ഒരു കാലഘട്ടത്തെ നവീന ചിന്തയുടെ നൈരന്തര്യം കൊണ്ട് അടയാളപ്പെടുത്തിയ നരവംശ ശാസ്ത്രജ്ഞനായിരുന്നു ക്ലോദ് ലെവിസ്ട്റോസ്. ഘടനാവാദത്തിന്റെ (structuralism) പരിധിയില്‍ നരവംശശാസ്ത്രത്തെ ഉള്‍പ്പെടുത്തിയ ലെവിസ്ട്റോസാണ് പാശ്ചാത്യ സംസ്കാരം അതിന്റെ ഗുണഗണങ്ങളാല്‍ തന്നെ മുന്തിയതാണെന്ന മുന്‍വിധിയെ താത്വികമായി വെല്ലു വിളിച്ചത്. ഭൂശാസ്ത്രം, മനോവിശ്ലേഷണം, മാര്‍ക്സിസം എന്നീ 'മൂന്നു മിസ്ട്റസുക'ളേയും ഉള്‍ച്ചേര്‍ത്തുകൊണ്ടൂള്ള ഒരു ചിന്താപദ്ധതിയിലൂടെയാണ് നരവംശശാസ്ത്ര വീക്ഷണത്തെ പുനക്രമീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചത്. എല്ലാ സമൂഹങ്ങളും അവയുടെ മിത്തുകളുമായി ബന്ധപ്പെട്ടു കിടക്കുന്ന ചില പ്രത്യേക ക്രമങ്ങളേയും, ചിന്തകളേയും, പെരുമാറ്റങ്ങളേയും പിന്തുടരുന്നുവെന്നു വാദിച്ച ലെവിസ്ട്റോസിന് പ്രാചീനം/സാംസ്കാരികം എന്നിങ്ങനെയുള്ള ദ്വന്ദങ്ങള്‍ സ്വീകാര്യമല്ലായിരുന്നു.പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് പാശ്ചാത്യ ചിന്താ മണ്ഡലത്തില്‍ ഇത്തരമൊരു വേര്‍ത്തിരിവ് ശക്തമായി കാണപ്പെട്ടു തുടങ്ങുന്നത്. ഫ്രാന്‍സിസ് ബേക്കണ്‍, ദെക്കാര്‍ത്തെ, ന്യൂട്ടണ്‍ തുടങ്ങിയവര്‍ തങ്ങളുടെ 'ശാസ്ത്രീയ ചിന്ത' (scientific thinking) രൂപപ്പെടുത്തിയത് പ്രാചീനമായ മിത്തുകളെ എതിര്‍സ്ഥാനത്ത് പ്രതിഷ്ഠിച്ചു കൊണ്ടാണ്. ശാസ്ത്രീയ ചിന്തയുടെ ഉദയത്തോടെ അതിന്റെ നിര്‍വചന പരിധിയില്‍ പെടാത്ത എന്തിനേയും സംസ്കാരശൂന്യമായി കാണാനുള്ള പാശ്ചാത്യ ലോകത്തിന്റെ പ്രവണതയ്ക്ക് അംഗീകാരം ലഭിക്കുകയുമുണ്ടായി. "ഒന്നാം പേജു മുതല്‍ അവസാന പേജു വരെ സത്യസന്ധതയോടെ വായിച്ചാലും ഒരക്ഷരം പോലും മനസിലാക്കാന്‍ സാധിക്കാത്ത ഒരു മാഗസിനാണ് സയന്റിഫിക് അമേരിക്കന്‍" എന്ന് ലെവിസ്ട്റോസ് പറയുമ്പോള്‍ വെല്ലുവിളിക്കപ്പെടുന്നത് പാശ്ചാത്യ ചിന്തയുടെ മൂലസങ്കല്പങ്ങള്‍ തന്നെയാണ്. ഇത്തരമൊരഭിപ്രായം ആധുനിക ശാസ്ത്രത്തെ അപക്വമായി വീക്ഷിക്കുന്ന ഒരാളുടേതാണെന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. പക്ഷേ, ആധുനിക ഘടനാവാദത്തിന്റെ (modern structuralism) പുതിയ മേഖലകളെ സക്രിയമായി മനസിലാക്കുകയും മിത്ത്/ശാസ്ത്രം അല്ലെങ്കില്‍ പ്രിമിറ്റിവ്/റാഷനല്‍ തുടങ്ങിയ ദ്വന്ദ ബിംബങ്ങളെ ഉടച്ചു വാര്‍ക്കുകയുമായിരുന്നു ലെവിസ്ട്റോസിന്റെ ലക്ഷ്യം.
ശാസ്ത്രീയ ചിന്തയ്ക്ക് ലഭിച്ച അപ്രമാദിത്വം മൂലം മനുഷ്യകുലത്തിന് കൈമോശം വന്ന സാംസ്കാരിക തുടര്‍ച്ചകളുടെ വീണ്ടെടുപ്പ് ദുഷ്കരമാണെന്നിരിക്കെ നഷ്ടമായ മിത്തുകളുടേയും സംസ്കാരത്തിന്റേയും ലോകത്തെ കുറിച്ച് നാം ബോധവാന്മാരാവുകയെങ്കിലും ചെയ്യണമെന്ന് അദ്ദേഹം വാദിച്ചു. പ്രതീകാത്മക ആശയവിനിമയം സാധ്യമാക്കുന്ന ഒരു വ്യവസ്ഥയാണ് അദ്ദേഹത്തിന് സംസ്കാരം. ഇങ്ങിനെ ഭൂപരിധികള്‍ക്കപ്പുറത്തേക്ക് പടര്‍ന്നു കിടക്കുന്ന 'വേവിക്കപ്പെടാത്ത' സംസ്കാരങ്ങളേയും അവ ദ്യോതിപ്പിക്കുന്ന അനുഭവങ്ങളേയും കുറിച്ചാണ് 'ദ റോ ആന്‍ഡ് ദ കൂക്ക്ഡി'ല്‍' അദ്ദേഹം അന്വേഷിക്കുന്നത്.
ശാസ്ത്രം ഒരിക്കലും മിത്തുകളുടെയും പ്രകൃതിയുടേയും മതില്‍ക്കെട്ടിനു പുറത്തേക്കു പോകാറില്ല. മറിച്ച്, ഘടനാപരവും യുക്തിയധിഷ്ഠിതവുമായ ഒരു ചിന്താ പദ്ധതിയിലൂടെ 'പുരാതന'മായതിനെ വായനയ്ക്കു വിധേയമാക്കുകയാണ് ചെയ്യുന്നത്. ഇത്തരം വായനകള്‍ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നതാകട്ടെ വളരെ ബാലിശവും നീതിരഹിതവുമായ ചില മുന്‍ധാരണകളിലേക്കാണ്. ഇങ്ങിനെയുള്ള മുന്‍ധാരണകളുടെ സ്വാധീനത്താല്‍ നാം ദ്വന്ദാധിഷ്ഠിതമായ തീര്‍പ്പുകളെ പ്രാപിക്കുന്നു. ഇതു മനസിലാക്കി കൊണ്ടാണ് പുരാതനമായത് എന്ന മുന്‍ധാരണയ്ക്കു പകരം 'എഴുതപ്പെടാത്തത്' എന്ന ആശയം ലെവിസ്ട്റോസ് മുന്നോട്ട് വച്ചത്. പ്രകൃതി-സംസ്കാരം എന്നിങ്ങനെയുള്ള ദ്വന്ദ ബോധത്തിന് നരവംശ ശാസ്ത്രത്തിലും മേല്‍ക്കയ്യുണ്ടായിരുന്ന സമയത്താണ് അദ്ദേഹം മിത്തിന്റെ ഘടനാപരമായ വിശകലനവുമായി വരുന്നത്. നരവംശശാസ്ത്രം അടിസ്ഥാനപരമായി മനുഷ്യനെ പറ്റിയുള്ള പഠനമാണെന്നും, അതിനാല്‍ തന്നെ മനുഷ്യരെ സംസ്കാരശൂന്യര്‍, സംസ്കാര സമ്പന്നര്‍ എന്നിങ്ങനെ വേര്‍ത്തിരിക്കുന്നതില്‍ സാംഗത്യമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബന്ധുത്വത്തെ (kinship) കുറിച്ചുള്ള പഠനത്തിനിടയിലാണ് ലോകമെമ്പാടും അനുഷ്ഠിച്ചു വരുന്ന വിവാഹാചാരങ്ങളെ ലെ
വിസ്ട്റോസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നത്. 1935 മുതല്‍ 39 വരെ ബ്രസീലിലെ മച്ചോഗ്രോസോ, ആമസോണ്‍ മഴക്കാടുകള്‍ എന്നിവിടങ്ങളിലും, നംബിക്വാര, ടുപി- കവാഹിബ് എന്നീ ഗോത്രവര്‍ഗക്കാര്‍ക്കിടയിലും അദ്ദേഹം പഠനം നടത്തുകയുണ്ടായി. ബന്ധുത്വ ചിഹ്നങ്ങളെ -- ഭാര്യ, ഭര്‍ത്താവ്; മകന്‍, മകള്‍; സഹോദരി, സഹോദരന്‍ -- പറ്റിയുള്ള പഠനവും സൂക്ഷ്മനിരീക്ഷണവും കണ്ടെത്തലുകളുമെല്ലാം 'ദ എലമെന്ററി സ്ട്രക്ച്ചേഴ്സ് ഓഫ് കിന്‍ഷിപ്' എന്ന പുസ്തകത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. ഭൂശാസ്ത്രപരമോ ചരിത്രപരമോ ആയി ഒരു ബന്ധവുമില്ലാത്ത സംസ്കാരങ്ങളില്‍ പോലും ചില പൊതു സദൃശ്യങ്ങള്‍ കാണാമെന്നും, ഇങ്ങിനെ വ്യത്യസ്ത സംസ്കാരങ്ങള്‍ തമ്മിലുണ്ടാവുന്ന പരസ്പര ബന്ധത്തെ മനസിലാക്കാന്‍ ഒരു അടിസ്ഥാന ഘടനയുണ്ടെന്നും ലെവിസ്ട്റോസ് വാദിച്ചു. ഈ അടിസ്ഥാന ഘടന മിത്താണ് - അതു വേവിക്കപ്പെടാത്ത ഭാഷയാണ്. ഈ ഭാഷയെ നമുക്ക് ചരിത്രപരമായും സമയപരമായും (diachronic and synchronic) സമീപിക്കാമെങ്കിലും, മിത്ത് ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവ താണ്ടി കാലാതീതമായ ഒരവസ്ഥയിലാണ് നില നില്‍ക്കുന്നത്. ചെറുതാക്കാനോ മാറ്റാനോ സാധ്യമല്ലാത്ത മിത്തിന്റെ അടിസ്ഥാന യൂനിറ്റിനെ ലെവിസ്ട്റോസ് മിത്തീംസ് (mythemes) എന്നാണ് വിളിച്ചത്. മിത്തീമുകള്‍ രൂപപ്പെടുത്തി ഈഡിപ്പസ്, സിന്‍ഡറല്ല തുടങ്ങിയ കഥകളെ അദ്ദേഹം വ്യാഖ്യാനിച്ചിട്ടുണ്ട്.ഫെര്‍ഡിനാന്‍ഡ് ഡി സൊഷൂറിന്റെ ഘടനാവാദ ഭാഷാശാസ്ത്രത്തിന്റെ (structural linguistics) തത്വങ്ങള്‍ മിത്തോളജിയുടെ പഠനങ്ങളില്‍ ലെവിസ്ട്റോസ് ഉപയോഗിച്ചിരുന്നു. എങ്കിലും ഘടനാവദത്തിന്റെ 'ഘടന'/'കേന്ദ്രം' എന്നീ പോരായ്മകളില്‍ നിന്ന് മോചിപ്പിച്ച് ഉത്തരാധുനികതയുടെ സ്വതന്ത്ര ചിന്താ തലത്തിലേക്കുയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മിത്ത് അദ്ദേഹത്തിന് കളിമണ്ണു പോലെയായിരുന്നു. അതിനെ വിവര്‍ത്തനം ചെയ്യാം, വ്യാഖ്യാനിക്കാം, വിമര്‍ശിക്കാം. "മനുഷ്യര്‍ മിത്തുകളെ എങ്ങിനെ മനസിലാക്കുന്നു എന്നല്ല, മറിച്ച് മിത്തുകള്‍ മനുഷ്യ മനസുകളില്‍ അവര്‍ പോലുമറിയാതെ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നാണ് ഞാന്‍ അന്വേഷിക്കുന്നത്," അദ്ദേഹം ഒരിക്കല്‍ എഴുതി. മിത്തോളജിയുടെ പുതിയൊരു അപഗ്രഥന സങ്കേതം കണ്ടെത്തുക വഴി രണ്ടാംകിടയായി കണ്ടു വന്നിരുന്ന പാശ്ചാത്യ ഇതര സംസ്കാരങ്ങളെ കൂടി ദാര്‍ശനിക മണ്ഡലത്തിലേക്കുയര്‍ത്താന്‍ ലെവി സ്ട്റോസിനു കഴിഞ്ഞു. ലോകത്തിലെ എല്ലാ സംസ്കാരങ്ങളേയും പരിധികളില്ലാതെ നിര്‍വചിക്കല്‍ സാധ്യമാക്കുന്ന മിത്തെന്ന ഒരു അടിസ്ഥാന ടൂള്‍ കണ്ടെടുത്തു എന്നതാണ് ലെവിസ്ട്റോസ് എന്ന നരവംശശാസ്ത്രജ്ഞന്റെ ഏറ്റവും വലിയ സംഭാവന. ചിക്കാഗോ യൂനിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ജെയിംസ് റെഡ്ഫീല്‍ഡിന്റെ അഭിപ്രായത്തില്‍ "ആധുനിക മനസിനെ രൂപപ്പെടുത്തിയ ചിന്തകനാണ് ലെവിസ്ട്റോസ്".
"പല ചിന്തകരും സ്വാധീനശേഷിയുള്ളവരാണ്. ചിലര്‍ ഒരു ചിന്താധാരയ്ക്കു തന്നെ തുടക്കമിടും. അപൂര്‍വം ചിലരാകട്ടെ ഒരു കാലഘട്ടത്തെ തന്നെ സ്വന്തം ജീവിതം കൊണ്ട് അടയാളപ്പെടുത്തും. അക്വിനാസിന്റേയും, ഗോഥേയുടേയും കാലഘട്ടങ്ങളെ കുറിച്ച് നമ്മളിപ്പോള്‍ സംസാരിക്കുന്നതു പോലെ, ഭാവി തലമുറകള്‍ നമ്മള്‍ ജീവിക്കുന്ന സമയത്തെ ലെവി സ്ട്റോസിന്റെ കാലഘട്ടമെന്ന് വിളിച്ചേക്കാം," റെഡ്ഫീല്‍ഡ് പറയുന്നു.


