Showing posts with label അവകാശങ്ങള്‍. Show all posts
Showing posts with label അവകാശങ്ങള്‍. Show all posts

Apr 23, 2010

കാടിന്റെ അവകാശികള്‍ കുടിയേറ്റക്കാരോ?

ജൂലൈ 31നകം 1975ലെ ആദിവാസി ഭൂനിയമം നടപ്പാക്കണമെന്നും ആദിവാസികള്‍ക്ക് അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നല്‍കണമെന്നുമുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭൂമി ആദിവാസികള്‍ക്ക് എന്തായിരുന്നുവെന്നും, വയനാട്ടില്‍ അതെങ്ങിനെ അന്യാധീനപ്പെട്ടു പോയെന്നും വിനോദ് കോട്ടയില്‍ കാളിദാസന്‍ എഴുതുന്നു

മനുഷ്യന്റെ ഏറ്റവും അടിസ്ഥാനമായ ആവശ്യങ്ങളില്‍ ഒന്നാണ് ഭൂമി. എല്ലാ മനുഷ്യരും ഒരു പോലെ അര്‍ഹിക്കുന്ന ഒന്ന്. വസ്ത്രം, പാര്‍പ്പിടം, ഭക്ഷണം എന്നിങ്ങനെ ആധുനിക മനുഷ്യന്‍ മൂന്നായി തരം തിരിച്ചിട്ടുള്ള പ്രാഥമികാവശ്യങ്ങളില്‍ 'പാര്‍പ്പിടം' വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഭുമിയെ പ്രതിനിധീകരിക്കുന്നുള്ളൂ. ഇത് ഒരു പക്ഷേ വളരെ പ്രകടമായതും എന്നാല്‍ കുറച്ചു മാത്രം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതുമായ ഒരു വൈജാത്യത്തെ ചുണ്ടി കാണിക്കുന്നുണ്ട് -- ഭുമിയും, പാര്‍പ്പിടവും തമ്മിലുള്ള വൈജാത്യത്തെ. ഗോത്ര സമുഹങ്ങള്‍ ഭുമിയെ മനസിലാക്കുന്ന രീതിയിലാണോ മുഖ്യധാര സമുഹം പാര്‍പ്പിടത്തെ മനസിലാക്കുന്നത്‌? തീര്‍ച്ചയായും അല്ല. ആദിവാസികള്‍ക്ക് ഭുമി വെറുമൊരു പാര്‍പ്പിടം മാത്രമല്ല. അത് അവരുടെ കാരണവരും, ദൈവങ്ങളും, കൂട്ടുസമുഹ വ്യവസ്ഥിതിയും അതിസങ്കീര്‍ണമായ രീതിയല്‍ സഹവര്‍ത്തിക്കുന്ന ഒരു ആവാസ വ്യവസ്ഥയാണ്‌. അതിനാല്‍ ഭുമി ആദിവാസിയുടെ നിലനില്പ് തന്നെയാണെന്ന് പറയാം. ആദിവാസിയുടെ അറിയപ്പെടുന്ന എല്ലാ ഗോത്ര സ്മൃതികളും, പഴങ്കഥകളും, പാട്ട് സാഹിത്യവും ആചാരാനുഷ്ഠാനങ്ങളും എല്ലാം ഭുമിയില്‍/മോഡേണ്‍ എന്ന് പറയപ്പെടുന്നതില്‍ നിന്നും അഭിന്നമത്രേ. പ്രസ്തുത ആശയം ആധുനിക സാഹിത്യവും സമകാലിന സിനിമയും വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതും പകല്‍ പോലെ വ്യക്തവുമാണ്. ഒടുവില്‍ 'അവതാര്‍' എന്ന ഹോളിവുഡ് സിനിമ പറയാന്‍ ശ്രമിച്ചതും ഇതേ വിഷയം തന്നെ.

ഇത്രയും ചെറിയ ഒരു കുറിപ്പില്‍ ആദിവാസികളും അവരുടെ ഭുമിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുക എന്നത് നിശ്ചയമായും അസാധ്യം. ഒരു ചെറിയ ഉപമയിലുടെ ഈ സങ്കീര്‍ണമായ ബന്ധം അവതിപ്പിക്കാന്‍ ആവശ്യപ്പെട്ടാല്‍ മനസിലേക്കു വരുന്നത് ശ്വസനമെന്ന ജൈവപ്രക്രിയയാണ്. ആദിവാസികള്‍ക്ക് ഭുമി ശ്വാസവായു തന്നെയാണ്. പ്രാക്തന കാലം മുതല്‍ക്കു വയനാട്ടില്‍ ജീവിച്ചു പോരുന്ന  ഗോത്രവര്‍ഗക്കാര്‍ക്ക് അവരുടെ ആവാസവ്യവസ്ഥ കൈമോശം വന്നു തുടങ്ങുന്നത് പടിഞ്ഞാറന്‍ അധിനിവേശ ഭരണത്തിനും അല്പം മുന്‍പ് മുതല്‍ക്കാണ്. മറ്റു പ്രേദേശങ്ങളില്‍ നിന്ന്, പ്രത്യേകിച്ചും ഇന്നത്തെ തമിഴ് നാട്, കര്‍ണാടകം തുടങ്ങിയ മേഖലകളില്‍ നിന്നും വയനാട്ടിലേക്ക് കുടിയേറി പാര്‍ത്ത ഉന്നത ജാതിക്കാര്‍, പണിയറടക്കമുള്ള ആദിവാസികളെ അടിമകളാക്കുകയും അവരുടെ ഭുമി സ്വന്തമാക്കുകയും ചെയ്തു. തങ്ങള്‍ സ്വയം പടച്ചു വച്ച ചരിത്രം ആദിവാസികളെ പഠിപ്പിച്ചു. അങ്ങിനെ പണിയരുടെ  ഏറ്റവും പഴയ ചരിത്രം അടിമത്ത കാലഘട്ടത്തില്‍ തുടങ്ങുന്നതാക്കി  മാറ്റി.

ഉത്തപ്പന്‍ ഉത്തമമ എന്നീ ആദിമ പണിയരെ ഉന്നത ജാതിക്കാര്‍ വലവച്ചു പിടിച്ചു അടിമകളക്കുനത് മുതല്‍ക്കാണ് പണിയരുടെ ചരിത്രം തുടങ്ങുന്നതെന്ന് മുഖ്യധാര ചരിത്രപണ്ഡിതര്‍ എഴുതിവച്ചു. 'നാടു ഗന്ധിക' എന്ന കൃതിയില്‍ കെജെ ബേബി ഒരു ആദിവാസി നാടന്‍ പാട്ട് വിവരിക്കുന്നുണ്ട് :
"അയ്യന്റടിയന്‍ നാങ്കളേ
മാമുണ്ടതടിയന്‍ നാങ്കളേ
മേലേലടിയന്‍ നാങ്കളേ
ചേറ്റിലടിയന്‍ നാങ്കളേ"
(ഞങ്ങള്‍ അയ്യന്‍മാരുടെയും മാമുണ്ടാന്മാരുടെയും മലയില്‍ തമ്പുരാന്മാരുടെയും മലഭൂമി നാഥന്മാരുടെയും അടിമകളാകുന്നു.). പണിയരെ കൊണ്ട് നമ്മുടെ ചരിത്രം "നാങ്ക ശാതിക്കെല്ലാ താന്തജാതി" (ഞങ്ങള്‍ എല്ലാ ജാതികളിലും താണ ജാതിക്കാര്‍) എന്ന് പറയിപ്പിച്ചു.

തുടര്‍ന്ന് അധിനിവേശ സര്‍ക്കാരിന്റെ ഭരണകാലത്ത് കുടിയേറ്റവും ഭുമി കയ്യേറ്റവും സര്‍വസാധാരണമായി മാറി. അതോടൊപ്പം അടിമത്ത വ്യവസ്ഥിതി ശക്തിപ്പെടുകയും കുടുതല്‍ വ്യവസ്ഥാപിതമാകുകയും ചെയ്തു. അടിമകളാകാന്‍ മാത്രം വിധിക്കപ്പെട്ട ആദിവാസി ജീവിതം എരിഞ്ഞൊടുങ്ങി കൊണ്ടിരുന്നു. ബ്രിട്ടീഷ്‌  സര്‍ക്കാര്‍ പിന്നീട് അടിമത്തവ്യവസ്ഥിതി അവസാനിപ്പിച്ചെങ്കിലും പണിയരും മറ്റു ചില ഗോത്രവര്‍ഗക്കാരും അടിമകളുടേതിനു സമാനമായ ജീവിതം തുടരുന്നതിന് നിര്‍ബന്ധിതരായി. കുറിച്യര്‍, കുറുമര്‍, എന്നീ ഗോത്രവിഭാഗക്കാര്‍ അപ്പോഴും വേട്ടയാടിയും കാട്ട് കായ്കള്‍ ശേഖരിച്ചുമുള്ള ജീവിത ശൈലി തുടര്‍ന്നെങ്കിലും അധികകാലം അതു മുന്നോട്ടു കൊണ്ടു പോകാന്‍ അവര്‍ക്ക് സാധിച്ചില്ല. ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ ധനാര്‍ത്തി ചായ, കാപ്പി, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവ കൂടുതല്‍ ഉത്പാദിപ്പിക്കുന്നതിനു മലബാറിലെ ജില്ലാ ഭരണകൂടത്തെ പ്രേരിപ്പിച്ചു. ഇതു വ്യാപകമായ വനശോഷണത്തിന് കാരണമായി.കുടുതല്‍ വനങ്ങള്‍ വെളുപ്പിച്ച് തോട്ടങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ തുടങ്ങിയതോടെ കുറിച്ച്യരും കുറുമരും കാടിറക്കപ്പെട്ടു.

തേയില തോട്ടങ്ങളിലും മറ്റും പണിയെടുക്കുന്നതിനായി ആദിവാസികളെ കൊണ്ട് വന്നത് പുതിയൊരു അധിനിവേശ സംസ്കാരത്തിന്റെ നാന്ദി കുറിച്ചുകൊണ്ടായിരുന്നു. അതോടൊപ്പം അതിപുരാതന ഗോത്ര സംസ്കൃതികളുടെ അന്ത്യവും കുറിക്കപ്പെട്ടു. ഇതേ തുടര്‍ന്നു കുടിയേറ്റക്കാരുടെ ഒരു കുത്തൊഴുക്കിനു തന്നെ വയനാട് സാക്ഷ്യം വഹിച്ചു. സ്വാതന്ത്ര്യലബ്ധിയോടെ കുടിയേറ്റത്തിനു ആക്കം കുട്ടി. അതോടൊപ്പം വനശോഷനത്തിനും. സര്‍ക്കാര്‍ തന്നെ കുടിയേറ്റി പാര്‍പ്പിച്ച സ്വാതന്ത്ര്യസമര സേനാനികള്‍ മുതല്‍ കൃഷിയിടം അന്വേഷിച്ചിറങ്ങിയ തെക്കന്‍ കര്‍ഷകര്‍ വരെ ആയിരങ്ങള്‍ വയനാട്ടിലേക്ക് പ്രവേശിച്ചു. കാറ്റില്‍ നിന്ന് വലിചിറക്കപ്പെട്ട ആദിവാസികള്‍ക്ക് കാടുമില്ല നാടുമില്ല എന്ന നില വന്നു.

കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ആദിവാസികള്‍ക്ക് തങ്ങളുടെ മണ്ണിലുള്ള നിയമപരമായ അവകാശവും നഷ്ടപ്പെട്ടു. 'കൃഷി ഭുമി കര്‍ഷകന് ' എന്ന തത്വത്തില്‍ വര്‍ത്തിച്ച സര്‍ക്കാര്‍ "കാട് ആദിവാസിക്ക് " എന്ന തത്വം മനസിലാക്കുന്നതില്‍ പരാജയപ്പെട്ടു. 'കാട്' എന്ന ആവാസ വ്യവസ്ഥയെ 'forest' എന്ന് പരിഭാഷപ്പെടുത്തി സര്‍ക്കാര്‍ 'സംരക്ഷിത പ്രദേശങ്ങള്‍' നിലവില്‍ വരുത്തി. ഈ നിയമം നിലവിലുള്ള വനങ്ങളില്‍ മനുഷ്യവാസം വിലക്കി. കാടുകള്‍ വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളായി മാറ്റപ്പെട്ടപ്പോള്‍ നാടായി മാറിയ കാടുകളാകട്ടെ 'വില്‍ക്കാനും വാങ്ങുവാനും  പറ്റുന്ന സ്വകാര്യ സ്വത്തുക്കളായി മാറി.

പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വേദനയായി ആദിവാസി ചരിത്രവും ഗോത്ര സ്മൃതികളും മണ്ണടിഞ്ഞു(കൊണ്ടിരിക്കുന്നു). പലപ്പോഴായി പൊട്ടിപുറപ്പെട്ട ആദിവാസി പ്രക്ഷോഭങ്ങളെല്ലാം തന്നെ അടിച്ചമര്‍ത്തപ്പെട്ടു. കള്ളന്മാരും തെമ്മാടികളുമായി ആദിവാസികള്‍ മുദ്രകുത്തപ്പെട്ടു. തൊഴിലില്ലായ്മയിലും ദാരിദ്ര്യത്തിലും ഉഴലുന്ന ഇന്നത്തെ ആദിവാസികള്‍ തലചായ്ക്കാന്‍ ഒരിഞ്ചു ഭുമിക്കു വേണ്ടി ഇന്ന് സര്‍ക്കാരിന്റെ കനിവിനായ് കാത്തു നില്‍ക്കേണ്ട അവസ്ഥയിലെത്തി. വന്‍ പ്രഭുക്കന്‍മാരും, തോട്ടമുടമകളും കര്‍ഷക, രാഷ്ട്രിയ പ്രമാണിമാരും ആദിവാസി ഭുമിയില്‍ അവകാശം ഉറപ്പിച്ചിരിക്കുന്നു. അപ്പോഴും സംസ്കാര സമ്പന്നര്‍ എന്ന് അവകാശപ്പെടുന്ന മുഖ്യധാര സമുഹം അവരെ കുറ്റപ്പെടുത്തുന്നു: മടിയന്മാര്‍, ക്രിമിനലുകള്‍, വേശ്യകള്‍ എന്നൊക്കെ മുദ്ര കുത്തുന്നു.

ലേഖകന്‍ ദില്ലി ജെഎന്‍യുവില്‍ ഗവേഷകനാണ്

Apr 18, 2010

ദണ്ഡകാരണ്യത്തിന്റെ മാറ്റൊലികള്‍

ആധുനിക ഇന്ത്യയുടെ ഇസ്തിരിയിട്ട ജനാധിപത്യബോധം വച്ചല്ല ദന്തേവാഡയിലെ ആദിവാസികളുടേയും, പാവങ്ങളുടേയും ജീവിതം മനസിലാക്കാന് ശ്രമിക്കേണ്ടതെന്ന് ഡി ശ്രീജിത്ത്


വാര്‍ത്തകളുടെ തലേക്കെട്ടുകളില്‍ നിന്ന്‌ ദന്തേവാഡ പതുക്കെ അപ്രത്യക്ഷമാവുകയാണ്‌. സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെടുമ്പോള്‍, വന്‍കിട കമ്പിനികളുടെ പദ്ധതികള്‍ തടസപ്പെടുമ്പോള്‍, റെയില്‍മാര്ഗം തകര്‍ക്കപ്പെടുമ്പോള്‍, വീണ്ടും മാധ്യമങ്ങളുടെ തലേക്കെട്ടുകളിലേയ്‌ക്ക്‌ ദന്തേവാഡയും മാവോയിസ്റ്റുകളും ജാര്‍ഖണ്ഡും ഒറീസയും തിരിച്ചെത്തും. ഗണപതി മുതല്‍ കിഷന്‍ജി വരെയുള്ളവരുടെ വര്‍ത്തമാനവും ഭൂതകാലവും സുന്ദരമായ കഥകളായി അവതരിക്കും. നേപ്പാള്‍ മുതല്‍ കേരളം വരെ ചുവന്ന ഇടനാഴിയുണ്ടെന്ന്‌ നമുക്കപ്പോള്‍ ബോധ്യമാകും. അതുവരെ നമുക്ക്‌ ശശിതരൂര്‍, ഐപിഎല്‍ തുടങ്ങി നൂറുകൂട്ടം കാര്യങ്ങള്‍ സംസാരിക്കാം. പക്ഷേ അതിനിടയിലും ദന്തേവാഡയിലും ബീജാപ്പൂരും കാങ്കേറിലും രാജ്‌നന്ദ്‌ഗാവിലും ലാത്തേഹാറിലും പലാമൂവിലും ഘാട്‌സിലയിലും മിഡ്‌നാപ്പൂരിലും ആദിവാസികുടിലുകളില്‍ മാവോയിസ്റ്റുകളുടെ വേരുകള്‍ തിരക്കി സുരക്ഷാ സൈനികര്‍ തിരച്ചില്‍ നടത്തുന്നുണ്ട്‌. ഛത്തീസ്‌ഗഢിലും ജാര്‍ഖണ്ഡിലും ഒറീസയിലും ഗ്രാമഗ്രാമാന്തരങ്ങളില്‍ ബഹുരാഷ്ട്ര കുത്തകകള്‍ പുതിയ പുതിയ താവളങ്ങള്‍ ഉറപ്പിക്കുന്നുണ്ട്‌. ആറുവയസു കഴിയുമ്പോഴേക്കും കുഞ്ഞുങ്ങള്‍ കന്നുകാലി കൂട്ടങ്ങളെ നയിച്ച്‌ പകല്‍ മുഴുവന്‍ അലയുന്നുണ്ട്‌. പോഷകാഹാര കുറവും അസുഖങ്ങളും മൂലം ജനങ്ങള്‍ മരിച്ചൊടുങ്ങുന്നുണ്ട്‌. പതിനാലു വയസിനുള്ളില്‍ പുതു തലമുറയെ ജനിപ്പിക്കുന്നുണ്ട്‌. ഒരിക്കലും വോട്ടു ചെയ്യാതെ, ഒരിക്കലും ഇന്ത്യാ മഹാരാജ്യത്തെ കുറിച്ച്‌ അറിവില്ലാതെ, ഒരിക്കലും ക്രിക്കറ്റും സിനിമകളും കാണാതെ, വൈദ്യുതിയും വിദ്യാലയങ്ങളും എന്തെന്നറിയാതെ ജീവിക്കുന്നുണ്ട്‌, മരിക്കുന്നുണ്ട്‌.

****
ആദ്യമേ പറയട്ടേ, ഇതു മാവോയിസ്റ്റുകളെ ന്യായീകരിക്കുന്ന, അവര്‍ക്ക്‌ പിന്തുണ പ്രഖ്യാപിക്കുന്ന ലേഖനമല്ല. ദളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണരെ അല്ലാതെ ഒരു മാവോയിസ്റ്റു നേതാവിനേയും ഞാനിതുവരെ കണ്ടിട്ടില്ല. മാവോയിസം പ്രബലമായിരിക്കുന്ന ഗ്രാമങ്ങളിലൂടെ നടത്തിയ യാത്രയും അതിന്‌ ശേഷവും ആ മേഖലയുമായി തുടരുന്ന ബന്ധവും മാത്രമാണ്‌ ഈ ലേഖനത്തിന്റെ അടിസ്ഥാനം. ദില്ലിപോസ്റ്റിന്റെ വായനക്കാരില്‍ ആരെങ്കിലും എഴുപതിലധികം സിആര്‍പിഎഫ്‌ ഭടന്മാരുടെ മരണത്തില്‍ വേദനിക്കാതിരിക്കും എന്നും കരുതുന്നില്ല. പക്ഷേ, ഒരു സംശയം. എഴുപത്തിമൂന്ന്‌ പേര്‍ കൊല്ലപ്പെട്ടതില്‍ ഒരു ഓഫീസര്‍ പോലുമില്ലാത്തത്‌ എന്തുകൊണ്ടാണ്‌? ഛത്തീസ്‌ഗഢിന്റെ ഗ്രാമങ്ങളെ കുറിച്ച്‌ യാതൊരു ധാരണയില്ലാത്ത ഉത്തര്‍പ്രദേശുകാരും ബീഹാറികളും തമിഴരുമായ ഭടന്മാരെ എന്തു നിശ്ചയത്തിന്റെ പേരിലാണ്‌ കാടുകളിലേയ്‌ക്ക്‌ അയയ്ക്കുന്നത്? ഈ പ്രദേശങ്ങളില്‍ നിന്ന്‌ പോലീസിന്‌ എപ്പോഴും തെറ്റായ `ഇന്റലിജന്‍സ്‌' ലഭ്യമാകുന്നത്‌ എന്തുകൊണ്ടാണ്‌? മാവോയിസ്റ്റുകള് ആക്രമണങ്ങളിലെല്ലാം ഒരേ യുദ്ധതന്ത്രം പയറ്റിയിട്ടും എന്തുകൊണ്ടാണ്‌ വീണ്ടും വീണ്ടും സുരക്ഷാസൈനികര്‍ കൊല്ലപ്പെടുന്നത്‌? ഇത്രയും വലിയ ബുദ്ധിശൂന്യതയിലേയ്‌ക്ക്‌ സിആര്പിഎഫ്‌ ഭടന്മാരെ വലിച്ചെറിഞ്ഞ ഓഫീസര്‍മാര്‍ക്കെതിരെ ഒരു ചെറിയ നടപടി പോലും ഇല്ലാത്തത്‌ എന്തുകൊണ്ടാണ്‌? ഛത്തീസ്‌ഗഢിലും ഒറീസയിലും ബഹുരാഷ്ട്രകുത്തകകള്‍ ഭൂമി കൈയ്യേറ്റം നടത്തുന്നതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നത്‌ മാവോയിസ്റ്റുകളെ സഹായിക്കലാണെന്ന്‌ ചൂണ്ടിക്കാണിച്ച്‌ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ക്കുമ്പോള്‍ ഇടതു‌പക്ഷം എന്താണ്‌ നോക്കി നില്‍ക്കുന്നത്‌? ജാമിയ മിലിയ സര്വകലാശാല താലിബാന്‍ തീവ്രവാദികളുടെ കേന്ദ്രമാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന അതേ രാഷ്ട്രീയം ജെഎന്‍യു മാവോയിസ്റ്റുകളുടെ കേന്ദ്രമാണെന്ന്‌ ആരോപിക്കുമ്പോള്‍ അതിന്‌ പിന്നിലുള്ള വലിയ അജന്ഡകളെ ജനാധിപത്യത്തിന്റെ ശക്തി ഉപയോഗിച്ച്‌ എതിര്‍ക്കാന്‍ ആകാത്തത്‌ എന്തുകൊണ്ടാണ്‌? ജനാധിപത്യത്തിനെതിരായാണ്‌ മാവോയിസ്റ്റുകള് പ്രവര്‍ത്തിക്കുന്നത്‌ എന്നതുകൊണ്ട്‌ ഒരു ജനാധിപത്യ ഭരണകൂടത്തിന്‌ അവര്‍ക്കെതിരെ ജനാധിപത്യ വരുദ്ധമായി പ്രവര്‍ത്തിക്കാം എന്നുള്ളത്‌ ഫാഷിസ്റ്റുകളുടെ നിലപാടല്ലേ?

ചോദ്യങ്ങള്‍ ഒട്ടേറെയാണ്‌. ഉത്തരങ്ങള്‍ എന്തു തന്നെയായാലും ദന്തേവാഡയിലേയും ബീജാപ്പൂരിലേയും പലാമൂവിലേയും ജനങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരാന്‍ പോകുന്നില്ല. ജാര്‍ഖണ്ഡില്‍ റാഞ്ചി-ജംഷേഡ്‌പൂര്‍ ദേശീയ പാതയില്‍ തലയറുത്ത നിലയില്‍ കാണപ്പെട്ട ഫ്രാന്‍സിസ്‌ ഇന്‍ഡ്‌വാര്‍ എന്ന പോലീസ്‌ ഇന്‍സ്‌പെക്ടറുടെ കൊലപാതകവും മഹാരാഷ്ട്രയുടെ ഛത്തീസ്‌ഗഢ്‌ അതിര്‍ത്തിയോടടുത്ത ഗഡ്‌ചറോളി ജില്ലയില്‍ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ്‌ 18 സിആര്‍പിഎഫ്‌ ഭടന്മാര്‍ കൊല്ലപ്പെട്ടതും വാര്‍ത്തകളില്‍ നിറഞ്ഞ സമയത്താണ്‌ ഈ മേഖലയിലെ സാമൂഹ്യ-സാമ്പത്തികാവസ്ഥ നേരിട്ടറിയുന്നതിന്‌ ഒരു യാത്ര നടത്തിയത്‌.

1960-കളിലുണ്ടായ നക്‌സല്‍ബാരി ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ ശേഷം മാര്‍ക്‌സിസ്റ്റ്‌‌-ലെനിനിസ്റ്റ്‌-മാവോയിസ്റ്റ്‌ തത്വചിന്തകള്‍ ഉയര്‍ത്തിപ്പിടിച്ച്‌ ഇന്ത്യയിലെ പലമേഖലകളിലും അനീതികളെ എതിര്‍ക്കാനായി ഉയര്‍ത്തെഴുന്നേറ്റ തീവ്ര ഇടതു‌പക്ഷം പല പരീക്ഷണ ഘട്ടങ്ങള്‍ക്ക്‌ ശേഷമാണ്‌ ആദിവാസി മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്‌. പല വിഭാഗങ്ങള്‍, പല തരത്തില്‍ ഉന്മൂലന സിദ്ധാന്തത്തില്‍ അടിയുറച്ച്‌ പുതിയ ദേശീയതയ്‌ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ വെല്ലുവിളിച്ച്‌ പ്രവര്‍ത്തിച്ചു. ഇതില്‍ രണ്ട്‌ പ്രധാന വിഭാഗങ്ങളുടെ (ഇവ തന്നെ വിവിധ ഘടകങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ കൂടിച്ചേര്‍ന്നുണ്ടായതാണ്‌) 2004-ലെ കൂടിച്ചേരലാണ്‌ സിപിഐ (മാവോയിസ്റ്റ്‌) പാര്ടി രൂപവത്‌കരിച്ചത്‌. പക്ഷേ, ഒരു പ്രധാന ചോദ്യമായിരുന്നു ആദ്യലക്ഷ്യസ്ഥാനമായ ഛത്തീസ്‌ഗഢിലേയ്‌ക്ക്‌ തിരിക്കുമ്പോള്‍ മനസിലുണ്ടായിരുന്നത്‌ -- എന്തുകൊണ്ടാണ്‌ പീപ്പിള്‍സ്‌ വാര്‍ ഗ്രൂപ്പ്‌ എന്ന പ്രബല ഗ്രൂപ്പ്‌ (സംഘടനാ ശേഷിയിലും ആസൂത്രണത്തിലും രണ്ടാമത്തെ പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ്‌ മാവോയിസ്റ്റ്‌ സെന്ററിനേക്കാള്‍ മികവും അച്ചടക്കവും പുലര്‍ത്തിയിരുന്നു പിഡബ്‌ളിയുജി) അവരുടെ പ്രധാനപ്രവര്‍ത്തന കേന്ദ്രമായിരുന്ന ആന്ധ്രപ്രദേശില്‍ നിന്ന്‌ ദണ്ഡകാരണ്യ വനത്തിലൂടെ ദന്തേവാഡയിലേയ്‌ക്കും പരിസരപ്രദേശങ്ങളിലേയക്കും മാറ്റിയത്‌? ഈ മേഖലയുടെ ചരിത്രവും ഭൂമിശാസ്‌ത്രവും അതിനുത്തരം നല്‍കും.

ദന്തേവാഡയിപ്പോള്‍ നക്‌സല്‍ വിനോദ സഞ്ചാരമേഖലയാണ്‌. റായിപൂരില്‍ നിന്നോ വിശാഖപട്ടണത്ത് നിന്ന്‌ ജഗദല്‍പൂര്‍ വഴിയോ ദന്തേവാഡയില്‍ ജനമെത്തും. പട്ടണമെന്നുപോലും വിളിക്കാന്‍ പറ്റാത്ത, ഒരു ഓട്ടോറിക്ഷ പോലുമില്ലാത്ത ജില്ലാ ആസ്ഥാനമാണ്‌ ദന്തേവാഡ ഇപ്പോഴും. ഒരേയൊരു ഹോട്ടലും ഒരു ടൂറിസ്റ്റ്‌ ബംഗ്ലാവും 500 മീറ്റര്‍ നീളത്തില്‍ മാത്രം വലുതായ ഈ പട്ടണത്തിലുണ്ട്‌. പട്ടണത്തെ കാക്കാന്‍ ദന്തേവാഡ ദേവിയും -- കാളി, സര്‍വ്വശക്ത. ദന്തേവാഡ ശാന്തമാണ്‌. നിരായുധരായ ആദിവാസികളെ മാവോയിസ്റ്റുകളില് നിന്ന്‌ അകറ്റാന്‍ സായുധരായ ആദിവാസികളെ കൊണ്ട്‌ നേരിടാമെന്നും പൊലീസിന്റെ അധികാരങ്ങള്‍ അക്രമിക്കൂട്ടങ്ങള്‍ക്ക്‌ നല്‍കാമെന്നും കണ്ടുപിടിച്ച, ആദിവാസിനേതാക്കളിലൊരാളായ മഹേന്ദ്രകര്മയുടെ പരസ്‌പാള്‍ ഗ്രാമം പട്ടണത്തോട്‌ ചേര്‍ന്നുതന്നെയാണ്‌. മാവോയിസ്റ്റുകള്‍ക്കെതിരെ അഥവാ ആദിവാസികള്‍ സംഘടിക്കുന്നതിരെ കോണ്‍ഗ്രസും ബിജെപിയും ഐക്യപ്പെടുന്നതിന്റെ അശ്ലീലക്കാഴ്‌ചയ്ക്ക് കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി ഈ സംസ്ഥാനം സാക്ഷ്യം വഹിക്കുന്നു. സല്‍വാജൂഡൂം എന്നാണ്‌ ഈ ആദിവാസി പീഢകരുടെ നാമം. ആന്ധ്രയിലെ പോലീസ്‌ വേട്ടയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ദണ്ഡകാരണ്യ വനത്തിന്റെ മറുഭാഗത്തേയ്‌ക്ക്‌ പാലായനം ചെയ്‌തിരുന്ന പീപ്പിള്‍സ്‌ വാര്‍ ഗ്രൂപ്പിന്റെ താത്‌കാലിക ആസ്ഥാനം മാത്രമായിരുന്നു സല്‍വാജൂഢൂം പ്രവര്‍ത്തനം തുടങ്ങുന്ന കാലത്ത്‌ ദന്തേവാഡയും ബീജാപ്പൂരും അടങ്ങുന്ന മേഖല. ഏകദേശം പത്തുവര്‍ഷത്തോളം വലിയ വളര്‍ച്ചയൊന്നുമില്ലാതെ ചില പോക്കറ്റുകളില്‍ ഒതുങ്ങി നിന്നിരുന്ന നക്സലേറ്റുകള്‍ സല്‍വാജൂഡിന്റെ ആവിര്‍ഭാവത്തോടെ 22 മടങ്ങ്‌ ശക്തരായി എന്നുള്ളത്‌ എന്റെ ഊഹക്കണക്കല്ല, പൊലീസ്‌ റിക്കാര്‍ഡുകള്‍ നോക്കി സല്‍വാജൂഡൂമിന്റെ സംരക്ഷകനും പുതിയ `ഹരിതവേട്ട`യുടെ പ്രയോക്താവുമായ ദന്തേവാഡ സൂപ്രണ്ട്‌ ഓഫ്‌ പോലീസ്‌ അമരേന്ദ്‌ മിശ്ര പറഞ്ഞു തന്നതാണ്‌. ഇപ്പോള്‍ ദന്തേവാഡയിലെ അഞ്ച്‌ സബ്‌ഡിവിഷനുകളില്‍ നാലെണ്ണവും `മാവോ ബാധിത' മാണെന്നും അദ്ദേഹം പറഞ്ഞു. ദന്തേവാഡ ഡിവിഷന്‍ മാത്രമാണ്‌ പൂര്‍ണ്ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളത്‌. ദ്രോണപാല്‍, കോണ്ട, കിരന്ദൂര്‍ സബ്‌ഡിവിഷനുകളില്‍ ജില്ലാഭരണകൂടത്തിന്റെ ഇടപെടല്‍ നാമമാത്രമാണ്‌. സുഖ്‌മ ഡിവിഷന്‍ പോലീസ്‌ കണക്കില്‍ ഫിഫ്‌റ്റി ഫിഫ്‌റ്റി.

ശരിയാണ്‌, ഇപ്പോള്‍ ഈ മേഖലയില്‍ മാവോയിസ്റ്റുകള് സര്‍ക്കാരിനെ പ്രവേശിപ്പിക്കാത്തതുകൊണ്ട്‌ അവിടേ‌ക്ക്‌ വികസനം എത്തിക്കാന്‍ കഴിയുന്നില്ല. പക്ഷേ, സര്‍/മാഡം, പത്തുവര്‍ഷം മുമ്പു വരെ ഇവിടം നിങ്ങളുടെ നോട്ടത്തില്‍ പെടില്ലായിരുന്നല്ലോ? കാലാകാലങ്ങളോളം ആ ദേശത്തിന്റെ ഉടയോരായവര്‍ക്ക്‌ മേല്‍ ഈ പ്രദേശങ്ങളില്‍ കടന്നുചെന്ന്‌ അധികാരത്തിന്റെ ചുട്ടിക്കുത്താന്‍ ശ്രമിച്ച നിങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും തിരിച്ചടികളേറ്റു പുളയുമ്പോഴല്ലേ ഈ ദേശങ്ങള്‍ നിങ്ങളുടെ ദൃഷ്ടിപഥങ്ങളില്‍ പെടുന്നത്‌? ദന്തേവാഡയും ബീജാപ്പൂരും അടങ്ങുന്ന ദേശങ്ങള്‍ ബസ്‌തര്‍ എന്ന ഒറ്റ ജില്ലയുടെ പരിധിയില്‍ പെടുന്നതായിരുന്നു ഈയടുത്ത സമയം വരെ. കേരളത്തിന്റെ രണ്ടിരട്ടി വരുന്ന ഈ പ്രദേശങ്ങളെ ഒരു ജില്ലാ ഭരണകൂടം എങ്ങനെ നിയന്ത്രിക്കും എന്നായിരുന്നു സര്‍ക്കാര്‍ കരുതിയിരുന്നത്‌? ആദിവാസികള്‍ക്കും ഭരണകൂടത്തിനും ഇടനിലയായി പ്രവര്‍ത്തിച്ചിരുന്ന, ഒരു കൂട്ടം ചൂഷകര്‍ക്ക്‌ മാവോയിസ്റ്റുകളുടെ സാന്നിധ്യം അസന്തുഷ്ടി സൃഷ്ടിച്ചപ്പോള്‍ മാത്രമാണ്‌ പ്രദേശിക ഭരണകൂടം ഈ മേഖലയില്‍ ഇടപെടാന്‍ ആരംഭിക്കുന്നത്‌. കാലാവസ്ഥകൊണ്ട്‌ സമ്പന്നമായ ദണ്ഡകാരണ്യവനത്തില്‍ മൗവ്വയും തണ്ടു പത്തയും മറ്റ്‌ വനവിഭവങ്ങളും തഴച്ചു വളര്‍ന്നിരുന്നു. ഇവിടത്തെ കനത്ത വനമേഖലയില്‍ ആദിവാസി ഊരുകളിലെ നിയമങ്ങള്‍ നടപ്പിലായി. ആരും ആരേയും അന്വേഷിച്ച്‌ വന്നില്ല. പുറം ലോകത്തോട്‌ ബന്ധപ്പെടുന്ന പ്രദേശങ്ങളില്‍ കോണ്‍ഗ്രസിനൊപ്പം കമ്മ്യൂണിസ്റ്റുകളും സജീവമായിരുന്നു. കുറേ കൂടി അകത്തേയ്ക്ക് ആരുമില്ല. നാഗരിക വിദ്യാഭ്യാസവും പൊതു ആരോഗ്യരക്ഷാ മാര്ഗങ്ങളും എത്തിനോക്കിയിട്ടില്ല. അവിടേയ്‌‌ക്ക്‌ പിന്നീടെത്തിയ സര്‍ക്കാര്‍ ഇടനിലക്കാരും കച്ചവടക്കാരുമാണ്‌ ചൂഷണത്തിന്റെ ആദ്യ ആഘാതങ്ങള്‍ ആദിവാസി ജീവിതങ്ങള്‍ക്ക്‌ നല്‍കിയത്‌.

സഹിച്ചും പൊറുത്തും ജീവിച്ചിരുന്ന ഈ ജീവിതങ്ങളെ തൊണ്ണൂറുകളില്‍ ആന്ധ്രയില്‍ നിന്ന്‌ എത്തിയ പിഡബ്‌ളിയുജി നക്‌സലുകള്‍ വലുതായി ആകര്‍ഷിച്ചിട്ടൊന്നുമില്ല. എന്നാല്‍ സല്‍വാജുദൂമിന്‌ ശേഷം കഥമാറി. നക്‌സലുകളെ തേടി സല്‍വാജൂദൂം കാരും പുറത്തുനിന്നെത്തിയ അര്ധസൈനിക വിഭാഗവും ആദിവാസി കുടിലുകള്‍ കയറിയിറങ്ങിയതോടെ പതുക്കെ പതുക്കെ നക്‌സലുകളുടെ അടിത്തറ വിപുലമായിത്തുടങ്ങി. വെടിയുണ്ടകളും നാടന്‍ ബോംബുകളും കാര്യങ്ങള്‍ നിയന്ത്രിച്ച തൊണ്ണൂറുകളുടെ അവസാന വര്‍ഷങ്ങളിലും പുതിയ നൂറ്റാണ്ടിലെ ആദ്യ പതിറ്റാണ്ടിലും മറ്റ്‌ രാഷ്ട്രീയ കക്ഷികളും സര്‍ക്കാര്‍ സംവിധാനങ്ങളും പൂര്ണണമായും ഈ പ്രദേശങ്ങളില്‍ നിന്ന്‌ പിന്മാറി.

ആദിവാസികളുടെ ജീവിതാവസ്ഥയില്‍ എന്തുമാറ്റമാണ്‌ ഉണ്ടായത്‌? വികസിത സമൂഹത്തിന്റെ കാഴ്‌ചപ്പാടില്‍ യാതൊരു മാറ്റവും നടന്നിട്ടില്ല. ഇപ്പോഴും അവര്‍ 14 പൂര്‍ത്തിയാകമ്പോഴേക്കും ഇണകള്‍ക്കൊപ്പം പാര്‍പ്പുതുടങ്ങും. ഉടനെ മാതാക്കളും പിതാക്കളുമാകും. മൂന്ന്‌ വയസുമുതല്‍ കുട്ടികള്‍ ഇളയ കുട്ടികളെ സംരക്ഷിക്കാന്‍ തുടങ്ങും. ആറുവയസു മുതല്‍ കന്നുകാലിക്കൂട്ടങ്ങളെ നയിച്ച്‌ ലോകത്തിനെ നേരിടാന്‍ ഇറങ്ങും. കൈകകളും കാലുകളും ഉറയ്‌ക്കുമ്പോഴേയ്‌ക്കും കൃഷിപ്പണികളില്‍ സഹായിക്കാന്‍ തുടങ്ങും. മിക്കവാറും പേര്‍ നേരത്തേ മരിക്കും. നക്‌സലേറ്റുകള്‍ക്ക്‌ മുമ്പും പിമ്പും ഇതാണ്‌ സ്ഥിതി. പക്ഷേ, പലരില്‍ നിന്നും വാമൊഴിയായി ശേഖരിച്ച ഈ ചരിത്രത്തില്‍ നിന്ന്‌ ഒരു കാര്യം കൂടി അറിയാന്‍ കഴിഞ്ഞു. അതിതാണ്‌- തെണ്ടുപത്ത എന്ന ബീഡിയില പെറുക്കി വില്‍ക്കുന്നത്‌ ആദിവാസികളുടെ ഊരുകളുടെ വരുമാനങ്ങളിലൊന്നാണ്‌. നൂറുകെട്ടുകളടങ്ങിയ ഒരു സേക്ട തെണ്ടു പത്തയ്‌ക്ക്‌ നക്‌സല്‍ ആവിര്‍ഭാവത്തിന്‌ മുമ്പ്‌ ഇടനിലക്കാര്‍ നല്‍കിയിരുന്നത്‌ രണ്ട്‌ രൂപമുതല്‍ പത്തു രൂപവരെയാണ്‌. ഇപ്പോഴത്‌ നൂറു രൂപമുതല്‍ 120 രൂപവരെ ഉയര്‍ന്നിരിക്കുന്നു. ദന്തേവാഡയുടെ തന്നെ നക്‌സലുകള്‍ ശക്തമല്ലാത്ത മേഖലകളില്‍ ഇത്‌ 60 രൂപമാത്രമാണെന്നു കൂടി പറഞ്ഞാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമായി. തര്‍ക്കങ്ങള്‍ പരിഹരിക്കുകയും പൊതുപ്രശ്‌നങ്ങളില്‍ ഇടപെട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വന്തം നിലയക്ക്‌ തുടങ്ങിയും ചിലയിടങ്ങളില്‍ മിഷനറി പ്രവര്‍ത്തനങ്ങളെ ഉപദ്രവിക്കാതെയും നക്‌സലുകള്‍ സമാന്തരമായ ഒരു ലോകമിവിടെ സൃഷ്ടിക്കുന്നുണ്ട്‌. ജനാധിപത്യത്തിന്റെ പരിരക്ഷകള്‍ മുഴുവന്‍ അനുഭവിച്ച്‌ ജീവിക്കുന്ന എന്നെ സംബന്ധിച്ചടത്തോളം അത്‌ അപൂര്ണവും അപരിഷ്‌കൃതവും അസംബന്ധവുമാണ്‌. പക്ഷേ, എനിക്കറിയാം എന്റെ യുക്തിയല്ല, എന്റെ കാഴ്‌ചയല്ല, എന്റെ ഇസ്‌തിരിയിട്ട ജനാധിപത്യ ബോധമല്ല അവരെ നിര്ണയിക്കുന്നതെന്നും നയിക്കുന്നതെന്നും നിയന്ത്രിക്കുന്നതെന്നും.

****
ദന്തേവാഡയിലെ മാവോയിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആ പ്രദേശങ്ങളിലൂടെ നടത്തിയ യാത്രയെ കുറിച്ച്‌ എഴുതണമെന്നായിരുന്നു ദില്ലിപോസ്റ്റ് ആവശ്യപ്പെട്ടിരുന്നത്‌. ദന്തേവാഡയിലെ ബൈലാഡില്ലയിലെ ദേശീയ ഖനന കോര്‍പറേഷനും എസ്സാര്‍ സ്റ്റീല്‍ കമ്പിനിയുടെ പ്ലാന്റും ആദിവാസി പൊലീസും ജാര്‍ഖണ്ഡിലെ റ്റാറ്റാ സ്റ്റീല്‍സും ഒറീസയിലെ വേദാന്ത ഗ്രൂപ്‌സും ഈ വനമേഖലയിലെ വിഭവങ്ങള്‍ക്ക്‌ മേലുള്ള നിരന്തരമായ ചൂഷണവും മാവോയിസ്റ്റുകളെ അടിച്ചമര്‍ത്താനെന്ന പേരില്‍ ആദിവാസികള്‍ കൂട്ടത്തോടെ കുടിയൊഴിക്കപ്പെടുന്നതുമായിരുന്നു എഴുതേണ്ട വിഷയം. പക്ഷേ, ചുരുക്കി പറയാന്‍ മാത്രം ചെറുതല്ല, ഈ ജീവിതങ്ങള്‍. ശീലവും തൊഴിലുമായ പത്രഭാഷ വളഞ്ഞും പുളഞ്ഞും പരിധിയില്‍ നില്‍ക്കുന്നില്ല. നിക്‌പക്ഷത എന്ന കാപട്യം കുട പിടിക്കുന്നതുമില്ല.

ശ്രീജിത്തിന്റെ മറ്റൊരു ലേഖനം:
ലിബര്‍ഹാന്‍: നാടകങ്ങളുടെ പരിണാമഗുപ്തി

Apr 12, 2010

മാവോയിസ്റ്റുകളും വികസനവും

മാവോയിസ്റ്റുകള്‍ക്ക് മറുപടി കൊടുക്കേണ്ടത് വെടിത്തിരകള്‍ കൊണ്ടല്ലെന്ന് സുനിത നരൈന്‍


ഛത്തീസ്ഗഢിലെ ദന്തേവാദ ജില്ലയില്‍ എഴൂപത്താറു പൊലീസുകാരെ കൂട്ടക്കൊല ചെയ്ത മാവോയിസ്റ്റ് നടപടി അപലപനീയമാണ്. ഇത്തരത്തിലുള്ള നീക്കം നിയമവിരുദ്ധവും, തെറ്റുമാണ്. എന്നാല്‍ അതേ സമയം തന്നെ പല ഗ്രാമങ്ങളിലും, ഗിരിവര്‍ഗ പ്രദേശങ്ങളിലും അമര്‍ഷവും, സംഘര്‍ഷവും സൃഷ്ടിക്കുന്ന ദാരിദ്ര്യവും, ഒറ്റപ്പെടലും, നീതി നിഷേധവും നമുക്കു തള്ളിക്കളയാവുന്നതല്ല. കോണ്‍ഗ്രസ് പറയുന്ന പോലെ, ഈ വികസന സംബന്ധിയായ പ്രശ്നങ്ങള്‍ ദീര്‍ഘകാല പരിഗണന വേണ്ടതും , അടിയന്തിരമായി ചെയ്യേണ്ടത് നക്സലുകളെ തുടച്ചു നീക്കലുമല്ല. കാരണം, ഇവിടെ മുറിഞ്ഞതെന്തോ, അതു നമുക്കു ഇപ്പോള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ഉറപ്പായും നമുക്കു പിന്നെ അതിനു കഴിഞ്ഞെന്നു വരില്ല.

ഇന്ത്യയുടെ ധാതു, ജല, വനസമ്പന്ന മേഖലകള്‍, സാമൂഹിക ജീവിത നിലവാരത്തിന്റെയും, വികസനത്തിന്റെയും കാര്യത്തില്‍ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നതിനെപ്പറ്റി ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍, ഏറ്റവും പാവപ്പെട്ടവരാകുന്നതു? നാം ഈ ചോദ്യം വീണ്ടും വീണ്ടും ചോദിക്കേണ്ടിയിരിക്കുന്നു. ഈ അവസ്ഥ മാറുന്നതു വരെ.

ഈ പ്രദേശങ്ങളിലുള്ള സമ്പുഷ്ട വിഭങ്ങങ്ങളിലുള്ള നമ്മുടെ കൂട്ടുകൊള്ളയുടെ ലാഭം പറ്റുന്നതു നക്സലുകളാണെന്നു നമുക്കറിയാം. നമ്മുടെ വീട്ടിലെത്തുന്ന വൈദ്യുതി ഈ ദേശത്തിന്റെ വിഭങ്ങങ്ങളില്‍ നിന്നാണുണ്ടാകുന്നതു. എന്നാല്‍, ഇവിടെ ജീവിക്കുന്നവരാകട്ടെ നിത്യവും ഇരുട്ടിലും. ഈ ധാതു സമ്പത്തിന്റെയും, വനസമ്പത്തിന്റെയും ഉടമകള്‍ അവരാണ്. അതിന്റെ ഗുണഫലങ്ങള്‍ പറ്റേണ്ടതും അവരാണ്. അതു നടക്കുന്നില്ലെന്നു മാത്രമല്ല, അവരുടെ ഭൂമി പിടിച്ചു പറിക്കാന്‍ നമ്മള്‍ നിയമങ്ങളുണ്ടാക്കുന്നു. അവരുടെ കാടു കയ്യേറുന്നു, വെള്ളം വിഷലിപ്തമാക്കുന്നു, ജീവിതോപാധികള്‍ തച്ചുടക്കുന്നു. നമ്മുടെ ഈ വികസനം അവരെ എന്നന്നേക്കും നിസ്വരാക്കുന്നു.

ഇതാണു വാസ്തവമെന്നിരിക്കെ, നാം ഇതിനൊന്നും ചെവി കൊടുക്കുന്നില്ല. നാം എത്രമാത്രം അസഹിഷ്ണുക്കളായി മാറി എന്നതിനു ഒരു ഉദാഹരണം പറയാം. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഖനനവും, പാരിസ്ഥിതിക പ്രശ്നങ്ങളും സംബന്ധിച്ച ഞങ്ങളുടെ പഠനം പുറത്തുവിടുന്ന വേള. ആ മുറി എന്തുവിലകൊടുത്തും ഭൂമി കൊള്ളയടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ കമ്പനികളുടെ ആളുകളെക്കൊണ്ടു നിറഞ്ഞിരുന്നു. ഖനനത്തെയും, അതുമൂലമുള്ള ദാരിദ്ര്യത്തെയും, മറ്റു പ്രശ്നങ്ങളെയും കുറിച്ചുയര്‍ന്ന ശബ്ദങ്ങളെല്ലാം അവര്‍ ഓരിയിട്ടോടിച്ചു. ആ റിപ്പോര്‍ട്ടിന്റെ ആദ്യ പ്രതി പുറത്തിറക്കിയ ഗവര്‍ണര്‍ പോലും ഞങ്ങളെ, ഇത്തരം അസുഖകരമായ വിഷയങ്ങള്‍ ഉയര്‍ത്തുന്നതിന്റെ പേരില്‍, തീവ്രവാദികള്‍ എന്നു മുദ്ര കുത്താന്‍ തിടുക്കം കാണിച്ചു. എങ്കിലും, ഞങ്ങളുടെ കണക്കുകളെയോ, വിശകലനങ്ങളേയൊ തള്ളിക്കളയാന്‍ അദ്ദേഹത്തിനായില്ല.

അടുത്ത ദിവസം, ഭരണകൂടം കുറെക്കൂടെ ഉത്സാഹശാലിയായി ഞങ്ങളെ പരസ്യമായി വെല്ലുവിളിച്ചു. എന്നാല്‍ ഖനനത്തില്‍കൂടി ലഭിക്കുന്ന വരുമാനം, ഏതു വിധത്തിലാണ് ജനങ്ങളുമായി പങ്കുവയ്ക്കുന്നതു എന്നതിനെക്കുറിച്ചു യാതൊരു വിധ കണക്കുകളും അവര്‍ പുറത്തുവിട്ടില്ല. മാത്രമല്ല, ധാതുസമ്പന്നമേഖലകളില്‍ കമ്പനികള്‍ വരുത്തിവയ്ക്കുന്ന അതിഭീകര മലിനീകരണത്തെ എങ്ങനെയാണ് നിയമങ്ങളെ വളച്ചാടിച്ചും തുറന്ന ചൂഷണത്താലും തദ്ദേശവാസികളെ സ്വന്തം ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതിന് കൂട്ടുനില്‍ക്കുന്നതിന്റെ പൊരുളും അവര്‍ക്ക് വിശദീകരിക്കാനായില്ല. ഖനന നിയമങ്ങളെ ചോദ്യം ചെയ്യുന്നവരെ വികസന വിരുദ്ധരെന്നു വിളിക്കാനായിരുന്നു ഭരണകൂടത്തിനു താത്പര്യം. ഞങ്ങള്‍ ഭരണകൂടത്തിനെതിരാണെന്നും, അതിനാല്‍ തന്നെ, നക്സലുകളുടെ പക്ഷത്തണെന്നും സമര്‍ത്ഥിക്കുകയായിരുന്നു അടുത്ത പടി. ഞങ്ങള്‍ക്കൊപ്പം, അല്ലെങ്കില്‍ അവര്‍ക്കൊപ്പം. ഇതു യുദ്ധത്തിന്റെ ലക്ഷണമാണ്. ഇതു നമുക്കു സമാധാനം തരില്ല.

നമ്മുടെ വെല്ലുവിളിയിതാണ്: ഒരു പ്രദേശത്തിന്റെ പ്രകൃത്യാ ഉള്ള സമ്പത്ത് അവിടെ താമസിക്കുന്നവരുടെ ഉന്നമനത്തിനായി ഉപയോഗിക്കാനുതകുന്ന ഒരു സാമ്പത്തിക വളര്‍ച്ചാ മാതൃക എങ്ങനെ നമുക്കു സൃഷ്ടിക്കാം? ഉത്തരം ബുദ്ധിമുട്ടേറിയതാണ്. അപ്പോള്‍, ഈ പാവങ്ങള്‍ക്കു യഥാര്‍ത്ഥത്തില്‍ എന്താണ് വേണ്ടതെന്നു നമുക്കു ചോദിക്കേണ്ടിവരും. കൂടാതെ, തങ്ങളുടെ മുറ്റത്ത് ഖനനം വേണോ എന്നും, തങ്ങളുടെ കാടു നശിപ്പിക്കണോ എന്നും തീരുമാനിക്കാനുള്ള അധികാരം അവര്‍ക്കുണ്ടെന്നു കൂടി നമുക്കു അംഗീകരിക്കേണ്ടി വരും. ജനാധിപത്യത്തെ നമുക്കു അല്പം ഗൗരവമായിത്തന്നെ കാണേണ്ടിയും വരും.

ഈ വസ്തുത അംഗീകരിച്ചാല്‍ നമുക്കു ഇന്നു നടക്കുന്ന വന്‍‌കിട വികസന പദ്ധതികള്‍ക്കെതിരായ ജനകീയ സമരങ്ങളെ മറ്റൊരു രീതിയില്‍ കാണേണ്ടി വരും. ഒറീസയിലെ നിയമഗിരി കുന്നുകളിലും, ചത്തീസ്ഗഡിലെ റ്റാറ്റായുടെ ഉരുക്കുനിര്‍മ്മാണശാലക്കെതിരേയും സമരം നടത്തുന്നവര്‍ വഴിതെറ്റിയവരോ, നക്സലുകളോ അല്ല. ഇവരുടെ ഈ എണ്ണമറ്റ കലാപങ്ങള്‍ നമ്മള്‍ ശ്രദ്ധിച്ചേ മതിയാകൂ. ഇതിനു മറുപടിയായി, നമുക്കു നാം ഇന്നു ചെയ്യുന്നതെന്തോ അതു ചെയ്യാന്‍ പാടില്ല. അവരുടെ സന്ദേഹങ്ങളെ ദില്ലിയിലോ, മറ്റെവിടെയെങ്കിലൊ ഇരിക്കുന്ന ഒരു കമ്മിറ്റിയുടെ വിശകലനവിനോദങ്ങള്‍ക്കനുസരിച്ചു തള്ളിക്കളയാന്‍ പാടില്ല. ഈ മനുഷ്യര്‍ക്കു വേണ്ടതെന്തെന്നു തീരുമാനിക്കേണ്ടതു നമ്മളല്ല.

വികസന പദ്ധതികളില്‍മേല്‍ തദ്ദേശവാസികള്‍ക്കു തീര്‍പ്പുകല്പിക്കാനുള്ള അവകാശത്തെ നമ്മള്‍ അംഗീകരിക്കുകയാണെങ്കില്‍, അതു നമ്മെ കഠിനമായ ഒരു പദ്ധതിയിലേക്കു നയിക്കും. നമുക്കു അവരുമായി ഗൗരവമാം‌ വണ്ണം സം‌വദിക്കേണ്ടി വരും, ആ പദ്ധതികള്‍ എല്ലാവര്‍ക്കും പ്രയോജനകരമാക്കേണ്ടിയും വരും. ഇതിനര്‍ത്ഥം ജനങ്ങളുടെ ധാതുസമ്പത്തു പിഴിഞ്ഞുള്ള ധനം അവരുമായി പങ്കു വയ്ക്കേണ്ടിവരുമെന്നതു കൂടിയാണ് -- അവര്‍ക്കു നമ്മള്‍ ഇപ്പോള്‍ കൊടുക്കുന്ന വിഷഗുളികകള്‍ പോരാതെ വരും. മാത്രമല്ല, വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും, മുന്‍‌ഗണനകളും മാറ്റേണ്ടിവരും. ഇന്നു നിലനില്‍ക്കുന്ന വനങ്ങളാണ് നമ്മുടെ ജലവിഭവങ്ങളേയും, വന്യജീവികളേയും, നമ്മുടെ മലിനമല്ലാത്ത ഭാവിതന്നെയും കാത്തു സൂക്ഷിക്കുന്നതെന്നു നമുക്കു അംഗീകരിക്കേണ്ടി വരും. അപ്പോള്‍, പ്രകൃതിയെ സം‌രക്ഷിച്ച്, അതിന്റെ ഗുണഫലങ്ങളുത്പാദിപ്പിക്കാന്‍ വനവാസികള്‍ക്കു കൂടുതല്‍ പണം നല്‍കേണ്ടിയും വരും.

എല്ലാറ്റിലും ഉപരിയായി, ഈ വിമതശബ്ധങ്ങള്‍ക്കു ചെവികൊടുക്കുകയാണെങ്കില്‍, നമുക്കു വികസനത്തെ തന്നെ ഉടച്ചുവാര്‍ക്കേണ്ടി വരും. നമ്മുടെ കാടുകളിലുള്ള കല്‍ക്കരിയും, ബോക്സൈറ്റും ഒന്നടങ്കം ഊറ്റിയെടുക്കാന്‍ പറ്റില്ല എന്നും നമുക്കു സമ്മതിക്കേണ്ടിവരും. വളര്‍ച്ചക്കായി നമ്മുടെ ധാതു സമ്പത്തിനെ എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തില്‍ നമുക്കു അതീവശ്രദ്ധാലുക്കളാകേണ്ടി വരും. കുറഞ്ഞ ഉറവിടങ്ങള്‍ കൊണ്ട് നമുക്കു കൂടുതല്‍ ചെയ്യേണ്ടി വരും. ഈ ദരിദ്രര്‍ നമ്മെ പഠിപ്പിക്കുന്നതിതാണ്: ഭൂമിയെ പരുക്കേല്പ്പിക്കാതെ നടക്കൂ. അതിനു നമ്മള്‍ വെടിത്തിരകള്‍ കൊണ്ടല്ല അവര്‍ക്കു മറുപടി കൊടുക്കേണ്ടത്.

പരിസ്ഥിതി പ്രവര്‍ത്തകയായ ലേഖിക 'ബിസിനസ് സ്റ്റാന്‍ഡേര്‍ഡി'ല്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

Mar 18, 2010

തൊഴിലാളികളുടെ ചോരക്കറ പുരണ്ട ഗെയിംസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് തെയ്യാറെടുപ്പുകളുടെ മറവില്‍ ദില്ലിയില്‍ നടക്കുന്ന നഗ്നമായ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും തൊഴിലാളി പീഡനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റേയും, അധികാരികളുടേയും ഒത്താശയുണ്ടോ എന്ന് ഉമേഷ് ഒ. 
Each page a victory
At whose expense the victory ball?
Every ten years a great man,
Who paid the piper?     Bertolt Brecht


എഴുപത്തിയൊന്ന് ദേശീയ പതാകകളുടെ നടുവില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നു പാറികളിക്കും. ഇന്ത്യന്‍ ദേശീയഗാനം എല്ലാത്തിനും മുകളില്‍ മുഴങ്ങി കേള്‍ക്കും. രാജ്യത്തിന്റെ പേരും പ്രശസ്തിയും ലോകത്തിന്റെ മുക്കിലും മൂലയിലും വരെ ചെന്നെത്തും. ദേശസ്നേഹവും, തന്റെ മാതൃരാജ്യത്തെകുറിച്ചുള്ള ഓരോ പൗരന്റെയും അഭിമാനവും വാനോളം കൊണ്ടെത്തിക്കാന്‍ പോകുന്നതാണ് കോമണ്‍വെല്‍ത്ത് ഗെയിംസിനെ കുറിച്ച് ഇങ്ങനെ പറയപെടുന്നതെല്ലാം. വിസ്മയകാഴ്ചകളുടെ ഈ ഉത്സവം വന്നണയാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രം ബാക്കി. 2010 ഒക്ടോബര്‍ 3 മുതല്‍ 14 വരെ നടക്കുന്ന ഈ ലോക രാജ്യങ്ങളുടെ സംഗമത്തിന് ദില്ലി തയ്യാറായി കൊണ്ടിരിക്കുകയാണ്. മാനവികതയും സമത്വവും ആപ്തവാഖ്യങ്ങളായുള്ള ഈ മഹോത്സവത്തിന്റെ സന്ദേശം ലോകസമാധാനമാണ്. എന്നാല്‍ ഇവയൊക്കെ സ്വപനം പോലും കാണാന്‍ കഴിയാത്ത ഒരു മഹാ ഭുരിപക്ഷം ജനതയുടെ ദീനരോദനത്തിന്റെ കഥകള്‍ കുറച്ചു കാലമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ടായിരുന്നെങ്കിലും ദില്ലി സര്‍ക്കാരോ, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളോ ഇതു കേട്ടതായി പോലും നടിച്ചില്ല. ഇവര്‍ക്ക് മുകളില്‍ ഒരു ഇടിവെട്ടു പോലെയാണ് ഫെബ്രുബരി 4നു ദില്ലി ഹൈക്കോടതി തൊഴിലാളി നിയമങ്ങളുടെ ലംഘനത്തിനു സംസ്ഥാന സര്‍ക്കാരിനോട്  മറുപടി ആവശ്യപെട്ടത്.

ഇന്ത്യയിലുള്ള മറ്റു തൊഴിലാളി പ്രശ്നങ്ങളില്‍ നിന്നും, അതുമായി ബന്ധപെട്ട കേസുകളില്‍നിന്നും ഇതിനെ വ്യത്യസ്ഥമാക്കുന്നത്, ഇതു കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നിര്‍മാണ പ്രവര്ത്തനവുമായി ബന്ധപെട്ടു ഒരു സര്‍ക്കാര്‍ നേരിട്ടു ചെയ്ത കുറ്റം എന്ന നിലയ്ക്കാണ്. ഭരണഘടന സ്ഥാപങ്ങള്‍ ആയ സംസ്ഥാന സര്‍ക്കാരിനും, ദില്ലി വികസന അതോറിറ്റിക്കുമാണ് (DDA ) കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നടത്തിപ്പ് ചുമതല. സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നതാവട്ടെ കോണ്‍ഗ്രസ്‌ നേതവായ ഷീല ദീക്ഷിത്താണെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഡിഡിഎയുടെ നിയന്ത്രണം ബിജെപിയുടെ കൈയ്യിലാണ്. 2009ന്റെ ആദ്യപാദങ്ങളിലാണ് ഇതുമായി ബന്ധപെട്ടു കോടതിയില്‍ ആദ്യമായി കേസുകള്‍ എത്തുന്നത്. എന്നാല്‍ അന്ന് കോടതി ഗെയിംസ് വില്ലേജ് ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ മാത്രമേ പരിഗണിച്ചുള്ളൂ. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും മേല്‍നോട്ടം വഹിക്കാനും ഒരു കമ്മറ്റി ഉണ്ടാക്കാന്‍ ഡിഡിഎയോട് ഹൈക്കോടതി ആവശ്യപെട്ടു. എന്നാല്‍ 2009 ജൂലൈയില്‍ സുപ്രീം കോടതി ഈ വിധി സ്റ്റേ ചെയുകയും നിര്‍മാണ പ്രവര്ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സര്‍ക്കാരിനെ അനുവദിക്കുകയും ചെയ്തു. 2009 നവംബര്‍ മാസത്തില്‍ ഒരു കൂടം തൊഴില്‍ കേസുകള്‍ ഹൈക്കോടതി പരിഗണനയ്ക്ക് എടുത്തതോടെയാണ് കാര്യങ്ങളുടെ ഗതി മാറാന്‍ തുടങ്ങിയത്.

ഈ തൊഴില്‍ പ്രശ്നം രണ്ടുതരത്തില്‍ നടന്ന ചുഷണങ്ങളിലേക്കാണ്‌ വിരല്‍ ചുണ്ടുന്നത്. ആദ്യമായി 1996ല്‍ പാര്‍ലമെന്റ് പാസാക്കിയ നിര്‍മാണ തൊഴിലാളി നിയമത്തിന്റെയും (Building and other Construction Workers' Act, or BCW), നിര്‍മാണ തൊഴിലാളി ക്ഷേമ സെസ്സ് ( Building and other Construction Workers' Welfare Cess Act) നിയമത്തിന്റെയും  ലംഘനമാണ്. ഈ നിയമങ്ങള്‍ പ്രകാരം നിര്‍മാണ തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാനുള്ള ബാധ്യത നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്കായി അവരെ ഉപയോഗിക്കുന്നവര്‍ക്ക് ഉണ്ട്. എല്ലാ സംസ്ഥാനങ്ങളും തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ സ്ഥാപിക്കാനും, ഈ നിയമം നടപ്പില്‍ വരുന്നുണ്ട് എന്ന് ഉറപ്പുവരുത്താനുള്ള ഏജന്സികള്‍ സ്ഥാപിക്കണം മേല്പറഞ്ഞ നിയമങ്ങള്‍ നിഷ്കര്‍ഷിക്കുന്നു.  നിയമം പാസായി എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2002ലാണ് ഇതു നടപ്പാക്കാനായി ഡല്‍ഹി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ നിയമപ്രകാരം നെല്‍കേണ്ട തൊഴില്‍സ്ഥലത്തെ സുരക്ഷിതത്വം, ആരോഗ്യപരിരക്ഷ, ഇന്‍ഷുറന്‍സ്, താമസിക്കാനുള്ള സ്ഥലം മുതലായവ ദില്ലി ഭരണകൂടം ഉറപ്പുവരുത്തുന്നില്ല എന്നു പറഞ്ഞാണ് തൊഴിലാളികള്‍ കോടതി കയറിയത്.

തൊഴിലാളികള്‍ ഉയര്‍ത്തിയ രണ്ടാമത്തേ പരാതി ഈ കേസില്‍ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചവിഷയമായ 1948ലെ മിനിമം കൂലി നിയമത്തിന്റെ (Minimum Wages Act 1948) ലംഘനമാണ്. അതതു കാലത്ത് ഈ നിയമ പ്രകാരം തൊഴിലാളികളുടെ മിനിമം കൂലി എല്ലാ സംസ്ഥാന സര്‍ക്കാരുകളും  പുനര്‍നിര്‍ണയിക്കാറുണ്ട്. 2008 മാര്‍ച്ചില്‍ ഡല്‍ഹി സര്‍ക്കാര്‍ ഈ നിയമപ്രകാരം മിനിമം കൂലി പുനര്‍നിര്‍ണയം നടത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഡല്‍ഹിയില്‍ ഒരു അവിദഗ്ദ്ധ തൊഴിലാളിക്ക് 142 രൂപയും വിദഗ്ദ്ധ തൊഴിലാളിക്ക് 158 രൂപയും മിനിമം കൂലിയായി കിട്ടണം. ഇതോടൊപ്പം ജോലി സമയം എട്ടു മണിക്കൂര്‍ ആയി നിജപ്പെടുത്തുകയും വേണം. എട്ടു മണിക്കുറില്‍ കൂടുതല്‍ ജോലി ചെയ്യുന്നവര്‍ക്ക് ആനുപാതികമായി കൂലി നല്‍കാന്‍ 1979ലെ അന്തര്‍ സംസ്ഥാന തൊഴിലാളി നിയമം (Inter State Workmen Act) അനുശാസിക്കുന്നു. എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മുന്നൊരുക്കങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള തൊഴിലാളികളുടെ കാര്യത്തില്‍ ഇതൊന്നും പാലിച്ചിട്ടില്ല. ഇവരുടെ ജോലിസമയം പതിനൊന്നു മുതല്‍ പന്ത്രണ്ടു മണിക്കൂര്‍ വരയാണ്. അധിക സമയവും കൂടി കൂട്ടിയാല്‍ നിയമാനുസൃതം ഒരു അവിദഗ്ദ്ധ തൊഴിലാളിക്ക്  280 രൂപയും ഒരു വിദഗ്ദ്ധ തൊഴിലാളിക്ക് 310 രൂപയും കുറഞ്ഞത്‌ കൂലിയായി കിട്ടേണ്ടതാണ്. എന്നാല്‍ യഥാക്രമം 90 രൂപയും 120 രൂപയും ആണ് ഇവര്‍ക്ക് നിലവില്‍ കിട്ടുന്നത്. കോണ്ട്രാക്ടര്‍മാരാണ് ഇതിനുത്തരവാദികള്‍ എന്നു പറഞ്ഞു ഒഴിഞ്ഞുമാറിയെങ്കിലും പ്രധാന തൊഴില്‍ ദാതാവ് (Principal Job Giver) എന്ന നിലയില്‍ ദില്ലിയിലെ സര്‍ക്കാരിനാണ് ഇതു ഉറപ്പു വരുത്താനുള്ള ബാധ്യത. ഇതു പലവട്ടം കോടതികള്‍ സംശയത്തിന് ഇടമില്ലാതെ പറഞ്ഞിട്ടുള്ളതാണ്. ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി മാര്‍ച്ച് മാസത്തിന്റെ അവസാനത്തോട് കൂടി കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെ, മാര്‍ച്ച് 9തിനു മിനിമം കൂലി വര്‍ദ്ധിപ്പിച്ച് കോടതി നടപടികളില്‍നിന്ന് രക്ഷപ്പെടാനുള്ള സുത്രപണി കൂടി കാണിക്കാന്‍ ഷീല ദീക്ഷിത്തിന്റെ സര്‍ക്കാര്‍ മടിച്ചില്ല.

ഫെബ്രുവരി 4ന് ഹൈക്കോടതി വാദങ്ങള്‍ കേട്ടു തുടങ്ങിയപ്പോള്‍ തന്നെ 'ആം ആദ്മി' (Aam Aadmi) സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം പുറത്തുവരാന്‍ തുടങ്ങി. എത്ര തൊഴിലാളികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന ചോദ്യത്തിന് ഒരുത്തരം നല്കാന്‍ പോകുന്ന ഒരു രേഖയും സര്‍ക്കാരിന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല. വിവിധ സംഘടനകളുടെ കണക്കനുസരിച്ചു ഒരു ലക്ഷത്തോളം തൊഴിലാളികള്‍ കോമണ്‍വെല്‍ത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കെടുക്കുന്നുണ്ട്. ഉത്തര്‍ പ്രദേശ്‌, രാജസ്ഥാന്‍, ബീഹാര്‍, മുതലായ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് ഇവരില്‍ ഭുരിപക്ഷവും. കുടിയേറ്റ തൊഴിലാളി നിയമമനുസരിച്ച് ഇവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ രേഖപെടുത്തേണ്ടതാണ്. അങ്ങനെയിരിക്കെ ഒരു ഏകദേശ കണക്കുപോലും പറയാന്‍ കഴിഞ്ഞില്ല എന്നത് സര്‍ക്കാരിന്റെ തൊഴിലാളികളോടുള്ള സമിപനത്തിനുള്ള ഉദാഹരണമല്ലാതെ മറ്റെന്താണ്?ദില്ല്ലിയെ അപേക്ഷിച്ച് ചുറ്റുമുള്ള സംസ്ഥാനങ്ങളില്‍ കൂലി നന്നെ കുറവാണ്. ഈ അവസരം മുതലാക്കി, ഇവിടുത്തെ തൊഴിലാളികളെ പരമാവധി ചുഷണം ചെയ്യുക എന്നതായിരുന്നു സര്‍ക്കാരിന്റെ നയം എന്നു വ്യക്തമാണ്. തൊഴിലാളികളുടെ പേരും മറ്റും ഔദ്യോദികമായി രേഖപ്പെടുത്തുന്നത് ഇതിനു ഒരു തടസമാകും എന്നതുകൊണ്ടാണ് നിയമപ്രകാരം പാലിക്കേണ്ടുന്ന ഒരു നടപടിക്രമവും പാലിക്കാന്‍ ദില്ലി സര്‍ക്കാര്‍ തയ്യാറാകാതിരുന്നത്.

ദില്ലിയിലെ കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെയും ബിജെപിയുടെ വികസന അതോറിറ്റിയുടെയും തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കുള്ള ഏറ്റവും നല്ല ഉദാഹരണം നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്കിടയില്‍ എത്ര ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന കണക്കാണ്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഒരാള്‍ക്കുപോലും ഒരപകടവും സംഭവിച്ചിട്ടില്ല. ഈ വാദത്തിന്റെ പൊള്ളത്തരം മനസിലാക്കാന്‍ മറ്റുചില കണക്കുകള്‍ കണ്ടാല്‍ മതി. 2008ലെ ബീജിംഗ്  ഒളിമ്പിക്സിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ആറു തൊഴിലാളികള്‍ മരിച്ചതായി അന്തരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി രേഖപെടുത്തിയിട്ടുണ്ട്‌. പതിനാലു പേര്‍ 2004 എഥന്‍സ് ഒളിമ്പിക്സിലും ഒരാള്‍ 2000ലെ സിഡ്നി ഒളിമ്പിക്സിന്റെ തയ്യറെടുപ്പുകള്‍ക്കിടയിലും മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ആള്‍ക്കാര്‍ക്ക് പരക്കുപറ്റിയതായി അതതു സമയത്ത് ഈ ഗെയിംസിന്റെ സംഘാടകര്‍ പരസ്യപ്പെടുത്തിയിട്ടുമുണ്ട്. ഇവിടെല്ലാം തൊഴിലാളി നിയമങ്ങള്‍ നടപ്പിലാക്കാന്‍ കര്‍ശനമായ നടപടികള്‍ എടുത്തതായി അന്തരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി സാക്ഷ്യപ്പെടുത്തുന്നു. ഇതിനൊന്നും ഒരു പുല്ലുവില പോലും കല്പിക്കാതെ ദില്ലി സര്‍ക്കാര്‍, ഇവിടെ ഒരു മരണം പോലും സംഭവിച്ചിട്ടില്ല എന്നു പറയുമ്പോള്‍ അതു മുഖവിലക്ക് എടുക്കാന്‍ മനുഷ്യത്വവും സാമാന്യ ബുദ്ധിയും ഉള്ളവര്‍ തയ്യാറാകും എന്നു തോന്നുനില്ല. People's Union For Democratic Rights എന്ന സംഘടനയുടെ കണക്കുകള്‍ പ്രകാരം നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്കിടയില്‍ ഇതുവരെ 59 പേര്‍ മരിക്കുകയും 150ഓളം പേര്‍ക്ക് ഗുരുതരമായി പരിക്ക് ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ കൊല്ലപ്പെട്ടവരുടെയും, പരിക്കേറ്റവരുടെയും പേരുവിവരങ്ങള്‍ മറിഞ്ഞുവീണു പരിക്ക് പറ്റിയവര്‍ എന്നും വണ്ടിമുട്ടി കൊല്ലപ്പെട്ടവര്‍ എന്നും മറ്റും  ആശുപത്രി രേഖകളില്‍ കാണിച്ച് സര്‍ക്കാര്‍ ഒരു രൂപ പോലും നഷ്ട്ട പരിഹാരം കൊടുക്കാതെ അവരോടുള്ള നന്ദി കാട്ടി. തൊഴിലാളിയുടെ ചോരയിലും കണ്ണീരിലും മുക്കി ഉണക്കിയ പരവതാനികള്‍ നാളെ ഗെയിംസ് വില്ലേജില്‍ വിരിക്കുമ്പോള്‍ എല്ലാം നേടി എന്ന ഭാവത്തില്‍ ഇന്ത്യയിലെ ഉപരി-മധ്യവര്‍ഗക്കാര്‍ അഭിമാനത്തിന്റെയും ദേശസ്നേഹത്തിന്റെയും ഉണര്‍ത്തു പാട്ടുകളുമായി തെരുവുകള്‍ കയ്യടക്കുകയും ആഘോഷത്തില്‍ മുഴുകുകയും ചെയ്യും. 'ആം ആദ്മിക്കു' ഇതില്‍പരം എന്തു സന്തോഷമാണ് കിട്ടാനുള്ളത്.

ഈ തൊഴിലാളി വിരുദ്ധത ദില്ലിയിലെ കോണ്‍ഗ്രസുകാര്‍ക്ക് പുതിയ കാര്യമൊന്നുമല്ല. 1982ല്‍ ദില്ലിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസുമായി ബന്ധപെട്ടു നടന്ന തൊഴിലാളി ചൂഷണങ്ങളുടെ പേരില്‍ അന്നത്തെ ഡിഡിഎ ഭരിച്ചിരുന്ന കോണ്‍ഗ്രസുകാര്‍ സുപ്രീം കോടതി ഒരുപാടു കയറിയിറങ്ങിയിട്ടുള്ളതാണ്. അതിന്റെ പേരില്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാരിനെ രൂക്ഷമായിത്തന്നെ സുപ്രീം കോടതി വിമര്‍ശിക്കുകയുണ്ടായി. തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതിയതിന്റെ പേരില്‍ തെരുവില്‍ നാടകം കളിച്ചുകൊണ്ടിരിക്കെ സഫ്ദര്‍ ഹാഷ്മിയെ തലക്ക് അടിച്ചു കൊന്നവര്‍ ഇന്നും ഒരു പോറല്‍ പോലും ഏല്‍ക്കാതെ കോണ്‍ഗ്രസിന്റെ കൂടാരത്തില്‍ തന്നെയുണ്ട്. സഫ്ദറിന്റെ രക്തകറ കയ്യില്‍ ഇപ്പോഴും ഉള്ളവര്‍ തിരിക്കുന്ന ഭരണചക്രത്തിനു ഇങ്ങനെയല്ലാതെ എങ്ങനെയാണ് തൊഴിലാളികളോട് പെരുമാറാന്‍ കഴിയുക?

ലേഖകന്‍ ദില്ലി ജെഎന്‍യുവില്‍ ഗവേഷകനാണ്

Mar 12, 2010

DP Interview: വനിതാ ബില്‍ വിമര്‍ശനത്തില്‍ കഴമ്പുണ്ട്

ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് വനിതാ ബില്‍ രാജ്യസഭയില്‍ പാസാക്കപ്പെട്ടത്. അതും, കടുത്ത രാഷ്ട്രീയ പ്രതിഷേധത്തിനു നടുവിലും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഉള്ളടക്കത്തില്‍ തന്നെ കാര്യമായ മാറ്റം വരുത്തിയേക്കാവുന്ന ഒരു ബില്ലാണ് ഉപരിസഭ പാസാക്കിയതെന്ന അഭിപ്രായം ശക്തമാണെങ്കിലും ബില്ലിന്റെ ഇപ്പോഴത്തെ രൂപത്തോടുള്ള എതിര്‍പ്പില്‍ ഒരു വിഭാഗം രാഷ്ട്രീയ നേതാക്കള്‍ ഉറച്ചു നില്‍ക്കുന്നു. നിയമം കൂടുതല്‍ സമഗ്രമാവേണ്ടിയിരുന്നുവെന്നും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ കൂടി ഉള്‍ക്കൊള്ളുന്ന തരത്തില്‍ മാറ്റിയെഴുതപ്പെടേണ്ടതായിരുന്നുവെന്നും മറ്റുമുള്ള വിമര്‍ശനങ്ങള്‍ പല ഭാഗങ്ങളില്‍ നിന്നുമുയരുന്നു. ഈ പശ്ചാത്തലത്തില്‍, വനിതാ ബില്ലിനെ കുറിച്ചും, അതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ കുറിച്ചും, അത്തരം എതിര്‍പ്പുകള്‍ ഉയരാനുള്ള കാരണങ്ങളെ കുറിച്ചുമെല്ലാം  പ്രൊഫെസര്‍ എകെ രാമകൃഷ്ണന്‍ ദില്ലിപോസ്റ്റുമായി സംസാരിക്കുന്നു.  

വനിതാ സംവരണ നിയമം ഏറെ ഒച്ചപ്പാടുകള്‍ക്കിടയില്‍ രാജ്യസഭ പാസാക്കിയിരിക്കുകയാണ്. ബില്ലിന്റെ ഇപ്പോഴത്തെ രൂപത്തോട് ലാലുവും, മുലായവും, മായാവതിയുമെല്ലാം ഉയര്‍ത്തിയിരിക്കുന്ന പ്രതിഷേധം വനിതാ പ്രാതിനിധ്യത്തോടു തന്നെയുള്ള എതിര്‍പ്പായാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ചിത്രീകരിച്ചത്. ഇതേ കുറിച്ച് എന്തു തോന്നുന്നു?

വാസ്തവത്തില്‍ ഇവര്‍ ഉയര്‍ത്തുന്ന വിമര്‍ശനത്തില്‍ കാമ്പുണ്ടെന്നു തന്നെയാണ് തോന്നിയിട്ടുള്ളത്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പു വരുത്തുകയാണ് സംവരണത്തിന്റെ ലക്ഷ്യം തന്നെ. വനിതാ ബില്‍ പാസാവുന്നത് തീര്‍ച്ചയായും ഒരു വലിയ നേട്ടം തന്നെയാണ്. പക്ഷേ, ഇന്ത്യയിലെ ജാതി-മത-ലിംഗ അധികാര ശ്രേണി പരിഗണിക്കുമ്പോള്‍, ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് ഇപ്പോഴത്തെ സംവരണ നിയമം കൊണ്ട് ഗുണം കിട്ടാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടാണ് പറഞ്ഞത്, ഇതു കുറേ കൂടി inclusive ആക്കാമായിരുന്നു. പതിനാലു വര്‍ഷങ്ങളായില്ല്ലെ ചര്‍ച്ചയും കാത്തിരിപ്പും തുടങ്ങിയിട്ട്. എന്നിട്ടും, ബില്ലിനു നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ കാര്യമായി പരിഗണിക്കാന്‍ പോലും ഭരിക്കുന്നവര്‍ തെയ്യാറായില്ല. സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം എന്നതല്ലേ പ്രധാന ആവശ്യം. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ള സ്ത്രീകള്‍ക്ക് ഇതിന്റെ ഗുണം കിട്ടാവുന്ന രീതിയില്‍ നിയമം അവതരിപ്പിച്ചെങ്കില്‍ എന്താണ് പ്രശ്നം. സംവരണം വേണ്ട എന്നല്ലല്ലോ ഇവരാരും പറയുന്നത്. പക്ഷേ അതു മനസിലാക്കുന്നതിനു പകരം ഇപ്പോഴത്തെ രീതിയിലുള്ള ബില്ലിനെ തൊട്ടു കളിക്കരുതെന്ന നിലപാടാണ് പലരും എടുത്തത്. ഇതൊരു തരം casteist consciousness ആണ്.

ലാലുവിന്റേയും മറ്റും എതിര്‍പ്പ് കേവലം വോട്ട് ബാക് പൊളിറ്റിക്സായാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്...

ഇതാണ് നമ്മുടെ മാധ്യമ ചര്‍ച്ചകളുടെ ഒരു പ്രധാന പ്രശ്നം. ഇതില്‍ അതിശയിക്കേണ്ട കാര്യമൊന്നുമില്ല. The media is bankrupt. വോട്ട് ബാങ്ക് അവരുടെ ലക്ഷ്യമായിരിക്കും. രാഷ്ട്രീയക്കാര്‍ വോട്ടു പിടിക്കാന്‍ നോക്കുന്നത് സ്വാഭാവികമാണ്. പക്ഷേ, അതു കൊണ്ട് അവര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ താഴ്ത്തികെട്ടേണ്ടതില്ലല്ലോ. ദുര്‍ബല വിഭാഗങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പ്രാതിനിധ്യം കിട്ടുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഈ രാജ്യത്തെ ഭൂരിപക്ഷമാണ് ഒബിസി വിഭാഗങ്ങള്‍. അവരുടെ പ്രാതിനിധ്യ കണക്കൊന്നെടുത്തു നോക്കു. അല്ലെങ്കില്‍ ജനസംഖ്യയുടെ 13 ശതമാനത്തോളം വരുന്ന മുസ്ലിങ്ങളുടെ കാര്യം തന്നെ നോക്കാം. അതായത് നില നില്‍ക്കുന്ന സാമൂഹ്യ സംവിധാനത്തില്‍ ഇക്കൂട്ടര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാനുള്ള സാധ്യത വിരളമാണെന്നു ചുരുക്കം. അതുകൊണ്ടാണ് വനിതാ പ്രാതിനിധ്യ നിയമം കൂടുതല്‍ സമഗ്രമാവേണ്ടിയിരുന്നു എന്നു പറയുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള മാറ്റം കൊണ്ടു വരാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാവുന്ന പൊളിറ്റിക്കല്‍ റിസ്കും വലുതായിരിക്കും. മുസ്ലിങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയെന്നു കരുതുക. ബിജെപി തീര്‍ച്ചയായും അതിനെ എതിര്‍ക്കും. ദലിതര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയാല്‍ ഇന്ന് ബില്ലിനെ പിന്തുണയ്ക്കുന്ന പലരും അതിനെതിരെ വരും. അതിനെ നേരിടാനുള്ള ആര്‍ജവം സാമൂഹ്യ സമത്വത്തില്‍ വിശ്വസിക്കുന്ന പാര്‍ടികള്‍ക്ക് ഉണ്ടാവേണ്ടതായിരുന്നു. ബിജെപി എതിര്‍പ്പുമായി രംഗത്തെത്തിയാല്‍ അതുവഴി അവരെ തുറന്നു കാണിക്കാന്‍ കഴിയും. ഈയൊരു സെന്‍സിറ്റിവിറ്റി മറ്റാരും മനസിലാക്കിയില്ലെങ്കിലും ഇടതുപക്ഷമെങ്കിലും മനസിലാക്കേണ്ടതായിരുന്നു. എന്നാല്‍ ജാതി-മത യാഥാര്‍ത്ഥ്യങ്ങളെ വര്‍ഗ യാഥാര്‍ത്ഥ്യത്തില്‍ നിന്നും വേറിട്ടു കാണുകയെന്ന പതിവു ശ്രമമാണ് അവരുടെ ഭാഗത്തു നിന്നുമുണ്ടായത്. ജാതി-വര്‍ഗ-ലിംഗാടിസ്ഥാനത്തില്‍ നടക്കുന്ന ചൂഷണങ്ങളെ മനസിലാക്കാന്‍ സമഗ്രമായ ഒരു കാഴ്ചപ്പാടാണ് വേണ്ടത്.

അത്തരമൊരു കാഴ്ചപ്പാട് ജാതിപാര്‍ടികളെന്ന് പൊതുവെ വിളിക്കപ്പെടുന്ന ഉത്തരേന്ത്യന്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഉണ്ടെന്നാണോ പറയുന്നത്?

ജാതിയുടെ അടിസ്ഥാനത്തില്‍ നടക്കുന്ന ചൂഷണങ്ങളെ ശരിയായി മനസിലാക്കാനും, ആ ചൂഷിത വിഭാഗങ്ങളെ സംഘടിപ്പിക്കാനും ഇക്കൂട്ടര്‍ക്ക് കഴിയുന്നുണ്ടെന്ന് കാണാം. ലാലുവിനേയും, മുലായത്തിനേയും, മായാവതിയേയും പോലുള്ള നേതാക്കളുടെ ഉദയം തന്നെ കാണിക്കുന്നത് അതാണ്. അടിയന്തിരാവസ്ഥയ്ക്കു മുന്‍പ് ഇവരൊന്നും ആരുമായിരുന്നില്ലെന്നോര്‍ക്കണം. അതിനു ശേഷം രൂപപ്പെട്ട പ്രത്യേക സാമൂഹ്യ-രാഷ്ട്രീയ സാഹചര്യത്തില്‍ ജാതിയെ ശരിയായ രീതിയില്‍ മനസിലാക്കാനും, ജാതിയുമായി ബന്ധപ്പെട്ട ചൂഷണങ്ങളെ തുറന്നു കാണിക്കാനും, ചൂഷിതരെ സംഘടിപ്പിക്കാനും ശ്രമിച്ചതു കൊണ്ടാണ് ഇവര്‍ വലിയ പൊളീറ്റിക്കല്‍ ഫോഴ്സായി മാറുന്നത്. ജാതിപാര്‍ടികളെന്ന് പൊതുവെ അറിയപ്പെടുന്ന ഇവരെല്ലാവരും ഒന്നിച്ചു നില്‍ക്കുകയാണെങ്കില്‍ ഉണ്ടാവുന്നത് ഇന്നത്തെ ഇന്ത്യയിലെ വലിയൊരു രാഷ്ട്രീയ ശക്തിയാണ്.

ഇത്തരം വിഷയങ്ങളോട് അറച്ചു നിന്ന മുഖ്യധാര ഇടതുപക്ഷം ഇന്നും ചില പോക്കറ്റുകളില്‍ ഒതുങ്ങി നില്‍ക്കുന്നു. ഇതു തന്നെ വലിയൊരു തെളിവല്ലെ? എണ്‍പതുകളിലെ പ്രാദേശിക പാര്‍ടികളുടെ ഉദയം ഇന്ത്യന്‍ രാഷ്ട്രീയത്തെ ശിഥിലീകരിച്ചു എന്നൊരു വാദമുണ്ട്. എന്നാല്‍ എനിക്കങ്ങിനെയല്ല തോന്നിയിട്ടുള്ളത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സാമൂഹികാടിത്തറ പരിശോധിച്ചു നോക്കിയാല്‍, പരമ്പരാഗതമായി ഭരണകൂടാധികാരവും പങ്കാളിത്തവും ആവശ്യപ്പെടാതിരുന്ന ഒട്ടേറെ ജാതി-ലിംഗ വിഭാഗങ്ങള്‍ പങ്കാളിത്തത്തിനു വേണ്ടിയും, ഭരണകൂടാധികാരത്തിനു വേണ്ടിയും മുറവിളി കൂട്ടി തുടങ്ങിയ ഒരു സമയമാണിത്. ജനാധിപത്യത്തിന്റെ സാമൂഹികാടിത്തറ ഈ ആവശ്യങ്ങളിലൂടെയും, തെരഞ്ഞെടുപ്പ് അടക്കമുള്ള രാഷ്ട്റീയ പ്രക്രിയകളിലൂടെയും വളരെ വിപുലപ്പെടുകയുണ്ടായി. അത് ഗുണപരമായ മാറ്റമാണ്. കൂടുതല്‍ ആളുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിലേക്കു വരുന്നു. മാറ്റം ഉണ്ടാവുന്നില്ലെ? മായാവതിമാര്‍ ഉണ്ടാവുന്നു. യുപി പോലൊരു സ്ഥലത്ത്, പറയത്തക്ക സാമൂഹ്യ നവോത്ഥാനമൊന്നും നടന്നിട്ടില്ലാത്ത ഒരു സ്ഥലത്താണ് ഇത്തരം മാറ്റങ്ങളുണ്ടാവുന്നതെന്ന് കാണണം. ദലിതര്‍ക്കും മറ്റും ഇന്ന് ഡിഗ്നിറ്റിയെങ്കിലും കിട്ടുന്നുണ്ട്. ഇത് ഈ പൊളിറ്റിക്കല്‍ പ്രൊസസിന്റെ ഭാഗമായുണ്ടാവുന്ന മാറ്റമാണ്.

കേരളത്തിലെ കാര്യമെടുത്താല്‍ നവോത്ഥാനം വലിയ മാറ്റമാണുണ്ടാക്കിയത്. നവോത്ഥാനം ഉഴുതു മറിച്ച മണ്ണിലാണ് ഇടതുപക്ഷം വളര്‍ന്നത്. കേരളത്തിനെ സാമൂഹ്യമാറ്റം താഴെ നിന്ന് മുകളിലോട്ടാണെന്നു പറയാം. എന്നാല്‍ വടക്കേ ഇന്ത്യയില്‍, മായാവതിമാരും, ലാലുമാരുമെല്ലാം അധികാരത്തില്‍ വരുന്നു. പക്ഷേ സാമൂഹ്യ മുന്നേറ്റങ്ങള്‍ നടത്താന്‍ ഇക്കൂട്ടര്‍ക്ക് കഴിയുന്നുണ്ടോ? ഇവരുടെ രാഷ്ട്രീയ നീക്കങ്ങള്‍ പലപ്പോഴും അധികാര രാഷ്ട്രീയവുമായി ബന്ധപ്പെട്ടു കിടക്കുകയല്ലെ?

വടക്കേ ഇന്ത്യയിലെ സാമൂഹ്യമാറ്റം top-down ആണെന്ന് പറയാം. പക്ഷേ അതിനെ കുറച്ചു കാണേണ്ടതില്ല. There's a huge difference in the quality of life in these northern states. കേരളത്തിലും മറ്റും നടന്നതു പോലെ പറയത്തക്ക നവോത്ഥാന മുന്നേറ്റങ്ങളൊന്നും ഇവിടങ്ങളിലുണ്ടായിട്ടില്ല. ഇവിടെയുണ്ടായ ഭക്തിപ്രസ്ഥാനങ്ങളുടെ അജന്‍ഡയും വേറെയായിരുന്നു. അങ്ങിനെയൊരു മണ്ണിലാണ് ഒരു ദലിത് സ്ത്രീ മുഖ്യമന്ത്രിയാവുന്നത്. ചൂഷണത്തിനെ മുഖ്യകാരണം ജാതിയാണെങ്കിലും ഭരണകൂടോപാധികള്‍ ഈ അടിച്ചമര്‍ത്തലിന്റെ ഭാഗമാണ്. അപ്പോള്‍, മുഖ്യമന്ത്രിയായി ഒരു ദലിത് സ്ത്രീ വരുമ്പോള്‍ തന്നെ, അങ്ങേയറ്റം oppressive ആയ ഈ ഭരണകൂടോപകരണങ്ങള്‍ ഒരടി പിന്നോട്ടു പോകുന്നു. യുപിയിലും മറ്റും ഒരു ദലിത് സ്ത്രീക്ക് ഇന്ന് പൊലീസ് സ്റ്റേഷനില്‍ പോയി ഒരു പരാതി കൊടുക്കാന്‍ പറ്റുന്നുണ്ടെങ്കില്‍, അതൊരു ചെറിയ മാറ്റമല്ല.

അതായത്, ചൂഷിത വിഭാഗങ്ങള്‍ക്ക് ഡിഗ്നിറ്റി ഉറപ്പു വരുത്താന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞെന്നാണ് പറയുന്നത്. എന്നാല്‍ ഇവര്‍ ഭരിച്ച/ഭരിക്കുന്ന സംവിധാനങ്ങളിലൊന്നും, ദുര്‍ബല വിഭാഗങ്ങളുടെ ജീവിതനിലവാരത്തില്‍ കാര്യമായ മാറ്റമൊന്നും വരുത്താന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടുമില്ല. അത്തരമൊരു മാറ്റം സാധ്യമല്ലെന്നാണോ? എങ്കില്‍ എന്തായിരിക്കും അതിനുള്ള മുഖ്യ കാരണം?

സാധ്യമല്ലെന്നു തന്നെ പറയാം. എന്നാല്‍ അതിന് ദലിത്-ഒബിസി രാഷ്ട്രീയം പറയുന്ന നേതാക്കളെ വ്യക്തിപരമായി കുറ്റപ്പെടുത്തുന്നതിലോ, ഇവര്‍ കഴിവു കെട്ടവരാണെന്നു പറയുന്നതിലോ വലിയ കാര്യമില്ല. ഇത് നവലിബറല്‍ ഭരണകൂടങ്ങളുടെ ഒരു പ്രശ്നമാണ്. മുന്‍പ് പറഞ്ഞ പോലെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സാമൂഹ്യാടിത്തറ വിപുലമാകുന്ന ഒരു സമയത്തു തന്നെയാണ് ഭരണകൂടം നവലിബറല്‍ സ്വഭാവം കൈ വരിക്കുന്നത്. ഈ പരിവര്‍ത്തനം ദുര്‍ബല വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ഹാനികരമായിരുന്നു. ജനങ്ങളില്‍ നിന്നും അകന്നു പോകുന്ന, സൈനിക സ്വഭാവം കൈ വരിക്കുന്ന, കോര്‍പറേറ്റുകളുടെ സംരക്ഷകരായി മാറുന്ന ഒന്നാണ് നവലിബറല്‍ ഭരണകൂടം. ജനാഭിമുഖ്യമുള്ള പദ്ധതികളില്‍ നിന്നും, തൊഴില്‍ ആരോഗ്യം, വിദ്യാഭ്യാസം, സേവനം മുതലായ മേഖലകളില്‍ നിന്നും പിന്‍മാറുകയും സ്വന്തം സൈനിക സ്വഭാവം കൂടുതല്‍ വെളിപ്പെടുത്തുകയും ചെയ്യുന്ന ഒരു ഭരണകൂട രൂപത്തെയാണ് പങ്കാളിത്ത രാഷ്ട്രീയത്തിന് നേരിടേണ്ടി വരുന്നതെന്നാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്നു കാണുന്ന വലിയ വൈരുധ്യം. നവലിബറലിസം ഒരുക്കുന്ന ഈ ഭീഷണികള്‍ ഇന്ത്യന്‍ ഇടതുപക്ഷം തിരിച്ചറിയുന്നുണ്ട്. എന്നാല്‍ അതേ സമയം, ജാതി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അവര്‍ മനസിലാക്കാന്‍ ശ്രമിക്കുന്നില്ല. അവിടെയാണ് പ്രശ്നം.

സ്വത്വരാഷ്ടീയത്തിന്റെ ഭാവിയെ എങ്ങിനെയാണ് നോക്കികാണുന്നത്?

സ്വത്വത്തേയും, മാക്രോ പൊളിറ്റിക്സിനേയും രണ്ടു ധ്രുവങ്ങളിലേക്ക് മാറ്റി നിര്‍ത്തുന്നതില്‍ കാര്യമില്ല. രാഷ്ട്രത്തിന്റെ സ്ഥൂല രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ് സൂക്ഷ്മ രാഷ്ടീയം നിലനില്‍ക്കുന്നത്. ഈ തിരിച്ചറിവാണ് വേണ്ടത്.

Feb 11, 2010

Dillipost Interview: കോഴിമല രാജാവ്

വനസംരക്ഷണക്കാരുടെ ലക്ഷ്യം ആദിവാസികളെ പുറത്താക്കല്‍
കോഴിമല അരിയന്‍ രാജമന്നാന്‍ രാജാവിനെ കാണാന്‍ ഇടുക്കി ജില്ലയിലെ കോഴിമലയിലേക്ക് പോകുമ്പോള്‍ കിരീടവും ചെങ്കോലും തിളങ്ങുന്ന വസ്ത്രങ്ങളുമണിഞ്ഞ ഒരു പ്രമാണിയായിരുന്നു മനസില്‍. എന്നാല്‍ കോഴിമലയിലെ മുരിക്കാട്ടുകുടിയില്‍ ഞങ്ങള്‍ കണ്ട കേരളത്തിലെ ഏക ആദിവാസി രാജാവ് നിലനില്പ്പിനായി അനുദിനം പോരാടേണ്ടി വരുന്ന ഒരു സമൂഹത്തെ മുന്നില്‍ നിന്നും നയിക്കുന്ന ഒരു സാധാരണ ആദിവാസി യുവാവായിരുന്നു. 2007ല്‍ അമ്മാവന്‍ കോവില്‍മല തേവന്‍ രാജമന്നാന്റെ മരണശേഷമാണ് അരിയന്‍ രാജാവാകുന്നത്. മന്നാന്മാര്‍ക്കിടയില്‍ മരുമക്കത്തായ സംവിധാനമാണ് നില നില്‍ക്കുന്നതെന്ന് രാജാവ് പറയുന്നു. കേരളത്തിലെ ആദിവാസികളുടെ ഭൂമി പ്രശ്നത്തെ കുറിച്ചും, ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിക്കാരുടെ യഥാര്‍ത്ഥ ലക്ഷ്യത്തേക്കുറിച്ചും, ഉദ്യോഗസ്ഥ പ്രഭുത്വത്തത്തിന്റെ ചൂഷണങ്ങളെ കുറിച്ചുമെല്ലാം കോഴിമല രാജാവ് ദില്ലിപോസ്റ്റിന്റെ അഭിലാഷ് ടിയുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:       

രാജാവ് എന്ന നിലയിലുള്ള അധികാരങ്ങള്‍ എന്തൊക്കെയാണ്?
നമ്മുടെ കൂട്ടം ഏപ്പിച്ചു തന്നിരിക്കുന്ന ഒരു പദവിയാണിത്. ഇതിനങ്ങിനെ അത്ര വലിയ അധികാരങ്ങളൊന്നുമില്ല. എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെ അധികാരം എന്ന് പറയാനും പറ്റില്ല. നിങ്ങക്കും നമ്മക്കും ഒക്കെ അറിയാം രാജാധികാരം അവസനിച്ചിട്ട് നാളുകളായെന്ന്. നമ്മുടെ കൂട്ടത്തിനെ കൂട്ടായ്മയില്‍ നിര്‍ത്തുക, സ്വന്തം കലയെയും ആചാരങ്ങളെയും സംരക്ഷിക്കാനായി നമ്മുടെ തലമുറയ്ക്ക് വഴികാട്ടിയാവുക. പിന്നെ നമ്മുടെ ആവകാശങ്ങളൊക്കെ സര്‍ക്കാരിനോട് പറയാനും നേടിയെടുക്കാനും സ്വന്തം ആള്‍ക്കാരെ പ്രാപ്തരാക്കുക. ഇതൊക്കെയാണ് ഈ പദവികൊണ്ട് ഉദ്ദേശിക്കുന്നത്.

കോഴിമലയില്‍ എത്ര ആദിവാസി കുടുംബങ്ങളുണ്ട്?
നമ്മള് മന്നാമ്മാര് മാത്രം ഏകദേശം 46 കുടികളിലായി 140 കുടുംബങ്ങളുണ്ട്. മലമ്പണ്ടാരത്തില്‍പ്പെടുന്നവര്‍ എത്രയാണെന്ന് പറയാന്‍ കഴിയില്ല. കാരണം അവര്‍ ഇപ്പോഴും കാട്ടില്‍ തന്നെയാണ് കഴിയുന്നത്.

ഇവര്‍ക്കെല്ലാവര്‍ക്കും സ്വന്തമായി ഭൂമിയുണ്ടോ?
മന്നാന്‍ സമുദായത്തില്‍പ്പെട്ട ഏകദേശം എല്ലാവര്‍ക്കും തന്നെ ഭൂമിയുണ്ട്. പക്ഷെ അതില്‍ തന്നെ കൂടുതലും അഞ്ചു സെന്റില്‍ താഴെയാണ്. അത് പലപ്പോഴും കൃഷിയോഗ്യവുമല്ല. 

കേരളാ സര്‍ക്കാരുമായുള്ള രാജാവിന്റെ ബന്ധമെങ്ങിനെയാണ്?
നിയമപരമായി രാജാവ് എന്ന നിലയില്‍ അധികാരമൊന്നുമില്ലെന്ന്  മുമ്പ് പറഞ്ഞല്ലോ. എങ്കിലും, നമ്മുടെ  അടിയന്തിര ആവശ്യങ്ങളൊക്കെ അധികാരികളെ അറിയിച്ചാല്‍ അവരത് ചെയ്തു തരാറുണ്ട്. ഉദാഹരണത്തിന് പദ്ധതിവിഹിതത്തിന്റെ ഭാഗമായ അരിവിതരണത്തിന് കാലതാമസം, പുര കെട്ടുന്നതിന്റെ ബില്ലു മാറുക, മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂളുകളില്‍ പടിക്കുന്ന നമ്മടെ പിള്ളാരുടെ കാര്യങ്ങളെ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ എന്നിവയ്ക്കൊക്കെ അധികാരികളില്‍ നിന്നും സഹായം ലഭിക്കാറുണ്ട്.

ഇത്തരം പദ്ധതികളുടെ നയരൂപീകരണത്തിലും നടത്തിപ്പിലും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും നിങ്ങളോട് അഭിപ്രായം ചോദിക്കാറുണ്ടോ?
പഞ്ചവത്സര പദ്ധതി നടത്തിപ്പിന്റെ ഭാഗമായി കലക്ടര്‍ അധ്യക്ഷനായി രൂപീകരിച്ച മോണിറ്ററിംഗ് കമ്മറ്റിയില്‍ നമ്മള്‍ക്ക് പങ്കാളിത്തമുണ്ട്. അവിടെ നമ്മള്‍ അഭിപ്രായങ്ങള്‍ പറയാറുമുണ്ട്.

ഗ്രാമ പഞ്ചായത്തിന്റെ ഭാഗമായ ഊരുകൂട്ടം ഇവിടെ നടക്കാറുണ്ടോ?
ഉണ്ട്. അതില്‍ എല്ലാവരും തന്നെ വരാറുണ്ട്.
ആദിവാസികളുമായി ചേര്‍ന്ന് വനം സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ രൂപീകരിച്ച എക്കോ-ഡെവലപ്മെന്റ് കമ്മറ്റികളെക്കുറിച്ച് എന്താണഭിപ്രായം?
ആദിവാസികളെ വനത്തില്‍ നിന്നും പുറത്താക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് തോന്നുന്നു. ഇതുകൊണ്ട് പ്രയോജനം ലഭിക്കുമെന്ന്ആദ്യമൊക്കെ നമുക്കും തോന്നിയിരുന്നു. പക്ഷെ ഫലത്തില്‍ അതിനു ഗുണത്തേക്കാളേറെ ദോഷമാണുള്ളത്. അതാണ് നമ്മടെ അനുഭവം. അവരു നല്‍കിയ പൈസാ കൊണ്ട് കുളം കുഴിക്കല്‍, മരം നട്ടുപിടിപ്പിക്കല്‍ എന്നിവയൊക്കെ ചെയ്യാന്‍ കഴിഞ്ഞെങ്കിലും വനത്തിലേക്കുള്ള ആദിവാസികളുടെ സഞ്ചാരവും, വേട്ടയും , സ്വതന്ത്രമായുള്ള തേന്‍ ശേഖരണവും ഒക്കെ കര്‍ശനമായി നിയന്ത്രിക്കപ്പെട്ടു. നമ്മടെ കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങള്‍ക്കെതിരെ ആയുധമെടുക്കാന്‍ പോലും ഈ കമ്മറ്റിക്കാര്‍ നമ്മെ അനുവദിക്കില്ല.      

ഇപ്പോഴും ഈ മേഖലയില്‍ ആദിവാസികളുടെ ഭൂമി കൈയ്യേറ്റം ചെയ്യപ്പെടുന്നുണ്ടോ?
വളരെ കുറച്ച്. കുറച്ചു നാളുകളായി ഇല്ലെന്നു തന്നെ പറയാം. നമ്മള്‍ മന്നാന്മാര്‍ കാട്ടുനായ്ക്കര്‍, മലമ്പണ്ടാരം എന്നിവരില്‍ നിന്നൊക്കെ മാറി. നമ്മളും മലയരയരയരെ പോലെ (കോട്ടയം ഇടുക്കി ജില്ലകളില്‍ കഴിയുന്നവര്‍) വളരെ നാളുകളായി ഒരു പ്രദേശത്ത് തന്നെ സ്ഥിരതാമസം നടത്തുന്നവരാണ്. പണ്ടുകാലത്താണങ്കില്‍ ഒരു മലയില്‍ കുറച്ചു കാലം കൃഷി ചെയ്ത് വിളവെടുപ്പും കഴിഞ്ഞ് അടുത്ത മലയിലേയ്ക്കു പോകും. എന്നാല്‍ ഇന്നത് പറ്റില്ല. ഒരു സ്ഥലത്തു മാത്രം താമസിക്കേണ്ടതിന്റെ ആവശ്യം ഇന്ന് നമ്മക്കറിയാം. അതു മാത്രമല്ല, നമ്മടെ സമുദായക്കാര്‍ ഇപ്പോള്‍ കാര്യങ്ങള്‍ മനസിലാക്കിത്തുടങ്ങിയിട്ടുമുണ്ട്.

മന്നാന്‍ സമുദായക്കാരും ഒരു സ്ഥലത്ത് സ്ഥിരതാമസം തുടങ്ങിയെങ്കിലും  കാണിക്കാര്‍, മലയരയര്‍ എന്നീ സമുദായക്കാര്‍ നേടിയെടുത്ത സാമൂഹിക സാമ്പത്തിക പുരോഗതി നേടാന്‍ കഴിഞ്ഞിട്ടുണ്ടോ?
ഇല്ലെന്നു തന്നെ പറയേണ്ടിവരും. അതിന് ചില കാരണങ്ങള്‍ കൂടിയുണ്ട്. മലയരയരും കാണിക്കാരും വളരെ നേരത്തെ തന്നെ റബ്ബര്‍, കുരുമുളക് എന്നിങ്ങനെയുള്ള നാണ്യവിളകള്‍  കൃഷി ചെയ്തു തുടങ്ങുകയും അതുവഴി ഒരു സ്ഥിരമായ വരുമാനമുണ്ടാവുകയും ചെയ്തു. ഇതിനേക്കാളുപരി അവരുടെ കുട്ടികള്‍ക്ക് സാമന്യം ഭേദപ്പെട്ട വിദ്യാഭ്യാസം ലഭിച്ചതിനാല്‍ സര്‍ക്കാര്‍ ജോലിയും കിട്ടുകയുണ്ടായി. മന്നാന്‍ സമുദായത്തെ സംബന്ധിച്ച് ഈ വളര്‍ച്ച വളരെ പതുക്കെയാണ്. ഇതിനു കാരണം സാമുഹ്യമായ പിന്നോക്കാവസ്ഥയും ഭൂമിശാസ്ത്രപരമായ ചില കാരണങ്ങളുമാണ്. നിങ്ങള്‍ ഈ പറമ്പില്‍ തന്നെ നോക്കു. റബ്ബര്‍ ഇവിടെ വളരുന്നപോലുമില്ല. ഞാനിത് പറയുന്നത് റബ്ബര്‍ മാത്രമാണ് വരുമാനമുണ്ടാക്കുന്നത് എന്ന അര്‍ത്ഥത്തിലല്ല. നമ്മുടെ പുതുതലമുറ ഇപ്പോള്‍ വിദ്യാഭ്യാസത്തിലും മറ്റും മുന്നോട്ടു വന്നുകൊണ്ടിരിക്കുകയാണ്. അവരിലൂടെ ഒരു മാറ്റം നമ്മള് പ്രതീക്ഷിക്കുന്നുണ്ട്.

മറ്റ് ആദിവാസി വിഭാഗങ്ങളുമായിട്ടുള്ള ബന്ധം?
ഐക്യ മലയരയ മഹാസഭയുമായി ബന്ധപ്പെട്ട് പട്ടയത്തിന്റെ കാര്യത്തിനായി നമ്മള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ നാഷണല്‍ ആദിവാസി ഫെഡറേഷന്‍ ഗോത്രമഹാസഭ എന്നിവരുമായി നല്ല സഹകരണത്തിലാണ്. അവരുടെ പ്രവര്‍ത്തനങ്ങളൊക്കെ നമ്മെ അറിയിക്കാറുമുണ്ട് നമ്മള്‍ പങ്കെടുക്കാറുമുണ്ട്. 
ആദിവാസി മേഖലയില്‍ സ്വയംഭരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ 1996ല്‍ പാസാക്കിയ നിയമം കേരളത്തില്‍ നടപ്പിലാക്കിയിലാക്കിയിട്ടില്ല. അതിനെക്കുറിച്ച് എന്തു പറയുന്നു?
അതിവിടെ നടപ്പിലാക്കിയിരുന്നെങ്കില്‍  വളരെ നല്ലതായിരുന്നു. ഇപ്പോഴാണെങ്കില്‍ നമ്മള്‍ സര്‍വത്ര കാര്യത്തിനും ഉദ്യോഗസ്ഥരുടെയും, രാഷ്ട്രീയക്കാരുടെയും കാലു പിടിക്കേണ്ട അവസ്ഥയാണുള്ളത്. നമ്മക്ക് സര്‍ക്കാര്‍ ഒരു വീട്  അനുവദിച്ചാല്‍ അത് എങ്ങിനെ പണിയണം എന്നു തുടക്കം മുതല്‍ അവസാനം വരെ നമ്മളെ നിര്‍ബന്ധിക്കാന്‍ ഉദ്യോഗസ്ഥരുണ്ടാവും. അവരു പറയുന്നത് അനുസരിച്ചില്ലെങ്കില്‍ പണിയുടെ ഓരോ ഘട്ടത്തിലും ബില്ലു മാറുമ്പോള്‍ ഇല്ലാത്തെ കാരണം പറഞ്ഞ് നമ്മളെ ബുദ്ധിമുട്ടിക്കും. ഇതു തെന്നെയാണ് എല്ലാ ആദിവാസി കോളനികളിലും നടക്കുന്നത്. നിങ്ങള്‍ നോക്ക്.. നമ്മള്‍ പണിയുന്ന ഈ വീടിന്റെ കാര്യവും മറിച്ചല്ല. ഉദ്യോഗസ്ഥര്‍  പലപ്പോഴും അവരുടെ ഔദാര്യം എന്ന നിലയ്ക്കാണ് കാര്യങ്ങള്‍ ചെയ്തു തരുന്നത്. ഇതിനൊരു അവസാനമുണ്ടായെങ്കില്‍ മാത്രമേ നമുക്ക് മുന്നോട്ട് പോവാന്‍ കഴിയൂ.

ഈ പ്രദേശത്ത് ഏതെങ്കിലും സന്നദ്ധ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?
ഉണ്ട്..സായിപ്പമ്മാര്‍ നടത്തുന്ന ഒരു സംഘടന ഇവിടെ കുടികളില്‍ കക്കൂസ് കുളിമുറി എനിവയൊക്കെ വച്ചുതരാറുണ്ട്. ഞാനവരുടെ സംഘടനയുടെ പേര് ഓര്‍ക്കുന്നില്ല. 

കേരളത്തിലെ ആദിവാസികളുടെ അവകാശ സമരങ്ങളുടെ ഭാവിയെ എങ്ങിനെയാണ് കാണുന്നത് ?
നമ്മള്‍ ഇന്നും എല്ലാ കാര്യങ്ങളിലും പിന്നോക്കമാണ്. മത്രവുമല്ല നമ്മള്‍ പിന്നോക്കാവസ്ഥയില്‍ കിടക്കേണ്ടത് ആരുടെയോ ആവശ്യമാണെന്ന് തോന്നുന്നു. അതുകൊണ്ടാണല്ലോ മുമ്പു പറഞ്ഞ നിയമം ഇവിടെ നടപ്പിലാക്കപ്പെടാതെ പോയത്. അതിനുള്ള സാഹചര്യം  നമ്മക്കും നമ്മടെ കുട്ടികള്‍ക്കും കിട്ടുന്നില്ല എന്നതാണ് സത്യം. മാത്രവുമല്ല നമ്മടെ ആവശ്യങ്ങള്‍ക്കായി നാം രാഷ്ടീയക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ആശ്രയിക്കേണ്ട അവസ്ഥയാണിന്നുള്ളത്. ഇത് അവസാനിക്കണം. അതിനുവേണ്ടി ആദിവാസിവിഭാഗങ്ങള്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് നമ്മക്ക് തോന്നുന്നത്.

ഇതോടൊപ്പം വായിക്കേണ്ടത്
ആദിവാസി വികസനം: കേരള മോഡല്‍

Jan 23, 2010

ഇങ്ക്വിലാബിന്റെ ഇന്‍‌ജക്ഷന്‍

ദില്ലിയിലെ നഴ്സ്സുമാരുടെ സമരങ്ങള്‍ അരാഷ്ട്രീയവല്‍കരിക്കപ്പെട്ടുപോയ ഒരു തൊഴിലാളികൂട്ടത്തിന്റെ രാഷ്ട്രീയബോധത്തിലേക്കുള്ള തിരിച്ചുവരവിന്റെ അടയാളങ്ങളാണെന്ന് പികെ മണികണ്ഠന്‍


 "മലയാളികളായി ആറു കേന്ദ്രമന്ത്രിമാരുണ്ട്‌. ഭരണത്തിന്റെ പ്രധാന സ്ഥാനങ്ങളിലെല്ലാം നിരവധി മലയാളികളുമുണ്ട്‌. ഇവരൊക്കെയുണ്ടായിട്ടും ഞങ്ങള്‍ക്കെന്തു കാര്യം?" കൊടും തണുപ്പത്ത്‌ കിടുങ്ങി വിറച്ചിട്ടും തീരുമാനമൊന്നുമാവാതെ ദില്ലിയിലെ പഞ്ചാബിബാഗ്‌ മഹാരാജ അഗ്രസേന്‍ ആശുപത്രിയിലെ സമരം തുടരുമ്പോള്‍ ഒരു നഴ്‌സിന്റെ രോഷപ്രകടനമായിരുന്നു ഇത്‌. കഴിഞ്ഞ രണ്ടുമാസങ്ങളില്‍ ഇന്ദ്രപ്രസ്ഥം കണ്ട ഒരു നിര ആതുരശുശ്രൂഷക സമരങ്ങളില്‍ ഏറ്റവും ശ്രദ്ധേയം ഈ പരാമര്‍ശമായിരുന്നു. ദില്ലിയിലെ സമീപകാല ചരിത്രത്തില്‍ ആദ്യമായി മൂന്ന് സ്ഥാപനങ്ങളിലായി ഏഴ് ആശുപത്രികളിലെ നഴ്‌സുമാര്‍ ഈ ശൈത്യകാലത്ത് സമരത്തിനിറങ്ങി. എല്ലാ സമരങ്ങളും ഒരാഴ്‌ചയിലേറെ പരീക്ഷണഘട്ടങ്ങള്‍ നേരിട്ടെങ്കിലും, ഒടുവില്‍ ആവശ്യങ്ങള്‍ നേടിയെടുത്തു. മെട്രോ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക്‌ ആദ്യദിവസം തന്നെ മര്‍ദനമേറ്റു. മറ്റുള്ളവര്‍ക്ക് ഭീഷണിയും, മറ്റു ശാസനകളും. പക്ഷെ, ഒന്നിനും സമരസന്നദ്ധരുടെ വീര്യം കെടുത്താനായില്ല.

ഈ സമരങ്ങളെല്ലാം പരിഹരിക്കപ്പെട്ടതിനു പിന്നില്‍ സജീവ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിരുന്നു. തെക്കന്‍ ദില്ലിയിലെ ബത്ര ആശുപത്രിയിലെ സമരത്തില്‍ അതു ഏറെ സജീവമായി. ഒരുപാടു നേതാക്കള്‍ സമരപ്പന്തലിലെത്തി. പാര്‍ലമെന്റ്‌ സമ്മേളനം നടക്കുന്ന സമയമായതു കൊണ്ടാവാം നേതൃപ്രാതിനിധ്യമേറിയത്. കക്ഷിരാഷ്ട്രീയം നോക്കാതെ മലയാളികളടക്കമുള്ള നഴ്‌സുമാരുടെ സമരപ്പന്തലിലേയ്‌ക്ക്‌ നേതാക്കളും ജനപ്രതിനിധികളും പിടഞ്ഞെത്തി. സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം വൃന്ദാ കാരാട്ട്‌, കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി, ഇടതു-വലതു പാര്‍ട്ടികളില്‍പ്പെട്ട എംപിമാര്‍ മുതല്‍‌പേര്‍. ദില്ലിയിലെ നഴ്‌സുമാര്‍ തങ്ങളുടെ വോട്ടര്‍മാരാണോ എന്നു നോക്കിയായിരുന്നില്ല നേതാക്കളുടെ ഇടപെടല് എന്നത് ശ്രദ്ദേയമായിരുന്നു‍. എന്തായാലും, ഡിസംബര്‍ 11 മുതല്‍ ഒരാഴ്‌ച നീണ്ട സമരത്തിനൊടുവില്‍ നഴ്‌സുമാര്‍ക്ക്‌ ശമ്പളവും ആനുകൂല്യവും വര്‍ധിപ്പിക്കാന്‍ ബത്ര ആശുപത്രി മാനേജ്‌മെന്റ്‌ തയ്യാറായി.

മുറിവുണക്കുന്നവരുടെ വേദനകള്‍
ബത്രയിലെ സമരാനുഭവം സമ്മാനിച്ച ഊര്ജമാണ്‌ മഹാരാജ അഗ്രസേനിലെയും മെട്രോ ആശുപത്രികളിലെയും നഴ്‌സുമാര്‍ക്ക്‌ അതിശൈത്യത്തിനിടയിലും പ്രക്ഷോഭ പാതയിലേയ്‌ക്കിറങ്ങാനുള്ള പ്രചോദനമായത്. പുതുവത്സരദിനം മുതല്‍ തുടര്‍ച്ചയായി ഒമ്പതു ദിവസമായിരുന്നു അഗ്രസേനിലെ സമരം. അടിസ്ഥാന ശമ്പളം 6,500 രൂപ 9,000 രൂപയാക്കാന്‍ ആശുപത്രി മാനേജ്‌മെന്റ്‌ നിര്‍ബന്ധിതമായി. തുടര്‍ന്ന്‌ ജനവരി 12 മുതല്‍ തുടര്‍ച്ചയായി അഞ്ചു ദിവസം മെട്രോ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം നടത്തി. 4,500 രൂപ അടിസ്ഥാന ശമ്പളം കൂട്ടണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു നോയ്‌ഡയിലും ഡല്‍ഹിയിലുമുള്ള അഞ്ച്‌ മെട്രോ ആശുപത്രികളിലെ നഴ്‌സുമാരുടെ പണിമുടക്ക്‌. അവര്‍ക്കും 9,000 രൂപയായി ശമ്പളം കൂട്ടിക്കിട്ടി. മാത്രവുമല്ല, എക്‌സ്‌പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌, നിയമനസര്‍ട്ടിഫിക്കറ്റ്‌, പിഎഫ്‌, പ്രസവാവധി, നിയമനം നല്‍കിയ ശേഷം യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ്‌ മടക്കി നല്‍കല്‍ തുടങ്ങിയ അവകാശങ്ങളും അനുവദിക്കപ്പെട്ടു. ഈ മൂന്നു സമരങ്ങളിലും പിന്തുണയുമായും, ചര്‍ച്ചകള്‍ക്ക്‌ മുന്‍കൈയെടുത്തും, ഡല്‍ഹി നഴ്‌സസ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഒരര്‍ത്ഥത്തില്‍ അവരുടെ നേതൃത്വത്തിലായിരുന്നു സമരം. മറ്റു മലയാളി സംഘടനകളും നഴ്‌സുമാരെ പിന്തുണച്ചു രംഗത്തെത്തിയതും ആവേശകരമായി.

എന്തുകൊണ്ടാണ് ഈ നഴ്സ്സുമാര്‍ സമരത്തിനിറങ്ങിയത്? ദില്ലിയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സ്സുമാരുടെ അവസ്ഥതന്നെ മതിയായ കാരണം. ഒരു ചെറിയ കണക്കിതാ: ദില്ലിലിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു നഴ്‌സ്സിന് 15,000 മുതല്‍ 30,000 രൂപയോളം എല്ലാ ആനുകൂല്യങ്ങള്‍ടക്കം പ്രതിമാസം ലഭിക്കുമ്പോള്‍, ഭൂരിഭാഗം സ്വകാര്യ ആശുപത്രികളിലും 3,500 രൂപ മുതല്‍ 7,500 രൂപ വരെയാണ്‌ മാസശമ്പളം. സര്‍ക്കാര്‍ ആശുപത്രികളില്‍ എട്ടു മണിക്കൂറാണ്‌ ജോലി സമയം. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ പത്തും പന്ത്രണ്ടും മണിക്കൂര്‍ ജോലിയെടുക്കേണ്ടി വരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ ഐസിയുവില്‍ രോഗി, നഴ്‌സ്‌ അനുപാതം 1:1 ആണ്‌ എങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ ഇത് 4:1 ആണ്‌. സര്‍ക്കാര്‍ ആശുപത്രികളിലെ വാര്‍ഡുകളിലുള്ള രോഗി, നഴ്‌സ്‌ അനുപാതം 6:1 ആയി പാലിക്കപ്പെടുമ്പോള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഇതു 10:1 ആയി മാറുന്നു. ആശുപത്രിയിലെ ഓരോ വിഭാഗത്തിന്റെയും പ്രത്യേകതയനുസരിച്ച്‌ നഴ്‌സുമാര്‍ക്ക്‌ വാക്‌സിനേഷന്‍ നല്‍കണമെന്ന നിബന്ധനയും സ്വകാര്യ ആശുപത്രികളില്‍ പാലിക്കപ്പെടുന്നില്ല. പരിപൂര്‍ണ ഇന്‍ഷുറന്‍സ്‌, ചികിത്സാസഹായം, കുടുംബത്തിലുള്ളവര്‍ക്ക്‌ സൗജന്യ ചികിത്സ തുടങ്ങിയ അവകാശങ്ങള്‍ പോലും പാലിക്കപ്പെടുന്നില്ലെന്ന് ഓര്‍ത്തഡോക്‌സ്‌ ക്രിസ്‌ത്യന്‍ മെഡിക്കല്‍ ഫെല്ലോഷിപ്പിന്റെ പഠനം വെളിപ്പെടുത്തിയിരുന്നു. ഇതു കൂടാതെ മറ്റനേകം ചൂഷണങ്ങളും‍.

ഈ ചൂഷണം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. പലയിടങ്ങളിലും നഴ്‌സ്സുമാര്‍ അതിശോചനീയമായ ജീവിതമാണ് നയിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ. തീര്‍ത്തും യുക്തിസഹമായ ആവശ്യങ്ങള്‍ പോലും മാനേജ്മെന്റുകള്‍ സ്വീകരിക്കുന്നില്ലെന്നു മാത്രമല്ല, ശബ്ദമുയര്‍ത്തുന്നവരെ കണ്ണുമടച്ചു പിരിച്ചുവിടുന്നു. മാനേജ്‌മെന്റിന്റെ പക്ഷത്തു നില്‍ക്കുന്ന ഒരു മുതിര്‍ന്ന നഴ്‌സ്‌ ബത്രയിലെ സമരക്കാരെ ഭീഷണിപ്പെടുത്തിയതു പോലെ: "കേരള എക്‌പ്രസ്‌ ദില്ലിയില്‍ എത്തുന്നിടത്തോളം കാലം ഇവിടെ മലയാളി നഴ്‌സുമാരെ കിട്ടാന്‍ യാതൊരു പഞ്ഞവുമില്ലെന്ന്‌ നിങ്ങളോര്‍ത്തോണം." അതിനാല്‍തന്നെ ഇനിയും സമരങ്ങളുണ്ടാവാം, ചര്‍ച്ചയാവാം, ഒത്തുതീര്‍പ്പാവാം, രാഷ്ട്രീയക്കാര്‍ വിചാരണ ചെയ്യപ്പെടാം.

ദില്ലിയിലെ സേവന മേച്ചില്‍പ്പുറങ്ങള്‍ തേടി മലയാളി നഴ്‌സുമാര്‍ എത്തിക്കൊണ്ടേയിരിക്കുന്നു. മനസ്സില്‍ നിറയെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി. ഇതില്‍ ഒരു കൂട്ടം എപ്പോഴും രക്ഷപ്പെട്ടു കൊണ്ടേയിരിക്കും, രാജ്യത്തിനു പുറത്തെ അഴകുള്ള വിശാല ശാദ്വലതകളിലേക്ക്. എന്നാല്‍ മഹാഭൂരിപക്ഷം വരുന്നവര്‍ സ്വകാര്യ ആശുപത്രികളിലെ ചുവരുകള്‍ക്കുള്ളില്‍ തേങ്ങലടക്കാന്‍ പ്രയാസപ്പെട്ട്‌ വിധിയെ പഴിച്ചു ജീവിക്കുന്നു. കൂടുതല്‍ നല്ലൊരവസരം എന്നെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയാണ്‌ ജീവിതം മുന്നോട്ടു കൊണ്ടു പോവാനുള്ള പ്രേരണ. പരസ്‌പരം കാണുമ്പോള്‍ വേദനകളും ദുരിതങ്ങളും പങ്കുവയ്‌ക്കുന്ന ഇവര്‍ക്ക്‌ തങ്ങളെല്ലാം നേരിടുന്നത്‌ ഒരേ പ്രശ്‌നങ്ങളാണെന്ന്‌ തികഞ്ഞ ബോധ്യമുണ്ട്‌. എന്നാല്‍ ഒരുമിച്ചു നിന്നു പരിഹരിക്കേണ്ട പ്രശ്‌നങ്ങളാണിതെന്ന ധാരണ ഒരിക്കലും ഇവരുടെ മനസ്സുകളില്‍ കടന്നു കൂടിയിട്ടില്ല. അഥവാ അങ്ങനെയാരെങ്കിലും ചിന്തിച്ചാല്‍ തന്നെ കേരളത്തില്‍ നിന്ന്‌ 3,000 കിലോമീറ്റര്‍ ഇപ്പുറം തങ്ങള്‍ സംഘടിച്ചിട്ടെന്തെന്ന്‌ ചോദ്യമുയരും. പിന്നെ പ്രതിഷേധിക്കുമ്പോഴുള്ള പ്രശ്‌നങ്ങളോര്‍ക്കുമ്പോള്‍ ഭീതിയും മനസ്സിലേയ്‌ക്കു പടരും. അതോടെ ദുരിതങ്ങള്‍ വിധിയാണെന്ന വിലാപത്തില്‍ സ്വയമൊതുങ്ങും.

രാഷ്ട്രീയ ഉണര്‍‌വ്വ്
ഈ മാനസികഘടനയില്‍ കാര്യമായ മാറ്റമുണ്ടാക്കാന്‍ ഇക്കഴിഞ്ഞ മാസങ്ങളിലെ സമരങ്ങള്‍ക്കു കഴിഞ്ഞുവോ? സ്വകാര്യ ആശുപത്രികളിലെ ചൂഷണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ആനുകൂല്യം പിടിച്ചുവാങ്ങാനായി നഴ്‌സുമാരും ഡോക്ടര്‍മാരുമെല്ലാം സംഘടിക്കുമ്പോള്‍ സ്വകാര്യ ആശുപത്രിക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയുയര്‍ത്തി സംഘശേഷിയെ ഭീതിയില്‍ നിര്‍ത്തുന്നു. അടിമുടി അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട മനസുമായി എന്തു ചെയ്യണമെന്നറിയാതെ മലയാളികളടക്കമുള്ള നഴ്‌സുമാര്‍ കുഴങ്ങുന്നു. എന്തായാലും ഒന്നു തീര്‍ച്ച. തങ്ങളെ തലമുറകളായി ഗ്രസിച്ചുപോന്നിരുന്ന അരാഷ്ട്രീയതയില്‍ നിന്ന് നഴ്‌സുമാര്‍ പതിയെ പുറത്തുവരുന്നതിന്റെ അടയാളങ്ങള്‍ ഇന്നു നമുക്കു മുന്‍പിലുണ്ട്. ദില്ലിയിലെ തുടക്കം, ഒരു പക്ഷേ, മറ്റിടങ്ങളിലേക്കും പടര്‍ന്നേക്കാം. ഒരു തൊഴിലാളി വര്‍ഗമെന്ന നിലയില്‍ തങ്ങളുടെ തീര്‍ത്തും ന്യായമായ അവകാശങ്ങള്‍ കൂടുതല്‍ ധൈര്യത്തോടെ ചോദിച്ചുവാങ്ങാന്‍ ഇനി നഴ്‌സുമാര്‍ക്കായേക്കും. ഇന്ത്യയിലെ, പ്രത്യേകിച്ചും കേരളത്തിലെ, ഏറ്റവുമധികം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗമാണ് നഴ്‌സുമാര്‍. എന്നാല്‍ മാറിയ സാഹചര്യത്തില്‍ അവരും സമരപ്പന്തലിലെത്തുമ്പോള്‍ അത് ആഗോളവല്‍ക്കരണകാലത്തെ തൊഴില്‍ സാഹചര്യങ്ങളെപ്പറ്റിയുള്ള ഒരു പുതു സാക്ഷ്യവുമാകുന്നുണ്ട്.

സ്കൂളിലും കോളെജിലുമെല്ലാം സഹപാഠികള്‍ കൊടിപിടിച്ചു മുദ്രാവാക്യം വിളിച്ചു നടക്കുന്നതു കണ്ടപ്പോള്‍ പുച്ഛിച്ചു മാറിനിന്നവര്‍ ഇന്നു ദില്ലിയില്‍ സമരം ചെയ്യുന്നവരില്‍ ഒരുപാടുണ്ടാകും. പഠിപ്പുമുടക്കി മക്കളുടെ ഭാവി തുലയ്‌ക്കുന്നവരെ ശപിച്ചു തെറിവിളിച്ച രക്ഷിതാക്കളും കുറവല്ല. ഡല്‍ഹിയിലെ ആശുപത്രികളില്‍ നരകയാതന പേറുന്ന നഴ്സ്സുമാരില്‍ ഈ രക്ഷിതാക്കളുടെ മക്കളില്‍ ചിലരെങ്കിലുമുണ്ടായിരിക്കില്ലേ? രാഷ്ട്രീയം പഠിപ്പു മുടക്കാനും പൊതുമുതല്‍ നശിപ്പിക്കാനുമുള്ള നേരംപോക്കു മാത്രമായി കരുതുന്നവര്‍ പ്രശ്‌നങ്ങളില്‍ പരിഹാരം വൈകുമ്പോള്‍ വീണ്ടും രാഷ്ട്രീയക്കാര്‍ക്കു നേരെ സഹായം തേടിവരുന്നു, സമരപാതയിലേക്കിറങ്ങുന്നു. കഴിഞ്ഞ വര്‍ഷം വിമാന ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടപ്പോള്‍ രക്ഷയ്‌ക്കെത്തിയത്‌ തൊഴിലാളി സംഘടനകളും എന്തിനും ഏതിനും പഴിയേറ്റു വാങ്ങുന്ന രാഷ്ട്രീയക്കാരുമാണെന്ന്‌ നാം കണ്ടതാണ്‌.

മറ്റൊന്നുകൂടിയുണ്ട്: ഓണവും ക്രിസ്‌മസുമെല്ലാം കേവലം പത്തു ദിവസത്തിലൊതുക്കാതെ മാസങ്ങളോളം ആഘോഷമാക്കി മാറ്റാന്‍ ഓടിനടക്കുന്ന ദില്ലിയിലെ മലയാളി സംഘങ്ങളൊന്നും നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ കാണാന്‍ ഇതുവരെ തയ്യാറായിട്ടില്ല. മലയാളത്തനിമ മറുനാട്ടില്‍ ആഘോഷിക്കാനുള്ള വെമ്പലിനിടയില്‍, ദുരിതക്കയങ്ങളില്‍ നെടുവീര്‍പ്പിടുന്ന നഴ്‌സുമാരെ ആരു ശ്രദ്ധിക്കാന്‍? യഥാര്‍ത്ഥത്തില്‍ പിന്തുണകളിലും കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്ക്‌ തുരുതുരെ അയയ്‌ക്കുന്ന നിവേദനങ്ങളിലും ഒതുങ്ങേണ്ടതാണോ ദില്ലിയിലെ മലയാളികളുടെ സംഘടനാ പ്രവര്‍ത്തനം? കോണ്‍ഗ്രസ്‌, ബിജെപി, സിപിഎം തുടങ്ങിയ മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെ ഭാഗമായിട്ടുള്ള നേതാക്കളും പ്രവര്‍ത്തകരും തലസ്ഥാന നഗരിയില്‍ ഏറെയുണ്ട്‌. പൊതുവേദികളില്‍ നഴ്‌സുമാരെക്കുറിച്ചു വേവലാതിപ്പെടുന്നവര്‍ എന്തു ചെയ്‌തുവെന്ന്‌ ആത്മപരിശോധന നടത്തേണ്ടതില്ലേ?

സംഘടിച്ചു പൊരുതിയാല്‍ അവകാശങ്ങള്‍ അനുവദിച്ചു കിട്ടുമെന്നല്ലേ ബത്രയിലേയും അഗ്രസേനിലേയും മെട്രോയിലെയും നഴ്‌സിങ്‌ സമരങ്ങള്‍ പറഞ്ഞു തരുന്ന പാഠം? എന്നാല്‍ ഇത്തരം പ്രക്ഷോഭങ്ങള്‍ കേവലം ആശുപത്രികളില്‍ മാത്രമൊതുങ്ങേണ്ടതല്ല. ചൂഷണം ഏതെങ്കിലുമൊരു ആശുപത്രിയുടെ ഉല്‍പ്പന്നമല്ല, ദില്ലിപോലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പ്രകടമാവുന്ന ദേശീയ പ്രാധാന്യമുള്ള പ്രശ്‌നമാണ്‌. ഇത്തരം പ്രശ്‌നങ്ങള്‍ നഴ്‌സുമാര്‍ മാത്രം പ്രതികരിക്കേണ്ട വിഷയവുമല്ല. ലോകമെങ്ങും കേരളമുദ്ര ചാര്‍ത്താന്‍ മെനക്കെടുന്ന മലയാളികള്‍ക്കെല്ലാം പങ്കാളികളാവാം. ഒന്നുറപ്പ്, തൊഴില്‍ ചൂഷണം എന്ന രാഷ്ട്രീയ പ്രശ്‌നത്തെ അരാഷ്ട്രീയതയുടെ അയ്യോ-പാവം കളികളില്‍ കുടുക്കിക്കളയാതെ ഒരു വര്‍ഗാടിസ്ഥാനത്തില്‍ അഭിമുഖീകരിക്കാന്‍ നഴ്‌സുമാരുടെ സമൂഹവും, കേരളജനതതന്നെയും ഉടന്‍‌ തയ്യാറാവേണ്ടിയിരിക്കുന്നു.

ലേഖകന്‍ ദില്ലിയില്‍ പത്രപ്രവര്‍ത്തകനാണ്

Jan 20, 2010

എല്ലാവര്‍ക്കും വേണ്ടെ ജനാധിപത്യത്തില്‍ അല്പമിടം?

വഴുവഴുപ്പന്‍ മുസ്ലിം സാമുദായിക രാഷ്ട്രീയത്തിനും അരാജകത്വത്തിനും മധ്യേയുള്ള മറ്റെന്തോ ആണ് മദനി പറയുന്നതെന്ന്  എ റശീദുദ്ദീന്റെ മറുപടി 

"ഭീകരതയുടെ ആള്‍ക്കൂട്ട വിചാരണ" എന്ന പേരില്‍ ജനുവരി 5ന് ഞാന്‍ ദില്ലിപോസ്റ്റിലെഴുതിയ ലേഖനത്തിന് പല സ്വഭാവത്തിലുള്ള മറുപടികള്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ ആ ചര്‍ച്ചയെ കുറിച്ച് വല്ലതും പറയാന്‍ തന്നെ എനിക്കു പേടിയാവുന്നു. കാളിദാസന്‍ ഒടുവിലെഴുതിയതൊഴിച്ചാല്‍ ഈ പ്രതികരണങ്ങളെല്ലാം മറ്റെന്തിനേയോ കുറിച്ചാണ്. ബ്ലോഗെഴുത്തല്ല, അതിനെ അനുകൂലിക്കുന്നവന്റെ തരമാണ് മുഖ്യ വിഷയം. അതിനെ കുറിച്ച് ഞാനെന്തു പറയാന്‍. എഴുത്തുകാരന്‍ ഇടതുപക്ഷത്തിന്റെ ഏജന്റോ, മദനിയുടെ ആരാധകനോ, ഒരുവേള സാക്ഷാല്‍ ചെകുത്താന്‍ തന്നെയോ ആണെന്നു വയ്ക്കുക. ഭീകരതയുടെ യഥാര്‍ത്ഥ പ്രയോക്താക്കളെ നമ്മുടെ ഭരണകൂടം സംരക്ഷിക്കുകയോ പോറ്റി വലുതാക്കുകയോ ചെയ്യുന്നുണ്ടോ? അതോ ഇല്ലാത്ത പ്രതീകങ്ങളെ നാം പടച്ചുണ്ടാക്കുകയാണോ ചെയ്യുന്നത്? റേറ്റിംഗ് നിശ്ചയിക്കുന്നതില്‍ പങ്കില്ലാത്ത, പോക്കറ്റ് കാലിയായ സമൂഹങ്ങളുടെ നെഞ്ചത്ത് പാഞ്ഞു കയറിയാണോ പ്രതീകങ്ങളെ സൃഷ്ടിക്കുന്നത്? വലിയവനിലേയും, ചെറിയവനിലേയും ഭീകരതയോട് നമ്മുടെ നിലപാട് ഒന്നു തന്നെയാണോ എന്നൊക്കെയല്ലെ ഈയുള്ളവന്‍ ചോദിക്കാന്‍ ശ്രമിച്ചത്. അതിനു മറുപടി പറഞ്ഞതിനു ശേഷം, കൊമ്പും കുഴലും തൂക്കി അലയുന്നവരും, എസി റൂമിലിരുന്ന് 'ശാപ്പാട്' പത്രസേവനം നടത്തുന്നവരും തമ്മിലുള്ള വ്യത്യാസം നമുക്ക് ചര്‍ച്ചയാക്കാമായിരുന്നു. അഞ്ചു ലക്ഷത്തോട് നുണ പറയാമെന്നും, 500 പേരോട് സത്യം പറഞ്ഞാല്‍ മതിയെന്നും കരുതുന്നവരല്ല ബ്ലോഗില്‍ എഴുതാനെത്തുന്നത്. 'സ്വലേ' എന്ന വ്യക്തിയല്ല, ശമ്പളം തരുന്ന പീറക്കടലാസാണ് നുണ പറയുന്നത് എന്ന് സമ്മതിക്കാനുള്ള ആര്‍ജവമാണ് അവരുടേത്. അത്രയെങ്കിലും വിഷമിറങ്ങുന്നില്ലെ? ശ്രീജിത്തിനോട് നന്ദി പറയുന്നത് ഈ സാമൂഹിക ബോധത്തിന്റെ പേരിലാണ്.

അപ്പപ്പോഴത്തെ ചരിത്രത്തെ മുന്നില്‍ വച്ചാണ് കാളിദാസന്‍ വാദമുന്നയിക്കുന്നത്. അതനുസരിച്ച് മദനി ജയിലില്‍ കഴിയാനിടയായ ഭരണകൂട ഭാഷ്യങ്ങള്‍ ശരി വച്ചു കഴിഞ്ഞു. മദനിയുടെ പഴയ കാല പ്രവര്‍ത്തനങ്ങള്‍ ഭീകരതയഅണെന്ന് പൊലീസിന്റെ വാദവും സാക്ഷ്യപ്പെടുത്തി അദ്ദേഹവും കുടുംബവും അതേ പരിപാടിയാണ് തുടരുന്നതെന്ന് ഞാനും സമ്മതിക്കണം. വാദത്തിനു സമ്മതിച്ചു തരാം. പക്ഷേ, ഇപ്പറഞ്ഞതൊന്നും ശരിയായിരുന്നില്ല എന്നും, കിട്ടാനുള്ളത് ഉറക്കെ ചോദിച്ചവനെ കൊടുക്കേണ്ടവര്‍ അടിച്ചിരുത്തിയതാണെന്നും വയ്ക്കുക. കാളിദാസന്‍ എന്തു ചെയ്യും? മലയാളി സമൂഹം എന്തു ചെയ്യണം? ചോദിക്കേണ്ടത് ചോദിക്കാന്‍ അങ്ങേര്‍ സ്വീകരിക്കുന്ന ശൈലി പ്രശ്നമാണെങ്കില്‍ നാം അംഗീകരിക്കുന്ന രണ്ട് ശൈലികള്‍ ബാക്കിയുണ്ട്. അതിലൊന്നിനെയാണ് മതേതര നപുംസകത്വം എന്നു വിളിച്ചത്. 'അന്താരാഷ്ട്ര ഭീകരത കേരളത്തില്‍ ഇല്ലാതാക്കിയത് ഞമ്മനാണെന്ന' അവകാശവാദം നടത്തുന്നത് ഇക്കൂട്ടരാണ്. ബുഷമ്മാന്‍ നിര്‍വചിച്ച ആ ഭീകരത മുസ്ലിം സമൂഹത്തില്‍ ഉണ്ടെന്ന് അനുക്തസിദ്ധം. തെളിവ് തടിയന്റവിട നസീര്‍ പറഞ്ഞതായി പറയപ്പെടുന്ന ഈ കുഴലൂത്തും. ഈ മാപ്പുസാക്ഷി നിലപാട് കേരളീയ മുസ്ലിം സമൂഹത്തില്‍ ആവശ്യമുള്ളവര്‍ സ്വീകരിക്കട്ടെ. ബഹുത്ത് ഖുഷി. മന്ത്രിമാരുടെ എണ്ണം കൂടുമല്ലോ.

രണ്ടാമത്തെ ശൈലിയെ കൂടുതല്‍ അറിയണമെങ്കില്‍ 'വടിവാള്‍, നാടന്‍ ബോംബ്, കത്തിക്കുത്ത് ഇത്യാദിയും  കേരള മുസ്ലിങ്ങളും' എന്ന തലക്കെട്ടില്‍ ഒരു ഗവേഷണം തുടങ്ങുക. പൊതുവെ കിട്ടുന്ന വിവരത്തിന്റെ ഒരു ലസാഗു ഉണ്ടാക്കുക. വല്ല സംഘടനകളുടേയും പേര് അതില്‍ മുഴച്ചു കാണുന്നു എന്നിരിക്കട്ടെ, അവരുടെ നേതാവ് ആര്, പരിപാടി എന്ത് എന്ന് റ്റെലിവിഷന്‍ കാണുന്ന പത്താളുകളോട് ചോദിക്കുകയും, ഈ ഇനത്തില്‍ എടുത്ത 10 കേസുകളിലെ നടപടികളുടെ ശരാശരി തുടര്‍ച്ച എന്താണെന്നും കണ്ടെത്തുക. എന്നിട്ട് ഭരണകൂടവും മാധ്യമങ്ങളും ഇവരെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ, ഒതുക്കുന്നുണ്ടോ, ഇല്ലേ എന്ന് നമുക്ക് വേണ്ടൂവോളം തര്‍ക്കിക്കാം. മദനി പറയുന്നത് ഇതു രണ്ടുമല്ലാത്ത മറ്റു വല്ലതുമാണെങ്കിലോ? പൊതു സമൂഹത്തിന്റെ കണ്ണിലൂടെ ഈ വാക്കുകളുടെ ഗുണവും ദോഷവും വിലയിരുത്താനുള്ള സാഹചര്യം പോലും ഉണ്ടാക്കാതെയല്ലെ ഈ കല്ലേറ്? അത് ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്നതല്ലേ എന്നു വാദിക്കുന്നത് ഒട്ടകപക്ഷി നയമല്ലേ? ബ്ലോഗിലെ പക്ഷിയല്ല. അത് ബ്രോയിലര്‍ ചിക്കന്റെ പുറത്ത് പേരെഴുതി വച്ച ഏതോ ഒരു സാധുജീവി മാത്രം.

കോടതിയില്‍ ആര്‍എസ്എസുകാരന് മാപ്പു കൊടുത്ത മദനി അങ്ങാടിയില്‍ 'ക്വട്ടേഷന്‍'കാരനെ ഏര്‍പ്പാടാക്കുന്നുണ്ടെങ്കിലേ ഈ കല്ലേറില്‍ അര്‍ത്ഥമുള്ളൂ. സൂഫിയയെ പിടിച്ചുകൊണ്ടു പോയതില്‍ പ്രതിഷേധിച്ച് അന്‍വാറുശേരി തപാലാപ്പീസിനു പോലും പിഡിപിക്കാര്‍ തീ വച്ചിട്ടില്ല. മദനിയുടെ വാക്കും പ്രവര്‍ത്തിയും പരസ്പരവിരുദ്ധമായി പൊതുസമൂഹമോ കോടതിയോ കാണുന്നില്ല, പൊലീസ് പറയുന്നതൊഴികെ. അതേ സമയം, ചാനലില്‍ മൂന്നാം കണ്ണ് തുറക്കുന്നവര്‍ക്ക് വാക്കുകള്‍ വിലയില്ലാതെയില്ല. അര്‍ധരാത്രിയില്‍ ഓണം കേറാമൂലയിലെ എസി മുറിയിലിരുന്ന് 'സ്ത്രീ'ശാക്തീകരണം ചര്‍ച്ച ചെയ്യുന്ന 'പ്രദേശ്' നിലവാരവും, ചര്‍ച്ചയില്‍ മൂന്നുപേരെ പങ്കെടുപ്പിക്കുന്ന ദേശീയ നിലവാരവും നേതാവ് പറഞ്ഞ വിശദീകരണമാണ് കൊണ്ടാടുന്നതെന്നോര്‍ക്കുക. സാമുദായിക സംഘര്‍ഷങ്ങളില്‍ ഇടപെട്ട കേസുകളില്‍ എന്‍ഡിഎഫിനെതിരെ തെളിവെന്ത് എന്ന് ഒരു സുഹൃത്ത് ചോദിച്ചത് ശ്രദ്ധിച്ചല്ലോ. അവിടെയും നിഷേധത്തിനാണ് വില. അതായത് വാക്കുകള്‍ക്ക്. പ്രസംഗിച്ചു വലുതായ മദനിയുടെ കാര്യത്തില്‍ പക്ഷേ വാക്കിനല്ല വില. സൂഫിയയുടെ തട്ടത്തിലും, മദനിയുടെ തൊപ്പിയിലും പിടിച്ചു വലിച്ച് നാറ്റിച്ചിട്ട് അവര്‍ ഒടുവില്‍ എന്താവണം എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. എന്‍ഡിഎഫില്‍ ലയിക്കണമോ?

മദനി മുസ്ലിങ്ങള്‍ക്ക് എന്താണ്, എന്തല്ല എന്നതൊന്നും എന്റെ വിഷയമല്ല. ഇപ്പോള്‍ അദ്ദേഹം പറയുന്നത് വഴുവഴുപ്പന്‍ മുസ്ലിം സാമുദായിക രാഷ്ട്രീയത്തിനും അരാജകത്വത്തിനും മധ്യേയുള്ള മറ്റെന്തോ ആണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതിനെ മാളിക കയറ്റാനും, ചിതയ്ക്ക് വയ്ക്കാനും കഴിയുന്നവര്‍ ഈ രണ്ടില്‍ ഏതിനെയാണ് പിന്തുണയ്ക്കുന്നതെന്നും, അതുകൊണ്ട് സമുദായത്തിന് -- സമുദായ രാഷ്ട്രീയത്തിനല്ല -- എന്ത് നേട്ടമാണുള്ളതെന്നുമാണ് ഇക്കൂട്ടര്‍ക്കു വേണ്ടി വാദിക്കുന്നവര്‍ ചിന്തിക്കേണ്ടത്. ഏതോ എക്സ് മുസലിയാര്‍ ആര്‍ത്തവകാല രണ്ടാം വിവാഹത്തെ കുറിച്ച് പറഞ്ഞ പ്രതിലോമകരമായ കാര്യങ്ങള്‍ മാത്രമല്ല ഒരു പക്ഷേ മുസ്ലിങ്ങള്‍ക്ക് പറയാനുണ്ടാവുക. മദനിക്കും വേണ്ടെ ജനാധിപത്യത്തില്‍ അല്പം ഒരിടം?        

അതോ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിയമവാഴ്ചയെ രക്ഷപ്പെടുത്താന്‍ മദനിയും കുടുംബവും ഇടയ്ക്കിട ജയിലില്‍ കിടക്കണമെന്നാണോ? തെങ്കാശിയിലെ ഹിന്ദു മുന്നണിക്കാരോട് ചോദിച്ചാല്‍ പറഞ്ഞു തരും ആര്‍എസ്എസ് ഓഫീസിനകത്ത് പൊട്ടിച്ച ബോംബിന്റെ കേസില്‍ ആരെയാണ് പിടിക്കേണ്ടിയിരുന്നതെന്ന്. തട്ടക്കാരും, തൊപ്പിക്കാരും രാജ്യസ്നേഹം കാണിക്കാത്തതിന്റെ ശിക്ഷയാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് പലരുടേയും ഭാഷ്യം. ബോംബു വച്ചത് സാധ്വി പ്രജ്ഞയും സംഘവുമാണെന്ന് പിന്നീട് പുറത്തായ പല കേസുകളിലും, ഇപ്പോഴും എത്ര തൊപ്പിക്കാരെയാണ് പിടിച്ച് അകത്തു വച്ചിട്ടുള്ളത്? എത്രയെത്ര കേസുകളാണ് ഇക്കൂട്ടര്‍ ഏറ്റെടുത്തു തന്നത്! ഈ ദേശക്കൂറ് ഒറ്റയടിക്ക് തള്ളിപ്പറഞ്ഞാലോ?

കോടതിവിധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ അറിവില്ലായ്മ സമ്മതിച്ചു തരാവുന്നതേയുള്ളൂ. അക്ഷരങ്ങളെ കല്‍ക്കി ഉപാസിക്കുന്ന രീതി അങ്ങേയറ്റം പ്രശംസനീയവുമാണ്. പക്ഷേ അതിലടങ്ങിയ വിചാരത്തിന് ഒരു കുടുസു വ്യാഖ്യാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ന്യായാസനം മഹത്തരമാണോ അല്ലയോ എന്നതല്ലല്ലോ തര്‍ക്കവിഷയം. അതേ കുറിച്ചുള്ള തത്വങ്ങള്‍ പ്രജകള്‍ക്കും ന്യായാധിപര്‍ക്കും തെറ്റുന്നുണ്ടോ എന്നതല്ലെ? ഉദാഹരണങ്ങള്‍ എഴുതിയതും അതിനല്ലെ? ഇത്തരം പൂര്‍വാപര വൈജാത്യങ്ങളൊന്നും സംഭവിക്കാതെ നിയമവ്യവസ്ഥ ശക്തിപ്പെടുക തന്നെയാണ് വേണ്ടത്. 'ലൗ ജിഹാദിന്റെ' ഇരകളായ പെണ്‍കുട്ടികളുടെ പേരു വിളിക്കാത്ത കോടതിയുടെ സാമൂഹികബോധത്തെ നാം ആദരിച്ചേ പറ്റൂ. പക്ഷേ പകരം വിളിച്ചത് എന്തായിരുന്നു എന്നിടത്താണ് പ്രശ്നം. കേസിന്റെ അടിസ്ഥാനം തന്നെ മതമായിരുന്നല്ലോ. നിയമം ഋജുവായ റെയില്‍ പാളമാണെന്നു വച്ച് അതിലൂടെ എയ്റോ പ്ലെയിന്‍ ഓടിക്കാമെന്നൊന്നും ആരും ധരിച്ചു വശാവരുത്. നേരും നെറിയും എല്ലാവര്‍ക്കും ബാധകമായ തത്വങ്ങളാവണം. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ മാത്രമല്ല നമുക്ക് ജനാധിപത്യ ബോധം ഉണ്ടാവേണ്ടതും.

Jan 18, 2010

ബാസുവിന്‌ ശേഷം ഇനിയെന്ത്‌?

'ബംഗാള്‍: ബാസുവിന്‌ ശേഷവും മുമ്പും' എന്ന വര്‍ഗീകരണത്തിന്‌ രാഷ്ട്രീയപ്രസക്തിയുണ്ടെന്ന്  വിഎസ് സനോജ്

''എനിയ്‌ക്കൊന്നും മനസ്സിലാവുന്നില്ല,
സംശയങ്ങളും സങ്കടങ്ങളും മാത്രം,
പത്രം, റേഡിയോ, ടെലിവിഷന്‍
ആരും നേരു പറയുന്നില്ല,
അവിടെ എന്തോ നടക്കുന്നുണ്ട്‌,
കാലം പഴയതല്ല''

ബംഗാള്‍ - കെജി ശങ്കരപ്പിള്ള



ബംഗാള്‍ രാഷ്ട്രീയം പുതിയൊരു ദിശയിലേക്ക് നടന്നുകൊണ്ടിരിക്കുന്ന ഒരു സമയത്താണ് ജ്യോതി ബാസു വിടപറയുന്നത്‌. ജ്യോതിദാ എന്ന വിളിപ്പേരിന്റെ വൈകാരിക മൂര്‍ച്ചയെ അതിജീവിക്കാന്‍ കഴിയുന്ന മറ്റേതെങ്കിലും നേതാവ് വംഗനാട്ടില്‍ ഉണ്ടായിട്ടുണ്ടോ എന്നു തന്നെ സംശയമാണ്. ജ്യോതിബസു എന്ന മനുഷ്യന്‍ സൃഷ്ടിച്ച രാഷ്ട്രീയപ്രഭാവമാണ്‌ തോട്ടിപ്പണിക്കാരുടേയും ഭിക്ഷയെടുക്കുന്നവരുടേയും വേശ്യകളുടേയും ഉന്തുവണ്ടിക്കാരുടേയും കല്‍ക്കട്ടയെ ഇന്നത്തെ കൊല്‍ക്കത്തയായി പരിവര്‍ത്തിപ്പിച്ചത്‌. വൈകാരിക രാഷ്ട്രീയ സാഹചര്യത്തെ ഉപജീവിക്കുകയും അതിജീവിക്കുകയും ചെയ്‌ത ബംഗാളിലെ ഇടതുപക്ഷം ഇപ്പോള്‍ ആ ജനതയോട്‌ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്‌ പുതിയ കാലത്തെ കാഴ്‌ച്ചകളോട്‌ പൊരുത്തപ്പെടാനാണ്‌ ആ പരിവര്‍ത്തനത്തിന്റെ ഗതിയെന്തായി എന്നത്‌ രാഷ്ട്രീയമായി മാത്രമല്ല സാമൂഹ്യശാസ്‌ത്രപരമായും വിലയിരുത്തപ്പെടേണ്ട ഒന്നാണ്‌.

എന്തുകൊണ്ട്‌ ബംഗാളില്‍ കമ്യൂണിസ്റ്റുകള്‍ അധികാരത്തിലെത്തി എന്നതിന്‌ അവിടെ ദാരിദ്ര്യമുണ്ടായിരുന്നു എന്നാതാണ്‌ ഏറ്റവും ലളിതമായ ഉത്തരം. നവോത്ഥാന അലകള്‍ ഇളക്കിമറിച്ച ഒരു മണ്ണില്‍ ജനങ്ങളോടൊപ്പം നിന്ന നേതാക്കന്മാരുടെ കരുത്തില്‍, സംഘടനാ രാഷ്ട്രീയത്തിന്റെ മികവിലാണ് ഇടതുപക്ഷം ബംഗാളില്‍ വേരുറപ്പിച്ചത്. വായനയുടേയും സാംസ്‌കാരികമായ ഉണര്‍വുകളുടേയും വലിയ ഊര്‍ജ്ജമുള്ള മണ്ണായിരുന്നു ബംഗാളിലേത്‌. മീനും കാളിദേവിയും കമ്യൂണിസവും കൃഷിയും ബ്രാഹ്മണിസവും ഇടകലര്‍ന്ന ദേശാന്തരപ്രകൃതിയാണ്‌ ബംഗാളിന്‍േത്‌. 1970കള്‍ക്ക്‌ ശേഷം ബംഗാള്‍ രാഷ്ട്രീയം ചുവപ്പിന്റെ ഉരുക്കുകോട്ടകളായി മാറുന്ന കാഴ്‌ച്ച അന്നത്തെ ഇന്ത്യന്‍ സാഹചര്യത്തിന്‌ ഒട്ടും ദഹിക്കാത്തതായിരുന്നു. പ്രത്യേകിച്ച്‌ കോണ്‍ഗ്രസ്‌ രാഷ്ട്രീയാധികാരം രാജ്യം മുഴുവന്‍ ഉച്ഛസ്ഥായിയില്‍ നില്‍ക്കുന്ന ഒരുകാലത്ത്‌. കേരളം നിരന്തരമായ സമവായസമരസപ്പെടലിന്റെ രാഷ്ട്രീയത്തെ മാറിമാറി സൃഷ്ടിച്ചപ്പോഴും ബംഗാള്‍ ചുവപ്പിനോടൊപ്പം അടിയുറച്ചു നില്‍ക്കുകയാണ് ചെയ്തത്.

കോണ്‍ഗ്രസ്‌ എന്ന എതിര്‍ചേരിയുടെ വോട്ടുകള്‍ 1990കളുടെ മധ്യത്തോടെ കൊഴിയുന്നതോടെ ബംഗാളിലെ ഇടതുപക്ഷത്തിന്റെ മേല്‍ക്കോയ്മ കൂടുതല്‍ ശക്തമായി. മമതാ ബാനര്‍ജി എന്ന പുതിയ രാഷ്ട്രീയ താരത്തിന്റെ ഉദയം പോലും ഇടതുപക്ഷത്തെ തുടക്കത്തില്‍ ക്ഷീണിപ്പിക്കാതിരുന്നത് അതുകൊണ്ടാണ്. അന്നെല്ലാം തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടു കൊണ്ടിരുന്നത് കോണ്‍ഗ്രസായിരുന്നു. സിദ്ധാര്‍ത്ഥ ശങ്കര്‍ റേയുടെ ഭരണകൂട അപ്രമാദിത്വത്തെ കാവ്യനീതിയോടെ അതിജീവിക്കാനും പുതിയൊരു രാഷ്ട്രീയസാഹചര്യം കാണിച്ചുകൊടുക്കാനും ബാസുവിന്റെ പാര്‍ടിക്ക്‌ കഴിഞ്ഞുവെന്നതാണ്‌ ബംഗാളിലെ ഇടതുനേട്ടം. അതുകൊണ്ടാണ്‌ പ്രമോഷ്‌ ആചാര്യ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍  ഇങ്ങനെ എഴുതിയത്‌: ''കോണ്‍ഗ്രസ്‌ 1990കള്‍ക്ക്‌ ശേഷം ഇടതുഭരണത്തെ അഴിമതി ആരോപണങ്ങളുടെ പേരിലേക്ക്‌ ചേര്‍ത്തപ്പോള്‍ അത്‌ ആരോപിച്ചവരുടെ സദാചാരത്തെപ്പറ്റിയാണ്‌ ബംഗാള്‍ ജനത ആദ്യം ഓര്‍ത്തത്.‌''

ഉദാരവല്‍ക്കരണത്തിന്റെ വരവോടെ രാജ്യം പുതിയൊരു സാമൂഹ്യ-സാമ്പത്തിക ക്രമത്തിലേക്ക് കാലെടുത്ത് വച്ചതോടെ വികസനത്തെ പ്രായോഗിക രാഷ്ട്രീയവുമായി സമാസമം ചേര്‍ക്കുന്ന പുതിയ രാസായനവിദ്യ പരീക്ഷിക്കാന്‍ ബംഗാളിലെ ഇടതുപക്ഷവും തയ്യാറായി. കാര്‍ഷികവത്കരണം എന്ന മുദ്രാവാക്യം വ്യാവസായിക വത്കരണത്തിനു വഴി മാറി. പുതിയ തൊഴിലുകള്‍ ഉതപാദിപ്പിക്കണമെങ്കില്‍, സാമ്പത്തിക വളര്‍ച്ച നേടണമെങ്കില്‍ വ്യവസായങ്ങള്‍ വരണം. വ്യവസായങ്ങള്‍ വരണമെങ്കില്‍ ഭൂമി വേണം. ഭൂപരിഷ്കരണം ഏറ്റവും കാര്യക്ഷമയായ രീതിയില്‍ നടപ്പാക്കപ്പെട്ട ബംഗാള്‍ പോലൊരു സംസ്ഥാനത്ത് വ്യവസായങ്ങള്‍ക്കായി ഭൂമി കണ്ടെത്തുക എത്ര ദുഷ്കരമാണെന്ന് ബുദ്ധദേവിനും പാര്‍ടിക്കും അനുഭവത്തിലൂടെ തിരിഞ്ഞു കാണണം. ഭരണകൂടം ഭൂമി തെട്ടപ്പോഴാണ് നന്ദിഗ്രാമും സിംഗൂരുമെല്ലാം ഉണ്ടായത്.

ബുദ്ധദേവിന്റെ കയ്യില്‍ ഭരണമെത്തിയതോടെ വികസനചരിത്രത്തിലെ കുതിച്ചുചാട്ടത്തിന്‌ തന്നെ ബംഗാള്‍ സാക്ഷ്യം വഹിച്ചെങ്കിലും ഗ്രാമങ്ങളെ ഇടതുപക്ഷം തമസ്‌കരിക്കുന്നുവെന്ന വിമര്‍ശനത്തിന് ഇക്കാലത്ത് തന്നെ മൂര്‍ച്ചയേറി. വ്യക്തമായ രാഷ്ടീയ അജന്‍ഡയോ, വ്യക്തിപ്രഭാവമുള്ള നേതാക്കളോ ഇല്ലാതിരുന്ന കോണ്‍ഗ്രസ്‌ എന്ന നനഞ്ഞ പ്രതിപക്ഷത്തിന്റെ സ്ഥാനത്തേക്ക് മമത ബാനര്‍ജി ഉയര്‍ന്നതോടെ ബംഗാളിലെ രാഷ്ട്രീയത്തിന്റെ സ്വഭാവം തന്നെ മാറി.

വിശാലമായി പടര്‍ന്നുകിടക്കുന്ന ഒരു സംസ്ഥാനമാണ് ബംഗാള്‍ എന്നതും പല മേഖലകളും വികസന കാര്യത്തില്‍ പുറകിലാണെന്നതും മാധ്യമവിസ്‌ഫോടനത്തിന്റെ ഈ കാലത്ത്‌ വന്‍ വാര്‍ത്താപ്രധാന്യം നേടി. അവിടങ്ങളിലെല്ലാം മാവോയിസവും, തൃണമൂല്‍ കോണ്‍ഗ്രസും ശക്തിയാര്‍ജിക്കുന്നു. തങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ ഭീഷണി സിപിഎമ്മാണെന്ന് തിരിച്ചറിവില്‍ മാവോയിസ്റ്റുകള്‍ പാര്‍ടിയുടെ താഴേതട്ടിലുള്ള നേതാക്കളെ തെരഞ്ഞുപിടിച്ച് വക വരുത്താന്‍ തുടങ്ങി. ലക്ഷ്യം ബഹുജനങ്ങളൂമായുള്ള സിപിഎമ്മിന്റെ കണ്ണികള്‍ അറുത്തു മാറ്റുക എന്നതും. കഴിഞ്ഞ നാല്‌ വര്‍ഷത്തിനുള്ളില്‍ ബംഗാളില്‍ ഏറ്റവും കൂടുതല്‍ കൊല ചെയ്യപ്പെട്ടത്‌ സിപിഎമ്മുകാരാണ്‌. നന്ദിഗ്രാമിലും മറ്റും സംഭവിച്ച പാളിച്ചകള്‍ തിരുത്താന്‍ തയ്യാറാവുമ്പോഴേക്കും ഇക്കൂട്ടര്‍ പാര്‍ടിക്കു മുന്നിലേക്ക് പുതിയ വെല്ലുവിളികളുയര്‍ത്തി. അതേ സിംഗൂരിന്റെയും നന്ദിഗ്രാമിന്റേയും പേരില്‍ മമത അവസരവാദ രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയപ്പോഴാണ് ഈ വെല്ലുവിളികള്‍ പ്രതിസന്ധികളായി മാറുന്നത്. ഇന്ന്‌ ടാറ്റയെ ഒഴിപ്പിച്ച ഭൂമിയില്‍ കോച്ച്‌ ഫാക്ടറി വരുമെന്നറിയുമ്പോഴാണ് മമതയുടെ രാഷ്ട്രീയത്തിന്റെ തനിനിറം ബംഗാളികള്‍ തിരിച്ചറിയുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായ തിരിച്ചടി ഞെട്ടിപ്പിക്കുന്നതാണ്‌. സുഭാഷ്‌ ചക്രവര്‍ത്തിയെ പോലുള്ളവര്‍ കാലങ്ങളായി ജയിച്ചുപോന്ന മണ്ഡലങ്ങള്‍ അടക്കം കൈവിട്ടപ്പോള്‍ ബാസുവാണ്‌ ബുദ്ധദേവിനേയും പാര്‍ടി സെക്രട്ടറി ബിമന്‍ ബോസിനേയും വിളിച്ച്‌ ശാസിച്ചത്‌. ''പോയി തോല്‍വിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ അറിയൂ. അതിന്‌ പോകേണ്ടത്‌ ഗ്രാമങ്ങളിലേക്കാണ്‍," എന്ന് പറയാന്‍ ബംഗാളില്‍ ഒരു ജ്യോതി ബാസുവുണ്ടായി. വളര്‍ത്തി വലുതാക്കിയ കുടുംബം നഷ്ടപ്പെട്ടുപോകുന്ന ഒരാളിന്റെ വേദനയാണ്‌ ഈ വാക്കുകളില്‍ കാണാനാവുക. ആ വേദന ഒരു പാഠമാണ്‌. തുറന്നുപറച്ചിലിനുള്ള ഈ സഹൃദയത്വമാണ് പുതിയ തലമുറയിലെ നേതാക്കള്‍ നഷ്ടപ്പെടുത്താന്‍ പാടില്ലാത്തത്.

മരിച്ചുകിടക്കുന്ന സുഭാഷ്‌ ചക്രവര്‍ത്തിക്കരികില്‍ നിന്ന്‌ പൊട്ടിക്കരയുന്ന ബിമന്‍ ബോസിന്റെ ചിത്രം അടുത്തിടെയാണ്‌ മാധ്യമങ്ങളില്‍ വന്നത്‌. ബംഗാളിലെ ഗ്രാമങ്ങളിലേക്ക്‌ ഓട്ടോറിക്ഷയില്‍ പോകുന്ന ബുദ്ധദേവിന്റെ ചിത്രവും പല ഗ്രാമീണപാര്‍ട്ടിയോഗങ്ങളിലും നന്ദിഗ്രാമിലെ വെടിവെപ്പിന്റെ പേരില്‍ മാപ്പുപറയുന്ന മുഖ്യമന്ത്രിയുടെ വാക്കുകളും സംഭവിച്ചത്‌ അടുത്തകാലത്ത്‌ തന്നെ. അതാണ്‌ ബംഗാളിന്റെ പ്രത്യേകത. ഒരുപക്ഷേ കെപിആര്‍ ഗോപാലന്റെ മൃതദേഹത്തിനരികെ നിന്ന്‌ പൊട്ടിക്കരയുന്ന നായനാരെയാണ്‌ അപ്പോള്‍ ഓര്‍മ വന്നത്‌. ഈ ഇഴയടുപ്പമാണ് കമ്യൂണിസ്റ്റ് നേതാക്കളെ വ്യത്യസ്തരാക്കുന്നത്. അതാണ് നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കേണ്ടതും. ആക്രോശങ്ങളുടേയും ക്ഷോഭങ്ങളുടേയും പാര്‍ടി നേതൃത്വശൈലിയ്‌ക്ക്‌ വന്‍ മാര്‍ക്കറ്റുള്ള ഈ കാലത്ത്‌ ബസുവിന്റെ തലമുറ പ്രകടിപ്പിച്ച സൗമനസ്യം എത്ര പേര്‍ ഇനി ഓര്‍ക്കും.

ഈ പ്രത്യേകത കൊണ്ടാണ്‌ ബംഗാളിലെ രാഷ്ട്രീയത്തില്‍ ഇപ്പോഴും വൈകാരികതയുടെ അടിയൊഴുക്കുകളുണ്ടെന്ന്‌ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്‌. കൊല്‍ക്കത്തയെ 'സിറ്റി ഓഫ്‌ ജോയ്‌' എന്ന്‌ വിളിക്കാന്‍ ഡൊമിനിക്‌ ലാപ്പിയറിനെ പ്രേരിപ്പിച്ചതും അതുകൊണ്ടുതന്നെ. തൃണമൂലിന്റെ വളര്‍ച്ചയും, മാവോയിസ്റ്റ്‌ ആക്രമണങ്ങളും സിപിഎമ്മിനെ നോക്കി ക്രൂരമായി ചിരിക്കുന്ന ഈ കാഴ്‌ച്ചകളുടെ അവസാനം കാണാന്‍ ഏതായാലും ഇനി ബാസുവില്ല. കൊല്‍ക്കത്ത നഗരത്തിലെ ക്യാമ്പസുകളില്‍ എസ്‌എഫ്ഐയുടെ മേധാവിത്വം കുറഞ്ഞുവരുന്നതിനെപ്പറ്റിയും തൃണമൂലിന്റെ വിദ്യാര്‍ത്ഥി സംഘടനയുടെ തിരഞ്ഞെടുപ്പ്‌ നേട്ടങ്ങളെക്കുറിച്ചും അവിടത്തെ ഒരു സുഹൃത്ത്‌ സൂചിപ്പിച്ചത്‌ ഈയിടെയാണ്‌.

1977 മുതല്‍ സിപിഎമ്മിനൊപ്പം നിന്നിട്ടുള്ള ബെല്‍ഗാച്ചിയ ഈസ്റ്റ്‌ മണ്ഡലമാണ്‌ സുഭാഷ്‌ ചക്രവര്‍ത്തിയുടെ വിയോഗത്തിന്റെ ചൂട്‌ മാറും മുമ്പെ ഒരു സഹതാപതരംഗത്തിന്‌ പോലും വില കല്‍പ്പിക്കാതെ ഇത്തവണ തൃണമൂലിനെ വിജയിപ്പിച്ചത്‌. അതും സുഭാഷ്‌ ചക്രവര്‍ത്തിയുടെ ഭാര്യയാണ്‌ ഇവിടെ സിപിഎമ്മിന്‌ വേണ്ടി മത്സരിച്ചത്‌ എന്നോര്‍ക്കുക. ഇങ്ങനെ പല മണ്ഡലങ്ങളുടേയും രാഷ്ട്രീയ ചരിത്രങ്ങള്‍ ഗ്രാഫുകളും പുതിയ ദിശകളിലേക്ക്‌ മുന്നില്‍ വഴിമാറുകയാണ്‌. ബംഗാള്‍ ബസുവിന്‌ ശേഷവും മുമ്പും എന്ന വര്‍ഗീകരണത്തിന്‌ രാഷ്ട്രീയപ്രസക്തിയുണ്ടാകുന്നത്‌ അതുകൊണ്ടാണ്‌.


ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ദേശീയ പ്രധാന്യമുള്ള, തലയെടുപ്പുള്ള ഒരു നേതാവിനെയാണ്‌ ബസുവിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്‌. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ വിയോഗം പോലെ. 1964ലെ ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ടിയുടെ പിളര്‍പ്പില്‍ നിന്ന്‌ സിപിഎമ്മുണ്ടാക്കാന്‍ ഇറങ്ങിപ്പോന്നവരുടെ കൂട്ടത്തില്‍ ഇനി വിഎസിനൊപ്പം ബാസുവില്ല. പ്രസ്ഥാനത്തെ കെട്ടിപ്പെടുത്ത ഒരു തലമുറയാണ് ഇറങ്ങിപോകുന്നത്. ഈ മാറ്റം പാര്‍ടി എങ്ങിന്‍ ഉള്‍ക്കൊള്ളൂമെന്നതാണ് കാതലായ ചോദ്യം.

Jan 15, 2010

വിശ്വാസം, അതാണോ എല്ലാം?

ഒരു പരസ്യം, ഒപ്പം അതു വെളിവാക്കുന്ന ചില നാറുന്ന രഹസ്യങ്ങളെപ്പറ്റി
അനു അഗസ്ത്യന്‍


"Advertising: the science of arresting human intelligence long enough to get money from it." - Stephen Leacock


മലയാളനാടു ഒരു കാലത്തുപാടിപ്പാടിനടന്ന നാടോടിട്രാജടിയാണ് സരോജിനിയുടെ കടുംകൈ. അതില്‍ നിന്നും കല്യാണിന്റെ കടുംകൈ എന്ന കലികാല കോമഡിയിലേക്കു കൊച്ചുകേരളം വേച്ചുവേച്ചെത്തുമ്പോള്‍ കാര്യങ്ങളെത്ര കറങ്ങിമറിയുന്നു. ഇതുവായിക്കുന്ന എല്ലാവരും കണ്ടിട്ടുണ്ടാകും കല്യാണ്‍ ജുവലറിയുടെ ആ വിഖ്യാത പരസ്യം. അതിലെ കഥയിതാണ്: പാതിരാത്രി പ്രേമിച്ചവനുമായി ഒളിച്ചോടിപ്പോകുന്ന പെങ്കിടാവ്. പെണ്ണു പോയതറിഞ്ഞു അലറുന്ന അമ്മ (ഇത്തരം സന്ദര്‍ഭത്തില്‍ പാട്രിയാര്‍ക്കിക്കുമ്മാട്ടികളായ അമ്മച്ചിമാര്‍ ചെയ്യുന്ന ഏകകാര്യവും ഈ കരച്ചില്‍ തന്നെയാണല്ലോ). സംഭവമറിഞ്ഞു ആത്മസംഘര്‍ഷങ്ങളുടെ ഈറ്റുനോവുറ്റുന്ന ശൈലിയില്‍ ഷേക്സ്പീരിയന്‍ സോളിലൊക്വി കളിച്ച് ആട്ടുകട്ടിലില്‍ തിളച്ചു മറിയുന്ന അച്ഛന്‍ ശിങ്കത്തിന്റെ ചാരിത്ര്യശുദ്ധിയുടെ മികവില്‍ക്കുടുങ്ങി, എരിഞ്ഞു പുകഞ്ഞു, യാത്ര മതിയാക്കി, ചെക്കനെക്കാണാതെ, പണ്ടൊക്കെ ഇന്ത്യവിടുന്ന റോക്കറ്റുകണക്കെ ഇരുട്ടുവെളുക്കും മുന്‍പേ തിരിച്ചു വീട്ടില്‍ വന്നു തന്തപ്പടിയുടെ നെഞ്ചില്‍തലവച്ചു, ആദ്യരാത്രിയില്‍ അമ്മ നിന്ന അതേ നില്‍പു നിന്ന് ഒരു ( ഫ്രോയിഡിയന്‍ ) കരച്ചില്‍ കരയുന്ന മകള്‍ -- ഒപ്പം തെളിയുന്ന തലവാചകം "വിശ്വാസം അതല്ലെ എല്ലാം!".

സത്യത്തില്‍ ഒരടിക്കുറിപ്പുകൂടി വേണമായിരുന്നു. കുറഞ്ഞപക്ഷം ഇതെങ്കിലും: അച്ചന്റെ വിശ്വാസം, അതെല്ലേ എല്ലാം. അച്ചന്റെ വിശ്വാസം എന്നു പറയാന്‍ കാരണം ഉണ്ട്. തന്നെ പ്രേമിച്ച പെണ്ണ് വഞ്ചിച്ചു വീട്ടില്‍പ്പോയതറിയാതെ ബ്ലീച്ചടിച്ചു നില്‍ക്കുന്ന ആ പയ്യന്റെ ഒരു ഷോട്ടും ചിത്രത്തില്‍ ഉണ്ട്. പക്ഷെ, അവനു തന്റെ കൂട്ടുകാരിയിലുള്ള -- ഉണ്ടായിരുന്ന -- വിശ്വാസത്തെ ചൊല്ലി കല്യാണ്‍ വേവലാതിപ്പെടുമെന്നു തോന്നുന്നില്ല. അതിനുള്ള കാരണം കാമുകന്മാര്‍ സ്വര്‍ണ്ണക്കടയില്‍ പോകാറില്ലെന്ന അടിസ്ഥാന ഇക്കണോമിക്സ് മാത്രമാണ്. പണ്ടം വാങ്ങി പെണ്ണിനെ പണ്ടാരമടക്കുന്നത് തന്ത തന്നെ. അതു കൊണ്ടു ടിയാന്റെ വിശ്വാസം ഒരു വലിയ പണത്തൂക്കം മുന്നില്‍.

എന്നാല്‍, ഇങ്ങനെ മാത്രം പറഞ്ഞ് ഈ പരസ്യത്തെ അങ്ങിനെ വിടാന്‍ പറ്റില്ല എന്ന് ഏതാനും ദിവസത്തിനുളള്ളില്‍ മനസ്സിലായി. ഈ പരസ്യത്തിന്റെ ടൈമിങാണ് ചിലതു തോന്നിപ്പിച്ചത്. പരസ്യം വന്ന അതേ ദിവസങ്ങളില്‍, പ്രായമായ പെണ്‍പിള്ളാര്‍ പുരനിറഞ്ഞു നില്‍ക്കുന്ന കാര്‍ന്നോര്‍മാരെല്ലാം, കല്യാണിനു ജെയ് വിളിച്ചു, നെഞ്ചുതിരുമ്മി നിന്ന അതേ രാവുകളില്‍ തന്നെയാണ്, ചാനലുകള്‍ അനുരാഗമെന്ന അപകടത്തിന്റെ മറ്റൊരു അവതാരത്തെ മലയാളീകളുടെ സ്വീകരണമുറികളിലേക്ക് ചുഴറ്റിയെറിഞ്ഞത്: ലവ് ജിഹാദ്.

കല്യാണിന്റെ കടുംകൈ 
ഒരു ബയോളജിക്കല്‍ വെപ്പണിന്റെ ചാരുതയൊടെ ലവ് ജിഹാദ് ജ്വരം കേരളത്തെ അടക്കിഭരിച്ച അതേ ദിവസങ്ങളില്‍ എല്ലാം തന്നെ കല്യാണിന്റെ വിശ്വാസവും സ്വീകരണമുറികളില്‍ ചിതറിനടന്നു. വീട്ടിലെ തന്തമാര്‍ എല്ലവരും, പ്രണയം ,ഒളിച്ചോട്ടം തുടങ്ങിയ സുകുമാര കലകളെല്ലാം പയറ്റുന്ന പ്രതിഭാശാലികളെ വല്ലാതെയങ്ങ് 'ഫ'യന്നു. ആ പരസ്യം കണ്ട് പല സുമതികളും ഒരു നെടുവീര്‍പ്പോടെ റെസ്പക്ടീവ് അച്ചന്മാരെ നോക്കിവിതുമ്പി എന്നൊക്കെ പേരറിയാത്ത ഒരു പെണ്‍കുട്ടിയുടെ എഴുതപ്പെടാത്ത കവിതയില്‍ ഉണ്ടത്രേ.


അതവിടെക്കിടക്കട്ടെ. മറ്റൊന്നു പറയാം. ദോഷം പറയരുതല്ലോ, കേരളം വിദ്ദേശ മലയാളികള്‍ക്കും സ്വദേശമലയാളികള്‍ക്കും കല്യാണം കഴിക്കാന്‍ നല്ല സൗകര്യമുള്ള സ്ഥലമാണ്. നമ്മുടെ നാട്ടിലാണെങ്കില്‍ കാരണവന്മാരുടേയും മതക്കാരുടെയും ഏറ്റവും വലിയ ഉത്തരവാദിത്വം, കടമ, വെല്ലുവിളി, ചുമതല, (ചുമ, തല എന്നു രണ്ടായും വായിക്കാം) എന്നൊക്കെ പറയുന്നത് പെണ്‍പിള്ളേരെ കല്യാണം കഴിപ്പിച്ചയക്കുക എന്നുള്ളതാണ് -- വെറുതെ കഴിപ്പിച്ചാല്‍ മാത്രം പോരാ, കഴിപ്പിച്ചയക്കുക തന്നെ വേണം. പെണ്ണു പൊന്നാണ്, പെണ്ണു പോകണമെങ്കിലും പൊന്നു തന്നെ വേണം. കുറച്ചൊന്നുമല്ല, കടിതടനാഭീസ്തനസ്ഥലമൊക്കെ നിറഞ്ഞപൊന്നും തൂക്കിവിട്ടാലേ പെണ്ണു പോകൂ. ആ പെണ്ണിന്റെ നല്ലതങ്ക ഇളകിയാട്ടം കണ്ടാലേ ലിംഗാധിപന്‍, പരമശിവന്‍, പുപ്പുലി ആണ്‍പിറന്നവനു ത്രുപ്തിയാകൂ, അകവും, അരക്കെട്ടും നിറഞ്ഞുതുടിക്കൂ.  

ഈ ചടങ്ങ് ഇത്രതന്നെ ആവേശത്തോടെ ഉറ്റു നോക്കിയിരിക്കുന്ന മറ്റൊരു കൂട്ടര്‍ കൂടിയുണ്ട്, മുകളില്പ്പറഞ്ഞ കല്യാണ്‍ പോലുള്ള ജൂവലറികള്‍. ഒരു പെണ്ണും ഒരാണും സ്ത്രീധനക്കച്ചവടമില്ലാതെ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഏറ്റം ഫീമമമായ സാമ്പത്തിക നഷ്ടം അനുഭവിക്കുന്നത് ഇതുങ്ങളാണ്. ഈ നഗ്ന സത്യം (അയ്യേ!) മനസിലാക്കിയാണ് കല്യാണ്‍ ജൂവലറി ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേയോ, പിമ്പേയൊ ആയി ഈ വിശ്വാസപ്പരസ്യം നീട്ടി എറിഞ്ഞത്. ഒരു പക്ഷേ, ലവ് ജിഹാദ് ജ്വരം ഇങ്ങനെ പടര്‍ന്നു പിടിക്കാന്‍ പത്തുപവനും മുടക്കിയൊ ഈ തങ്കമാനപൈതങ്ങള്‍ എന്നു കാലം തെളിയിക്കട്ടെ. എന്തായാലും, മലയാളിയുടെ വിശ്വാസം കാരറ്റിലാണ്. ആ പരസ്സ്യം തെളിയിക്കുന്നത്, ഒരര്‍ത്ഥത്തില്‍ വിശ്വാസം തന്നെയാണ് എല്ലാം, അച്ഛനമ്മമാര്ക്ക് പെണ്മക്കളെക്കാളും വിശ്വാസം ജൂവലറിക്കാരനെയാണ്.

കടിച്ച പാമ്പിനെ തിരിച്ചുവരുത്തി വിഷമിറക്കുന്ന ഈ കല്യാണ്‍ പരസ്യം, ഇനിയും ചിലതു കൂടി പറയുന്നുണ്ട്. ഈ പരസ്സ്യം കാണുന്ന ഓരോ വീട്ടിലും പ്രണയം ഒരു ചര്‍ച്ചാവിഷയമാകുന്നുണ്ട്. കാണുന്ന ഓരോ പെണ്‍കുട്ടിയും വിശ്വാസവഞ്ചകരാകാന്‍ പേടിച്ച് അച്ഛന്റെ മാറില് തലചായ്ക്കുന്നുണ്ട്. കേരളസംസ്കാരത്തിന്റെ അധീശദേവതകള് സന്തോഷക്കണ്ണീര്‍ തൂകുന്നുണ്ട്. ജൂവലറിക്കാരനും തുണിക്കടക്കാരനും നെഞ്ചില് കൈവച്ച് ആശ്വസിക്കുന്നുമുണ്ട്. ആ പരസ്യത്തിന്റെ കാശുമേടിച്ച് ലൗജിഹാദ് വെച്ചുവിളമ്പിത്തന്ന കേരളത്തിലെ ഓരോ മാധ്യമത്തിനും, പ്രത്യേകിച്ച് റ്റെലിവിഷന്‍ ചാനലുകള്‍ക്ക്, ഇതെപ്പറ്റി ഒരു ചിന്തയും, വേവലാതിയും ഉണ്ടാകാനിടയില്ല. (അങ്ങനെയെന്തെങ്കിലും വന്നാല്‍ കൊല്ലും ഞാന്‍!)

വനിത മാസികകളിലും, ലൈഫ് സ്റ്റൈല് മാന്വലുകളിലും ഒക്കെ ഫീച്ചറുകള്‍ പടക്കുന്ന സ്ത്രീരൂപങ്ങള്‍ക്കുമൊന്നും തന്നെ പാവം കാമുകന്റെ മനോവിഷമം അറിയാന്‍ വഴിയില്ല. സിനിമ കാണാനും സീരിയലില്‍ കാട്ടാനും പരസ്യമുണ്ടാക്കാനും കഥ പറയാനും വേണം നമുക്കു കാമുകന്മാരെ. എന്നാല്‍ നിങ്ങളുടെ പെണ്‍കുട്ടിയെ വിശ്വാസത്തിന്റെ മാത്രം പുറത്ത വിളിച്ചിറക്കി കൊണ്ടുപോകുമ്പോള്‍ അവന്‍ കൊള്ളരുതാത്തവനാകുന്ന കളിയുണ്ടല്ലൊ, അതിനു ഒരു പത്തുതവണ ഇനിയും പ്രേമിച്ചു പകരം വീട്ടാന്‍ നമ്മുടെ ആണ്‍ശിങ്കങ്ങളോടു ഒന്നു ആഹ്വാനം ചെയ്താലൊ എന്നാണ് എന്റെ ചിന്ത. വേറെ വല്ല നാട്ടിലുമായിരുന്നെങ്കില്‍ ഇത്തരം പരസ്യം കമ്പനിയുടെ നടുവൊടിച്ചേനെ; നിയമനടപടികള്‍ക്കു പോകാന്‍ വിവേകമുള്ള വിദ്യാര്‍ത്ഥി സംഘടനകളോ, സ്ത്രീവാദകൂട്ടായ്മകളോ മുമ്പോട്ടുവന്നേനെ. മിനിമം ഒരു ഗീതടീച്ചറൊ, ഒരു അരമുക്കാല്‍ ദേവികയെങ്കിലും വന്നിരുന്നെങ്കില്‍!

ഒന്നുകൂടി: വര്‍ഷങ്ങളോളം കയറ്റിവച്ച പൈതൃക ഫാരം ഇറക്കിവെയ്ക്കുമ്പോള് കാമുകി കാമുകന്മാര്‍ വിശ്വാസ വഞ്ചകരാകുന്നതെങ്ങനെ? പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്ത കൊള്ളാവുന്ന കടുംകൈകള്‍ നിരവധിയുണ്ട്. ഒളിച്ചോടുന്ന മകളെ ശ്രദ്ധിക്കാതെ കാറിന്റെ ഭംഗി കണ്ട് കാമുകനെ പോകാനനുവദിച്ച അച്ഛന്റെ പരസ്യമുള്ള ആള്‍ടോ കാറിനെ ഇവിടെ ഞാന്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു. പറ്റുമെങ്കില്‍ ഒന്നു വാങ്ങണം. അതിനു മുന്‍പ്, മനോവിശ്ലേഷണവും, ലകാനും, സിസകും, യുങ്ങും, ആധുനിക മാധ്യമ പഠനസങ്കേതങ്ങളും വച്ച്, ഇപ്പറഞ്ഞതു തന്നെ ഒന്നു മാത്രുഭൂമിവല്‍ക്കരിച്ച് ആരെങ്കിലും ഒന്നു കൂടി ഉറക്കെപ്പറയുമോ? ദയവായി.

Dec 31, 2009

അനാശാസ്യ (മാധ്യമ)പ്രവര്‍ത്തനം

മലയാളി മനസിനെ മാധ്യമങ്ങള്‍ രോഗാതുരമാക്കുന്നുവെന്ന് യാമിനി ഉണ്ണികൃഷ്ണന്‍


ഇന്ത്യയില്‍ ആദ്യവും അവസാനവുമായി ഒരു ബസ്‌ കത്തിച്ച സംഭവമുണ്ടായത്‌ കളമശേരിയിലാണോ? അതെയെന്ന്‌ തോന്നിപ്പോവും മലയാളത്തിലെ ചാനലുകള്‍ കാണുകയും പത്രങ്ങള്‍ വായിക്കുകയും ചെയ്‌താല്‍. കേസിലെ പത്താംപ്രതി സൂഫിയ മദനിയെ വിടാതെ വേട്ടയാടുന്ന മാധ്യമങ്ങളുടെ അജന്‍ഡയെന്താണ്? നമ്മുടെ പൊതുബോധത്തില്‍ ആഴത്തില്‍ വേരൂന്നിയ സ്‌ത്രീവിരുദ്ധതയുടെയും മുസ്ലീം വിരുദ്ധതയുടെയും ലാവാപ്രവാഹമാണ്‌ ഈ വാര്‍ത്തകളില്‍ കാണാനാവുന്നത്‌. മുഖ്യധാരാമാധ്യമങ്ങളുടെ മുന്‍വിധിയുടെയും സമ്മതിനിര്‍മിതിക്കായുള്ള (consent manufacturing) ത്വരയുടെയും ഇരയായി സൂഫിയാ മദനി ഇപ്പോള്‍ മാറിയിരിക്കുന്നു.

സൂഫിയ മദനിയെ ന്യായീകരിക്കാനോ കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കാനോ അല്ല മുതിരുന്നത്‌. കേസന്വേഷണത്തിനും വിചാരണക്കും ഒടുവില്‍ ഏതെങ്കിലും കാലം സൂഫിയ മദനി കുറ്റക്കാരിയല്ലെന്ന്‌ 'ബഹുമാനപ്പെട്ട' ജുഡീഷ്യറി വിധിക്കുകയാണെന്നിരിക്കട്ടെ. ആ സ്‌ത്രീക്ക്‌ ഈ മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്ത 'തീവ്രവാദിനി' പട്ടം തിരിച്ചെടുക്കാന്‍ കഴിയുമോ. അന്നന്നത്തെ അഷ്ടിക്കുള്ള വഹ തേടുമ്പോള്‍ കിട്ടുന്ന എന്തും ആഘോഷമാക്കുന്ന ചാനല്‍ ലേഖകരുടെയും ചാനല്‍ സായാഹ്‌നങ്ങളിലെ ന്യൂസ്‌ അവറിനും കൗണ്ടര്‍പോയിന്റിനും മറ്റും പ്രതിഫലമില്ലാതെ പാഞ്ഞെത്തുന്ന `ചര്‍ച്ചാംദേഹി'കളുടെയും കയ്യില്‍പുരണ്ട ചോരയുടെ മണം ഏതു സുഗന്ധദ്രവ്യം കൊണ്ടാണ്‌ മായ്‌ക്കാന്‍ കഴിയുക. കേസിന്റെ നടപടികള്‍ തുടങ്ങും മുമ്പുതന്നെ വിധി പറയാന്‍ ഇവിടുത്തെ മാധ്യമ ന്യായാധിപന്മാര്‍ക്ക്‌ ആരും ഒരവകാശവും കല്‍പ്പിച്ചു നല്‍കിയിട്ടില്ല. അവരുടെ ജീനുകളില്‍ നൂറ്റാണ്ടുകളായി കുമിഞ്ഞുകൂടിയ ന്യൂനപക്ഷ-സ്‌ത്രീ വിരോധത്തിന്റെ ഇളകിയാടലുകളാണ്‌ ഇപ്പോള്‍ കേരളത്തിലെ സാമൂഹ്യജീവിതത്തെ മലിനമാക്കിക്കൊണ്ടിരിക്കുന്നത്‌.
എല്ലാ മുസ്ലീമും തീവ്രവാദി ആണെന്ന (എല്ലാ തമിഴനും മോഷ്ടാവുമാണെന്നും ചേര്‍ത്തുവായിക്കുക) മുന്‍വിധി മലയാളികളുടെ പൊതുബോധത്തെ ഗ്രസിച്ചിരിക്കുന്നുവെന്നുവേണം കരുതാന്‍.

രോഗാതുരമായ മലയാളി മനസ്
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ദീര്‍ഘകാലം ജയിലില്‍ കിടന്ന മദനിയെ കോടതി വെറുതെ വിടുകയും തന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളെ അദ്ദേഹം പരസ്യമായി തള്ളിപ്പറയുകയും ചെയ്‌തിട്ടും അദ്ദേഹത്തെ വീണ്ടും തീവ്രവാദിയായി മുദ്രകുത്തുന്ന രോഗാതുരമായ മനസാണ്‌ കേരളത്തില്‍ രൂപപ്പെട്ടുവരുന്നത്‌. തന്റെ കാല്‍ തകര്‍ത്ത ആര്‍എസ്‌എസുകാരെ ശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ വേണ്ടിയുള്ള നിലപാട്‌ സ്വീകരിച്ചയാളാണ്‌ മദനിയെന്നും ഓര്‍ക്കുക. മുംബൈ കലാപങ്ങളുടെ പേരില്‍ ശ്രീകൃഷ്‌ണാ കമ്മിഷന്‍ കുറ്റപ്പെടുത്തിയ ബാല്‍ താക്കറെയും ബാബ്‌രി മസ്‌ജിദ്‌ തകര്‍ത്തതിന്‌ ലിബര്‍ഹാന്‍ കമ്മിഷന്‍ കുറ്റക്കാരെന്ന്‌ കണ്ടെത്തിയ അദ്വാനി, വാജ്പായി, മുര്‍ളി മനോഹര്‍ ജോഷി തുടങ്ങിയവരും ഞെളിഞ്ഞു നടക്കുന്ന രാജ്യത്തു തന്നെയാണ്‌ കോടതി കുറ്റവിമുക്തനാക്കിയ മദനി വേട്ടയാടപ്പെടുന്നത്‌. താക്കറെക്കും അദ്വാനിക്കും വാജ്പായിക്കും ജോഷിക്കും നമ്മുടെ മാധ്യമങ്ങള്‍ അനുവദിക്കുന്ന സഹിഷ്‌ണുതയുടെ ഒരു തരിമ്പെങ്കിലും മദനിക്കും അവകാശപ്പെട്ടതല്ലേ.

മദനിക്കു പിന്നാലെ സൂഫിയ മദനിയും. തീവ്രവാദപ്രവര്‍ത്തനങ്ങളുടെ കമന്ററിയുടെ പശ്‌ചാത്തലത്തില്‍ സൂഫിയയുടെ ദൃശ്യങ്ങളുടെ ആവര്‍ത്തിച്ചുള്ള സംപ്രേഷണത്തിലൂടെ പര്‍ദയെ പെണ്‍ഫിദായീനുകളുടെ യൂണിഫോമാക്കി മാറ്റുന്ന ഒരു ബോധനിര്‍മിതിയിലേക്ക്‌ നമ്മുടെ ചാനലുകള്‍ വളര്‍ത്തിക്കഴിഞ്ഞു. ബാബ്‌രി മസ്‌ജിദ്‌ തകര്‍ക്കാനും ഗുജറാത്തിലും ഒറീസയിലും ന്യൂനപക്ഷങ്ങളെ വംശഹത്യ നടത്താനും ആയുധവുമായി പോകുന്ന ഗണവേഷധാരികളുടെ നെറ്റിയില്‍ കുങ്കുമം ചാര്‍ത്തിക്കൊടുക്കുന്ന സ്‌ത്രീകള്‍ ഭാവശുദ്ധിയുള്ള ഭാരതസ്ത്രീകളായി ചിത്രീകരിക്കപ്പെടുന്ന ഒരു നാടാണ് നമ്മുടേത്. മുംബൈയിലെ തീവ്രവാദ ആക്രമണത്തിനിടെ ഹേമന്ത്‌ കര്‍ക്കറെ എന്ന പൊലീസ്‌ ഉദ്യോഗസ്ഥന്‍ വധിക്കപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന ഭാര്യ കവിത കര്‍ക്കറെയുടെ പരാതികള്‍ സംബന്ധിച്ച വാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങള്‍ അവഗണിച്ചത്‌ അവരുടെ അബോധത്തിലെ ന്യൂനപക്ഷ വിരുദ്ധതയും മൃദുഹിന്ദുത്വവും കൊണ്ടാണെന്ന്‌ മനസ്സിലാക്കാന്‍ വലിയ വിവരമൊന്നും വേണ്ട.


അടിയന്‍ ലച്ചിപ്പോം
മദനിക്കും ഭാര്യക്കുമെതിരെയുള്ള മാധ്യമങ്ങളുടെ കുറ്റവിചാരണക്കും പരിഹാസങ്ങള്‍ക്കും തൊട്ടുമുമ്പായിരുന്നു ലൗജിഹാദിന്റെ പേരിലുള്ള ഇളകിയാട്ടങ്ങള്‍. സംഘപരിവാര്‍ അനുകൂലികളുടെ വെബ്‌സൈറ്റില്‍ വന്ന വിവരങ്ങള്‍ ഒരുളുപ്പുമില്ലാതെ നമുക്കു മുമ്പില്‍ വിളമ്പിയവരാണ്‌ മുഖ്യധാരാ മാധ്യമങ്ങള്‍. ലൗജിഹാദിന്റെ കഥകള്‍ മെനയുന്നതില്‍ കണ്ട ആവേശമൊന്നും പിന്നീട്‌ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ലൗജിഹാദ്‌ ഒരു മിഥ്യയാണെന്ന്‌ വെളിപ്പെടുത്തിയപ്പോള്‍ കണ്ടില്ല.

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ അനാശാസ്യപ്രവര്‍ത്തനം മഞ്ചേരിക്കാര്‍ കയ്യോടെ പിടികൂടിയപ്പോള്‍ അത്‌ മറച്ചുവയ്‌ക്കാന്‍ ഏഷ്യാനെറ്റ്‌ ന്യൂസും ഇന്ത്യാവിഷനും മനോരമ വിഷനും മാതൃഭൂമിയും മലയാള മനോരമയും കാട്ടിയ ഉത്‌സാഹം സമീപകാലത്തെ ഏറ്റവും വലിയ അശ്ലീലങ്ങളിലൊന്നായിരുന്നു. ചാനലുകളുടെ ഓമനയാണ്‌ ഉണ്ണിത്താന്‍. എഐസിസി അംഗവും കെപിസിസി എക്‌സിക്യൂട്ടീവ്‌ അംഗവുമായ ഉണ്ണിത്താന്‍ കോണ്‍ഗ്രസുകാര്‍ അടങ്ങുന്ന വേദിയില്‍ സൂഫിയ മദനിയെയും പിണറായി വിജയനെയും ചേര്‍ത്ത്‌ നടത്തിയ പരാമര്‍ശങ്ങള്‍ ആഘോഷപൂര്‍വം കൊണ്ടാടിയവരാണ്‌ ഇന്ത്യാവിഷന്‍. ഇത്‌ സംപ്രേഷണം ചെയ്‌ത്‌ മണിക്കൂറുകള്‍ക്കകമാണ്‌ ഉണ്ണിത്താന്‍ പിടിക്കപ്പെട്ടത്‌. എന്നാല്‍ ഡിസംബര്‍ 21ന്‌ ഉച്ചവരെ ഈ വാര്‍ത്ത മറച്ചു വയ്‌ക്കാന്‍ എന്തിനാണിവര്‍ തിടുക്കം കാട്ടിയത്‌. കുറ്റാരോപിതയായ ഒരു സ്‌ത്രീയെ വാക്കുകള്‍ കൊണ്ട്‌ പരസ്യമായി ആക്ഷേപിച്ച മനുഷ്യന്‍ തന്നെ മണിക്കൂറുകള്‍ക്കകം അനാശാസ്യപ്രവര്‍ത്തനത്തിന്‌ പിടിക്കപ്പെട്ടതില്‍ വാര്‍ത്തയില്ലെന്ന്‌ പത്രപ്രവര്‍ത്തനത്തിന്റെ എഞ്ചുവടി പഠിക്കാത്തവര്‍ പോലും പറയില്ല. എന്നിട്ടും ഏത്‌ സദാചാരമൂല്യങ്ങളുടെ പേരിലാണ്‌ അടിയന്‍ ലച്ചിപ്പോം എന്ന മട്ടില്‍ നമ്മുടെ മാധ്യമങ്ങള്‍ ഉണ്ണിത്താനെ സംരക്ഷിച്ചത്‌.

അനുബന്ധം: ഡിസംബര്‍ 29ന്‌ വൈകുന്നേരം, ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ പിറ്റേന്ന്‌ കോടതിയില്‍ ഹാജരാവുമെന്ന വാര്‍ത്ത ചാനലുകള്‍ സ്‌ക്രോള്‍ബാറില്‍ നല്‍കിയത്‌ ഇങ്ങനെ: "പിണറായി നാളെ ഹൈക്കോടതിയില്‍ ഹാജരായേക്കും/ പിണറായി കൊച്ചിയില്‍ വിമാനമിറങ്ങി/ പിണറായി അഭിഭാഷകനുമായി കൂടിക്കാഴ്‌ച നടത്തി."

ഉണ്ണിത്താന്റെ അനാശാസ്യം ചാനലുകള്‍ മുക്കിയതുമൂലം സ്‌ക്രോള്‍ ബാറില്‍ കാഴ്‌ചക്കാര്‍ക്ക്‌ നഷ്ടമായ ചില തുണ്ടുകള്‍ ഇങ്ങനെ: "ഉണ്ണിത്താന്‍ കയറിയ വീട്‌ നാട്ടുകാര്‍ വളഞ്ഞു/ ഉണ്ണിത്താന്റെ ഇടതു കവിളില്‍ പ്രഹരമേറ്റു/ഉണ്ണിത്താന്റെ മുണ്ടഴിഞ്ഞു/ഉണ്ണിത്താന്‍ നാട്ടുകാരെ അസഭ്യം പറഞ്ഞു/ഉണ്ണിത്താന്‍ പൊലീസ്‌ ജീപ്പില്‍ കയറി/ ഉണ്ണിത്താനും യുവതിക്കും ജാമ്യം."

ലേഖിക മാധ്യമ പ്രവര്‍ത്തകയാണ്.

Dec 24, 2009

ജീവിതം എന്ന കുറ്റവും ശിക്ഷയും

പുളിച്ചുതികട്ടുന്ന വാഴ്വ്, തറഞ്ഞുകയറുന്ന പേച്ചും, ചെയ്ത്തും. അതിന്റെ കനപ്പും, മടുപ്പും പേറി മുടിയാന്‍ വിധിക്കപ്പെട്ട ചില ജീവിതങ്ങള്‍. എന്നിട്ടും, അതില്‍ ചിലതു കിളിര്‍ക്കുന്നു, തളിര്‍ക്കുന്നു. അത്തരമൊരു വല്ലാത്ത ജീവന്റെ എഴുത്തുവഴിയിലൂടെ സുനീഷ്"കിഴക്ക്‌ വീണ്ടും പോകുമ്പോള്‍
ചുവപ്പും മഞ്ഞയും നീലയും
ഞാന്‍ വരുമെന്നറിഞ്ഞിട്ടായിരിക്കില്ലല്ലോ
ഇത്രയും പൂവുകള്‍ വിരിഞ്ഞിട്ടാവുക?
ഇന്നലെ വൈയിട്ടെത്തുമ്പോള്‍
കുടയുമായ്‌ വന്ന കൂട്ടുകാരന്‍
മഴയത്തു കൂട്ടികൊണ്ടുപോയി...''

കവിതയല്ല ജീവിതമെന്ന്‌ ആരെക്കാളും നന്നായി അറിയുന്നയാളാണ്‌ രമേഷ്‌. ഇടഞ്ഞകൊമ്പന്റെ കൃഷ്‌ണമണിയിലേക്ക്‌ തോട്ടികേറ്റിക്കളിക്കല്ലേ എന്നോ മരുഭൂമിയിലേക്ക്‌ മണലുക്കേറ്റി വിടല്ലേ എന്നോ വെള്ളിത്തിരയിലെ ക്ഷുഭിതനായകനെപ്പോലെ ഇയാള്‍ പൊട്ടിത്തെറിച്ചാലും അത്‌ഭുതപ്പെടാനില്ല. തീയില്‍ ചവിട്ടി നടന്നു ശീലിച്ചയാള്‍ക്ക്‌ എന്തു വെയില്‍. രമേഷിനെ അത്ര പെട്ടെന്ന്‌ കണ്ണൂരുകാര്‍ മറക്കില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു കഴിഞ്ഞ മൂന്നരകൊല്ലം. വധശ്രമത്തിനാണ്‌ ശിക്ഷയനുഭവിച്ചത്‌. ഇക്കൊല്ലം ഫെബ്രുവരി മൂന്നിനാണ്‌ പുറത്ത്‌ കടന്നത്‌.

രമേഷ്‌ സ്വതന്ത്രമായി വിവര്‍ത്തനം ചെയ്‌ത പുസ്‌തകത്തിന്റെ പ്രകാശനം ഈ മാസം 27ന്‌ കോഴിക്കോട്‌ ജില്ലയിലെ കക്കട്ടിലില്‍ നടക്കും. പെണ്‍കുട്ടികളാല്‍ സിരിപ്പിനാല്‍ എന്നാണ്‌ തമിഴില്‍ പുസ്‌തകത്തിന്റെ പേര്‌. പോണ്ടിച്ചേരിയിലെ ജഗദേഷ്‌ ബുക്‌സാണ്‌ പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. പെണ്‍കുട്ടികള്‍ ചിരിക്കുമ്പോള്‍ ഉടഞ്ഞുവീഴുന്ന ചിലത്‌ എന്നാണ്‌ മലയാളത്തിലെ ഒറിജിനല്‍ റ്റൈറ്റില്‍. മള്‍ബെറി ബുക്‌സ്‌ ഇറക്കിയ പുസ്‌തകം വിപണിയില്‍ ലഭ്യമല്ല. ഹരിതം ബുക്‌സ്‌ ഇറക്കുന്ന രണ്ടാംപതിപ്പിന്റെ പ്രകാശനവും അന്ന്‌ വേദിയില്‍ നടക്കും.

പ്രതി
എട്ടാംക്ലാസ്‌ വരെ പഠിച്ചിരുന്നത്‌ പോണ്ടിച്ചേരി ഗവ. രാമമൂര്‍ത്തി സ്‌കൂളിലായിരുന്നു.സ്‌കൂളിന്‌ സാധാരണ വിഭാഗവും ഓര്‍ഫനേജ്‌ വിഭാഗവും ഉണ്ട്‌. അനാഥനായതിനാല്‍ ഓര്‍ഫനേജിലാണ്‌ രമേഷ്‌ വളര്‍ന്നത്‌. സ്‌കൂളിന്റെ ഒരു കിലോമീറ്റര്‍ ദൂരത്തെ ചായക്കടക്കാരന്‍ ജയരാമന്റെ വീട്ടിലാണ്‌ അവധി ദിവസങ്ങളില്‍ താമസിച്ചത്‌. മാമയെന്നാണ്‌ അയാളെ വിളിച്ചിരുന്നത്‌.അയാള്‍ സ്വന്തം മാമതന്നെയാണോ എന്ന്‌ ഉറപ്പിക്കാന്‍ പറ്റുന്ന തെളിവുകളൊന്നും രമേഷിന്റെ കൈവശമില്ല. ഏറ്റവും ഒടുവിലായി പൊലീസിന്‌ എഴുതി നല്‍കിയത്‌ തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയില്‍ നിന്ന്‌ അലഞ്ഞുതിരിയുന്നതിനിടെ കണ്ടുകിട്ടിയെന്നും പത്തുവര്‍ഷം മുമ്പ്‌ അവന്‍ തന്നെ വിട്ടുപോയി എന്നുമാണ്‌. അച്ഛനെയും അമ്മയെയും ഉറ്റവരെയും കണ്ടെത്താനായി പിന്നീടുള്ള യാത്ര. അവസാനമായി ഇറങ്ങുമ്പോള്‍ സ്‌കൂളില്‍ നിന്ന്‌ റ്റിസിയും വാങ്ങി. പോണ്ടിച്ചേരിയില്‍ നിന്ന്‌ യാത്ര പറഞ്ഞുപോയി .

തമിഴ്‌ സംസാരിക്കുന്ന പയ്യന്‍ ഏറെക്കാലത്തെ അലച്ചിലിന്‌ ശേഷം കേരളത്തിലെത്തി. തന്റെ 15-ം വയസില്‍. മലപ്പുറത്ത്‌ കെപി മുഹമ്മദ്‌ ഹാജിയുടെ വീട്ടില്‍ ജോലിക്കാരനായി നിന്നു. തോട്ടം നനയ്‌ക്കുക. തേങ്ങ പെറുക്കിയെടുക്കുക. കൊപ്രാ മില്ലില്‍ പണിയെടുക്കുക എന്നിങ്ങനെയായിരുന്നു ജോലികള്‍. വീട്ടുക്കാരന്‌ അഞ്ചു പെണ്‍മക്കള്‍. കോഴിക്കോട്ടും മലപ്പുറത്തുമായി അവരെയെല്ലാം കെട്ടിച്ചയച്ചിരുന്നു. പെണ്‍മക്കള്‍ക്ക്‌ ആവശ്യമുള്ള സമയത്ത്‌ പയ്യനെ അവര്‍ ആഴ്‌ചയ്‌ക്കാഴ്‌ച്ചയ്‌ക്ക്‌ മാറ്റി ഉപയോഗിച്ചു. അങ്ങനെ 2003 അവസാനത്തോടെ ഫറോക്കിലെ വീട്ടിലെത്തി. ഫ്‌ളോര്‍മില്ലിലാണ്‌ പ്രധാനമായും പണിയെടുക്കേണ്ടിയിരുന്നത്‌. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ മലയാളിക്ക്‌ പ്രത്യേക കഴിവു തന്നെയുണ്ടെന്ന്‌ അടിവരയിടുന്നതായിരുന്നു രമേഷിന്റെ പീന്നിടുള്ള അനുഭവം.

എട്ടാംക്ലാസില്‍ നിന്നുപോയ വിദ്യാഭ്യാസം തുടരണമെന്ന്‌ അവന്‌ തോന്നിതുടങ്ങി. പഠിക്കുന്നതിന്‌ കാശ്‌ വേണം. ജീവിക്കുന്നതിനും പഠിക്കുന്നതിനും അപ്പോള്‍ കിട്ടുന്ന കാശ്‌ മതിയാവില്ല. ചെയ്യുന്ന ജോലിക്ക്‌ കൂടുതല്‍ കാശ്‌ വേണമെന്ന്‌ അവന്‍ പറഞ്ഞു .വര്‍ഷങ്ങളായി തുടരുന്ന അടിമപണി ഉടമയ്‌ക്ക്‌ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി. അയാള്‍ ഭീഷണിപ്പെടുത്തി തുടങ്ങി. ഭീഷണി കേട്ടു മടുത്ത രമേഷ്‌ അങ്ങോട്ടും എതിര്‍ത്തു തുടങ്ങി. പക്ഷേ ദുരന്തം വഴിയില്‍ തങ്ങിയില്ല. ഭീഷണിപ്പെടുത്താന്‍ മൂര്‍ച്ചയുള്ള കത്തിയുമായി വീട്ടുകാരന്‍ രമേഷിന്‌ അരികിലെത്തി. എല്ലാം ഞൊടിയിടകൊണ്ട്‌ തീര്‍ന്നു. കത്തി വീട്ടുക്കാരന്റെ മകളുടെ ശരീരത്തില്‍ തറച്ചുകയറുന്നതായിരുന്നു പിന്നെ കണ്ട കാഴ്‌ച.

രമേഷിനെ കുത്താന്‍ പോകുകയാണെന്ന തോന്നലുണ്ടായ മകള്‍ ഇടയില്‍ ഓടിക്കയറിയപ്പോഴാണ്‌ അപകടം. തുടര്‍ന്ന്‌ സംഭവം കേസായി.സാഹചര്യതെളിവുകള്‍ വേണ്ടുവോളമുണ്ടായിരുന്ന കേസില്‍ പ്രോസിക്യൂഷന്‍ ജയിച്ചു. വധശ്രമത്തിന്‌ അഞ്ചുവര്‍ഷം ശിക്ഷയനുഭവിക്കാനായി രമേഷ്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലേക്ക്‌ നടന്നുകയറി. 2006 ല്‍ തടവുകാരെ വിളിച്ച്‌ ഓണസദ്യ നല്‍കിയ കോഴിക്കോട്‌ മലബാര്‍ ക്രിസ്‌ത്യന്‍ കോളേജിലെ കുട്ടികള്‍ ഓര്‍ത്തു കാണില്ല അവരോളം വളരാന്‍ ആഗ്രഹിച്ച കുട്ടിയും തടവുകാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്ന്‌. തിരക്കില്‍ അവരറിഞ്ഞുകാണില്ല സ്‌നേഹത്തിന്റെ ഭാഷയാണ്‌ തങ്ങള്‍ പഠിപ്പിക്കുന്നതെന്ന്‌. എങ്കിലും അന്നത്തെ തടവുകാരന്‍ ശിക്ഷ കഴിഞ്ഞ്‌ പുറത്തെത്തിയിരിക്കുന്നു. അയാള്‍ ഓര്‍മിക്കുന്നുണ്ട്‌. കുട്ടികളെ കുറിച്ച്‌. അവര്‍ തന്ന ഓണസദ്യയുടെ സ്വാദിനെപ്പറ്റി. ശിക്ഷ നല്‍കിയ കയ്‌പ്‌ മധുരമായി മാറിയത്‌ അങ്ങനെയാകണം. വിവി രമേഷിന്റെ ജീവിതം സിനിമാറ്റിക്കാണ്‌. പക്ഷേ സിനിമയല്ല.

വെരി വെരി സ്‌മാര്‍ട്ട്‌ !
2008 ഫെബ്രുവരി മൂന്നിന്‌ രമേഷ്‌ സെന്‍ട്രല്‍ ജയിലില്‍ നിന്ന്‌ പുറത്തിറങ്ങി. അനാഥനും വധശ്രമത്തിന്‌ ശിക്ഷിക്കപ്പെട്ട പ്രതിയും എന്നതിന്‌ പുറമേ വിവര്‍ത്തകന്‍ എന്ന നിലയ്‌ക്കും രമേഷിന്റെ കഥ പുറം ലോകമറിഞ്ഞു. മലയാളത്തിലെ രണ്ടുപുസ്‌തകങ്ങള്‍ തമിഴിലേക്ക്‌ വിവര്‍ത്തനം ചെയ്യുന്ന പണികളാണ്‌ രമേഷ്‌ അന്ന്‌ തുടങ്ങിയിരുന്നത്‌. രാധാകൃഷ്‌ണന്‍ വട്ടോളിയുടെ 'പെണ്‍കുട്ടികള്‍ ചിരിക്കുമ്പോള്‍ ഉടഞ്ഞുവീഴുന്ന ചിലത്‌' എന്ന പുസ്‌തകവും സെന്റ്‌ തെരേസാസ്‌ സ്‌കൂള്‍ അധ്യാപികയായ എംജി മല്ലികയുടെ 'ഓര്‍മപ്പുര'യുമായിരുന്ന ആ പുസ്‌തകങ്ങള്‍. അന്ന്‌ ജയിലിന്‌ പുറത്തേക്കിറങ്ങിയപ്പോള്‍ മല്ലിക റ്റീച്ചര്‍ വീട്ടിലേക്ക്‌ കൂട്ടിപ്പോയി. തല്‍ക്കാലം ഒരു പണി ശരിയാവുന്നതുവരെ കൂടെ നിര്‍ത്തി. കണ്ണൂരിലെ കീച്ചേരിയില്‍ ഒമേഗ ഫര്‍ണിച്ചര്‍ ഏജന്‍സി ഷോപ്പില്‍ ജോലി ഏര്‍പ്പാടാക്കി കൊടുത്തു.
ജയില്‍ പാഠശാലയില്‍ നിന്ന്‌ മലയാളം വായിക്കാനും എഴുതാനും പഠിച്ചു. കമ്പ്യൂട്ടറില്‍ ദേഭപ്പെട്ട പരിജ്ഞാനം നേടി. രമേഷിന്‌ സെന്‍ട്രല്‍ ജയിലിലെ തടവുകാരാണ്‌ വിവിഎസ്‌ എന്ന്‌ ഇനീഷ്യല്‍ നല്‍കിയത്‌. തടവുകാര്‍ക്ക്‌ ഏറെ ഇഷ്ടമായിരുന്നു രമേഷിനെ. എല്ലാവരും ചേര്‍ന്നാണ്‌ ഒറ്റസ്വരത്തില്‍ അതിന്‌ മുഴുവന്‍ പേരുണ്ടാക്കിയത്‌. വെരി വെരി സ്‌മാര്‍ട്ട്‌ രമേഷ്‌ എന്നാണ്‌ അപ്രകാരം മുഴുവന്‍ പേര്‌. അതിന്‌ രമേഷ്‌ ചെറിയ തിരുത്ത്‌ വരുത്തി. വെരി വെരി രമേഷ്‌ മതിയെന്ന്‌ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ്‌ വിവി രമേഷ്‌ എന്ന പേരുണ്ടായത്‌. ജയിലില്‍ നിന്നിറങ്ങി 10 മാസത്തിനടുത്താകുന്നു ഒറ്റയ്‌ക്ക്‌ താമസിക്കാന്‍ തുടങ്ങിയിട്ട്‌. എട്ടുമാസത്തിലേറെ ഫര്‍ണിച്ചര്‍ ഷോപ്പില്‍ ജോലി ചെയ്‌തു. പിന്നീട്‌ ഹോട്ടലിലേക്ക്‌ മാറുകയായിരുന്നു.

കണ്ണീര്‍ കഥ
സാധാരണ ഒരു ഇരുപത്തിയഞ്ചുകാരന്റെ അനുഭവം ഇവിടെ തീരേണ്ടതായിരുന്നു. പത്താംതരം തുല്യത പരീക്ഷയ്‌ക്ക്‌ ചേരുന്നതിന്‌ തന്റെ സ്‌കൂള്‍ സേര്‍ട്ടിഫിക്കറ്റ്‌ വാങ്ങാന്‍ വീണ്ടും പോണ്ടിച്ചേരിയില്‍ എത്തിയപ്പോഴായിരുന്നു ഞെട്ടിപ്പിക്കുന്ന സത്യം രമേഷ്‌ അറിയുന്നത്‌. തനിക്ക്‌ അച്ഛനുണ്ടെന്ന്‌. താന്‍ അനാഥനല്ലെന്ന്‌! അച്ഛന്‍ തന്നെ അനാഥനാക്കുകയായിരുന്നു എന്ന്‌. സ്‌കൂളിന്‌ ഒരു വിളിപ്പാടകലെ എല്ലാം കണ്ടും കേട്ടും ആ മനുഷ്യന്‍ ഉണ്ടായിരുന്നുവെന്ന്‌. കണ്ണിയപ്പന്‍ എന്തിന്‌ മകനെ ഉപേക്ഷിച്ചു എന്നതിന്‌ വ്യക്തമായ ഉത്തരമില്ല.

അയാളിപ്പോള്‍ സര്‍ക്കാരിനെ കബളിപ്പിച്ച്‌ നേടിയെടുത്ത സാമ്പത്തികാനുകൂല്യത്തിന്റെ പേരില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്‌. രമേഷ്‌ അച്ഛനെ കാണുന്നത്‌ പൊലീസ്‌ സ്‌റ്റേഷനില്‍ വച്ച്‌. ഒന്നാമത്തെ രേഖയില്‍ രമേഷ്‌ ചെറുപ്പത്തിലെ മരിച്ചതായി കാണിച്ചാണ്‌ സാമ്പത്തികാനുകൂല്യം പറ്റിയതെങ്കില്‍ പ്രായപൂര്‍ത്തിയായില്ലെന്നാണ്‌ അടുത്ത രേഖയില്‍ പറഞ്ഞത്‌. വിവിധ സര്‍ക്കാര്‍ വിഭാഗങ്ങള്‍ ഇതുസംബന്ധിച്ച കണക്കുകള്‍ ശേഖരിച്ച്‌ വരുന്നതേയുള്ളൂ.

പോണ്ടിച്ചേരിയിലെത്തിയാല്‍ മലയാളി അധ്യാപക ദമ്പതികളായ സലില-അജിത്തിന്റെ വീട്ടിലാണ്‌ താമസിക്കുന്നത്‌. കണ്ണൂരിലെ നാണുമാഷിന്റെ മകളാണ്‌ സലില. രമേഷിന്റെ കൂടെ പഠിച്ചവരില്‍ പലരും പോണ്ടിച്ചേരി നഗരത്തില്‍ തട്ടുകട മുതല്‍ ഷോപ്പുവരെ തുടങ്ങി. ചിലര്‍ കല്യാണം കഴിച്ചു. തമിഴ്‌ പദങ്ങള്‍ വഴങ്ങാത്തത്‌ കണ്ടപ്പോള്‍ അവര്‍ക്ക്‌ മനസ്സിലായി. അവരുടെ സുഹൃത്ത്‌ പരദേശിയായി മാറി കഴിഞ്ഞെന്ന്‌ . കേസ്‌, സെന്‍ട്രല്‍ ജയില്‍, വധശ്രമം എന്നിവയെ കുറിച്ച്‌ ഇപ്പോഴും അവരറിയില്ല.

പത്താംതരം തുല്യത പരീക്ഷ എഴുതുന്നില്ലേ എന്നുചോദിച്ചാല്‍ സേര്‍ട്ടിഫിക്കറ്റ്‌ വേണ്ടേ? പത്താംതരം തുല്യത പരീക്ഷ എഴുതണമെന്നുണ്ട്‌. അവസാനം സേര്‍ട്ടിഫിക്കറ്റില്ലെന്ന്‌ പറഞ്ഞ്‌ പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന്‌ പറഞ്ഞാല്‍ ഞാന്‍ തകര്‍ന്നുപോവും സാര്‍. എല്ലാം ഒന്നുതീര്‍ന്നോട്ടെ‍. താനെവിടുന്ന്‌ ജാതി സര്‍ട്ടിഫിക്കറ്റുണ്ടാക്കും. അഴിക്കുന്തോറും കുരുക്കള്‍ കൂടി വരുന്നതിലെ അസ്വസ്‌ഥതയാണ്‌ രമേഷിന്റെ മുഖത്ത്‌. തന്റെ കുടുംബാംഗങ്ങളെ കണ്ടെത്തണം. എങ്ങനെ സാധിക്കുമെന്ന്‌ അറിയില്ലെന്നുമാത്രം.

ഉടഞ്ഞുവീഴുന്ന ചിലത്‌
തകര്‍ച്ചയില്‍ കലാശിക്കുന്ന ഒരു ദാമ്പത്യത്തിന്റെ കഥയാണ്‌ 'പെണ്‍കുട്ടികള്‍ ചിരിക്കുമ്പോള്‍ ഉടഞ്ഞുവീഴുന്ന ചിലത്‌' എന്ന കഥപറയുന്നത്‌.പെണ്‍കുട്ടികള്‍ അലസമായി ചിരിക്കാന്‍ പാടില്ലെന്ന്‌ സന്ധ്യയോട്‌ ആദ്യമായി പറഞ്ഞത്‌ സുഭദ്ര റ്റീച്ചറാണ്‌. മലയാളം ക്ലാസില്‍, അധ്യാപകന്റെ മീശയില്ലാത്ത മുഖം ശ്രദ്ധിച്ച്‌, ഉള്ളിലൊതുക്കിയ ചിരിയുമായി ഇരിക്കുകയായിരുന്ന സന്ധ്യയെ സ്റ്റാഫ്‌ റൂമിലേക്ക്‌ വിളിക്കുന്നതായി പ്യൂണ്‍ വന്നറിയിച്ചു. സ്റ്റാഫ്‌ റൂമില്‍ സുഭദ്ര റ്റീച്ചര്‍ മാത്രം. മുഖത്ത്‌ ഗൗരവത്തിന്റെ പാളി, തന്റെ ആകര്‍ഷകമായ മുഖത്തിനെ വികൃതമാക്കുന്നത്‌ റ്റീച്ചര്‍ മനസ്സിലാക്കാത്തതെന്താണെന്ന്‌ അവളാലോചിച്ചു പോകാറുണ്ട്‌.

"സന്ധ്യയെന്തിനാണ്‌ ക്ലാസില്‍ അസമയത്ത്‌ ചിരിക്കുന്നത്‌ ?'' മുഖവുരയില്ലാതെ റ്റീച്ചര്‍ വിഷയത്തിലേക്ക്‌ കടന്നു. - ഇങ്ങനെയാണ്‌ കഥപോകുന്നത്‌. സമാഹാരത്തിലെ കഥകളോരോന്നും ജീവിതം പഠിപ്പിച്ച പലകാര്യങ്ങള്‍ ശക്തമായി അവതരിപ്പിക്കുന്നുണ്ട്‌. കോപ്പിബുക്ക്‌ ശൈലിയെ ആറ്റിക്കുറുക്കിയ ഒരു പ്രസ്‌താവനകൊണ്ട്‌ തകര്‍ക്കുകയും അതിന്റെ സംഭാവ്യതകളെ ചേര്‍ത്തുവയ്‌ക്കുകയും ചെയ്യുന്നവയാണ്‌ മിക്ക കഥകളും. സ്‌ത്രീപ്രശ്‌നങ്ങളെ അവരുടെ ഭാഗത്തുനിന്നു കൊണ്ട്‌ പരിശോധിക്കുകയും ശരിതെറ്റുകളുടെ കൂടെ സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്‌ ചില കഥകള്‍. 'സ്വപ്‌നഹത്യാമുനമ്പ്'‌, 'രുചിഭേദങ്ങള്'‍, 'പ്രാണസഖീ ഞാന്‍വെറുമൊരു.... കരാണാരേട്ടന്റെ കളി', '(നയ)തന്ത്രപരമായ ചിലനീക്കങ്ങള്‍' എന്നിവയടക്കം അതിന്‌ ഉദാഹരണമാണ്‌. മാനഭംഗത്തിന്റെയോ അതല്ലെങ്കില്‍ അസുഖകരമായ മറ്റേതെങ്കിലും സന്ദര്‍ഭത്തിലോ അവസാനിക്കുമായിരുന്ന കഥാന്ത്യത്തെ പെണ്‍കുട്ടിയുടെ ഇടപെടല്‍ മാറ്റിമറിക്കുന്നുണ്ട്‌ രുചിഭേദം എന്നകഥയില്‍. നാരങ്ങാവെള്ളത്തിനുണ്ടായ നിറവ്യത്യാസത്തെ പെണ്‍കുട്ടി ഇങ്ങനെ ന്യായീകരിക്കുന്നു -- "പെണ്‍കുട്ടികളുടെ രക്തമാകുമ്പോള്‍ അത്‌ നിങ്ങള്‍ക്കൊരു പ്രശ്‌നമാകില്ലെന്ന്‌ കരുതി..."

പറഞ്ഞുനിര്‍ത്തുന്നത്‌...
നിങ്ങളെന്തിനാണ്‌ വിവര്‍ത്തനം നടത്തുന്നതെന്ന്‌ ചോദിച്ചാലും ഉത്തരം റെഡിയായി വരും. തനിക്ക്‌ ഒരുഭാഷ അറിയാം. ഞാന്‍ വായിക്കുന്ന കൃതികള്‍ തമിഴ്‌മക്കള്‍ക്ക്‌ കൂടി മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞു കൊടുക്കാനാണ്‌ വിവര്‍ത്തനം. ലാഭം പ്രതീക്ഷിച്ചല്ല. സാഹിത്യപണികൊണ്ട്‌ ലാഭമുണ്ടാക്കാന്‍ കഴിയില്ലെന്ന്‌ എനിക്കറിയാം. എന്നാലും എന്നെ കൊണ്ടാകുന്നത്‌ ഞാന്‍ ചെയ്യുന്നു എന്ന വിനയമാണ്‌ രമേഷ്‌ പങ്കുവയ്‌ക്കുന്നത്‌. അടുത്ത്‌ തന്നെ ഹിന്ദി സാഹിത്യകാരനായ പവന്‍ കരണിന്റെ നോവല്‍ തമിഴിലേക്ക്‌ വിവര്‍ത്തനം ചെയ്യാനിരിക്കുകയാണ്‌. ഇരുപത്തിയഞ്ചോളം അധ്യായങ്ങള്‍ വിവര്‍ത്തനം ചെയ്‌ത്‌ കഴിഞ്ഞു. പവന്‍ കരണിന്‌ പ്രകാശനം ഡല്‍ഹിയില്‍ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിനെ കൊണ്ട്‌ നടത്തണമെന്നാണ്‌ ആഗ്രഹം. അദേഹം അത്‌ രമേഷിനെ അറിയിക്കുകയും ചെയ്‌തു. മലയാളത്തില്‍ നിന്നാണ്‌ തമിഴിലേക്കുള്ള വിവര്‍ത്തനം.

രമേഷ്‌ ഇപ്പോഴും ചിലപ്പോഴൊക്കെ ജയിലിലെ പഴയ തടവുകാരെ കാണാന്‍ പോകാറുണ്ട്‌. തനിക്ക്‌ അത്‌ ജയിലായി തോന്നുന്നില്ല. പലരും ചോദിക്കും എന്താ ജയില്‌ വിട്ടുപോകാന്‍ കഴിയുന്നില്ലേയെന്ന്‌. ഞാന്‍ പലരുടെയും തടവുകാരുടെ മക്കളെ കാണാന്‍ പോകാറുണ്ട്‌. തനിക്ക്‌ ചെയ്യാന്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്‌തു കൊടുക്കാറുമുണ്ട്‌. ആരും പറഞ്ഞിട്ടൊന്നുമല്ല.ചില തമിഴര്‍ ഒറ്റയ്‌ക്ക്‌ അനുഭവിക്കുന്ന നശിച്ച ചില അനുഭവങളുണ്ട്‌. "അവര്‍ മഴത്തുള്ളികള്‍ കൊണ്ട്‌ വീടു"കളുണ്ടാക്കുന്നു എന്നു പറയാം.

രമേഷ്‌ നടത്തുന്ന വിവര്‍ത്തനങ്ങള്‍ സാഹിത്യപ്രവര്‍ത്തനത്തിന്റെ ഭാഗമല്ലായിരിക്കാം. സാഹിത്യചരിത്രത്തില്‍ അവയ്‌ക്ക്‌ പ്രാധാന്യവും ഇല്ലായിരിക്കാം. എങ്കിലും ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരുനിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന ഭരണഘടന വാക്യത്തിന്റെ നിരര്‍ഥകതയെ മറക്കാം. ഹൃദയത്തില്‍ തൊട്ടു പറയാം, ഒരു നല്ല മനുഷ്യനെങ്കിലും ജയിലില്‍ നിന്ന്‌ പുറത്തിറങ്ങിയിരിക്കുന്നു എന്ന്‌.