''എനിയ്‌ക്കൊന്നും മനസ്സിലാവുന്നില്ല,
സംശയങ്ങളും സങ്കടങ്ങളും മാത്രം,
പത്രം, റേഡിയോ, ടെലിവിഷന്‍
ആരും നേരു പറയുന്നില്ല,
അവിടെ എന്തോ നടക്കുന്നുണ്ട്,
കാലം പഴയതല്ല''
ബംഗാള്‍ - കെജി ശങ്കരപ്പിള്ള
എന്തുകൊണ്ട് ബംഗാളില്‍ കമ്യൂണിസ്റ്റുകള്‍ അധികാരത്തിലെത്തി എന്നതിന് അവിടെ ദാരിദ്ര്യമുണ്ടായിരുന്നു എന്നാതാണ് ഏറ്റവും ലളിതമായ ഉത്തരം. നവോത്ഥാന അലകള്‍ ഇളക്കിമറിച്ച ഒരു മണ്ണില്‍ ജനങ്ങളോടൊപ്പം നിന്ന നേതാക്കന്മാരുടെ കരുത്തില്‍, സംഘടനാ രാഷ്ട്രീയത്തിന്റെ മികവിലാണ് ഇടതുപക്ഷം ബംഗാളില്‍ വേരുറപ്പിച്ചത്. വായനയുടേയും സാംസ്‌കാരികമായ ഉണര്‍വുകളുടേയും വലിയ ഊര്‍ജ്ജമുള്ള മണ്ണായിരുന്നു ബംഗാളിലേത്. മീനും കാളിദേവിയും കമ്യൂണിസവും കൃഷിയും ബ്രാഹ്മണിസവും ഇടകലര്‍ന്ന ദേശാന്തരപ്രകൃതിയാണ് ബംഗാളിന്‍േത്. 1970കള്‍ക്ക് ശേഷം ബംഗാള്‍ രാഷ്ട്രീയം ചുവപ്പിന്റെ ഉരുക്കുകോട്ടകളായി മാറുന്ന കാഴ്‌ച്ച അന്നത്തെ ഇന്ത്യന്‍ സാഹചര്യത്തിന് ഒട്ടും ദഹിക്കാത്തതായിരുന്നു. പ്രത്യേകിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയാധികാരം രാജ്യം മുഴുവന്‍ ഉച്ഛസ്ഥായിയില്‍ നില്‍ക്കുന്ന ഒരുകാലത്ത്. കേരളം നിരന്തരമായ സമവായസമരസപ്പെടലിന്റെ രാഷ്ട്രീയത്തെ മാറിമാറി സൃഷ്ടിച്ചപ്പോഴും ബംഗാള്‍ ചുവപ്പിനോടൊപ്പം അടിയുറച്ചു നില്‍ക്കുകയാണ് ചെയ്തത്.
കോണ്‍ഗ്രസ് എന്ന എതിര്‍ചേരിയുടെ വോട്ടുകള്‍ 1990കളുടെ മധ്യത്തോടെ കൊഴിയുന്നതോടെ ബംഗാളിലെ ഇടതുപക്ഷത്തിന്റെ മേല്‍ക്കോയ്മ കൂടുതല്‍ ശക്തമായി. മമതാ ബാനര്‍ജി എന്ന പുതിയ രാഷ്ട്രീയ താരത്തിന്റെ ഉദയം പോലും ഇടതുപക്ഷത്തെ തുടക്കത്തില്‍ ക്ഷീണിപ്പിക്കാതിരുന്നത് അതുകൊണ്ടാണ്. അന്നെല്ലാം തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടു കൊണ്ടിരുന്നത് കോണ്‍ഗ്രസായിരുന്നു. സിദ്ധാര്‍ത്ഥ ശങ്കര്‍ റേയുടെ ഭരണകൂട അപ്രമാദിത്വത്തെ കാവ്യനീതിയോടെ അതിജീവിക്കാനും പുതിയൊരു രാഷ്ട്രീയസാഹചര്യം കാണിച്ചുകൊടുക്കാനും ബാസുവിന്റെ പാര്‍ടിക്ക് കഴിഞ്ഞുവെന്നതാണ് ബംഗാളിലെ ഇടതുനേട്ടം. അതുകൊണ്ടാണ് പ്രമോഷ് ആചാര്യ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ ഇങ്ങനെ എഴുതിയത്: ''കോണ്‍ഗ്രസ് 1990കള്‍ക്ക് ശേഷം ഇടതുഭരണത്തെ അഴിമതി ആരോപണങ്ങളുടെ പേരിലേക്ക് ചേര്‍ത്തപ്പോള്‍ അത് ആരോപിച്ചവരുടെ സദാചാരത്തെപ്പറ്റിയാണ് ബംഗാള്‍ ജനത ആദ്യം ഓര്‍ത്തത്.''
ഉദാരവല്‍ക്കരണത്തിന്റെ വരവോടെ രാജ്യം പുതിയൊരു സാമൂഹ്യ-സാമ്പത്തിക ക്രമത്തിലേക്ക് കാലെടുത്ത് വച്ചതോടെ വികസനത്തെ പ്രായോഗിക രാഷ്ട്രീയവുമായി സമാസമം ചേര്‍ക്കുന്ന പുതിയ രാസായനവിദ്യ പരീക്ഷിക്കാന്‍ ബംഗാളിലെ ഇടതുപക്ഷവും തയ്യാറായി. കാര്‍ഷികവത്കരണം എന്ന മുദ്രാവാക്യം വ്യാവസായിക വത്കരണത്തിനു വഴി മാറി. പുതിയ തൊഴിലുകള്‍ ഉതപാദിപ്പിക്കണമെങ്കില്‍, സാമ്പത്തിക വളര്‍ച്ച നേടണമെങ്കില്‍ വ്യവസായങ്ങള്‍ വരണം. വ്യവസായങ്ങള്‍ വരണമെങ്കില്‍ ഭൂമി വേണം. ഭൂപരിഷ്കരണം ഏറ്റവും കാര്യക്ഷമയായ രീതിയില്‍ നടപ്പാക്കപ്പെട്ട ബംഗാള്‍ പോലൊരു സംസ്ഥാനത്ത് വ്യവസായങ്ങള്‍ക്കായി ഭൂമി കണ്ടെത്തുക എത്ര ദുഷ്കരമാണെന്ന് ബുദ്ധദേവിനും പാര്‍ടിക്കും അനുഭവത്തിലൂടെ തിരിഞ്ഞു കാണണം. ഭരണകൂടം ഭൂമി തെട്ടപ്പോഴാണ് നന്ദിഗ്രാമും സിംഗൂരുമെല്ലാം ഉണ്ടായത്.
ബുദ്ധദേവിന്റെ കയ്യില്‍ ഭരണമെത്തിയതോടെ വികസനചരിത്രത്തിലെ കുതിച്ചുചാട്ടത്തിന് തന്നെ ബംഗാള്‍ സാക്ഷ്യം വഹിച്ചെങ്കിലും ഗ്രാമങ്ങളെ ഇടതുപക്ഷം തമസ്‌കരിക്കുന്നുവെന്ന വിമര്‍ശനത്തിന് ഇക്കാലത്ത് തന്നെ മൂര്‍ച്ചയേറി. വ്യക്തമായ രാഷ്ടീയ അജന്‍ഡയോ, വ്യക്തിപ്രഭാവമുള്ള നേതാക്കളോ ഇല്ലാതിരുന്ന കോണ്‍ഗ്രസ് എന്ന നനഞ്ഞ പ്രതിപക്ഷത്തിന്റെ സ്ഥാനത്തേക്ക് മമത ബാനര്‍ജി ഉയര്‍ന്നതോടെ ബംഗാളിലെ രാഷ്ട്രീയത്തിന്റെ സ്വഭാവം തന്നെ മാറി.
വിശാലമായി പടര്‍ന്നുകിടക്കുന്ന ഒരു സംസ്ഥാനമാണ് ബംഗാള്‍ എന്നതും പല മേഖലകളും വികസന കാര്യത്തില്‍ പുറകിലാണെന്നതും മാധ്യമവിസ്‌ഫോടനത്തിന്റെ ഈ കാലത്ത് വന്‍ വാര്‍ത്താപ്രധാന്യം നേടി. അവിടങ്ങളിലെല്ലാം മാവോയിസവും, തൃണമൂല്‍ കോണ്‍ഗ്രസും ശക്തിയാര്‍ജിക്കുന്നു. തങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ ഭീഷണി സിപിഎമ്മാണെന്ന് തിരിച്ചറിവില്‍ മാവോയിസ്റ്റുകള്‍ പാര്‍ടിയുടെ താഴേതട്ടിലുള്ള നേതാക്കളെ തെരഞ്ഞുപിടിച്ച് വക വരുത്താന്‍ തുടങ്ങി. ലക്ഷ്യം ബഹുജനങ്ങളൂമായുള്ള സിപിഎമ്മിന്റെ കണ്ണികള്‍ അറുത്തു മാറ്റുക എന്നതും. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ബംഗാളില്‍ ഏറ്റവും കൂടുതല്‍ കൊല ചെയ്യപ്പെട്ടത് സിപിഎമ്മുകാരാണ്. നന്ദിഗ്രാമിലും മറ്റും സംഭവിച്ച പാളിച്ചകള്‍ തിരുത്താന്‍ തയ്യാറാവുമ്പോഴേക്കും ഇക്കൂട്ടര്‍ പാര്‍ടിക്കു മുന്നിലേക്ക് പുതിയ വെല്ലുവിളികളുയര്‍ത്തി. അതേ സിംഗൂരിന്റെയും നന്ദിഗ്രാമിന്റേയും പേരില്‍ മമത അവസരവാദ രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയപ്പോഴാണ് ഈ വെല്ലുവിളികള്‍ പ്രതിസന്ധികളായി മാറുന്നത്. ഇന്ന് ടാറ്റയെ ഒഴിപ്പിച്ച ഭൂമിയില്‍ കോച്ച് ഫാക്ടറി വരുമെന്നറിയുമ്പോഴാണ് മമതയുടെ രാഷ്ട്രീയത്തിന്റെ തനിനിറം ബംഗാളികള്‍ തിരിച്ചറിയുന്നത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായ തിരിച്ചടി ഞെട്ടിപ്പിക്കുന്നതാണ്. സുഭാഷ് ചക്രവര്‍ത്തിയെ പോലുള്ളവര്‍ കാലങ്ങളായി ജയിച്ചുപോന്ന മണ്ഡലങ്ങള്‍ അടക്കം കൈവിട്ടപ്പോള്‍ ബാസുവാണ് ബുദ്ധദേവിനേയും പാര്‍ടി സെക്രട്ടറി ബിമന്‍ ബോസിനേയും വിളിച്ച് ശാസിച്ചത്. ''പോയി തോല്‍വിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ അറിയൂ. അതിന് പോകേണ്ടത് ഗ്രാമങ്ങളിലേക്കാണ്‍," എന്ന് പറയാന്‍ ബംഗാളില്‍ ഒരു ജ്യോതി ബാസുവുണ്ടായി. വളര്‍ത്തി വലുതാക്കിയ കുടുംബം നഷ്ടപ്പെട്ടുപോകുന്ന ഒരാളിന്റെ വേദനയാണ് ഈ വാക്കുകളില്‍ കാണാനാവുക. ആ വേദന ഒരു പാഠമാണ്. തുറന്നുപറച്ചിലിനുള്ള ഈ സഹൃദയത്വമാണ് പുതിയ തലമുറയിലെ നേതാക്കള്‍ നഷ്ടപ്പെടുത്താന്‍ പാടില്ലാത്തത്.
മരിച്ചുകിടക്കുന്ന സുഭാഷ് ചക്രവര്‍ത്തിക്കരികില്‍ നിന്ന് പൊട്ടിക്കരയുന്ന ബിമന്‍ ബോസിന്റെ ചിത്രം അടുത്തിടെയാണ് മാധ്യമങ്ങളില്‍ വന്നത്. ബംഗാളിലെ ഗ്രാമങ്ങളിലേക്ക് ഓട്ടോറിക്ഷയില്‍ പോകുന്ന ബുദ്ധദേവിന്റെ ചിത്രവും പല ഗ്രാമീണപാര്‍ട്ടിയോഗങ്ങളിലും നന്ദിഗ്രാമിലെ വെടിവെപ്പിന്റെ പേരില്‍ മാപ്പുപറയുന്ന മുഖ്യമന്ത്രിയുടെ വാക്കുകളും സംഭവിച്ചത് അടുത്തകാലത്ത് തന്നെ. അതാണ് ബംഗാളിന്റെ പ്രത്യേകത. ഒരുപക്ഷേ കെപിആര്‍ ഗോപാലന്റെ മൃതദേഹത്തിനരികെ നിന്ന് പൊട്ടിക്കരയുന്ന നായനാരെയാണ് അപ്പോള്‍ ഓര്‍മ വന്നത്. ഈ ഇഴയടുപ്പമാണ് കമ്യൂണിസ്റ്റ് നേതാക്കളെ വ്യത്യസ്തരാക്കുന്നത്. അതാണ് നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കേണ്ടതും. ആക്രോശങ്ങളുടേയും ക്ഷോഭങ്ങളുടേയും പാര്‍ടി നേതൃത്വശൈലിയ്‌ക്ക് വന്‍ മാര്‍ക്കറ്റുള്ള ഈ കാലത്ത് ബസുവിന്റെ തലമുറ പ്രകടിപ്പിച്ച സൗമനസ്യം എത്ര പേര്‍ ഇനി ഓര്‍ക്കും.
ഈ പ്രത്യേകത കൊണ്ടാണ് ബംഗാളിലെ രാഷ്ട്രീയത്തില്‍ ഇപ്പോഴും വൈകാരികതയുടെ അടിയൊഴുക്കുകളുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കൊല്‍ക്കത്തയെ 'സിറ്റി ഓഫ് ജോയ്' എന്ന് വിളിക്കാന്‍ ഡൊമിനിക് ലാപ്പിയറിനെ പ്രേരിപ്പിച്ചതും അതുകൊണ്ടുതന്നെ. തൃണമൂലിന്റെ വളര്‍ച്ചയും, മാവോയിസ്റ്റ് ആക്രമണങ്ങളും സിപിഎമ്മിനെ നോക്കി ക്രൂരമായി ചിരിക്കുന്ന ഈ കാഴ്‌ച്ചകളുടെ അവസാനം കാണാന്‍ ഏതായാലും ഇനി ബാസുവില്ല. കൊല്‍ക്കത്ത നഗരത്തിലെ ക്യാമ്പസുകളില്‍ എസ്‌എഫ്ഐയുടെ മേധാവിത്വം കുറഞ്ഞുവരുന്നതിനെപ്പറ്റിയും തൃണമൂലിന്റെ വിദ്യാര്‍ത്ഥി സംഘടനയുടെ തിരഞ്ഞെടുപ്പ് നേട്ടങ്ങളെക്കുറിച്ചും അവിടത്തെ ഒരു സുഹൃത്ത് സൂചിപ്പിച്ചത് ഈയിടെയാണ്.
1977 മുതല്‍ സിപിഎമ്മിനൊപ്പം നിന്നിട്ടുള്ള ബെല്‍ഗാച്ചിയ ഈസ്റ്റ് മണ്ഡലമാണ് സുഭാഷ് ചക്രവര്‍ത്തിയുടെ വിയോഗത്തിന്റെ ചൂട് മാറും മുമ്പെ ഒരു സഹതാപതരംഗത്തിന് പോലും വില കല്‍പ്പിക്കാതെ ഇത്തവണ തൃണമൂലിനെ വിജയിപ്പിച്ചത്. അതും സുഭാഷ് ചക്രവര്‍ത്തിയുടെ ഭാര്യയാണ് ഇവിടെ സിപിഎമ്മിന് വേണ്ടി മത്സരിച്ചത് എന്നോര്‍ക്കുക. ഇങ്ങനെ പല മണ്ഡലങ്ങളുടേയും രാഷ്ട്രീയ ചരിത്രങ്ങള്‍ ഗ്രാഫുകളും പുതിയ ദിശകളിലേക്ക് മുന്നില്‍ വഴിമാറുകയാണ്. ബംഗാള്‍ ബസുവിന് ശേഷവും മുമ്പും എന്ന വര്‍ഗീകരണത്തിന് രാഷ്ട്രീയപ്രസക്തിയുണ്ടാകുന്നത് അതുകൊണ്ടാണ്.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദേശീയ പ്രധാന്യമുള്ള, തലയെടുപ്പുള്ള ഒരു നേതാവിനെയാണ് ബസുവിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ വിയോഗം പോലെ. 1964ലെ ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ടിയുടെ പിളര്‍പ്പില്‍ നിന്ന് സിപിഎമ്മുണ്ടാക്കാന്‍ ഇറങ്ങിപ്പോന്നവരുടെ കൂട്ടത്തില്‍ ഇനി വിഎസിനൊപ്പം ബാസുവില്ല. പ്രസ്ഥാനത്തെ കെട്ടിപ്പെടുത്ത ഒരു തലമുറയാണ് ഇറങ്ങിപോകുന്നത്. ഈ മാറ്റം പാര്‍ടി എങ്ങിന്‍ ഉള്‍ക്കൊള്ളൂമെന്നതാണ് കാതലായ ചോദ്യം.


