Saturday, November 14, 2009

മിത്ത് = വേവിക്കപ്പെടാത്ത ഭാഷ

ഒക്ടോബര്‍ 30ന് നൂറാം വയസില്‍ പാരീസില്‍ വച്ചു മരണമടഞ്ഞ ക്ലോദ് ലെവിസ്ട്റോസിനെ കുറിച്ച് ആര്‍ ജാനകി ഒരു കാലഘട്ടത്തെ നവീന ചിന്തയുടെ നൈരന്തര്യം കൊണ്ട് അടയാളപ്പെടുത്തിയ നരവംശ ശാസ്ത്രജ്ഞനായിരുന്നു ക്ലോദ് ലെവിസ്ട്റോസ്. ഘടനാവാദത്തിന്റെ (structuralism) പരിധിയില്‍ നരവംശശാസ്ത്രത്തെ ഉള്‍പ്പെടുത്തിയ ലെവിസ്ട്റോസാണ് പാശ്ചാത്യ സംസ്കാരം അതിന്റെ ഗുണഗണങ്ങളാല്‍ തന്നെ മുന്തിയതാണെന്ന മുന്‍വിധിയെ താത്വികമായി വെല്ലു വിളിച്ചത്. ഭൂശാസ്ത്രം, മനോവിശ്ലേഷണം, മാര്‍ക്സിസം എന്നീ 'മൂന്നു മിസ്ട്റസുക'ളേയും ഉള്‍ച്ചേര്‍ത്തുകൊണ്ടൂള്ള ഒരു ചിന്താപദ്ധതിയിലൂടെയാണ് നരവംശശാസ്ത്ര വീക്ഷണത്തെ പുനക്രമീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചത്. എല്ലാ സമൂഹങ്ങളും അവയുടെ മിത്തുകളുമായി ബന്ധപ്പെട്ടു കിടക്കുന്ന ചില പ്രത്യേക ക്രമങ്ങളേയും, ചിന്തകളേയും, പെരുമാറ്റങ്ങളേയും പിന്തുടരുന്നുവെന്നു വാദിച്ച ലെവിസ്ട്റോസിന് പ്രാചീനം/സാംസ്കാരികം എന്നിങ്ങനെയുള്ള ദ്വന്ദങ്ങള്‍ സ്വീകാര്യമല്ലായിരുന്നു.

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് പാശ്ചാത്യ ചിന്താ മണ്ഡലത്തില്‍ ഇത്തരമൊരു വേര്‍ത്തിരിവ് ശക്തമായി കാണപ്പെട്ടു തുടങ്ങുന്നത്. ഫ്രാന്‍സിസ് ബേക്കണ്‍, ദെക്കാര്‍ത്തെ, ന്യൂട്ടണ്‍ തുടങ്ങിയവര്‍ തങ്ങളുടെ 'ശാസ്ത്രീയ ചിന്ത' (scientific thinking) രൂപപ്പെടുത്തിയത് പ്രാചീനമായ മിത്തുകളെ എതിര്‍സ്ഥാനത്ത് പ്രതിഷ്ഠിച്ചു കൊണ്ടാണ്. ശാസ്ത്രീയ ചിന്തയുടെ ഉദയത്തോടെ അതിന്റെ നിര്‍വചന പരിധിയില്‍ പെടാത്ത എന്തിനേയും സംസ്കാരശൂന്യമായി കാണാനുള്ള പാശ്ചാത്യ ലോകത്തിന്റെ പ്രവണതയ്ക്ക് അംഗീകാരം ലഭിക്കുകയുമുണ്ടായി. "ഒന്നാം പേജു മുതല്‍ അവസാന പേജു വരെ സത്യസന്ധതയോടെ വായിച്ചാലും ഒരക്ഷരം പോലും മനസിലാക്കാന്‍ സാധിക്കാത്ത ഒരു മാഗസിനാണ് സയന്റിഫിക് അമേരിക്കന്‍" എന്ന് ലെവിസ്ട്റോസ് പറയുമ്പോള്‍ വെല്ലുവിളിക്കപ്പെടുന്നത് പാശ്ചാത്യ ചിന്തയുടെ മൂലസങ്കല്പങ്ങള്‍ തന്നെയാണ്. ഇത്തരമൊരഭിപ്രായം ആധുനിക ശാസ്ത്രത്തെ അപക്വമായി വീക്ഷിക്കുന്ന ഒരാളുടേതാണെന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. പക്ഷേ, ആധുനിക ഘടനാവാദത്തിന്റെ (modern structuralism) പുതിയ മേഖലകളെ സക്രിയമായി മനസിലാക്കുകയും മിത്ത്/ശാസ്ത്രം അല്ലെങ്കില്‍ പ്രിമിറ്റിവ്/റാഷനല്‍ തുടങ്ങിയ ദ്വന്ദ ബിംബങ്ങളെ ഉടച്ചു വാര്‍ക്കുകയുമായിരുന്നു ലെവിസ്ട്റോസിന്റെ ലക്ഷ്യം.

ശാസ്ത്രീയ ചിന്തയ്ക്ക് ലഭിച്ച അപ്രമാദിത്വം മൂലം മനുഷ്യകുലത്തിന് കൈമോശം വന്ന സാംസ്കാരിക തുടര്‍ച്ചകളുടെ വീണ്ടെടുപ്പ് ദുഷ്കരമാണെന്നിരിക്കെ നഷ്ടമായ മിത്തുകളുടേയും സംസ്കാരത്തിന്റേയും ലോകത്തെ കുറിച്ച് നാം ബോധവാന്മാരാവുകയെങ്കിലും ചെയ്യണമെന്ന് അദ്ദേഹം വാദിച്ചു. പ്രതീകാത്മക ആശയവിനിമയം സാധ്യമാക്കുന്ന ഒരു വ്യവസ്ഥയാണ് അദ്ദേഹത്തിന് സംസ്കാരം. ഇങ്ങിനെ ഭൂപരിധികള്‍ക്കപ്പുറത്തേക്ക് പടര്‍ന്നു കിടക്കുന്ന 'വേവിക്കപ്പെടാത്ത' സംസ്കാരങ്ങളേയും അവ ദ്യോതിപ്പിക്കുന്ന അനുഭവങ്ങളേയും കുറിച്ചാണ് 'ദ റോ ആന്‍ഡ് ദ കൂക്ക്ഡി'ല്‍' അദ്ദേഹം അന്വേഷിക്കുന്നത്.

ശാസ്ത്രം ഒരിക്കലും മിത്തുകളുടെയും പ്രകൃതിയുടേയും മതില്‍ക്കെട്ടിനു പുറത്തേക്കു പോകാറില്ല. മറിച്ച്, ഘടനാപരവും യുക്തിയധിഷ്ഠിതവുമായ ഒരു ചിന്താ പദ്ധതിയിലൂടെ 'പുരാതന'മായതിനെ വായനയ്ക്കു വിധേയമാക്കുകയാണ് ചെയ്യുന്നത്. ഇത്തരം വായനകള്‍ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നതാകട്ടെ വളരെ ബാലിശവും നീതിരഹിതവുമായ ചില മുന്‍ധാരണകളിലേക്കാണ്. ഇങ്ങിനെയുള്ള മുന്‍ധാരണകളുടെ സ്വാധീനത്താല്‍ നാം ദ്വന്ദാധിഷ്ഠിതമായ തീര്‍പ്പുകളെ പ്രാപിക്കുന്നു. ഇതു മനസിലാക്കി കൊണ്ടാണ് പുരാതനമായത് എന്ന മുന്‍ധാരണയ്ക്കു പകരം 'എഴുതപ്പെടാത്തത്' എന്ന ആശയം ലെവിസ്ട്റോസ് മുന്നോട്ട് വച്ചത്. പ്രകൃതി-സംസ്കാരം എന്നിങ്ങനെയുള്ള ദ്വന്ദ ബോധത്തിന് നരവംശ ശാസ്ത്രത്തിലും മേല്‍ക്കയ്യുണ്ടായിരുന്ന സമയത്താണ് അദ്ദേഹം മിത്തിന്റെ ഘടനാപരമായ വിശകലനവുമായി വരുന്നത്. നരവംശശാസ്ത്രം അടിസ്ഥാനപരമായി മനുഷ്യനെ പറ്റിയുള്ള പഠനമാണെന്നും, അതിനാല്‍ തന്നെ മനുഷ്യരെ സംസ്കാരശൂന്യര്‍, സംസ്കാര സമ്പന്നര്‍ എന്നിങ്ങനെ വേര്‍ത്തിരിക്കുന്നതില്‍ സാംഗത്യമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബന്ധുത്വത്തെ (kinship) കുറിച്ചുള്ള പഠനത്തിനിടയിലാണ് ലോകമെമ്പാടും അനുഷ്ഠിച്ചു വരുന്ന വിവാഹാചാരങ്ങളെ ലെവിസ്ട്റോസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നത്. 1935 മുതല്‍ 39 വരെ ബ്രസീലിലെ മച്ചോഗ്രോസോ, ആമസോണ്‍ മഴക്കാടുകള്‍ എന്നിവിടങ്ങളിലും, നംബിക്വാര, ടുപി- കവാഹിബ് എന്നീ ഗോത്രവര്‍ഗക്കാര്‍ക്കിടയിലും അദ്ദേഹം പഠനം നടത്തുകയുണ്ടായി. ബന്ധുത്വ ചിഹ്നങ്ങളെ -- ഭാര്യ, ഭര്‍ത്താവ്; മകന്‍, മകള്‍; സഹോദരി, സഹോദരന്‍ -- പറ്റിയുള്ള പഠനവും സൂക്ഷ്മനിരീക്ഷണവും കണ്ടെത്തലുകളുമെല്ലാം 'ദ എലമെന്ററി സ്ട്രക്ച്ചേഴ്സ് ഓഫ് കിന്‍ഷിപ്' എന്ന പുസ്തകത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. ഭൂശാസ്ത്രപരമോ ചരിത്രപരമോ ആയി ഒരു ബന്ധവുമില്ലാത്ത സംസ്കാരങ്ങളില്‍ പോലും ചില പൊതു സദൃശ്യങ്ങള്‍ കാണാമെന്നും, ഇങ്ങിനെ വ്യത്യസ്ത സംസ്കാരങ്ങള്‍ തമ്മിലുണ്ടാവുന്ന പരസ്പര ബന്ധത്തെ മനസിലാക്കാന്‍ ഒരു അടിസ്ഥാന ഘടനയുണ്ടെന്നും ലെവിസ്ട്റോസ് വാദിച്ചു. ഈ അടിസ്ഥാന ഘടന മിത്താണ് - അതു വേവിക്കപ്പെടാത്ത ഭാഷയാണ്. ഈ ഭാഷയെ നമുക്ക് ചരിത്രപരമായും സമയപരമായും (diachronic and synchronic) സമീപിക്കാമെങ്കിലും, മിത്ത് ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവ താണ്ടി കാലാതീതമായ ഒരവസ്ഥയിലാണ് നില നില്‍ക്കുന്നത്. ചെറുതാക്കാനോ മാറ്റാനോ സാധ്യമല്ലാത്ത മിത്തിന്റെ അടിസ്ഥാന യൂനിറ്റിനെ ലെവിസ്ട്റോസ് മിത്തീംസ് (mythemes) എന്നാണ് വിളിച്ചത്. മിത്തീമുകള്‍ രൂപപ്പെടുത്തി ഈഡിപ്പസ്, സിന്‍ഡറല്ല തുടങ്ങിയ കഥകളെ അദ്ദേഹം വ്യാഖ്യാനിച്ചിട്ടുണ്ട്.

ഫെര്‍ഡിനാന്‍ഡ് ഡി സൊഷൂറിന്റെ ഘടനാവാദ ഭാഷാശാസ്ത്രത്തിന്റെ (structural linguistics) തത്വങ്ങള്‍ മിത്തോളജിയുടെ പഠനങ്ങളില്‍ ലെവിസ്ട്റോസ് ഉപയോഗിച്ചിരുന്നു. എങ്കിലും ഘടനാവദത്തിന്റെ 'ഘടന'/'കേന്ദ്രം' എന്നീ പോരായ്മകളില്‍ നിന്ന് മോചിപ്പിച്ച് ഉത്തരാധുനികതയുടെ സ്വതന്ത്ര ചിന്താ തലത്തിലേക്കുയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മിത്ത് അദ്ദേഹത്തിന് കളിമണ്ണു പോലെയായിരുന്നു. അതിനെ വിവര്‍ത്തനം ചെയ്യാം, വ്യാഖ്യാനിക്കാം, വിമര്‍ശിക്കാം. "മനുഷ്യര്‍ മിത്തുകളെ എങ്ങിനെ മനസിലാക്കുന്നു എന്നല്ല, മറിച്ച് മിത്തുകള്‍ മനുഷ്യ മനസുകളില്‍ അവര്‍ പോലുമറിയാതെ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നാണ് ഞാന്‍ അന്വേഷിക്കുന്നത്," അദ്ദേഹം ഒരിക്കല്‍ എഴുതി. മിത്തോളജിയുടെ പുതിയൊരു അപഗ്രഥന സങ്കേതം കണ്ടെത്തുക വഴി രണ്ടാംകിടയായി കണ്ടു വന്നിരുന്ന പാശ്ചാത്യ ഇതര സംസ്കാരങ്ങളെ കൂടി ദാര്‍ശനിക മണ്ഡലത്തിലേക്കുയര്‍ത്താന്‍ ലെവി സ്ട്റോസിനു കഴിഞ്ഞു. ലോകത്തിലെ എല്ലാ സംസ്കാരങ്ങളേയും പരിധികളില്ലാതെ നിര്‍വചിക്കല്‍ സാധ്യമാക്കുന്ന മിത്തെന്ന ഒരു അടിസ്ഥാന ടൂള്‍ കണ്ടെടുത്തു എന്നതാണ് ലെവിസ്ട്റോസ് എന്ന നരവംശശാസ്ത്രജ്ഞന്റെ ഏറ്റവും വലിയ സംഭാവന. ചിക്കാഗോ യൂനിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ജെയിംസ് റെഡ്ഫീല്‍ഡിന്റെ അഭിപ്രായത്തില്‍ "ആധുനിക മനസിനെ രൂപപ്പെടുത്തിയ ചിന്തകനാണ് ലെവിസ്ട്റോസ്".

"പല ചിന്തകരും സ്വാധീനശേഷിയുള്ളവരാണ്. ചിലര്‍ ഒരു ചിന്താധാരയ്ക്കു തന്നെ തുടക്കമിടും. അപൂര്‍വം ചിലരാകട്ടെ ഒരു കാലഘട്ടത്തെ തന്നെ സ്വന്തം ജീവിതം കൊണ്ട് അടയാളപ്പെടുത്തും. അക്വിനാസിന്റേയും, ഗോഥേയുടേയും കാലഘട്ടങ്ങളെ കുറിച്ച് നമ്മളിപ്പോള്‍ സംസാരിക്കുന്നതു പോലെ, ഭാവി തലമുറകള്‍ നമ്മള്‍ ജീവിക്കുന്ന സമയത്തെ ലെവി സ്ട്റോസിന്റെ കാലഘട്ടമെന്ന് വിളിച്ചേക്കാം," റെഡ്ഫീല്‍ഡ് പറയുന്നു.

Wednesday, November 11, 2009

Sajithspeak സജിത്-സ്പീക്

ദില്ലി ഫൈനാന്‍ഷ്യൈല്‍ ക്രോണിക്കിളില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റാണ് സജിത് കുമാര്‍

Monday, November 9, 2009

സ്രെബ്രിനിച്ച മുതല്‍ കിള്ളിനോച്ചി വരെ

ഒന്നര പതിറ്റാണ്ടു മുന്‍പ് സെബ്രിനിച്ചയെ പ്രേതനഗരമാക്കിയ സെര്‍ബുകളുടെ അതേ വഴിയാണ് ശ്രീലങ്കന്‍ ഭരണകൂടവും സഞ്ചരിക്കുന്നതെന്ന് അഭിലാഷ് ടി "ബിഹൈന്‍ഡ് എനിമി ലൈന്‍സ്" [1] എന്ന ഹോളിവുഡ് ചിത്രത്തില്‍, ബോസ്നിയന്‍ എയര്‍ സ്പ്പേസില്‍ കയറിയ അമേരിക്കന്‍ യുദ്ധവിമാനത്തെ സെര്ബിയന്‍ സേന വെടിവച്ചു വീഴ്ത്തിയതിനെ തുടര്‍ന്ന് വൈമാനികന്‍ ക്രിസ് ബര്‍ണറ്റ് സെര്‍ബിയന്‍ പട്ടാളത്തില്‍ നിന്നും രക്ഷപ്പെടാനായി ഓടുന്ന രംഗമുണ്ട്. ഓട്ടത്തിനിടയില്‍ ബര്‍ണറ്റ് അഴുകിയ ശവശരീരങ്ങള്‍ നിറഞ്ഞു കിടക്കുന്ന ഒരു മാസ് ഗ്രേവില്‍ ചെന്നു വീഴുന്നു. പ്രേക്ഷകരുടെ ഹൃദയം നുറുക്കി കളയുന്ന ഈ രംഗത്തിനു പിന്നിലെ ചരിത്രം കൂടിയറിഞ്ഞാലെ സിനിമാനുഭവം പൂര്‍ണമാവൂ. ബോസ്നിയ-ഹെര്‍സഗോവിനയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമയ സ്രെബ്രിനിച്ചയില്‍ 1995 ജൂലൈ മാസം നിരായുധരായ പതിനായിരത്തോളം മുസ്ലിങ്ങളെ സെര്‍ബിയന്‍ പട്ടാളം യുഎന്‍ സമാധാന സേനയെ നോക്കുകുത്തിയക്കിക്കൊണ്ട് കൂട്ടക്കൊല ചെയ്തതിന്റെ പരിഛേതമാണ് ഈ സിനിമ.

രണ്ടാം ലോകയുധത്തിനു ശേഷം യൂറോപ് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ മനുഷ്യക്കുരുതിയായിരുന്നു അന്ന് അവിടെ നടന്നത്. ഇത്തരമൊരു കൂട്ടക്കൊല നടപ്പിലാക്കാന്‍ ഉത്തരവിട്ട സെര്‍ബിയര്‍ നേതാവ് റൊഡോവന്‍ കരാഡ്ജിക് ഇന്ന് അന്താരാഷ്ട്ര കോടതിയില്‍ വിചാരണ നേരിടുകയാണ്. എന്നാല്‍ ഈ 'ഉത്തരവു' നടപ്പിലാക്കിയ സെര്‍ബിയന്‍ മിലിറ്ററി കമാന്‍ഡര്‍ ലൂകാ മ്ലാടിക്‌ ഇന്നും സെര്‍ബിയയില്‍ സുഖമായി ജീവിക്കുന്നു. 1990നു ശേഷം നടന്ന ബാള്‍ക്കന്‍ വംശീയ യുദ്ധത്തിന്റെ ഒരു ഭാഗം മാത്രമാണ് സ്രെബ്രിനിച്ച എങ്കിലും മറ്റെന്തിനെക്കാളും ഇതിന് ലോകശ്രദ്ധ കിട്ടുകയും ഡെയ്റ്റ്ണ്‍ കരാര്‍ പ്രകാരം (ചില പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ക്കൂടി) സമാധാനം പുനസ്ഥാപിക്കപ്പെടുകയും ചെയ്തു.

സെബ്രിനിച്ചയിലെ ചരിത്രം ദക്ഷിണേഷ്യയിലെ തമിള്‍ നഗരമായ കിള്ളിനോച്ചിയുടേയും ചരിത്രമാവാന്‍ ഒന്നര പതിറ്റാണ്ടേ വേണ്ടി വന്നുള്ളൂ. ശ്രീലങ്കയില്‍ 2009 മെയ് മാസം അവസാനിച്ച നാലാം ഈലം യുദ്ധത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ വിജയിക്കുകയും എല്‍ടിടിഇ പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ കൊളംബോയെ സംബന്ധിച്ച് ഈ യുദ്ധം കേവലം റിബലുകള്‍ക്കു മേല്‍ സര്‍ക്കാര്‍ നേടിയ/നേടേണ്ടിയിരുന്ന വിജയമായിരുന്നില്ല, മറിച്ച് ഭുരിപക്ഷ സിന്‍ഹള സാംസ്കാരിക ദേശീയത തമിഴനുമേല്‍ നേടിയ വിജയമായിരുന്നു. അതിനുവേണ്ടി കൊളംബോ കണ്ടെത്തിയ മാര്‍ഗം കോസവോയില്‍ സെര്‍ബുകള്‍ സ്വീകരിച്ച വംശഹത്യ എന്ന ആയുധമായിരുന്നു.യുദ്ധത്തിനു ശേഷം അവര്‍ ഉപയോഗിക്കുന്ന മാര്‍ഗവും ഇതു തന്നെയാണെന്ന് ശ്രീലങ്കയില്‍ നിന്നും പുറത്തു വരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ വാര്‍ത്തകളില്‍ നിന്നും മനസിലാക്കാം. ഇക്കാരണങ്ങള്‍ക്കൊണ്ടാണ് മഹിന്ദ രാജപക്സെ ദക്ഷിണേഷ്യയിലെ റൊഡോവന്‍ കരാഡ്ജികും അദ്ദേഹത്തിന്റെ മിലിറ്ററി കമാന്റര്‍ ശരത് ഫൊന്‍സേക ലൂകാ മ്ലാടിക്കുമൊക്കെയായി മാറുന്നത്. അന്താരാഷ്ട്ര സ്മൂഹത്തിന്റെ സമ്മതത്തോടെ എല്‍ടിടിഇ എന്ന ഭീകരവാദ സംഘടനയെ ഉന്മൂലനം ചെയ്യനായി തുടങ്ങിയ ലങ്കന്‍ സര്‍ക്കരിന്റെ നാലാം ഈലം യുദ്ധം ഇന്ന് അവിടുത്തെ തമിഴരുടെ വംശഹത്യയിലാണ് എത്തിനില്‍ക്കുന്നത്. സ്രെബ്രിനിച്ചയ്ക്കു വേണ്ടി കണ്ണീരൊഴുക്കിയവര്‍ എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത്? ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനാനുവാദത്തോടെയണു ലങ്കന്‍ സ്റ്റേറ്റ് ഈ വംശഹത്യ നടത്തുന്നതെന്നു വേണം കരുതാന്‍.

സിന്‍ഹളന്റെ അവസാന യുദ്ധം
ചന്ദ്രിക കുമാരതുംഗെ സമാധാനത്തിനു വേണ്ടിയാണു യുദ്ധം ചെയ്തതെങ്കില്‍ രാജപാക്സെയുടേത് വിജയത്തിനു വേണ്ടിയുള്ളതായിരുന്നു. അതുകൊണ്ട് തന്നെ അതിനുള്ള മാര്‍ഗങ്ങളുടെ സൃഷ്ടാവും നടത്തിപ്പുകാരനും അദ്ദേഹം തന്നെയായിരുന്നു. ആയുധം നല്‍കാന്‍ ഇന്ത്യ വിസമ്മതിച്ചപ്പോള്‍ അവര്‍ ചൈനയുടെ സഹായം തേടി. പകരം രാജപക്സെയുടെ ജന്മദേശമായ ഹന്‍ബന്തോട്ട ജില്ലയില്‍ ഒരു തുറമുഖം പണിയാനുള്ള കരാര്‍ ചൈന നേടിയെടുത്തു. ചൈനയെ സംബന്ധിച്ച് ഈ പദ്ധതി മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടതായിരുന്നു. അന്താരഷ്ട്ര സമുദ്ര പാതയില്‍ നിന്നും കേവലം 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയുന്ന ഈ തുറമുഖം ചൈനയ്ക്കു ഇന്‍ഡ്യന്‍ മഹസമുദ്രത്തില്‍ ചുവടുറപ്പിക്കന്‍ സഹായമാവും. ആയുധം നല്കുന്നതിനു പുറമെ യുദ്ധത്തിനെതിരെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സമ്മര്ദ്ദങ്ങളില്‍ നിന്നും ലങ്കയെ സംരക്ഷിക്കമെന്ന ഉറപ്പായിരുന്നു ചൈനയുടെ വാഗ്ദാനങ്ങളില്‍ ഒന്ന്.

മാര്‍ച്ച് രണ്ടാം വാരം ഓസ്ടിയയും, മെക്സിക്കോയും, കൊസ്റ്റാ റിക്കയും ചേര്‍ന്ന് അമേരിക്കയുടെയും ബ്രിട്ടന്റെയും പിന്തുണയോടെ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ച ശ്രീലങ്കയെ കുറിച്ചുള്ള പ്രമേയത്തെ ചൈന വീറ്റോ ചെയ്തത് ഇതിന്റെ തുടര്‍ച്ചയായിരുന്നു. ലങ്കയിലെ മനുഷ്യാവകാശ പ്രശ്നത്തില്‍ യുഎന്‍ ഇടപെടണമെന്നാവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിക്കപ്പെട്ടപ്പോള്‍, ചൈന പറഞ്ഞത് തമിഴ് തമിഴ് കൊളംബോയുടെ ആഭ്യന്തര പ്രശ്നമണെന്നായിരുന്നു. അമേരിക്കയെ സംബന്ധിച്ച് പ്രധാനമായും മൂന്ന് കാര്യങ്ങാളാണു ശ്രിലങ്കന്‍ പ്രശ്നത്തിലുള്ള വിമുഖതയ്ക്കു കാരണം. ഒന്ന്, പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും പ്രശ്നങ്ങള്ക്ക് സുരക്ഷാ സമിതിയുടെ സഹായം വേണ്ടതിനാല്‍ ചൈനയെ പിണക്കാന്‍ കഴിയില്ല. രണ്ട്, ദക്ഷിണേഷ്യയിലെ അമേരിക്കയുടെ പ്രധാന സുഹൃത്തായ ഇന്‍ഡ്യയുമായുള്ള ബന്ധത്തില്‍ ശ്രീലങ്കന്‍ പ്രശ്നം ഇന്നൊരു ഒരു നിര്‍ണായ ഘടകമല്ല. മൂന്ന്, തമിഴ് ദേശീയതക്ക് (എല്‍ടിടിഇ മുന്നോട്ടുവച്ച) അമേരിക്കയിലെ ലോബി ഗ്രൂപ്പുകളില്‍ നിര്‍ണായക സ്വാധീനവുമില്ല.

ഇതിനേക്കളൊക്കെ ഉപരിയായി വംശീയ അടിസ്ഥാനത്തില്‍ ദക്ഷിണേഷ്യയില്‍ ഒരു രാജ്യം വരുന്നതിലുള്ള ഇന്‍ഡ്യയുടെ താല്പ്പര്യക്കുറവവും രാജപക്സെയ്ക്ക് ആരെയും ഭയക്കാതെ പുലികളെ ഉന്മൂലനം ചെയ്യാനുള്ള മൗനാനുവാദമായിരുന്നു. പക്ഷെ പുലികള്‍ക്കു മേല്‍ വിജയം നേടുക എന്ന ലക്ഷ്യം മത്രമല്ല രാജപക്സെയ്ക്കു ഉണ്ടായിരുന്നത്. അതിനുമപ്പുറം "ഭീകരവാദം" എന്ന പേരില്‍ ഒരു സമൂഹത്തിന്റെ വംശഹത്യയാണു രാജപക്സെ ലക്ഷ്യമിടുന്നത്. കാരണം ശ്രീലങ്കയുടെ ചരിത്രം അതാണു സൂചിപ്പിക്കുന്നത്. "ഭീകരവാദം" എന്ന പദം എങ്ങിനെയാണു രാജപക്സെ ഒരു ജനതയ്ക്കു നേരെ ഉപയോഗിക്കുന്നതെന്നു നോക്കാം. എഴുപതുകളില്‍ ശ്രീലങ്കയില്‍ സിന്‍ഹള തീവ്രദേശീയ വാദികളായ ജനത വിമുക്തി പെരമുന (ജെവിപി) നടത്തിയ ഭീകരവാദത്തിനു സമാനമായ ആഭ്യന്തരയുദ്ധത്തില്‍ തമിഴര്‍ക്കും സിന്‍ഹളര്‍ക്കും ഒരുപോലെ ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. അന്ന് സര്‍ക്കാരും ജെവിപി ഭീകരവാദികളും തമ്മില്‍ നടത്തിയ സന്ധി ഭാഷണത്തില്‍ പങ്കാളിയായിരുന്നു രാജപക്സെ. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ഫില്‍ റീസ് [2] ഇതിനെക്കുറിച്ച് രാജപക്സെയോട് ചോദിച്ചപ്പോള്‍ ജെവിപി വെറും "കലാപകാരികള്‍" മാത്രമണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തത്വത്തില്‍ എല്‍ടിടിഇയും ജെവിപിയും വ്യത്യസ്ത വംശീയതകള്‍ മുന്നോട്ട് വയ്ക്കുന്ന ഒരേ മാര്‍ഗം പിന്തുടരുന്ന സംഘടനകളാണെന്ന് ലോകജനത വളരെ മുന്‍പ് തന്നെ തിരിച്ചറിഞ്ഞതാണ്. അപ്പോള്‍ ഒരു സമൂഹത്തെ മാത്രം ഭീകരവാദികളായി മുദ്രകുത്തുന്നതിലൂടെ മറ്റുചില രാഷ്ട്രീയ ലക്ഷ്യങ്ങളാണു ശ്രീലങ്കന്‍ പ്രസിഡന്‍ഡ് മുന്നോട്ടു വയ്ക്കുന്നത്.

വായ് മുടിയ മാധ്യമങ്ങള്‍
പുലികള്‍ക്കു മേല്‍ നേടിയ അന്തിമ വിജയം രാജപക്സെ സര്‍ക്കാരിനു വടക്കു കിഴക്കന്‍ മേഖലയില്‍ എന്തും ചെയ്യാനുള്ള 'അവകാശമായപ്പോള്‍' അതിന്റെ ദുരന്തഫലങ്ങള്‍ അനുഭവിച്ചത് മാധ്യമങ്ങളായിരുന്നു. അഭയാര്‍ഥി ക്യാമ്പുകളിലെ തമിഴരുടെ ജീവിതം സ്വര്‍ഗ തുല്ല്യമാണെന്നു അവിടം സന്ദര്‍ശിച്ച ദ ഹിന്ദുവിന്റെ പത്രാധിപര്‍ നമ്മോട് പറയുമ്പോള്‍ ഓരോ ക്യാമ്പുകളും ഓരോ ജയിലുകളാണെന്ന സത്യം ലോകത്തോടു പറഞ്ഞ ദ ടൈംസ് ലേഖകന്‍ ജെര്‍മി പേജ്, ചാനല്‍-4 ലേഖകന്‍ നിക് പാറ്റണ്‍-വാല്‍ഷ് എന്നിവരുടെ ലങ്കന്‍ വിസ സര്‍ക്കാര്‍ റദ്ദാക്കുകയുണ്ടായി. തദ്ദേശിയ പത്രപ്രവര്‍ത്തകരുടെ കാര്യം ഇതിലും ഭീകരമാണ്.

മനുഷ്യാവകാശത്തെക്കുറിച്ച് എഴുതിയാല്‍ കൊല്ലപ്പെടുകയോ, ജയിലില്‍ അടക്കപ്പെടുകയോ ആവും ഓരോ ശ്രീലങ്കന്‍ പത്രക്കാരന്റെയും വിധി. ദ സണ്‍ഡെ ലീഡര്‍ പത്രാധിപര്‍ ലസന്ത വിക്രമതുംഗെ ഉള്‍പ്പടെ 11 മാധ്യമ പ്രവര്‍ത്തകരാണു കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ കൊല്ലപ്പെട്ടത്[3]. ഇപ്പോഴും വടക്കു കിഴക്കന്‍ മേഖലയിലെ പല അഭയാര്‍ത്ഥി ക്യാമ്പുകളിലും പത്രക്കാര്‍ക്ക് പ്രവേശനമില്ല. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തുന്നവര്‍ 50 മീറ്റര്‍ ദൂരം കണക്കാക്കി വേര്‍തിരിച്ച മുള്ളുവേലിക്കു അപ്പുറവും ഇപ്പുറവും നിന്നും ഉച്ചത്തില്‍ സംസാരിക്കുന്നത് കണ്ടുവെന്നു ഫില്‍ റീസ് തന്റെ ഡോകുമെന്ററിയില്‍ പറയുന്നുണ്ട് [4]. ഇത്തരം തന്ത്രങ്ങള്‍ വംശീയത കത്തി നിന്ന എണ്‍പതുകളില്‍ തെക്കന്‍ ശ്രീലങ്കയിലെ ജയിലുകളില്‍ ഉപയോഗിച്ചിരുന്നതാണെന്ന് തമിഴ് എഴുത്തുകാരന്‍ ഷോഭാ ശക്തി പറയുന്നുണ്ട്. ശ്രീലങ്കയില്‍ വംശീയത മുന്‍ കാലങ്ങളിലെക്കാളും ശക്തമായി തിരിച്ചുവരുകയാണു. ഇരുപത്തഞ്ച് വര്‍ഷത്തെ ഈലം യുദ്ധം സിന്‍ഹള വംശീയതയുടെ ആഴം കുറയ്ക്കാനല്ല മറിച്ച് കൂട്ടാനാണു ഉപകരിച്ചതെന്നുള്ള വസ്തുത ഇന്നൊരു യാഥാര്‍ത്ഥ്യമാണ്. യുദ്ധ/യുദ്ധാനന്തര ലോകത്തെ ക്രൂരതകളും, മനുഷ്യാവകാശ ലംഘനങ്ങളും പുറംലോകത്തെ അറിയിക്കുന്നതില്‍ മാധ്യമങ്ങളും, അഭയാര്‍ത്ഥികളും എക്കാലത്തും വലിയ പങ്ക് വഹിച്ചിട്ടിണ്ട്. ഉദാഹരണത്തിന് ഡേവിഡ് രോഹ്ദെയുടെ റിപ്പോര്‍ട്ടുകളാണ് കോസവോയിലെ സംഭവവികാസങ്ങള്‍ ലോകത്തിനു മുന്നിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്[5].
video
എന്നാല്‍ ശ്രീലങ്കയുടെ കാര്യത്തില്‍ ഇത്തരമൊരു കാര്യം സംഭവിക്കരുതെന്ന് ഗവണ്മെന്റിനു നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണവര്‍ക്ക് യുദ്ധത്തിന്റെ അവസാന നാളുകളില്‍ പുലികള്‍ക്കെതിരെ എന്ന പോലെ തന്നെ കിള്ളിനോച്ചിയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച മേഖലയിലെ സാധാരണ ജനങ്ങളുടേ നേര്‍ക്ക് യന്ത്രത്തോക്കുകള്‍ തിരിച്ചുവയ്ക്കന്‍ കഴിഞ്ഞത്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എന്നു തിരിച്ചുപോവാന്‍ കഴിയും എന്ന കാര്യത്തില്‍ ഇതുവരെ ഒരു ഉറപ്പുമില്ല. യുദ്ധമേഖലയിലെ കുഴിബോംബുകള്‍ നീക്കം ചെയ്ത ശേഷം മത്രമെ അവിടേക്ക് പോകാന്‍ തമിഴരെ അനുവദിക്കൂ എന്നാണ് രാജ്പക്സെ ഇതിനെക്കുറിച്ച് പറഞ്ഞത്. ബാള്‍ക്കന്‍ രാജ്യങ്ങളില്‍ യുദ്ധം അവസാനിച്ച് 10 വര്‍ഷങ്ങള്‍ക്കു ശേഷവും ഡി-മൈനിങ് പൂര്‍ത്തിയായിട്ടില്ല എന്നതാണ് ചരിത്രം. അതുകൊണ്ട് തന്നെ ഒരു ജനതയെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ തളച്ചിടാനുള്ള തന്ത്രമാണ് ഡി-മൈനിംങ് എന്നത് വ്യക്തമാണ്.

സ്രെബ്രിനിച്ചയിലെ കൊടുംക്രൂരതകള്‍ പിന്നിട്ട് 10 വര്‍ഷങ്ങള്‍ക്കു ശേഷം പത്രപ്രവര്‍ത്തകനായ ലെസ്ലി വുഡ്ഹെഡ് ബിബിസിയുമായി ബന്ധപ്പെട്ട് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാന്‍ അവിടെയെത്തുന്നുണ്ട്[6]. വംശീയതയുടെ മുറിവുകള്‍ ഏറ്റുവാങ്ങിയ ആ പ്രേത നഗരം ഇന്നൊരു സെര്‍ബിയന്‍ നഗരമാണ്. ബോസ്നിയന്‍ മുസ്ലീമുകളുടെതായി ഒന്നും അവിടെ അവശേഷിക്കുന്നില്ല. ഈ കഥയ്ക്കു ഒരു ശ്രീലങ്കന്‍ ക്ലൈമാക്സ് കൂടി ഭാവിയില്‍ ഉണ്ടാവും. തമിള്‍ നഗരമായ കില്ലിനോച്ചിയില്‍ എന്നെങ്കിലും പോവണം എന്നു തീരുമാനിച്ചിരിക്കുന്ന ചരിത്രകാരനും തമിഴ് രാഷ്ട്രീയ നിരീക്ഷകനുമായ എന്റ സുഹൃത്ത് അഭിലാഷ് മലയില്‍ ഒരുപക്ഷേ അവിടെയെത്തുമ്പോള്‍ കാണുന്നത് ഓര്‍മകളിലെ തമിള്‍ നഗരത്തിനു പകരം ഒരു സിന്‍ഹള നഗരത്തെയാവും.

കുറിപ്പുകള്‍:

[1]'Behind Enemy Lines', Directed by John Moore, 2001.

[2] Phill Rees, 'Dining with Terrorists', Documentary, Al Jazeera, 2009 (http://www.youtube.com/watch?v=gLDeDEFtzAU).

[3] Angilee Shah ' Colombo Blacklists Outside Observers', Far Eastern Economic Review, June 2009, (page .18).

[4] See No.1

[5] David Rohde, 'End Game: The Betrayal and Fall of Srebrenica', West view Press, Colorado, 1997.

[6] Leslie Woodhead, 'A Cry From the Grave', Documentary, BBC,2005.