കോമണ്‍വെല്‍ത്ത് ഗെയിംസ് തെയ്യാറെടുപ്പുകളുടെ മറവില്‍ ദില്ലിയില്‍ നടക്കുന്ന നഗ്നമായ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും തൊഴിലാളി പീഡനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റേയും, അധികാരികളുടേയും ഒത്താശയുണ്ടോ എന്ന് ഉമേഷ് ഒ.
Each page a victory
At whose expense the victory ball?
Every ten years a great man,
Who paid the piper? Bertolt Brecht
എഴുപത്തിയൊന്ന് ദേശീയ പതാകകളുടെ നടുവില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നു പാറികളിക്കും. ഇന്ത്യന്‍ ദേശീയഗാനം എല്ലാത്തിനും മുകളില്‍ മുഴങ്ങി കേള്‍ക്കും. രാജ്യത്തിന്റെ പേരും പ്രശസ്തിയും ലോകത്തിന്റെ മുക്കിലും മൂലയിലും വരെ ചെന്നെത്തും. ദേശസ്നേഹവും, തന്റെ മാതൃരാജ്യത്തെകുറിച്ചുള്ള ഓരോ പൗരന്റെയും അഭിമാനവും വാനോളം കൊണ്ടെത്തിക്കാന്‍ പോകുന്നതാണ് കോമണ്‍വെല്‍ത്ത് ഗെയിംസിനെ കുറിച്ച് ഇങ്ങനെ പറയപെടുന്നതെല്ലാം. വിസ്മയകാഴ്ചകളുടെ ഈ ഉത്സവം വന്നണയാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രം ബാക്കി. 2010 ഒക്ടോബര്‍ 3 മുതല്‍ 14 വരെ നടക്കുന്ന ഈ ലോക രാജ്യങ്ങളുടെ സംഗമത്തിന് ദില്ലി തയ്യാറായി കൊണ്ടിരിക്കുകയാണ്. മാനവികതയും സമത്വവും ആപ്തവാഖ്യങ്ങളായുള്ള ഈ മഹോത്സവത്തിന്റെ സന്ദേശം ലോകസമാധാനമാണ്. എന്നാല്‍ ഇവയൊക്കെ സ്വപനം പോലും കാണാന്‍ കഴിയാത്ത ഒരു മഹാ ഭുരിപക്ഷം ജനതയുടെ ദീനരോദനത്തിന്റെ കഥകള്‍ കുറച്ചു കാലമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ടായിരുന്നെങ്കിലും ദില്ലി സര്‍ക്കാരോ, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളോ ഇതു കേട്ടതായി പോലും നടിച്ചില്ല. ഇവര്‍ക്ക് മുകളില്‍ ഒരു ഇടിവെട്ടു പോലെയാണ് ഫെബ്രുബരി 4നു ദില്ലി ഹൈക്കോടതി തൊഴിലാളി നിയമങ്ങളുടെ ലംഘനത്തിനു സംസ്ഥാന സര്‍ക്കാരിനോട് മറുപടി ആവശ്യപെട്ടത്.
ഇന്ത്യയിലുള്ള മറ്റു തൊഴിലാളി പ്രശ്നങ്ങളില്‍ നിന്നും, അതുമായി ബന്ധപെട്ട കേസുകളില്‍നിന്നും ഇതിനെ വ്യത്യസ്ഥമാക്കുന്നത്, ഇതു കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നിര്‍മാണ പ്രവര്ത്തനവുമായി ബന്ധപെട്ടു ഒരു സര്‍ക്കാര്‍ നേരിട്ടു ചെയ്ത കുറ്റം എന്ന നിലയ്ക്കാണ്. ഭരണഘടന സ്ഥാപങ്ങള്‍ ആയ സംസ്ഥാന സര്‍ക്കാരിനും, ദില്ലി വികസന അതോറിറ്റിക്കുമാണ് (DDA ) കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നടത്തിപ്പ് ചുമതല. സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നതാവട്ടെ കോണ്‍ഗ്രസ് നേതവായ ഷീല ദീക്ഷിത്താണെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഡിഡിഎയുടെ നിയന്ത്രണം ബിജെപിയുടെ കൈയ്യിലാണ്. 2009ന്റെ ആദ്യപാദങ്ങളിലാണ് ഇതുമായി ബന്ധപെട്ടു കോടതിയില്‍ ആദ്യമായി കേസുകള്‍ എത്തുന്നത്. എന്നാല്‍ അന്ന് കോടതി ഗെയിംസ് വില്ലേജ് ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ മാത്രമേ പരിഗണിച്ചുള്ളൂ. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും മേല്‍നോട്ടം വഹിക്കാനും ഒരു കമ്മറ്റി ഉണ്ടാക്കാന്‍ ഡിഡിഎയോട് ഹൈക്കോടതി ആവശ്യപെട്ടു. എന്നാല്‍ 2009 ജൂലൈയില്‍ സുപ്രീം കോടതി ഈ വിധി സ്റ്റേ ചെയുകയും നിര്‍മാണ പ്രവര്ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സര്‍ക്കാരിനെ അനുവദിക്കുകയും ചെയ്തു. 2009 നവംബര്‍ മാസത്തില്‍ ഒരു കൂടം തൊഴില്‍ കേസുകള്‍ ഹൈക്കോടതി പരിഗണനയ്ക്ക് എടുത്തതോടെയാണ് കാര്യങ്ങളുടെ ഗതി മാറാന്‍ തുടങ്ങിയത്.
ഈ തൊഴില്‍ പ്രശ്നം രണ്ടുതരത്തില്‍ നടന്ന ചുഷണങ്ങളിലേക്കാണ് വിരല്‍ ചുണ്ടുന്നത്. ആദ്യമായി 1996ല്‍ പാര്‍ലമെന്റ് പാസാക്കിയ നിര്‍മാണ തൊഴിലാളി നിയമത്തിന്റെയും (Building and other Construction Workers' Act, or BCW), നിര്‍മാണ തൊഴിലാളി ക്ഷേമ സെസ്സ് ( Building and other Construction Workers' Welfare Cess Act) നിയമത്തിന്റെയും ലംഘനമാണ്. ഈ നിയമങ്ങള്‍ പ്രകാരം നിര്‍മാണ തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാനുള്ള ബാധ്യത നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്കായി അവരെ ഉപയോഗിക്കുന്നവര്‍ക്ക് ഉണ്ട്. എല്ലാ സംസ്ഥാനങ്ങളും തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ സ്ഥാപിക്കാനും, ഈ നിയമം നടപ്പില്‍ വരുന്നുണ്ട് എന്ന് ഉറപ്പുവരുത്താനുള്ള ഏജന്സികള്‍ സ്ഥാപിക്കണം മേല്പറഞ്ഞ നിയമങ്ങള്‍ നിഷ്കര്‍ഷിക്കുന്നു. നിയമം പാസായി എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2002ലാണ് ഇതു നടപ്പാക്കാനായി ഡല്‍ഹി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ നിയമപ്രകാരം നെല്‍കേണ്ട തൊഴില്‍സ്ഥലത്തെ സുരക്ഷിതത്വം, ആരോഗ്യപരിരക്ഷ, ഇന്‍ഷുറന്‍സ്, താമസിക്കാനുള്ള സ്ഥലം മുതലായവ ദില്ലി ഭരണകൂടം ഉറപ്പുവരുത്തുന്നില്ല എന്നു പറഞ്ഞാണ് തൊഴിലാളികള്‍ കോടതി കയറിയത്.
തൊഴിലാളികള്‍ ഉയര്‍ത്തിയ രണ്ടാമത്തേ പരാതി ഈ കേസില്‍ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചവിഷയമായ 1948ലെ മിനിമം കൂലി നിയമത്തിന്റെ (Minimum Wages Act 1948) ലംഘനമാണ്. അതതു കാലത്ത് ഈ നിയമ പ്രകാരം തൊഴിലാളികളുടെ മിനിമം കൂലി എല്ലാ സംസ്ഥാന സര്‍ക്കാരുകളും പുനര്‍നിര്‍ണയിക്കാറുണ്ട്. 2008 മാര്‍ച്ചില്‍ ഡല്‍ഹി സര്‍ക്കാര്‍ ഈ നിയമപ്രകാരം മിനിമം കൂലി പുനര്‍നിര്‍ണയം നടത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഡല്‍ഹിയില്‍ ഒരു അവിദഗ്ദ്ധ തൊഴിലാളിക്ക് 142 രൂപയും വിദഗ്ദ്ധ തൊഴിലാളിക്ക് 158 രൂപയും മിനിമം കൂലിയായി കിട്ടണം. ഇതോടൊപ്പം ജോലി സമയം എട്ടു മണിക്കൂര്‍ ആയി നിജപ്പെടുത്തുകയും വേണം. എട്ടു മണിക്കുറില്‍ കൂടുതല്‍ ജോലി ചെയ്യുന്നവര്‍ക്ക് ആനുപാതികമായി കൂലി നല്‍കാന്‍ 1979ലെ അന്തര്‍ സംസ്ഥാന തൊഴിലാളി നിയമം (Inter State Workmen Act) അനുശാസിക്കുന്നു. എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മുന്നൊരുക്കങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള തൊഴിലാളികളുടെ കാര്യത്തില്‍ ഇതൊന്നും പാലിച്ചിട്ടില്ല. ഇവരുടെ ജോലിസമയം പതിനൊന്നു മുതല്‍ പന്ത്രണ്ടു മണിക്കൂര്‍ വരയാണ്. അധിക സമയവും കൂടി കൂട്ടിയാല്‍ നിയമാനുസൃതം ഒരു അവിദഗ്ദ്ധ തൊഴിലാളിക്ക് 280 രൂപയും ഒരു വിദഗ്ദ്ധ തൊഴിലാളിക്ക് 310 രൂപയും കുറഞ്ഞത് കൂലിയായി കിട്ടേണ്ടതാണ്. എന്നാല്‍ യഥാക്രമം 90 രൂപയും 120 രൂപയും ആണ് ഇവര്‍ക്ക് നിലവില്‍ കിട്ടുന്നത്. കോണ്ട്രാക്ടര്‍മാരാണ് ഇതിനുത്തരവാദികള്‍ എന്നു പറഞ്ഞു ഒഴിഞ്ഞുമാറിയെങ്കിലും പ്രധാന തൊഴില്‍ ദാതാവ് (Principal Job Giver) എന്ന നിലയില്‍ ദില്ലിയിലെ സര്‍ക്കാരിനാണ് ഇതു ഉറപ്പു വരുത്താനുള്ള ബാധ്യത. ഇതു പലവട്ടം കോടതികള്‍ സംശയത്തിന് ഇടമില്ലാതെ പറഞ്ഞിട്ടുള്ളതാണ്. ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി മാര്‍ച്ച് മാസത്തിന്റെ അവസാനത്തോട് കൂടി കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെ, മാര്‍ച്ച് 9തിനു മിനിമം കൂലി വര്‍ദ്ധിപ്പിച്ച് കോടതി നടപടികളില്‍നിന്ന് രക്ഷപ്പെടാനുള്ള സുത്രപണി കൂടി കാണിക്കാന്‍ ഷീല ദീക്ഷിത്തിന്റെ സര്‍ക്കാര്‍ മടിച്ചില്ല.
ഫെബ്രുവരി 4ന് ഹൈക്കോടതി വാദങ്ങള്‍ കേട്ടു തുടങ്ങിയപ്പോള്‍ തന്നെ 'ആം ആദ്മി' (Aam Aadmi) സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം പുറത്തുവരാന്‍ തുടങ്ങി. എത്ര തൊഴിലാളികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന ചോദ്യത്തിന് ഒരുത്തരം നല്കാന്‍ പോകുന്ന ഒരു രേഖയും സര്‍ക്കാരിന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല. വിവിധ സംഘടനകളുടെ കണക്കനുസരിച്ചു ഒരു ലക്ഷത്തോളം തൊഴിലാളികള്‍ കോമണ്‍വെല്‍ത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കെടുക്കുന്നുണ്ട്. ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, മുതലായ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് ഇവരില്‍ ഭുരിപക്ഷവും. കുടിയേറ്റ തൊഴിലാളി നിയമമനുസരിച്ച് ഇവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ രേഖപെടുത്തേണ്ടതാണ്. അങ്ങനെയിരിക്കെ ഒരു ഏകദേശ കണക്കുപോലും പറയാന്‍ കഴിഞ്ഞില്ല എന്നത് സര്‍ക്കാരിന്റെ തൊഴിലാളികളോടുള്ള സമിപനത്തിനുള്ള ഉദാഹരണമല്ലാതെ മറ്റെന്താണ്?ദില്ല്ലിയെ അപേക്ഷിച്ച് ചുറ്റുമുള്ള സംസ്ഥാനങ്ങളില്‍ കൂലി നന്നെ കുറവാണ്. ഈ അവസരം മുതലാക്കി, ഇവിടുത്തെ തൊഴിലാളികളെ പരമാവധി ചുഷണം ചെയ്യുക എന്നതായിരുന്നു സര്‍ക്കാരിന്റെ നയം എന്നു വ്യക്തമാണ്. തൊഴിലാളികളുടെ പേരും മറ്റും ഔദ്യോദികമായി രേഖപ്പെടുത്തുന്നത് ഇതിനു ഒരു തടസമാകും എന്നതുകൊണ്ടാണ് നിയമപ്രകാരം പാലിക്കേണ്ടുന്ന ഒരു നടപടിക്രമവും പാലിക്കാന്‍ ദില്ലി സര്‍ക്കാര്‍ തയ്യാറാകാതിരുന്നത്.
ദില്ലിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും ബിജെപിയുടെ വികസന അതോറിറ്റിയുടെയും തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കുള്ള ഏറ്റവും നല്ല ഉദാഹരണം നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്കിടയില്‍ എത്ര ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന കണക്കാണ്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഒരാള്‍ക്കുപോലും ഒരപകടവും സംഭവിച്ചിട്ടില്ല. ഈ വാദത്തിന്റെ പൊള്ളത്തരം മനസിലാക്കാന്‍ മറ്റുചില കണക്കുകള്‍ കണ്ടാല്‍ മതി. 2008ലെ ബീജിംഗ് ഒളിമ്പിക്സിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ആറു തൊഴിലാളികള്‍ മരിച്ചതായി അന്തരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി രേഖപെടുത്തിയിട്ടുണ്ട്. പതിനാലു പേര്‍ 2004 എഥന്‍സ് ഒളിമ്പിക്സിലും ഒരാള്‍ 2000ലെ സിഡ്നി ഒളിമ്പിക്സിന്റെ തയ്യറെടുപ്പുകള്‍ക്കിടയിലും മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ആള്‍ക്കാര്‍ക്ക് പരക്കുപറ്റിയതായി അതതു സമയത്ത് ഈ ഗെയിംസിന്റെ സംഘാടകര്‍ പരസ്യപ്പെടുത്തിയിട്ടുമുണ്ട്. ഇവിടെല്ലാം തൊഴിലാളി നിയമങ്ങള്‍ നടപ്പിലാക്കാന്‍ കര്‍ശനമായ നടപടികള്‍ എടുത്തതായി അന്തരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി സാക്ഷ്യപ്പെടുത്തുന്നു. ഇതിനൊന്നും ഒരു പുല്ലുവില പോലും കല്പിക്കാതെ ദില്ലി സര്‍ക്കാര്‍, ഇവിടെ ഒരു മരണം പോലും സംഭവിച്ചിട്ടില്ല എന്നു പറയുമ്പോള്‍ അതു മുഖവിലക്ക് എടുക്കാന്‍ മനുഷ്യത്വവും സാമാന്യ ബുദ്ധിയും ഉള്ളവര്‍ തയ്യാറാകും എന്നു തോന്നുനില്ല. People's Union For Democratic Rights എന്ന സംഘടനയുടെ കണക്കുകള്‍ പ്രകാരം നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്കിടയില്‍ ഇതുവരെ 59 പേര്‍ മരിക്കുകയും 150ഓളം പേര്‍ക്ക് ഗുരുതരമായി പരിക്ക് ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ കൊല്ലപ്പെട്ടവരുടെയും, പരിക്കേറ്റവരുടെയും പേരുവിവരങ്ങള്‍ മറിഞ്ഞുവീണു പരിക്ക് പറ്റിയവര്‍ എന്നും വണ്ടിമുട്ടി കൊല്ലപ്പെട്ടവര്‍ എന്നും മറ്റും ആശുപത്രി രേഖകളില്‍ കാണിച്ച് സര്‍ക്കാര്‍ ഒരു രൂപ പോലും നഷ്ട്ട പരിഹാരം കൊടുക്കാതെ അവരോടുള്ള നന്ദി കാട്ടി. തൊഴിലാളിയുടെ ചോരയിലും കണ്ണീരിലും മുക്കി ഉണക്കിയ പരവതാനികള്‍ നാളെ ഗെയിംസ് വില്ലേജില്‍ വിരിക്കുമ്പോള്‍ എല്ലാം നേടി എന്ന ഭാവത്തില്‍ ഇന്ത്യയിലെ ഉപരി-മധ്യവര്‍ഗക്കാര്‍ അഭിമാനത്തിന്റെയും ദേശസ്നേഹത്തിന്റെയും ഉണര്‍ത്തു പാട്ടുകളുമായി തെരുവുകള്‍ കയ്യടക്കുകയും ആഘോഷത്തില്‍ മുഴുകുകയും ചെയ്യും. 'ആം ആദ്മിക്കു' ഇതില്‍പരം എന്തു സന്തോഷമാണ് കിട്ടാനുള്ളത്.
ഈ തൊഴിലാളി വിരുദ്ധത ദില്ലിയിലെ കോണ്‍ഗ്രസുകാര്‍ക്ക് പുതിയ കാര്യമൊന്നുമല്ല. 1982ല്‍ ദില്ലിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസുമായി ബന്ധപെട്ടു നടന്ന തൊഴിലാളി ചൂഷണങ്ങളുടെ പേരില്‍ അന്നത്തെ ഡിഡിഎ ഭരിച്ചിരുന്ന കോണ്‍ഗ്രസുകാര്‍ സുപ്രീം കോടതി ഒരുപാടു കയറിയിറങ്ങിയിട്ടുള്ളതാണ്. അതിന്റെ പേരില്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാരിനെ രൂക്ഷമായിത്തന്നെ സുപ്രീം കോടതി വിമര്‍ശിക്കുകയുണ്ടായി. തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതിയതിന്റെ പേരില്‍ തെരുവില്‍ നാടകം കളിച്ചുകൊണ്ടിരിക്കെ സഫ്ദര്‍ ഹാഷ്മിയെ തലക്ക് അടിച്ചു കൊന്നവര്‍ ഇന്നും ഒരു പോറല്‍ പോലും ഏല്‍ക്കാതെ കോണ്‍ഗ്രസിന്റെ കൂടാരത്തില്‍ തന്നെയുണ്ട്. സഫ്ദറിന്റെ രക്തകറ കയ്യില്‍ ഇപ്പോഴും ഉള്ളവര്‍ തിരിക്കുന്ന ഭരണചക്രത്തിനു ഇങ്ങനെയല്ലാതെ എങ്ങനെയാണ് തൊഴിലാളികളോട് പെരുമാറാന്‍ കഴിയുക?
ലേഖകന്‍ ദില്ലി ജെഎന്‍യുവില്‍ ഗവേഷകനാണ്

