിടങ്ങളുമായും ഇടപാടുകളുണ്ടെന്ന് എഴുതിവച്ചവരുമുണ്ട്.  എങ്ങിനെ നോക്കിയാലും മുബൈയില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുക എന്ന ചാത്തന്റെ ആവശ്യം മാത്രമാണ് മറ്റാരുടേതിനേക്കാളും മുഴത്തതായി ബാക്കിനില്‍ക്കുന്നത്. ഹെഡ് ലിയുടെ 'ഇന്ത്യന്‍ സേവകന്മാര്‍ക്ക് ' പശു ചത്തിട്ടും മോരിലെ പുളി മാറിയിട്ടില്ലെന്നും നിരൂപിക്കാവുന്നതാണ്.

Feb 5, 2010

ഏണ്ണരാജാക്കന്മാരുടെ സ്വന്തം യുപിഎ

എണ്ണക്കമ്പനികള്‍ക്കു വേണ്ടി യുപിഎ പൊതുജനങ്ങളെ കൊള്ള ചെയ്യാനൊരുങ്ങുകയാണെന്ന് എംജെഎസ്

പെട്രോളിയം മന്ത്രി ഫെബ്രുവരി 2ന് നടത്തിയ ഒരു പ്രസ്താവന കേട്ടാല്‍ തോന്നുക വിലക്കയറ്റത്തില്‍ ഏറ്റവുമധികം വേദനിക്കുന്ന യുപിഎ മന്ത്രി അദ്ദേഹമാണെന്നാണ്. കിരിത് പാരിഖ് കമ്മിറ്റി റിപോര്‍ട്ട് വരുന്നതു വരെ ഇന്ധന വില വര്‍ധിപ്പിക്കുന്ന കാര്യം തങ്ങളുടെ അജന്‍ഡയിലേ ഇല്ലെന്നാണ് മന്ത്രി പറഞ്ഞത്. "വിലക്കയറ്റം എത്ര വലിയ വെല്ലുവിളിയാണെന്ന് സര്‍ക്കാരിനറിയാം. ഈയവസ്ഥയില്‍ പെട്രോള്‍-ഡീസല്‍ വില 2-3 രൂപ വര്‍ധിപ്പിച്ചാല്‍ പോലും അത് അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരാന്‍ കാരണമാവും," ദിയോറ ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇതു കേട്ട് കേന്ദ്ര മന്ത്രിയുടെ സാധുജന സ്നേഹത്തെ കുറിച്ചോര്‍ത്ത് പുളകം കൊണ്ട ശുദ്ധഹൃദയക്കാരുണ്ടെങ്കില്‍ അവര്‍ക്ക് മറുപടിയായി തൊട്ടടുത്ത ദിവസം തലസ്ഥാനത്ത് മറ്റൊരു പത്രസമ്മേളനവും നടന്നു. എണ്ണവില നിര്‍ണയത്തെ കുറിച്ച് പഠിക്കാന്‍ പ്രധാന മന്ത്രി നിയമിച്ച കമ്മിറ്റി ചെയര്‍മാന്‍ കിരിത് പാരിഖ് നടത്തിയ സമ്മേളനം. കമ്മിറ്റി റിപോര്‍ട്ട് മന്ത്രാലയത്തിന് സമര്‍പ്പിച്ചതിനു ശേഷമാണ് ബുധനാഴ്ച മന്ത്രി ദിയോറയോടൊപ്പം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാനായെത്തിയത്. കമ്മിറ്റിയുടെ കണ്ടെത്തലുകളാകട്ടെ ഇന്നാട്ടിലെ കോര്‍പറേറ്റ് മാധ്യമങ്ങളും, എണ്ണ ഭീമന്മാരും, പെട്രോളിയം മന്ത്രാലയവും കാലങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരുന്ന കാര്യങ്ങളില്‍ നിന്നും അണുകിട വ്യത്യസ്ഥമായിരുന്നില്ല എന്നതാണ് തമാശ.

കമ്മിറ്റി ശുപാര്‍ശകള്‍

പാരിഖ് കമ്മിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട ശുപാര്‍ശ പെട്രോളിന്റേയും ഡീസലിന്റേയും വില നിര്‍ണയിക്കുന്ന നിലവിലുള്ള സംവിധാനം എടുത്തു കളയണമെന്നതാണ്. പകരം, കമ്പോള നിയന്ത്രിത വിലനിര്‍ണയ സംവിധാനം  (അതായത് എണ്ണകമ്പനികള്‍ക്ക് റിട്ടെയില്‍ മാര്‍ക്കറ്റിലെ എണ്ണയുടെ വില നിര്‍ണയിക്കാന്‍ അധികാരമുണ്ടായിരിക്കുമെന്ന്) നടപ്പാക്കണമെന്ന് മുന്‍ ആസൂത്ര കമ്മിഷന്‍ അംഗമായിരുന്ന പാരിഖ് പറയുന്നു. ഗാര്‍ഹികാവശ്യത്തിനുപയോഗിക്കുന്ന പാചക വാതകം, മണ്ണെണ്ണ തുടങ്ങിയവയ്ക്ക് പരിമിതമായ അളവില്‍ സര്‍ക്കാര്‍ സബ്സിഡി ആവാമെങ്കിലും നിലവിലെ അവസ്ഥ തുടരാനൊക്കില്ലെന്നാണ് റിപോര്‍ട്ട് പറയുന്നത്. ഇപ്പോഴത്തെ കണക്കനുസരിച്ച് ഒരു സിലിണ്ടര്‍ പാചകവാതകത്തിന് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി 287 രൂപയാണ്. ഈ സംവിധാനം മാറ്റി മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ (GDP) വളര്‍ച്ചയായി പാചക വാതക വിലയേയും, കാര്‍ഷികോത്പാദനത്തിന്റെ വളര്‍ച്ചയായി മണ്ണെണ്ണ വിലയേയും ബന്ധിപ്പിക്കണമെന്നതാണ് മറ്റൊരു ശുപാര്‍ശ. അതായത്, ഇതിനു മുന്‍പ് മണ്ണെണ്ണയുടെ വില വര്‍ധിപ്പിച്ച മാര്‍ച്ച് 2002 മുതലുള്ള GDP വളര്‍ച്ചയുടെ -- 66 ശതമാനം -- അനുപാതമെടുത്താല്‍ മണ്ണെണ്ണ വില ഒരു ലിറ്ററിന് 6 രൂപ വര്‍ധിക്കും. അതു പോലെ തന്നെ ഗ്യാസിന്റെ വിലയും കൂടും. 2004-05 മുതല്‍ നഗരജനതയുടെ ആഭ്യന്തരോത്പാദനത്തിലുണ്ടായ 85 ശതമാനം വളര്‍ച്ച പരിഗണിക്കുമ്പോള്‍ നഗരങ്ങളില്‍ പാചക വാതകം സിലിണ്ടറിന് ഏകദേശം 485 രൂപയാവും.

ഈ പരിഷ്കാരങ്ങള്‍ നടത്താന്‍ പറ്റിയ ഏറ്റവും ഉചിതമായ സമയമാണിതെന്നാണ് പാരിഖിന്റെ കണ്ടെത്തല്‍. സബ്സിഡി ഭാരം സര്‍ക്കാരിന്റെ തലയില്‍ നിന്നും ഒഴിവായാല്‍ അത് ധനക്കമ്മി കുറയ്ക്കുമെന്നും അതുകൊണ്ട് തന്നെ നിര്‍ദേശിത പരിഷ്കാരങ്ങളുടെ നേട്ടം സാധാരണ ജനങ്ങള്‍ക്കും ലഭ്യമാകുമെന്നും അദ്ദേഹം പറയുന്നു. വില വര്‍ധനയ്ക്കും, വില നിര്‍ണയ നിയന്ത്രണങ്ങള്‍ എടുത്തു കളയുന്നതിനും അദ്ദേഹം പറയുന്ന ന്യായമാവട്ടെ, എണ്ണകമ്പനികള്‍ വന്‍ സാമ്പത്തിക സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്നതാണ്. "നമ്മുടെ എണ്ണ വ്യാപാര കമ്പനികളുടെ സാമ്പത്തിക ആരോഗ്യം അനുദിനം ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്. അന്തര്‍ദേശീയ വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വില നിര്‍ണയിക്കാനുള്ള അധികാരം കിട്ടിയാലേ, മത്സരോത്സുകമായ എണ്ണ വിപണിയില്‍ അവര്‍ക്കു പിടിച്ചു നില്‍ക്കാനാവൂ...," അദ്ദേഹം പറയുന്നു.

എണ്ണക്കമ്പനികള്‍ നഷ്ടത്തിലോ?

എണ്ണകമ്പനികള്‍ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നത് ഇന്ത്യയില്‍ സര്‍ക്കാരും മാധ്യമങ്ങളും ഒരുപോലെ നടത്തുന്ന ഒരു പ്രചാരണമാണ്. ഇതില്‍ എത്ര മാത്രമുണ്ട് വാസ്തവം. രാജ്യത്തെ പ്രധാന എണ്ണ വ്യാപാര കമ്പനികളുടെ കാര്യം തന്നെ നോക്കുക. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഐഒസിയുടെ (Indian Oil Corp) ലാഭം 696.5 കോടി രൂപയാണ്. ബിപിസിഎല്‍ (Bharat Petroleum Corp), എച്പിസിഎല്‍ (Hindustan Petroleum Corp) എന്നീ കമ്പനികള്‍ ഇതേ സമയത്ത് ഉണ്ടാക്കിയ ലാഭം യഥാക്രമം 379 കോടി, 31 കോടി എന്നിങ്ങനെയാണ്. ഒഎന്‍ജിസി, ഓയില്‍ ഇന്ത്യ, റിലയന്‍സ് എന്നീ എണ്ണയുത്പാദന കമ്പനികളുടെ ലാഭമാകട്ടെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ കുതിച്ചുയരുകയാണ് ചെയ്തത്. സ്വകാര്യ എണ്ണകമ്പനിയായ എസ്സാര്‍ ഓയില്‍ മാത്രമാണ് ഡിസംബര്‍ പാദത്തില്‍ നഷ്ടമുണ്ടാക്കിയ ഒരേയൊരു എണ്ണ കമ്പനി. എന്നാല്‍ എസ്സാറിന്റെ നഷ്ടം 2008 ഡിസംബര്‍ പാദത്തിലെ 1,230 കോടി രൂപയില്‍ നിന്ന് 2009ല്‍ 226 കോടിയിലേക്ക് ചുരുങ്ങുകയാണ് ചെയ്തത്. അതായത്, വെറും മൂന്നുമാസത്തിനുള്ളില്‍ ഇന്ത്യയിലെ പ്രമുഖ ആറ് എണ്ണകമ്പനികള്‍ ഉണ്ടാക്കിയ ലാഭം 8,877.36 കോടി രൂപ വരും (താഴെയുള്ള ചാര്‍ട്ട് നോക്കുക). ഇതാണ് യാഥാര്‍ഥ്യമെന്നിരിക്കെ, ഏതു നഷ്ടത്തിന്റെ കണക്കാണ് മുരളി ദിയോറയും കിരിത് പാരിഖും പ്രധാന മന്ത്രി തന്നെയും വിളമ്പി കൊണ്ടിരിക്കുന്നത്?      
അണ്ടര്‍-റിക്കവറി നഷ്ടമല്ല
ഇവിടെയാണ് അണ്ടര്‍-റിക്കവറി എന്ന വില്ലന്‍ കടന്നു വരുന്നത്. ഏണ്ണഭീമന്മാര്‍ വര്‍ഷാവര്‍ഷം കോടിക്കണക്കിനു രൂപയുടെ അണ്ടര്‍-റിക്കവറിയാണ് റിപോര്‍ട്ട് ചെയ്യുന്നത്. ഇത് പൊതുവെ പലരും ധരിച്ചിരിക്കുന്നതു പോലെ നഷ്ടമല്ല. എന്താണ് ഈ അണ്ടര്‍-റിക്കവറി? അന്താരാഷ്ട്ര വിപണിയില്‍ നിന്നും വാങ്ങുന്ന വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഒരു കമ്പനി ആഭ്യന്തര മാര്‍ക്കറ്റില്‍ എണ്ണ വില്‍ക്കുന്നതെങ്കില്‍ ഈ വ്യത്യാസമാണ് അണ്ടര്‍-റിക്കവറി എന്നറിയപ്പെടുന്നത്. എന്നാല്‍ ഇത് നഷ്ടമായി കണക്കാക്കപ്പെടാത്തതിന്റെ കാരണം ഈ പണം, ലാഭം സഹിതം സര്‍ക്കാര്‍ സബ്സിഡിയായി കമ്പനികള്‍ക്ക് ലഭിക്കുമെന്നതിനാലാണ്. ഇത് ഓയില്‍ ബോണ്ടുകള്‍ വഴിയോ, പണമായോ കമ്പനികള്‍ക്ക് ധനകാര്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കും. ഇത് സമയത്ത് കിട്ടാത്തതു കൊണ്ട് അണ്ടര്‍-റിക്കവറിയായി കണക്കാക്കപ്പെടുന്നു.

ഈ സംവിധാനമെങ്ങിനെ വന്‍ലാഭമുണ്ടാക്കി കൊണ്ടിരിക്കുന്ന കമ്പനികളുടെ സാമ്പത്തിക ആരോഗ്യത്തെ ബാധിക്കുമെന്ന് യുക്തിസഹം ചിന്തിക്കുന്ന ആര്‍ക്കും മനസിലായി കൊള്ളണമെന്നില്ല. എങ്കിലും, രാജ്യം ഭരിക്കുന്ന പ്രധാന മന്ത്രിയും, അദ്ദേഹത്തിന്റെ എണ്ണ മന്ത്രിയും പറയുന്നു എണ്ണക്കമ്പനികളുടെ ആരോഗ്യം അപകടത്തിലാണെന്ന്. ഇവര്‍ രണ്ടും ചേര്‍ന്ന് രൂപീകരിച്ച കമ്മിറ്റിയും പറയുന്നതങ്ങിനെയാണ്. ഇതിനു പരിഹാരമായി, മന്ത്രാലയവും കമ്മിറ്റിയും ആവശ്യപ്പെടുന്നത്, വില നിര്‍ണയത്തിലുള്ള സര്‍ക്കാരിന്റെ ഇടപെടല്‍ അവസാനിപ്പിക്കണമെന്നാണ്. ഇന്ത്യയിലെ എണ്ണ വിലനിര്‍ണയ സംവിധാനം ഇതുവരെ പൂര്‍ണമായും കമ്പോളശക്തികള്‍ക്കു കീഴ്പെട്ടിട്ടില്ല. അതായത്, അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില എത്ര കൂടിയാലും അതിനനുസരിച്ച് ആഭ്യന്ത റിട്ടെയില്‍ വിപണിയില്‍ വിലയില്‍ മാറ്റം വരുത്താനുള്ള അധികാരം എണ്ണ കമ്പനികള്‍ക്കില്ല. ഈ സംവിധാനത്തിനു പകരം, അങ്ങേയറ്റം അസ്ഥിരമായ അതാരാഷ്ട്ര എണ്ണ വിപണിയിലെ വിലനിലവാരത്തിനനുസരിച്ച് റിട്ടെയില്‍ മാര്‍ക്കറ്റില്‍ എണ്ണയുടെ വില തീരുമാനിക്കാനുള്ള അധികാരം യഥേഷ്ടം കമ്പനികള്‍ക്ക് പതിച്ചു നല്‍കണമെന്ന് സാരം.

അണ്ടര്‍-റിക്കവറി എന്നത് സര്‍ക്കാര്‍ ഇടപെടല്‍ അവസാനിപ്പിക്കാനായി ഇക്കൂട്ടര്‍ നിരന്തരം ഉപയോഗിക്കുന്ന ഒരു തന്ത്രം മാത്രമാണ്. ഉറപ്പായിട്ടും റിക്കവര്‍ ചെയ്യപ്പെടുന്ന പണമാണെങ്കില്‍ ഇത് കമ്പനികളെ ബാധിക്കുന്ന  ഒരു സാഹചര്യവുമില്ല. മുകളില്‍ സൂചിപ്പിച്ചതു പോലെ, ഒരു കമ്പനിയും കടബാധ്യതയോ, മറ്റു സാമ്പത്തിക പ്രശ്നങ്ങളോ നേരിടുന്നുമില്ല. അപ്പോള്‍ പിന്നെ എന്താണ് പെട്രോളിയം മന്ത്രാലയത്തിന്റെ അജന്‍ഡ? ഉത്തരം ലളിതം -- ഇന്ത്യയിലെ എണ്ണ മാര്‍ക്കറ്റിനെ പൂര്‍ണമായും വിപണി ശക്തികള്‍ക്ക് വിട്ടു കൊടൂക്കുക. റിലയന്‍സിനെ പോലുളള ഭീമന്മാര്‍ റിട്ടെയില്‍ രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങുന്ന സമയത്തു തന്നെയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങളെ ആട്ടിപായിച്ച് വിപണിയെ 'ശുദ്ധീകരി'ക്കാനുള്ള നീക്കവുമായി എണ്ണ മന്ത്രി തന്നെ തുനിഞ്ഞിറങ്ങിയിരിക്കുന്നത് എന്നത് പാരിഖ് കമ്മിറ്റിയുടെ രാഷ്ട്രീയ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

മൂന്നുമാസത്തിനുള്ളില്‍ ഒമ്പതിനായിരത്തോളം കോടി രൂപ ലാഭമുണ്ടാക്കിയ എണ്ണകമ്പനികള്‍ക്കു വേണ്ടിയാണ് മന്ത്രിയും, മന്ത്രാലയവും, കമ്മിറ്റിയും, പത്രങ്ങളുമെല്ലാം സംഘമായി കണ്ണീരൊഴുക്കുന്നത്. പരിഖ് കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കിയാല്‍ അതു കൊണ്ട് സാമാന്യ ജനങ്ങള്‍ക്കുണ്ടാവുന്ന ദുരിതങ്ങളെ കുറിച്ച് സംസാരിക്കാന്‍ ആരുമില്ല. കമ്പോളത്തിന്റെ ദയാവായ്പ്പിനു മുന്നിലേക്ക് കോടിക്കണക്കിന് ജനങ്ങളുടെ ജീവിതമെറിഞ്ഞു കൊടുക്കണമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. സര്‍ക്കാര്‍ കമ്പനികളുടെ ആരോഗ്യത്തെ കുറിച്ച് അത്രയേറെ ആശങ്കയുള്ള ഒരു പ്രധാനമന്ത്രിയാണ് മന്മോഹന്‍ സിംഗെങ്കില്‍ ആദ്യം ഇടപെടേണ്ടത് സര്‍ക്കാര്‍-നിയന്ത്രിത റ്റെലികോം കമ്പനികളുടെ കാര്യത്തിലാണ്. ബിഎസ്എന്‍എല്ലിനേയും, എംറ്റിഎന്‍എല്ലിനേയും എങ്ങിനെയെല്ലാം നശിപ്പിക്കാം എന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഒരു മന്ത്രിയേയും ഉദ്യോഗസ്ഥരേയും അരിയിട്ട് വാഴിച്ചിരുത്തിയിരിക്കുന്ന ഒരു സര്‍ക്കാരാണിത്. എയര്‍ ഇന്ത്യയെ കുത്തുപാളയെടുപ്പിച്ചതും ഇതേ സര്‍ക്കാര്‍ തന്നെ. ഇതിലൊന്നും ഒരു വേവലാതിയുമില്ലാത്ത യുപിഎ ആണ് എണ്ണ കമ്പനികളുടെ പേരും പറഞ്ഞ് ജനങ്ങളെ കൊള്ള ചെയ്യാനായിറങ്ങിയിരിക്കുന്നത്.  
  
ഇതിന്റെ മറ്റൊരു വിരോധാഭാസം അനിയന്ത്രിത വിപണിക്കു (Unbridled Market) വേണ്ടിയുള്ള ഈ കരച്ചിലിന്റെ സമയമാണ്. സാമ്പത്തിക പ്രതിസന്ധിക്കു ശേഷം വിപണി മുതലാളിത്തത്തിന്റെ മെക്കയായ അമേരിക്ക പോലും മാര്‍ക്കറ്റില്‍ കടുത്ത സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കണമെന്ന് പറയുന്ന ഒരു സമയത്താണ് നമ്മുടെ തുക്കിടി സായിപ്പന്മാര്‍ അനിയന്ത്രിത വിപണി സിദ്ധാന്തവുമായെത്തുന്നത്. അതും വിലക്കയറ്റം ഇന്ത്യാ മഹാരാജ്യത്തിലെ പാവപ്പെട്ടവരുടെ ജീവിതം അനുദിനം ദുഷ്കരമാക്കി കൊണ്ടിരിക്കുന്ന ഒരു കാലത്ത്. ഇനിയും എത്ര സാമ്പത്തിക പ്രതിസന്ധികളുണ്ടായാലാണ് ഈ കമ്പോള മൗലികവാദികള്‍ പാഠം പഠിക്കുക? കോര്‍പറേഷനുകളുടെ ചീര്‍ത്ത ലാഭക്കണക്കുകള്‍ക്കു പകരം എന്നാണ് സാമാന്യ ജനങ്ങളുടെ ജീവിതം ഇവരുടെ ചിന്തയിലേക്ക് കടന്നു വരിക?

Sajithspeak സജിത്-സ്പീക്

 

ദില്ലി ഫൈനാന്‍ഷ്യല്‍ ക്രോണിക്കിളില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റാണ് സജിത് കുമാര്‍

Jan 23, 2010

ഇങ്ക്വിലാബിന്റെ ഇന്‍‌ജക്ഷന്‍

ദില്ലിയിലെ നഴ്സ്സുമാരുടെ സമരങ്ങള്‍ അരാഷ്ട്രീയവല്‍കരിക്കപ്പെട്ടുപോയ ഒരു തൊഴിലാളികൂട്ടത്തിന്റെ രാഷ്ട്രീയബോധത്തിലേക്കുള്ള തിരിച്ചുവരവിന്റെ അടയാളങ്ങളാണെന്ന് പികെ മണികണ്ഠന്‍


 "മലയാളികളായി ആറു കേന്ദ്രമന്ത്രിമാരുണ്ട്‌. ഭരണത്തിന്റെ പ്രധാന സ്ഥാനങ്ങളിലെല്ലാം നിരവധി മലയാളികളുമുണ്ട്‌. ഇവരൊക്കെയുണ്ടായിട്ടും ഞങ്ങള്‍ക്കെന്തു കാര്യം?" കൊടും തണുപ്പത്ത്‌ കിടുങ്ങി വിറച്ചിട്ടും തീരുമാനമൊന്നുമാവാതെ ദില്ലിയിലെ പഞ്ചാബിബാഗ്‌ മഹാരാജ അഗ്രസേന്‍ ആശുപത്രിയിലെ സമരം തുടരുമ്പോള്‍ ഒരു നഴ്‌സിന്റെ രോഷപ്രകടനമായിരുന്നു ഇത്‌. കഴിഞ്ഞ രണ്ടുമാസങ്ങളില്‍ ഇന്ദ്രപ്രസ്ഥം കണ്ട ഒരു നിര ആതുരശുശ്രൂഷക സമരങ്ങളില്‍ ഏറ്റവും ശ്രദ്ധേയം ഈ പരാമര്‍ശമായിരുന്നു. ദില്ലിയിലെ സമീപകാല ചരിത്രത്തില്‍ ആദ്യമായി മൂന്ന് സ്ഥാപനങ്ങളിലായി ഏഴ് ആശുപത്രികളിലെ നഴ്‌സുമാര്‍ ഈ ശൈത്യകാലത്ത് സമരത്തിനിറങ്ങി. എല്ലാ സമരങ്ങളും ഒരാഴ്‌ചയിലേറെ പരീക്ഷണഘട്ടങ്ങള്‍ നേരിട്ടെങ്കിലും, ഒടുവില്‍ ആവശ്യങ്ങള്‍ നേടിയെടുത്തു. മെട്രോ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക്‌ ആദ്യദിവസം തന്നെ മര്‍ദനമേറ്റു. മറ്റുള്ളവര്‍ക്ക് ഭീഷണിയും, മറ്റു ശാസനകളും. പക്ഷെ, ഒന്നിനും സമരസന്നദ്ധരുടെ വീര്യം കെടുത്താനായില്ല.

ഈ സമരങ്ങളെല്ലാം പരിഹരിക്കപ്പെട്ടതിനു പിന്നില്‍ സജീവ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിരുന്നു. തെക്കന്‍ ദില്ലിയിലെ ബത്ര ആശുപത്രിയിലെ സമരത്തില്‍ അതു ഏറെ സജീവമായി. ഒരുപാടു നേതാക്കള്‍ സമരപ്പന്തലിലെത്തി. പാര്‍ലമെന്റ്‌ സമ്മേളനം നടക്കുന്ന സമയമായതു കൊണ്ടാവാം നേതൃപ്രാതിനിധ്യമേറിയത്. കക്ഷിരാഷ്ട്രീയം നോക്കാതെ മലയാളികളടക്കമുള്ള നഴ്‌സുമാരുടെ സമരപ്പന്തലിലേയ്‌ക്ക്‌ നേതാക്കളും ജനപ്രതിനിധികളും പിടഞ്ഞെത്തി. സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം വൃന്ദാ കാരാട്ട്‌, കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി, ഇടതു-വലതു പാര്‍ട്ടികളില്‍പ്പെട്ട എംപിമാര്‍ മുതല്‍‌പേര്‍. ദില്ലിയിലെ നഴ്‌സുമാര്‍ തങ്ങളുടെ വോട്ടര്‍മാരാണോ എന്നു നോക്കിയായിരുന്നില്ല നേതാക്കളുടെ ഇടപെടല് എന്നത് ശ്രദ്ദേയമായിരുന്നു‍. എന്തായാലും, ഡിസംബര്‍ 11 മുതല്‍ ഒരാഴ്‌ച നീണ്ട സമരത്തിനൊടുവില്‍ നഴ്‌സുമാര്‍ക്ക്‌ ശമ്പളവും ആനുകൂല്യവും വര്‍ധിപ്പിക്കാന്‍ ബത്ര ആശുപത്രി മാനേജ്‌മെന്റ്‌ തയ്യാറായി.

മുറിവുണക്കുന്നവരുടെ വേദനകള്‍
ബത്രയിലെ സമരാനുഭവം സമ്മാനിച്ച ഊര്ജമാണ്‌ മഹാരാജ അഗ്രസേനിലെയും മെട്രോ ആശുപത്രികളിലെയും നഴ്‌സുമാര്‍ക്ക്‌ അതിശൈത്യത്തിനിടയിലും പ്രക്ഷോഭ പാതയിലേയ്‌ക്കിറങ്ങാനുള്ള പ്രചോദനമായത്. പുതുവത്സരദിനം മുതല്‍ തുടര്‍ച്ചയായി ഒമ്പതു ദിവസമായിരുന്നു അഗ്രസേനിലെ സമരം. അടിസ്ഥാന ശമ്പളം 6,500 രൂപ 9,000 രൂപയാക്കാന്‍ ആശുപത്രി മാനേജ്‌മെന്റ്‌ നിര്‍ബന്ധിതമായി. തുടര്‍ന്ന്‌ ജനവരി 12 മുതല്‍ തുടര്‍ച്ചയായി അഞ്ചു ദിവസം മെട്രോ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം നടത്തി. 4,500 രൂപ അടിസ്ഥാന ശമ്പളം കൂട്ടണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു നോയ്‌ഡയിലും ഡല്‍ഹിയിലുമുള്ള അഞ്ച്‌ മെട്രോ ആശുപത്രികളിലെ നഴ്‌സുമാരുടെ പണിമുടക്ക്‌. അവര്‍ക്കും 9,000 രൂപയായി ശമ്പളം കൂട്ടിക്കിട്ടി. മാത്രവുമല്ല, എക്‌സ്‌പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌, നിയമനസര്‍ട്ടിഫിക്കറ്റ്‌, പിഎഫ്‌, പ്രസവാവധി, നിയമനം നല്‍കിയ ശേഷം യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ്‌ മടക്കി നല്‍കല്‍ തുടങ്ങിയ അവകാശങ്ങളും അനുവദിക്കപ്പെട്ടു. ഈ മൂന്നു സമരങ്ങളിലും പിന്തുണയുമായും, ചര്‍ച്ചകള്‍ക്ക്‌ മുന്‍കൈയെടുത്തും, ഡല്‍ഹി നഴ്‌സസ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഒരര്‍ത്ഥത്തില്‍ അവരുടെ നേതൃത്വത്തിലായിരുന്നു സമരം. മറ്റു മലയാളി സംഘടനകളും നഴ്‌സുമാരെ പിന്തുണച്ചു രംഗത്തെത്തിയതും ആവേശകരമായി.

എന്തുകൊണ്ടാണ് ഈ നഴ്സ്സുമാര്‍ സമരത്തിനിറങ്ങിയത്? ദില്ലിയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സ്സുമാരുടെ അവസ്ഥതന്നെ മതിയായ കാരണം. ഒരു ചെറിയ കണക്കിതാ: ദില്ലിലിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു നഴ്‌സ്സിന് 15,000 മുതല്‍ 30,000 രൂപയോളം എല്ലാ ആനുകൂല്യങ്ങള്‍ടക്കം പ്രതിമാസം ലഭിക്കുമ്പോള്‍, ഭൂരിഭാഗം സ്വകാര്യ ആശുപത്രികളിലും 3,500 രൂപ മുതല്‍ 7,500 രൂപ വരെയാണ്‌ മാസശമ്പളം. സര്‍ക്കാര്‍ ആശുപത്രികളില്‍ എട്ടു മണിക്കൂറാണ്‌ ജോലി സമയം. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ പത്തും പന്ത്രണ്ടും മണിക്കൂര്‍ ജോലിയെടുക്കേണ്ടി വരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ ഐസിയുവില്‍ രോഗി, നഴ്‌സ്‌ അനുപാതം 1:1 ആണ്‌ എങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ ഇത് 4:1 ആണ്‌. സര്‍ക്കാര്‍ ആശുപത്രികളിലെ വാര്‍ഡുകളിലുള്ള രോഗി, നഴ്‌സ്‌ അനുപാതം 6:1 ആയി പാലിക്കപ്പെടുമ്പോള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഇതു 10:1 ആയി മാറുന്നു. ആശുപത്രിയിലെ ഓരോ വിഭാഗത്തിന്റെയും പ്രത്യേകതയനുസരിച്ച്‌ നഴ്‌സുമാര്‍ക്ക്‌ വാക്‌സിനേഷന്‍ നല്‍കണമെന്ന നിബന്ധനയും സ്വകാര്യ ആശുപത്രികളില്‍ പാലിക്കപ്പെടുന്നില്ല. പരിപൂര്‍ണ ഇന്‍ഷുറന്‍സ്‌, ചികിത്സാസഹായം, കുടുംബത്തിലുള്ളവര്‍ക്ക്‌ സൗജന്യ ചികിത്സ തുടങ്ങിയ അവകാശങ്ങള്‍ പോലും പാലിക്കപ്പെടുന്നില്ലെന്ന് ഓര്‍ത്തഡോക്‌സ്‌ ക്രിസ്‌ത്യന്‍ മെഡിക്കല്‍ ഫെല്ലോഷിപ്പിന്റെ പഠനം വെളിപ്പെടുത്തിയിരുന്നു. ഇതു കൂടാതെ മറ്റനേകം ചൂഷണങ്ങളും‍.

ഈ ചൂഷണം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. പലയിടങ്ങളിലും നഴ്‌സ്സുമാര്‍ അതിശോചനീയമായ ജീവിതമാണ് നയിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ. തീര്‍ത്തും യുക്തിസഹമായ ആവശ്യങ്ങള്‍ പോലും മാനേജ്മെന്റുകള്‍ സ്വീകരിക്കുന്നില്ലെന്നു മാത്രമല്ല, ശബ്ദമുയര്‍ത്തുന്നവരെ കണ്ണുമടച്ചു പിരിച്ചുവിടുന്നു. മാനേജ്‌മെന്റിന്റെ പക്ഷത്തു നില്‍ക്കുന്ന ഒരു മുതിര്‍ന്ന നഴ്‌സ്‌ ബത്രയിലെ സമരക്കാരെ ഭീഷണിപ്പെടുത്തിയതു പോലെ: "കേരള എക്‌പ്രസ്‌ ദില്ലിയില്‍ എത്തുന്നിടത്തോളം കാലം ഇവിടെ മലയാളി നഴ്‌സുമാരെ കിട്ടാന്‍ യാതൊരു പഞ്ഞവുമില്ലെന്ന്‌ നിങ്ങളോര്‍ത്തോണം." അതിനാല്‍തന്നെ ഇനിയും സമരങ്ങളുണ്ടാവാം, ചര്‍ച്ചയാവാം, ഒത്തുതീര്‍പ്പാവാം, രാഷ്ട്രീയക്കാര്‍ വിചാരണ ചെയ്യപ്പെടാം.

ദില്ലിയിലെ സേവന മേച്ചില്‍പ്പുറങ്ങള്‍ തേടി മലയാളി നഴ്‌സുമാര്‍ എത്തിക്കൊണ്ടേയിരിക്കുന്നു. മനസ്സില്‍ നിറയെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി. ഇതില്‍ ഒരു കൂട്ടം എപ്പോഴും രക്ഷപ്പെട്ടു കൊണ്ടേയിരിക്കും, രാജ്യത്തിനു പുറത്തെ അഴകുള്ള വിശാല ശാദ്വലതകളിലേക്ക്. എന്നാല്‍ മഹാഭൂരിപക്ഷം വരുന്നവര്‍ സ്വകാര്യ ആശുപത്രികളിലെ ചുവരുകള്‍ക്കുള്ളില്‍ തേങ്ങലടക്കാന്‍ പ്രയാസപ്പെട്ട്‌ വിധിയെ പഴിച്ചു ജീവിക്കുന്നു. കൂടുതല്‍ നല്ലൊരവസരം എന്നെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയാണ്‌ ജീവിതം മുന്നോട്ടു കൊണ്ടു പോവാനുള്ള പ്രേരണ. പരസ്‌പരം കാണുമ്പോള്‍ വേദനകളും ദുരിതങ്ങളും പങ്കുവയ്‌ക്കുന്ന ഇവര്‍ക്ക്‌ തങ്ങളെല്ലാം നേരിടുന്നത്‌ ഒരേ പ്രശ്‌നങ്ങളാണെന്ന്‌ തികഞ്ഞ ബോധ്യമുണ്ട്‌. എന്നാല്‍ ഒരുമിച്ചു നിന്നു പരിഹരിക്കേണ്ട പ്രശ്‌നങ്ങളാണിതെന്ന ധാരണ ഒരിക്കലും ഇവരുടെ മനസ്സുകളില്‍ കടന്നു കൂടിയിട്ടില്ല. അഥവാ അങ്ങനെയാരെങ്കിലും ചിന്തിച്ചാല്‍ തന്നെ കേരളത്തില്‍ നിന്ന്‌ 3,000 കിലോമീറ്റര്‍ ഇപ്പുറം തങ്ങള്‍ സംഘടിച്ചിട്ടെന്തെന്ന്‌ ചോദ്യമുയരും. പിന്നെ പ്രതിഷേധിക്കുമ്പോഴുള്ള പ്രശ്‌നങ്ങളോര്‍ക്കുമ്പോള്‍ ഭീതിയും മനസ്സിലേയ്‌ക്കു പടരും. അതോടെ ദുരിതങ്ങള്‍ വിധിയാണെന്ന വിലാപത്തില്‍ സ്വയമൊതുങ്ങും.

രാഷ്ട്രീയ ഉണര്‍‌വ്വ്
ഈ മാനസികഘടനയില്‍ കാര്യമായ മാറ്റമുണ്ടാക്കാന്‍ ഇക്കഴിഞ്ഞ മാസങ്ങളിലെ സമരങ്ങള്‍ക്കു കഴിഞ്ഞുവോ? സ്വകാര്യ ആശുപത്രികളിലെ ചൂഷണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ആനുകൂല്യം പിടിച്ചുവാങ്ങാനായി നഴ്‌സുമാരും ഡോക്ടര്‍മാരുമെല്ലാം സംഘടിക്കുമ്പോള്‍ സ്വകാര്യ ആശുപത്രിക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയുയര്‍ത്തി സംഘശേഷിയെ ഭീതിയില്‍ നിര്‍ത്തുന്നു. അടിമുടി അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട മനസുമായി എന്തു ചെയ്യണമെന്നറിയാതെ മലയാളികളടക്കമുള്ള നഴ്‌സുമാര്‍ കുഴങ്ങുന്നു. എന്തായാലും ഒന്നു തീര്‍ച്ച. തങ്ങളെ തലമുറകളായി ഗ്രസിച്ചുപോന്നിരുന്ന അരാഷ്ട്രീയതയില്‍ നിന്ന് നഴ്‌സുമാര്‍ പതിയെ പുറത്തുവരുന്നതിന്റെ അടയാളങ്ങള്‍ ഇന്നു നമുക്കു മുന്‍പിലുണ്ട്. ദില്ലിയിലെ തുടക്കം, ഒരു പക്ഷേ, മറ്റിടങ്ങളിലേക്കും പടര്‍ന്നേക്കാം. ഒരു തൊഴിലാളി വര്‍ഗമെന്ന നിലയില്‍ തങ്ങളുടെ തീര്‍ത്തും ന്യായമായ അവകാശങ്ങള്‍ കൂടുതല്‍ ധൈര്യത്തോടെ ചോദിച്ചുവാങ്ങാന്‍ ഇനി നഴ്‌സുമാര്‍ക്കായേക്കും. ഇന്ത്യയിലെ, പ്രത്യേകിച്ചും കേരളത്തിലെ, ഏറ്റവുമധികം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗമാണ് നഴ്‌സുമാര്‍. എന്നാല്‍ മാറിയ സാഹചര്യത്തില്‍ അവരും സമരപ്പന്തലിലെത്തുമ്പോള്‍ അത് ആഗോളവല്‍ക്കരണകാലത്തെ തൊഴില്‍ സാഹചര്യങ്ങളെപ്പറ്റിയുള്ള ഒരു പുതു സാക്ഷ്യവുമാകുന്നുണ്ട്.

സ്കൂളിലും കോളെജിലുമെല്ലാം സഹപാഠികള്‍ കൊടിപിടിച്ചു മുദ്രാവാക്യം വിളിച്ചു നടക്കുന്നതു കണ്ടപ്പോള്‍ പുച്ഛിച്ചു മാറിനിന്നവര്‍ ഇന്നു ദില്ലിയില്‍ സമരം ചെയ്യുന്നവരില്‍ ഒരുപാടുണ്ടാകും. പഠിപ്പുമുടക്കി മക്കളുടെ ഭാവി തുലയ്‌ക്കുന്നവരെ ശപിച്ചു തെറിവിളിച്ച രക്ഷിതാക്കളും കുറവല്ല. ഡല്‍ഹിയിലെ ആശുപത്രികളില്‍ നരകയാതന പേറുന്ന നഴ്സ്സുമാരില്‍ ഈ രക്ഷിതാക്കളുടെ മക്കളില്‍ ചിലരെങ്കിലുമുണ്ടായിരിക്കില്ലേ? രാഷ്ട്രീയം പഠിപ്പു മുടക്കാനും പൊതുമുതല്‍ നശിപ്പിക്കാനുമുള്ള നേരംപോക്കു മാത്രമായി കരുതുന്നവര്‍ പ്രശ്‌നങ്ങളില്‍ പരിഹാരം വൈകുമ്പോള്‍ വീണ്ടും രാഷ്ട്രീയക്കാര്‍ക്കു നേരെ സഹായം തേടിവരുന്നു, സമരപാതയിലേക്കിറങ്ങുന്നു. കഴിഞ്ഞ വര്‍ഷം വിമാന ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടപ്പോള്‍ രക്ഷയ്‌ക്കെത്തിയത്‌ തൊഴിലാളി സംഘടനകളും എന്തിനും ഏതിനും പഴിയേറ്റു വാങ്ങുന്ന രാഷ്ട്രീയക്കാരുമാണെന്ന്‌ നാം കണ്ടതാണ്‌.

മറ്റൊന്നുകൂടിയുണ്ട്: ഓണവും ക്രിസ്‌മസുമെല്ലാം കേവലം പത്തു ദിവസത്തിലൊതുക്കാതെ മാസങ്ങളോളം ആഘോഷമാക്കി മാറ്റാന്‍ ഓടിനടക്കുന്ന ദില്ലിയിലെ മലയാളി സംഘങ്ങളൊന്നും നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ കാണാന്‍ ഇതുവരെ തയ്യാറായിട്ടില്ല. മലയാളത്തനിമ മറുനാട്ടില്‍ ആഘോഷിക്കാനുള്ള വെമ്പലിനിടയില്‍, ദുരിതക്കയങ്ങളില്‍ നെടുവീര്‍പ്പിടുന്ന നഴ്‌സുമാരെ ആരു ശ്രദ്ധിക്കാന്‍? യഥാര്‍ത്ഥത്തില്‍ പിന്തുണകളിലും കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്ക്‌ തുരുതുരെ അയയ്‌ക്കുന്ന നിവേദനങ്ങളിലും ഒതുങ്ങേണ്ടതാണോ ദില്ലിയിലെ മലയാളികളുടെ സംഘടനാ പ്രവര്‍ത്തനം? കോണ്‍ഗ്രസ്‌, ബിജെപി, സിപിഎം തുടങ്ങിയ മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെ ഭാഗമായിട്ടുള്ള നേതാക്കളും പ്രവര്‍ത്തകരും തലസ്ഥാന നഗരിയില്‍ ഏറെയുണ്ട്‌. പൊതുവേദികളില്‍ നഴ്‌സുമാരെക്കുറിച്ചു വേവലാതിപ്പെടുന്നവര്‍ എന്തു ചെയ്‌തുവെന്ന്‌ ആത്മപരിശോധന നടത്തേണ്ടതില്ലേ?

സംഘടിച്ചു പൊരുതിയാല്‍ അവകാശങ്ങള്‍ അനുവദിച്ചു കിട്ടുമെന്നല്ലേ ബത്രയിലേയും അഗ്രസേനിലേയും മെട്രോയിലെയും നഴ്‌സിങ്‌ സമരങ്ങള്‍ പറഞ്ഞു തരുന്ന പാഠം? എന്നാല്‍ ഇത്തരം പ്രക്ഷോഭങ്ങള്‍ കേവലം ആശുപത്രികളില്‍ മാത്രമൊതുങ്ങേണ്ടതല്ല. ചൂഷണം ഏതെങ്കിലുമൊരു ആശുപത്രിയുടെ ഉല്‍പ്പന്നമല്ല, ദില്ലിപോലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പ്രകടമാവുന്ന ദേശീയ പ്രാധാന്യമുള്ള പ്രശ്‌നമാണ്‌. ഇത്തരം പ്രശ്‌നങ്ങള്‍ നഴ്‌സുമാര്‍ മാത്രം പ്രതികരിക്കേണ്ട വിഷയവുമല്ല. ലോകമെങ്ങും കേരളമുദ്ര ചാര്‍ത്താന്‍ മെനക്കെടുന്ന മലയാളികള്‍ക്കെല്ലാം പങ്കാളികളാവാം. ഒന്നുറപ്പ്, തൊഴില്‍ ചൂഷണം എന്ന രാഷ്ട്രീയ പ്രശ്‌നത്തെ അരാഷ്ട്രീയതയുടെ അയ്യോ-പാവം കളികളില്‍ കുടുക്കിക്കളയാതെ ഒരു വര്‍ഗാടിസ്ഥാനത്തില്‍ അഭിമുഖീകരിക്കാന്‍ നഴ്‌സുമാരുടെ സമൂഹവും, കേരളജനതതന്നെയും ഉടന്‍‌ തയ്യാറാവേണ്ടിയിരിക്കുന്നു.

ലേഖകന്‍ ദില്ലിയില്‍ പത്രപ്രവര്‍ത്തകനാണ്

Jan 18, 2010

ബാസുവിന്‌ ശേഷം ഇനിയെന്ത്‌?

'ബംഗാള്‍: ബാസുവിന്‌ ശേഷവും മുമ്പും' എന്ന വര്‍ഗീകരണത്തിന്‌ രാഷ്ട്രീയപ്രസക്തിയുണ്ടെന്ന്  വിഎസ് സനോജ്

''എനിയ്‌ക്കൊന്നും മനസ്സിലാവുന്നില്ല,
സംശയങ്ങളും സങ്കടങ്ങളും മാത്രം,
പത്രം, റേഡിയോ, ടെലിവിഷന്‍
ആരും നേരു പറയുന്നില്ല,
അവിടെ എന്തോ നടക്കുന്നുണ്ട്‌,
കാലം പഴയതല്ല''

ബംഗാള്‍ - കെജി ശങ്കരപ്പിള്ള



ബംഗാള്‍ രാഷ്ട്രീയം പുതിയൊരു ദിശയിലേക്ക് നടന്നുകൊണ്ടിരിക്കുന്ന ഒരു സമയത്താണ് ജ്യോതി ബാസു വിടപറയുന്നത്‌. ജ്യോതിദാ എന്ന വിളിപ്പേരിന്റെ വൈകാരിക മൂര്‍ച്ചയെ അതിജീവിക്കാന്‍ കഴിയുന്ന മറ്റേതെങ്കിലും നേതാവ് വംഗനാട്ടില്‍ ഉണ്ടായിട്ടുണ്ടോ എന്നു തന്നെ സംശയമാണ്. ജ്യോതിബസു എന്ന മനുഷ്യന്‍ സൃഷ്ടിച്ച രാഷ്ട്രീയപ്രഭാവമാണ്‌ തോട്ടിപ്പണിക്കാരുടേയും ഭിക്ഷയെടുക്കുന്നവരുടേയും വേശ്യകളുടേയും ഉന്തുവണ്ടിക്കാരുടേയും കല്‍ക്കട്ടയെ ഇന്നത്തെ കൊല്‍ക്കത്തയായി പരിവര്‍ത്തിപ്പിച്ചത്‌. വൈകാരിക രാഷ്ട്രീയ സാഹചര്യത്തെ ഉപജീവിക്കുകയും അതിജീവിക്കുകയും ചെയ്‌ത ബംഗാളിലെ ഇടതുപക്ഷം ഇപ്പോള്‍ ആ ജനതയോട്‌ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്‌ പുതിയ കാലത്തെ കാഴ്‌ച്ചകളോട്‌ പൊരുത്തപ്പെടാനാണ്‌ ആ പരിവര്‍ത്തനത്തിന്റെ ഗതിയെന്തായി എന്നത്‌ രാഷ്ട്രീയമായി മാത്രമല്ല സാമൂഹ്യശാസ്‌ത്രപരമായും വിലയിരുത്തപ്പെടേണ്ട ഒന്നാണ്‌.

എന്തുകൊണ്ട്‌ ബംഗാളില്‍ കമ്യൂണിസ്റ്റുകള്‍ അധികാരത്തിലെത്തി എന്നതിന്‌ അവിടെ ദാരിദ്ര്യമുണ്ടായിരുന്നു എന്നാതാണ്‌ ഏറ്റവും ലളിതമായ ഉത്തരം. നവോത്ഥാന അലകള്‍ ഇളക്കിമറിച്ച ഒരു മണ്ണില്‍ ജനങ്ങളോടൊപ്പം നിന്ന നേതാക്കന്മാരുടെ കരുത്തില്‍, സംഘടനാ രാഷ്ട്രീയത്തിന്റെ മികവിലാണ് ഇടതുപക്ഷം ബംഗാളില്‍ വേരുറപ്പിച്ചത്. വായനയുടേയും സാംസ്‌കാരികമായ ഉണര്‍വുകളുടേയും വലിയ ഊര്‍ജ്ജമുള്ള മണ്ണായിരുന്നു ബംഗാളിലേത്‌. മീനും കാളിദേവിയും കമ്യൂണിസവും കൃഷിയും ബ്രാഹ്മണിസവും ഇടകലര്‍ന്ന ദേശാന്തരപ്രകൃതിയാണ്‌ ബംഗാളിന്‍േത്‌. 1970കള്‍ക്ക്‌ ശേഷം ബംഗാള്‍ രാഷ്ട്രീയം ചുവപ്പിന്റെ ഉരുക്കുകോട്ടകളായി മാറുന്ന കാഴ്‌ച്ച അന്നത്തെ ഇന്ത്യന്‍ സാഹചര്യത്തിന്‌ ഒട്ടും ദഹിക്കാത്തതായിരുന്നു. പ്രത്യേകിച്ച്‌ കോണ്‍ഗ്രസ്‌ രാഷ്ട്രീയാധികാരം രാജ്യം മുഴുവന്‍ ഉച്ഛസ്ഥായിയില്‍ നില്‍ക്കുന്ന ഒരുകാലത്ത്‌. കേരളം നിരന്തരമായ സമവായസമരസപ്പെടലിന്റെ രാഷ്ട്രീയത്തെ മാറിമാറി സൃഷ്ടിച്ചപ്പോഴും ബംഗാള്‍ ചുവപ്പിനോടൊപ്പം അടിയുറച്ചു നില്‍ക്കുകയാണ് ചെയ്തത്.

കോണ്‍ഗ്രസ്‌ എന്ന എതിര്‍ചേരിയുടെ വോട്ടുകള്‍ 1990കളുടെ മധ്യത്തോടെ കൊഴിയുന്നതോടെ ബംഗാളിലെ ഇടതുപക്ഷത്തിന്റെ മേല്‍ക്കോയ്മ കൂടുതല്‍ ശക്തമായി. മമതാ ബാനര്‍ജി എന്ന പുതിയ രാഷ്ട്രീയ താരത്തിന്റെ ഉദയം പോലും ഇടതുപക്ഷത്തെ തുടക്കത്തില്‍ ക്ഷീണിപ്പിക്കാതിരുന്നത് അതുകൊണ്ടാണ്. അന്നെല്ലാം തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടു കൊണ്ടിരുന്നത് കോണ്‍ഗ്രസായിരുന്നു. സിദ്ധാര്‍ത്ഥ ശങ്കര്‍ റേയുടെ ഭരണകൂട അപ്രമാദിത്വത്തെ കാവ്യനീതിയോടെ അതിജീവിക്കാനും പുതിയൊരു രാഷ്ട്രീയസാഹചര്യം കാണിച്ചുകൊടുക്കാനും ബാസുവിന്റെ പാര്‍ടിക്ക്‌ കഴിഞ്ഞുവെന്നതാണ്‌ ബംഗാളിലെ ഇടതുനേട്ടം. അതുകൊണ്ടാണ്‌ പ്രമോഷ്‌ ആചാര്യ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍  ഇങ്ങനെ എഴുതിയത്‌: ''കോണ്‍ഗ്രസ്‌ 1990കള്‍ക്ക്‌ ശേഷം ഇടതുഭരണത്തെ അഴിമതി ആരോപണങ്ങളുടെ പേരിലേക്ക്‌ ചേര്‍ത്തപ്പോള്‍ അത്‌ ആരോപിച്ചവരുടെ സദാചാരത്തെപ്പറ്റിയാണ്‌ ബംഗാള്‍ ജനത ആദ്യം ഓര്‍ത്തത്.‌''

ഉദാരവല്‍ക്കരണത്തിന്റെ വരവോടെ രാജ്യം പുതിയൊരു സാമൂഹ്യ-സാമ്പത്തിക ക്രമത്തിലേക്ക് കാലെടുത്ത് വച്ചതോടെ വികസനത്തെ പ്രായോഗിക രാഷ്ട്രീയവുമായി സമാസമം ചേര്‍ക്കുന്ന പുതിയ രാസായനവിദ്യ പരീക്ഷിക്കാന്‍ ബംഗാളിലെ ഇടതുപക്ഷവും തയ്യാറായി. കാര്‍ഷികവത്കരണം എന്ന മുദ്രാവാക്യം വ്യാവസായിക വത്കരണത്തിനു വഴി മാറി. പുതിയ തൊഴിലുകള്‍ ഉതപാദിപ്പിക്കണമെങ്കില്‍, സാമ്പത്തിക വളര്‍ച്ച നേടണമെങ്കില്‍ വ്യവസായങ്ങള്‍ വരണം. വ്യവസായങ്ങള്‍ വരണമെങ്കില്‍ ഭൂമി വേണം. ഭൂപരിഷ്കരണം ഏറ്റവും കാര്യക്ഷമയായ രീതിയില്‍ നടപ്പാക്കപ്പെട്ട ബംഗാള്‍ പോലൊരു സംസ്ഥാനത്ത് വ്യവസായങ്ങള്‍ക്കായി ഭൂമി കണ്ടെത്തുക എത്ര ദുഷ്കരമാണെന്ന് ബുദ്ധദേവിനും പാര്‍ടിക്കും അനുഭവത്തിലൂടെ തിരിഞ്ഞു കാണണം. ഭരണകൂടം ഭൂമി തെട്ടപ്പോഴാണ് നന്ദിഗ്രാമും സിംഗൂരുമെല്ലാം ഉണ്ടായത്.

ബുദ്ധദേവിന്റെ കയ്യില്‍ ഭരണമെത്തിയതോടെ വികസനചരിത്രത്തിലെ കുതിച്ചുചാട്ടത്തിന്‌ തന്നെ ബംഗാള്‍ സാക്ഷ്യം വഹിച്ചെങ്കിലും ഗ്രാമങ്ങളെ ഇടതുപക്ഷം തമസ്‌കരിക്കുന്നുവെന്ന വിമര്‍ശനത്തിന് ഇക്കാലത്ത് തന്നെ മൂര്‍ച്ചയേറി. വ്യക്തമായ രാഷ്ടീയ അജന്‍ഡയോ, വ്യക്തിപ്രഭാവമുള്ള നേതാക്കളോ ഇല്ലാതിരുന്ന കോണ്‍ഗ്രസ്‌ എന്ന നനഞ്ഞ പ്രതിപക്ഷത്തിന്റെ സ്ഥാനത്തേക്ക് മമത ബാനര്‍ജി ഉയര്‍ന്നതോടെ ബംഗാളിലെ രാഷ്ട്രീയത്തിന്റെ സ്വഭാവം തന്നെ മാറി.

വിശാലമായി പടര്‍ന്നുകിടക്കുന്ന ഒരു സംസ്ഥാനമാണ് ബംഗാള്‍ എന്നതും പല മേഖലകളും വികസന കാര്യത്തില്‍ പുറകിലാണെന്നതും മാധ്യമവിസ്‌ഫോടനത്തിന്റെ ഈ കാലത്ത്‌ വന്‍ വാര്‍ത്താപ്രധാന്യം നേടി. അവിടങ്ങളിലെല്ലാം മാവോയിസവും, തൃണമൂല്‍ കോണ്‍ഗ്രസും ശക്തിയാര്‍ജിക്കുന്നു. തങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ ഭീഷണി സിപിഎമ്മാണെന്ന് തിരിച്ചറിവില്‍ മാവോയിസ്റ്റുകള്‍ പാര്‍ടിയുടെ താഴേതട്ടിലുള്ള നേതാക്കളെ തെരഞ്ഞുപിടിച്ച് വക വരുത്താന്‍ തുടങ്ങി. ലക്ഷ്യം ബഹുജനങ്ങളൂമായുള്ള സിപിഎമ്മിന്റെ കണ്ണികള്‍ അറുത്തു മാറ്റുക എന്നതും. കഴിഞ്ഞ നാല്‌ വര്‍ഷത്തിനുള്ളില്‍ ബംഗാളില്‍ ഏറ്റവും കൂടുതല്‍ കൊല ചെയ്യപ്പെട്ടത്‌ സിപിഎമ്മുകാരാണ്‌. നന്ദിഗ്രാമിലും മറ്റും സംഭവിച്ച പാളിച്ചകള്‍ തിരുത്താന്‍ തയ്യാറാവുമ്പോഴേക്കും ഇക്കൂട്ടര്‍ പാര്‍ടിക്കു മുന്നിലേക്ക് പുതിയ വെല്ലുവിളികളുയര്‍ത്തി. അതേ സിംഗൂരിന്റെയും നന്ദിഗ്രാമിന്റേയും പേരില്‍ മമത അവസരവാദ രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയപ്പോഴാണ് ഈ വെല്ലുവിളികള്‍ പ്രതിസന്ധികളായി മാറുന്നത്. ഇന്ന്‌ ടാറ്റയെ ഒഴിപ്പിച്ച ഭൂമിയില്‍ കോച്ച്‌ ഫാക്ടറി വരുമെന്നറിയുമ്പോഴാണ് മമതയുടെ രാഷ്ട്രീയത്തിന്റെ തനിനിറം ബംഗാളികള്‍ തിരിച്ചറിയുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായ തിരിച്ചടി ഞെട്ടിപ്പിക്കുന്നതാണ്‌. സുഭാഷ്‌ ചക്രവര്‍ത്തിയെ പോലുള്ളവര്‍ കാലങ്ങളായി ജയിച്ചുപോന്ന മണ്ഡലങ്ങള്‍ അടക്കം കൈവിട്ടപ്പോള്‍ ബാസുവാണ്‌ ബുദ്ധദേവിനേയും പാര്‍ടി സെക്രട്ടറി ബിമന്‍ ബോസിനേയും വിളിച്ച്‌ ശാസിച്ചത്‌. ''പോയി തോല്‍വിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ അറിയൂ. അതിന്‌ പോകേണ്ടത്‌ ഗ്രാമങ്ങളിലേക്കാണ്‍," എന്ന് പറയാന്‍ ബംഗാളില്‍ ഒരു ജ്യോതി ബാസുവുണ്ടായി. വളര്‍ത്തി വലുതാക്കിയ കുടുംബം നഷ്ടപ്പെട്ടുപോകുന്ന ഒരാളിന്റെ വേദനയാണ്‌ ഈ വാക്കുകളില്‍ കാണാനാവുക. ആ വേദന ഒരു പാഠമാണ്‌. തുറന്നുപറച്ചിലിനുള്ള ഈ സഹൃദയത്വമാണ് പുതിയ തലമുറയിലെ നേതാക്കള്‍ നഷ്ടപ്പെടുത്താന്‍ പാടില്ലാത്തത്.

മരിച്ചുകിടക്കുന്ന സുഭാഷ്‌ ചക്രവര്‍ത്തിക്കരികില്‍ നിന്ന്‌ പൊട്ടിക്കരയുന്ന ബിമന്‍ ബോസിന്റെ ചിത്രം അടുത്തിടെയാണ്‌ മാധ്യമങ്ങളില്‍ വന്നത്‌. ബംഗാളിലെ ഗ്രാമങ്ങളിലേക്ക്‌ ഓട്ടോറിക്ഷയില്‍ പോകുന്ന ബുദ്ധദേവിന്റെ ചിത്രവും പല ഗ്രാമീണപാര്‍ട്ടിയോഗങ്ങളിലും നന്ദിഗ്രാമിലെ വെടിവെപ്പിന്റെ പേരില്‍ മാപ്പുപറയുന്ന മുഖ്യമന്ത്രിയുടെ വാക്കുകളും സംഭവിച്ചത്‌ അടുത്തകാലത്ത്‌ തന്നെ. അതാണ്‌ ബംഗാളിന്റെ പ്രത്യേകത. ഒരുപക്ഷേ കെപിആര്‍ ഗോപാലന്റെ മൃതദേഹത്തിനരികെ നിന്ന്‌ പൊട്ടിക്കരയുന്ന നായനാരെയാണ്‌ അപ്പോള്‍ ഓര്‍മ വന്നത്‌. ഈ ഇഴയടുപ്പമാണ് കമ്യൂണിസ്റ്റ് നേതാക്കളെ വ്യത്യസ്തരാക്കുന്നത്. അതാണ് നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കേണ്ടതും. ആക്രോശങ്ങളുടേയും ക്ഷോഭങ്ങളുടേയും പാര്‍ടി നേതൃത്വശൈലിയ്‌ക്ക്‌ വന്‍ മാര്‍ക്കറ്റുള്ള ഈ കാലത്ത്‌ ബസുവിന്റെ തലമുറ പ്രകടിപ്പിച്ച സൗമനസ്യം എത്ര പേര്‍ ഇനി ഓര്‍ക്കും.

ഈ പ്രത്യേകത കൊണ്ടാണ്‌ ബംഗാളിലെ രാഷ്ട്രീയത്തില്‍ ഇപ്പോഴും വൈകാരികതയുടെ അടിയൊഴുക്കുകളുണ്ടെന്ന്‌ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്‌. കൊല്‍ക്കത്തയെ 'സിറ്റി ഓഫ്‌ ജോയ്‌' എന്ന്‌ വിളിക്കാന്‍ ഡൊമിനിക്‌ ലാപ്പിയറിനെ പ്രേരിപ്പിച്ചതും അതുകൊണ്ടുതന്നെ. തൃണമൂലിന്റെ വളര്‍ച്ചയും, മാവോയിസ്റ്റ്‌ ആക്രമണങ്ങളും സിപിഎമ്മിനെ നോക്കി ക്രൂരമായി ചിരിക്കുന്ന ഈ കാഴ്‌ച്ചകളുടെ അവസാനം കാണാന്‍ ഏതായാലും ഇനി ബാസുവില്ല. കൊല്‍ക്കത്ത നഗരത്തിലെ ക്യാമ്പസുകളില്‍ എസ്‌എഫ്ഐയുടെ മേധാവിത്വം കുറഞ്ഞുവരുന്നതിനെപ്പറ്റിയും തൃണമൂലിന്റെ വിദ്യാര്‍ത്ഥി സംഘടനയുടെ തിരഞ്ഞെടുപ്പ്‌ നേട്ടങ്ങളെക്കുറിച്ചും അവിടത്തെ ഒരു സുഹൃത്ത്‌ സൂചിപ്പിച്ചത്‌ ഈയിടെയാണ്‌.

1977 മുതല്‍ സിപിഎമ്മിനൊപ്പം നിന്നിട്ടുള്ള ബെല്‍ഗാച്ചിയ ഈസ്റ്റ്‌ മണ്ഡലമാണ്‌ സുഭാഷ്‌ ചക്രവര്‍ത്തിയുടെ വിയോഗത്തിന്റെ ചൂട്‌ മാറും മുമ്പെ ഒരു സഹതാപതരംഗത്തിന്‌ പോലും വില കല്‍പ്പിക്കാതെ ഇത്തവണ തൃണമൂലിനെ വിജയിപ്പിച്ചത്‌. അതും സുഭാഷ്‌ ചക്രവര്‍ത്തിയുടെ ഭാര്യയാണ്‌ ഇവിടെ സിപിഎമ്മിന്‌ വേണ്ടി മത്സരിച്ചത്‌ എന്നോര്‍ക്കുക. ഇങ്ങനെ പല മണ്ഡലങ്ങളുടേയും രാഷ്ട്രീയ ചരിത്രങ്ങള്‍ ഗ്രാഫുകളും പുതിയ ദിശകളിലേക്ക്‌ മുന്നില്‍ വഴിമാറുകയാണ്‌. ബംഗാള്‍ ബസുവിന്‌ ശേഷവും മുമ്പും എന്ന വര്‍ഗീകരണത്തിന്‌ രാഷ്ട്രീയപ്രസക്തിയുണ്ടാകുന്നത്‌ അതുകൊണ്ടാണ്‌.


ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ദേശീയ പ്രധാന്യമുള്ള, തലയെടുപ്പുള്ള ഒരു നേതാവിനെയാണ്‌ ബസുവിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്‌. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ വിയോഗം പോലെ. 1964ലെ ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ടിയുടെ പിളര്‍പ്പില്‍ നിന്ന്‌ സിപിഎമ്മുണ്ടാക്കാന്‍ ഇറങ്ങിപ്പോന്നവരുടെ കൂട്ടത്തില്‍ ഇനി വിഎസിനൊപ്പം ബാസുവില്ല. പ്രസ്ഥാനത്തെ കെട്ടിപ്പെടുത്ത ഒരു തലമുറയാണ് ഇറങ്ങിപോകുന്നത്. ഈ മാറ്റം പാര്‍ടി എങ്ങിന്‍ ഉള്‍ക്കൊള്ളൂമെന്നതാണ് കാതലായ ചോദ്യം.