Showing posts with label ആരോഗ്യം. Show all posts
Showing posts with label ആരോഗ്യം. Show all posts

Jan 23, 2010

ഇങ്ക്വിലാബിന്റെ ഇന്‍‌ജക്ഷന്‍

ദില്ലിയിലെ നഴ്സ്സുമാരുടെ സമരങ്ങള്‍ അരാഷ്ട്രീയവല്‍കരിക്കപ്പെട്ടുപോയ ഒരു തൊഴിലാളികൂട്ടത്തിന്റെ രാഷ്ട്രീയബോധത്തിലേക്കുള്ള തിരിച്ചുവരവിന്റെ അടയാളങ്ങളാണെന്ന് പികെ മണികണ്ഠന്‍


 "മലയാളികളായി ആറു കേന്ദ്രമന്ത്രിമാരുണ്ട്‌. ഭരണത്തിന്റെ പ്രധാന സ്ഥാനങ്ങളിലെല്ലാം നിരവധി മലയാളികളുമുണ്ട്‌. ഇവരൊക്കെയുണ്ടായിട്ടും ഞങ്ങള്‍ക്കെന്തു കാര്യം?" കൊടും തണുപ്പത്ത്‌ കിടുങ്ങി വിറച്ചിട്ടും തീരുമാനമൊന്നുമാവാതെ ദില്ലിയിലെ പഞ്ചാബിബാഗ്‌ മഹാരാജ അഗ്രസേന്‍ ആശുപത്രിയിലെ സമരം തുടരുമ്പോള്‍ ഒരു നഴ്‌സിന്റെ രോഷപ്രകടനമായിരുന്നു ഇത്‌. കഴിഞ്ഞ രണ്ടുമാസങ്ങളില്‍ ഇന്ദ്രപ്രസ്ഥം കണ്ട ഒരു നിര ആതുരശുശ്രൂഷക സമരങ്ങളില്‍ ഏറ്റവും ശ്രദ്ധേയം ഈ പരാമര്‍ശമായിരുന്നു. ദില്ലിയിലെ സമീപകാല ചരിത്രത്തില്‍ ആദ്യമായി മൂന്ന് സ്ഥാപനങ്ങളിലായി ഏഴ് ആശുപത്രികളിലെ നഴ്‌സുമാര്‍ ഈ ശൈത്യകാലത്ത് സമരത്തിനിറങ്ങി. എല്ലാ സമരങ്ങളും ഒരാഴ്‌ചയിലേറെ പരീക്ഷണഘട്ടങ്ങള്‍ നേരിട്ടെങ്കിലും, ഒടുവില്‍ ആവശ്യങ്ങള്‍ നേടിയെടുത്തു. മെട്രോ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക്‌ ആദ്യദിവസം തന്നെ മര്‍ദനമേറ്റു. മറ്റുള്ളവര്‍ക്ക് ഭീഷണിയും, മറ്റു ശാസനകളും. പക്ഷെ, ഒന്നിനും സമരസന്നദ്ധരുടെ വീര്യം കെടുത്താനായില്ല.

ഈ സമരങ്ങളെല്ലാം പരിഹരിക്കപ്പെട്ടതിനു പിന്നില്‍ സജീവ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിരുന്നു. തെക്കന്‍ ദില്ലിയിലെ ബത്ര ആശുപത്രിയിലെ സമരത്തില്‍ അതു ഏറെ സജീവമായി. ഒരുപാടു നേതാക്കള്‍ സമരപ്പന്തലിലെത്തി. പാര്‍ലമെന്റ്‌ സമ്മേളനം നടക്കുന്ന സമയമായതു കൊണ്ടാവാം നേതൃപ്രാതിനിധ്യമേറിയത്. കക്ഷിരാഷ്ട്രീയം നോക്കാതെ മലയാളികളടക്കമുള്ള നഴ്‌സുമാരുടെ സമരപ്പന്തലിലേയ്‌ക്ക്‌ നേതാക്കളും ജനപ്രതിനിധികളും പിടഞ്ഞെത്തി. സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം വൃന്ദാ കാരാട്ട്‌, കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി, ഇടതു-വലതു പാര്‍ട്ടികളില്‍പ്പെട്ട എംപിമാര്‍ മുതല്‍‌പേര്‍. ദില്ലിയിലെ നഴ്‌സുമാര്‍ തങ്ങളുടെ വോട്ടര്‍മാരാണോ എന്നു നോക്കിയായിരുന്നില്ല നേതാക്കളുടെ ഇടപെടല് എന്നത് ശ്രദ്ദേയമായിരുന്നു‍. എന്തായാലും, ഡിസംബര്‍ 11 മുതല്‍ ഒരാഴ്‌ച നീണ്ട സമരത്തിനൊടുവില്‍ നഴ്‌സുമാര്‍ക്ക്‌ ശമ്പളവും ആനുകൂല്യവും വര്‍ധിപ്പിക്കാന്‍ ബത്ര ആശുപത്രി മാനേജ്‌മെന്റ്‌ തയ്യാറായി.

മുറിവുണക്കുന്നവരുടെ വേദനകള്‍
ബത്രയിലെ സമരാനുഭവം സമ്മാനിച്ച ഊര്ജമാണ്‌ മഹാരാജ അഗ്രസേനിലെയും മെട്രോ ആശുപത്രികളിലെയും നഴ്‌സുമാര്‍ക്ക്‌ അതിശൈത്യത്തിനിടയിലും പ്രക്ഷോഭ പാതയിലേയ്‌ക്കിറങ്ങാനുള്ള പ്രചോദനമായത്. പുതുവത്സരദിനം മുതല്‍ തുടര്‍ച്ചയായി ഒമ്പതു ദിവസമായിരുന്നു അഗ്രസേനിലെ സമരം. അടിസ്ഥാന ശമ്പളം 6,500 രൂപ 9,000 രൂപയാക്കാന്‍ ആശുപത്രി മാനേജ്‌മെന്റ്‌ നിര്‍ബന്ധിതമായി. തുടര്‍ന്ന്‌ ജനവരി 12 മുതല്‍ തുടര്‍ച്ചയായി അഞ്ചു ദിവസം മെട്രോ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം നടത്തി. 4,500 രൂപ അടിസ്ഥാന ശമ്പളം കൂട്ടണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു നോയ്‌ഡയിലും ഡല്‍ഹിയിലുമുള്ള അഞ്ച്‌ മെട്രോ ആശുപത്രികളിലെ നഴ്‌സുമാരുടെ പണിമുടക്ക്‌. അവര്‍ക്കും 9,000 രൂപയായി ശമ്പളം കൂട്ടിക്കിട്ടി. മാത്രവുമല്ല, എക്‌സ്‌പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌, നിയമനസര്‍ട്ടിഫിക്കറ്റ്‌, പിഎഫ്‌, പ്രസവാവധി, നിയമനം നല്‍കിയ ശേഷം യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ്‌ മടക്കി നല്‍കല്‍ തുടങ്ങിയ അവകാശങ്ങളും അനുവദിക്കപ്പെട്ടു. ഈ മൂന്നു സമരങ്ങളിലും പിന്തുണയുമായും, ചര്‍ച്ചകള്‍ക്ക്‌ മുന്‍കൈയെടുത്തും, ഡല്‍ഹി നഴ്‌സസ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഒരര്‍ത്ഥത്തില്‍ അവരുടെ നേതൃത്വത്തിലായിരുന്നു സമരം. മറ്റു മലയാളി സംഘടനകളും നഴ്‌സുമാരെ പിന്തുണച്ചു രംഗത്തെത്തിയതും ആവേശകരമായി.

എന്തുകൊണ്ടാണ് ഈ നഴ്സ്സുമാര്‍ സമരത്തിനിറങ്ങിയത്? ദില്ലിയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സ്സുമാരുടെ അവസ്ഥതന്നെ മതിയായ കാരണം. ഒരു ചെറിയ കണക്കിതാ: ദില്ലിലിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു നഴ്‌സ്സിന് 15,000 മുതല്‍ 30,000 രൂപയോളം എല്ലാ ആനുകൂല്യങ്ങള്‍ടക്കം പ്രതിമാസം ലഭിക്കുമ്പോള്‍, ഭൂരിഭാഗം സ്വകാര്യ ആശുപത്രികളിലും 3,500 രൂപ മുതല്‍ 7,500 രൂപ വരെയാണ്‌ മാസശമ്പളം. സര്‍ക്കാര്‍ ആശുപത്രികളില്‍ എട്ടു മണിക്കൂറാണ്‌ ജോലി സമയം. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ പത്തും പന്ത്രണ്ടും മണിക്കൂര്‍ ജോലിയെടുക്കേണ്ടി വരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ ഐസിയുവില്‍ രോഗി, നഴ്‌സ്‌ അനുപാതം 1:1 ആണ്‌ എങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ ഇത് 4:1 ആണ്‌. സര്‍ക്കാര്‍ ആശുപത്രികളിലെ വാര്‍ഡുകളിലുള്ള രോഗി, നഴ്‌സ്‌ അനുപാതം 6:1 ആയി പാലിക്കപ്പെടുമ്പോള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഇതു 10:1 ആയി മാറുന്നു. ആശുപത്രിയിലെ ഓരോ വിഭാഗത്തിന്റെയും പ്രത്യേകതയനുസരിച്ച്‌ നഴ്‌സുമാര്‍ക്ക്‌ വാക്‌സിനേഷന്‍ നല്‍കണമെന്ന നിബന്ധനയും സ്വകാര്യ ആശുപത്രികളില്‍ പാലിക്കപ്പെടുന്നില്ല. പരിപൂര്‍ണ ഇന്‍ഷുറന്‍സ്‌, ചികിത്സാസഹായം, കുടുംബത്തിലുള്ളവര്‍ക്ക്‌ സൗജന്യ ചികിത്സ തുടങ്ങിയ അവകാശങ്ങള്‍ പോലും പാലിക്കപ്പെടുന്നില്ലെന്ന് ഓര്‍ത്തഡോക്‌സ്‌ ക്രിസ്‌ത്യന്‍ മെഡിക്കല്‍ ഫെല്ലോഷിപ്പിന്റെ പഠനം വെളിപ്പെടുത്തിയിരുന്നു. ഇതു കൂടാതെ മറ്റനേകം ചൂഷണങ്ങളും‍.

ഈ ചൂഷണം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. പലയിടങ്ങളിലും നഴ്‌സ്സുമാര്‍ അതിശോചനീയമായ ജീവിതമാണ് നയിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ. തീര്‍ത്തും യുക്തിസഹമായ ആവശ്യങ്ങള്‍ പോലും മാനേജ്മെന്റുകള്‍ സ്വീകരിക്കുന്നില്ലെന്നു മാത്രമല്ല, ശബ്ദമുയര്‍ത്തുന്നവരെ കണ്ണുമടച്ചു പിരിച്ചുവിടുന്നു. മാനേജ്‌മെന്റിന്റെ പക്ഷത്തു നില്‍ക്കുന്ന ഒരു മുതിര്‍ന്ന നഴ്‌സ്‌ ബത്രയിലെ സമരക്കാരെ ഭീഷണിപ്പെടുത്തിയതു പോലെ: "കേരള എക്‌പ്രസ്‌ ദില്ലിയില്‍ എത്തുന്നിടത്തോളം കാലം ഇവിടെ മലയാളി നഴ്‌സുമാരെ കിട്ടാന്‍ യാതൊരു പഞ്ഞവുമില്ലെന്ന്‌ നിങ്ങളോര്‍ത്തോണം." അതിനാല്‍തന്നെ ഇനിയും സമരങ്ങളുണ്ടാവാം, ചര്‍ച്ചയാവാം, ഒത്തുതീര്‍പ്പാവാം, രാഷ്ട്രീയക്കാര്‍ വിചാരണ ചെയ്യപ്പെടാം.

ദില്ലിയിലെ സേവന മേച്ചില്‍പ്പുറങ്ങള്‍ തേടി മലയാളി നഴ്‌സുമാര്‍ എത്തിക്കൊണ്ടേയിരിക്കുന്നു. മനസ്സില്‍ നിറയെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി. ഇതില്‍ ഒരു കൂട്ടം എപ്പോഴും രക്ഷപ്പെട്ടു കൊണ്ടേയിരിക്കും, രാജ്യത്തിനു പുറത്തെ അഴകുള്ള വിശാല ശാദ്വലതകളിലേക്ക്. എന്നാല്‍ മഹാഭൂരിപക്ഷം വരുന്നവര്‍ സ്വകാര്യ ആശുപത്രികളിലെ ചുവരുകള്‍ക്കുള്ളില്‍ തേങ്ങലടക്കാന്‍ പ്രയാസപ്പെട്ട്‌ വിധിയെ പഴിച്ചു ജീവിക്കുന്നു. കൂടുതല്‍ നല്ലൊരവസരം എന്നെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയാണ്‌ ജീവിതം മുന്നോട്ടു കൊണ്ടു പോവാനുള്ള പ്രേരണ. പരസ്‌പരം കാണുമ്പോള്‍ വേദനകളും ദുരിതങ്ങളും പങ്കുവയ്‌ക്കുന്ന ഇവര്‍ക്ക്‌ തങ്ങളെല്ലാം നേരിടുന്നത്‌ ഒരേ പ്രശ്‌നങ്ങളാണെന്ന്‌ തികഞ്ഞ ബോധ്യമുണ്ട്‌. എന്നാല്‍ ഒരുമിച്ചു നിന്നു പരിഹരിക്കേണ്ട പ്രശ്‌നങ്ങളാണിതെന്ന ധാരണ ഒരിക്കലും ഇവരുടെ മനസ്സുകളില്‍ കടന്നു കൂടിയിട്ടില്ല. അഥവാ അങ്ങനെയാരെങ്കിലും ചിന്തിച്ചാല്‍ തന്നെ കേരളത്തില്‍ നിന്ന്‌ 3,000 കിലോമീറ്റര്‍ ഇപ്പുറം തങ്ങള്‍ സംഘടിച്ചിട്ടെന്തെന്ന്‌ ചോദ്യമുയരും. പിന്നെ പ്രതിഷേധിക്കുമ്പോഴുള്ള പ്രശ്‌നങ്ങളോര്‍ക്കുമ്പോള്‍ ഭീതിയും മനസ്സിലേയ്‌ക്കു പടരും. അതോടെ ദുരിതങ്ങള്‍ വിധിയാണെന്ന വിലാപത്തില്‍ സ്വയമൊതുങ്ങും.

രാഷ്ട്രീയ ഉണര്‍‌വ്വ്
ഈ മാനസികഘടനയില്‍ കാര്യമായ മാറ്റമുണ്ടാക്കാന്‍ ഇക്കഴിഞ്ഞ മാസങ്ങളിലെ സമരങ്ങള്‍ക്കു കഴിഞ്ഞുവോ? സ്വകാര്യ ആശുപത്രികളിലെ ചൂഷണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ആനുകൂല്യം പിടിച്ചുവാങ്ങാനായി നഴ്‌സുമാരും ഡോക്ടര്‍മാരുമെല്ലാം സംഘടിക്കുമ്പോള്‍ സ്വകാര്യ ആശുപത്രിക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയുയര്‍ത്തി സംഘശേഷിയെ ഭീതിയില്‍ നിര്‍ത്തുന്നു. അടിമുടി അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട മനസുമായി എന്തു ചെയ്യണമെന്നറിയാതെ മലയാളികളടക്കമുള്ള നഴ്‌സുമാര്‍ കുഴങ്ങുന്നു. എന്തായാലും ഒന്നു തീര്‍ച്ച. തങ്ങളെ തലമുറകളായി ഗ്രസിച്ചുപോന്നിരുന്ന അരാഷ്ട്രീയതയില്‍ നിന്ന് നഴ്‌സുമാര്‍ പതിയെ പുറത്തുവരുന്നതിന്റെ അടയാളങ്ങള്‍ ഇന്നു നമുക്കു മുന്‍പിലുണ്ട്. ദില്ലിയിലെ തുടക്കം, ഒരു പക്ഷേ, മറ്റിടങ്ങളിലേക്കും പടര്‍ന്നേക്കാം. ഒരു തൊഴിലാളി വര്‍ഗമെന്ന നിലയില്‍ തങ്ങളുടെ തീര്‍ത്തും ന്യായമായ അവകാശങ്ങള്‍ കൂടുതല്‍ ധൈര്യത്തോടെ ചോദിച്ചുവാങ്ങാന്‍ ഇനി നഴ്‌സുമാര്‍ക്കായേക്കും. ഇന്ത്യയിലെ, പ്രത്യേകിച്ചും കേരളത്തിലെ, ഏറ്റവുമധികം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗമാണ് നഴ്‌സുമാര്‍. എന്നാല്‍ മാറിയ സാഹചര്യത്തില്‍ അവരും സമരപ്പന്തലിലെത്തുമ്പോള്‍ അത് ആഗോളവല്‍ക്കരണകാലത്തെ തൊഴില്‍ സാഹചര്യങ്ങളെപ്പറ്റിയുള്ള ഒരു പുതു സാക്ഷ്യവുമാകുന്നുണ്ട്.

സ്കൂളിലും കോളെജിലുമെല്ലാം സഹപാഠികള്‍ കൊടിപിടിച്ചു മുദ്രാവാക്യം വിളിച്ചു നടക്കുന്നതു കണ്ടപ്പോള്‍ പുച്ഛിച്ചു മാറിനിന്നവര്‍ ഇന്നു ദില്ലിയില്‍ സമരം ചെയ്യുന്നവരില്‍ ഒരുപാടുണ്ടാകും. പഠിപ്പുമുടക്കി മക്കളുടെ ഭാവി തുലയ്‌ക്കുന്നവരെ ശപിച്ചു തെറിവിളിച്ച രക്ഷിതാക്കളും കുറവല്ല. ഡല്‍ഹിയിലെ ആശുപത്രികളില്‍ നരകയാതന പേറുന്ന നഴ്സ്സുമാരില്‍ ഈ രക്ഷിതാക്കളുടെ മക്കളില്‍ ചിലരെങ്കിലുമുണ്ടായിരിക്കില്ലേ? രാഷ്ട്രീയം പഠിപ്പു മുടക്കാനും പൊതുമുതല്‍ നശിപ്പിക്കാനുമുള്ള നേരംപോക്കു മാത്രമായി കരുതുന്നവര്‍ പ്രശ്‌നങ്ങളില്‍ പരിഹാരം വൈകുമ്പോള്‍ വീണ്ടും രാഷ്ട്രീയക്കാര്‍ക്കു നേരെ സഹായം തേടിവരുന്നു, സമരപാതയിലേക്കിറങ്ങുന്നു. കഴിഞ്ഞ വര്‍ഷം വിമാന ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടപ്പോള്‍ രക്ഷയ്‌ക്കെത്തിയത്‌ തൊഴിലാളി സംഘടനകളും എന്തിനും ഏതിനും പഴിയേറ്റു വാങ്ങുന്ന രാഷ്ട്രീയക്കാരുമാണെന്ന്‌ നാം കണ്ടതാണ്‌.

മറ്റൊന്നുകൂടിയുണ്ട്: ഓണവും ക്രിസ്‌മസുമെല്ലാം കേവലം പത്തു ദിവസത്തിലൊതുക്കാതെ മാസങ്ങളോളം ആഘോഷമാക്കി മാറ്റാന്‍ ഓടിനടക്കുന്ന ദില്ലിയിലെ മലയാളി സംഘങ്ങളൊന്നും നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ കാണാന്‍ ഇതുവരെ തയ്യാറായിട്ടില്ല. മലയാളത്തനിമ മറുനാട്ടില്‍ ആഘോഷിക്കാനുള്ള വെമ്പലിനിടയില്‍, ദുരിതക്കയങ്ങളില്‍ നെടുവീര്‍പ്പിടുന്ന നഴ്‌സുമാരെ ആരു ശ്രദ്ധിക്കാന്‍? യഥാര്‍ത്ഥത്തില്‍ പിന്തുണകളിലും കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്ക്‌ തുരുതുരെ അയയ്‌ക്കുന്ന നിവേദനങ്ങളിലും ഒതുങ്ങേണ്ടതാണോ ദില്ലിയിലെ മലയാളികളുടെ സംഘടനാ പ്രവര്‍ത്തനം? കോണ്‍ഗ്രസ്‌, ബിജെപി, സിപിഎം തുടങ്ങിയ മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെ ഭാഗമായിട്ടുള്ള നേതാക്കളും പ്രവര്‍ത്തകരും തലസ്ഥാന നഗരിയില്‍ ഏറെയുണ്ട്‌. പൊതുവേദികളില്‍ നഴ്‌സുമാരെക്കുറിച്ചു വേവലാതിപ്പെടുന്നവര്‍ എന്തു ചെയ്‌തുവെന്ന്‌ ആത്മപരിശോധന നടത്തേണ്ടതില്ലേ?

സംഘടിച്ചു പൊരുതിയാല്‍ അവകാശങ്ങള്‍ അനുവദിച്ചു കിട്ടുമെന്നല്ലേ ബത്രയിലേയും അഗ്രസേനിലേയും മെട്രോയിലെയും നഴ്‌സിങ്‌ സമരങ്ങള്‍ പറഞ്ഞു തരുന്ന പാഠം? എന്നാല്‍ ഇത്തരം പ്രക്ഷോഭങ്ങള്‍ കേവലം ആശുപത്രികളില്‍ മാത്രമൊതുങ്ങേണ്ടതല്ല. ചൂഷണം ഏതെങ്കിലുമൊരു ആശുപത്രിയുടെ ഉല്‍പ്പന്നമല്ല, ദില്ലിപോലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പ്രകടമാവുന്ന ദേശീയ പ്രാധാന്യമുള്ള പ്രശ്‌നമാണ്‌. ഇത്തരം പ്രശ്‌നങ്ങള്‍ നഴ്‌സുമാര്‍ മാത്രം പ്രതികരിക്കേണ്ട വിഷയവുമല്ല. ലോകമെങ്ങും കേരളമുദ്ര ചാര്‍ത്താന്‍ മെനക്കെടുന്ന മലയാളികള്‍ക്കെല്ലാം പങ്കാളികളാവാം. ഒന്നുറപ്പ്, തൊഴില്‍ ചൂഷണം എന്ന രാഷ്ട്രീയ പ്രശ്‌നത്തെ അരാഷ്ട്രീയതയുടെ അയ്യോ-പാവം കളികളില്‍ കുടുക്കിക്കളയാതെ ഒരു വര്‍ഗാടിസ്ഥാനത്തില്‍ അഭിമുഖീകരിക്കാന്‍ നഴ്‌സുമാരുടെ സമൂഹവും, കേരളജനതതന്നെയും ഉടന്‍‌ തയ്യാറാവേണ്ടിയിരിക്കുന്നു.

ലേഖകന്‍ ദില്ലിയില്‍ പത്രപ്രവര്‍ത്തകനാണ്

Sep 28, 2009

അമീബ: ചങ്കിന്റെ ചൂളയില്‍ ചിലര്‍..

കള്ളവാറ്റിനോടൊപ്പം ചേരുന്ന ഏറ്റവും അവസാനത്തെ പേരാണ് ഗാന്ധി. എന്നിട്ടും, ഗാന്ധി എന്ന പേരില്‍ ഒരാള്‍ അമീബയുടെ ഗ്രാമത്തില്‍ ചാരായം വാറ്റിയിരുന്നു. ഗാന്ധിയേട്ടന്‍ -- ശരിക്കും ആ പേരു തന്നെ -- ഒരു കാലത്ത് സ്ഥിരം തൊഴിലാക്കിയിരുന്ന വാറ്റ്, കഴിഞ്ഞ കുറേക്കാലമായി ചെയ്യാറില്ലയിരുന്നു. തന്റെ പ്രതാപകാലത്ത് ഗാന്ധിയേട്ടന്‍ വാറ്റിനു പുറമെ, തടിമുറിക്കല്‍ അടക്കം പലവിധ ഭാരദ്ധ്വേഹന പണികളും ചെയ്തിരുന്നു. ആരോഗ്യമുള്ള ശരീരം, ജാഗ്രതയോടെ ജീവിതം. ഏതു നിമിഷവും പോലീസ് പിടിച്ചേക്കാവുന്ന കാലം. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈ മധ്യവയസ്കന്‍ ഒരു റിട്ടയര്‍മെന്റ് മൂഡിലായിരുന്നു.

രണ്ടു മാസം മുന്‍പ്, പെട്ടെന്ന് ഒരു ഹ്രദയാഘാതം വന്ന് ഗാന്ധിയേട്ടന്‍ മരിച്ചു. പെരുവഴിയില്‍ വച്ചായിരുന്നു മരണം. മ്രതദേഹം പരിശോധിച്ച ഡോക്ടര്‍ പറഞ്ഞത് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഉയര്‍ന്ന കൊളസ്റ്റ്രോള്‍ ഉള്ളയാളായിരുന്നു ഗാന്ധിയെന്നാണ്. കഠിനാദ്ധ്വാനമില്ലാത്ത കാലം അയാളുടെ ശരീരം കൊഴുപ്പിന്റെ ഒരു കലാപം തുടങ്ങിയിരുന്നു. അതിനെ അദ്ധ്വാനം കൊണ്ട് പ്രതിരോധിക്കാന്‍ ആ പഴയ വാറ്റുകാരന്‍ മറന്നുപോയി. ഗ്രാമത്തിലെ ഏറ്റവും കുപ്രസിദ്ധിയുള്ള മധ്യവയസ്കന്റെ മരണവാര്‍ത്ത വിളിച്ചറിയിച്ച കൂട്ടുകാരന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ: "ഒരു പണിയുമെടുത്തില്ലെങ്കില്‍ അറ്റാക്ക് എപ്പോ വരുമെന്നു ചോദിച്ചാല്‍ മതി...വ്യായാമം ഒരു മസ്റ്റാണ് ഇപ്പോ".

കൂട്ടുകാരന്‍ കരുതുന്നത് വ്യായായ്മജീവിതം തുടര്‍ന്നിരുന്നെങ്കില്‍, ഗാന്ധി ഇത്ര പെട്ടെന്ന് മരിക്കില്ലായിരുന്നു എന്നാണ്. ഏതു കൊച്ചുകുട്ടിക്കും ഇന്നറിയാവുന്ന ഒരു പൊതു തത്വം. ഹൃദ്രോഗത്തിന് മറ്റനേകം കാരണങ്ങളുണ്ടെങ്കിലും, അതിനെ ചെറുക്കുന്നതില്‍ വ്യായാമജീവിതത്തിനുള്ള പങ്കു ഇന്ന് നിസ്തര്‍ക്കമായ വസ്തുതയാണ്. ഈ ചിന്തക്കും, ഗാന്ധിയേട്ടന്റെ മരണവാര്‍ത്തക്കും തൊട്ടു പുറമെയാണ് അമീബ ജെറി മോറിസ്സിനെപ്പറ്റി വായിക്കുന്നത്. അദ്ധ്വാനിച്ചുള്ള ജീവിതം ഹൃദയാരോഗ്യത്തിനു നല്ലാതാണെന്നു പറഞ്ഞ കൂട്ടുകാരന് ഒരു ധാരണയുമില്ലായിരുന്നു, താന്‍ ഇപ്പൊള്‍ പറഞ്ഞ പൊതുതത്വം ലോകത്തിനോട് ആദ്യമായി പറഞ്ഞത് ജെറി മോറിസ്സ് എന്ന ഈ ഇംഗ്ലിഷ് ഭിഷഗ്വരനാണെന്ന്. വ്യായാമം 'കണ്ടുപിടിച്ചയാള്‍' എന്നാണ് മോറിസ്സ് വാഴത്തപ്പെടുന്നത്.
ജെറി മോറിസ്സിന്റെ പഠനങ്ങളും കണ്ടെത്തലും ശരിയായിരുന്നെന്നതിനുള്ള ഏറ്റവും ബലമുള്ള തെളിവ് ഈ ശാസ്ത്രജ്ഞന്റെ ജീവിതം തന്നെയാണ്. അടുത്ത മെയ് മാസത്തില്‍ മോറിസ്സിന് നൂറ് വയസ്സാകും. മനുഷ്യന്റെ ആരോഗ്യ ജീവിതത്തില്‍ ഇന്നു ഏറ്റവും നിര്‍ണ്ണായകമായ പങ്കു വഹിക്കുന്ന ആ കണ്ടെത്തല്‍ മോറിസ്സ് നടത്തിയിട്ട് ഇപ്പോള്‍ ഏതാണ്ട് 60 വര്‍ഷം കഴിഞ്ഞു. 1949ല്‍ ആയിരുന്നു അത്. ക്രമാതീതമായി ലോകത്ത് ഹൃദ്രോഗങ്ങളും, ഹൃദയഘാതങ്ങളും പെരുകിയ ഒരു കാലം. എന്നാല്‍ ഇതിനെ എങ്ങനെ ചെറുക്കും എന്ന് ശാസ്ത്രജ്ഞര്‍ക്കു ഒരു ധാരണയുമില്ലായിരുന്ന കാലം.

അന്ന്, ഇന്നും, ലണ്ടനിലെ ഗവേഷകനായിരുന്നു മോറിസ്സ്. ഈസ്റ്റ് എന്‍ഡിലുള്ള ലണ്ടന്‍ ഹോസ്പിറ്റലില്‍ തന്റെ ഹൃദ്രോഗ ഗവേഷണവുമായി സമയം ചെലവിടുകയായിരുന്നു അയാള്‍. 1907 മുതല്‍ 1949 വരെ ഈ ചികിത്സാലയങ്ങളിലെ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടുകള്‍ വായിച്ച് പഠിക്കുകയായിരുന്നു മോറിസ്സ്. എന്നിട്ടും, ഹൃദ്രോഗത്തിന്റെ മറിമായങ്ങള്‍ അദ്ദേഹത്തെയും, കൂട്ടു ഭിഷഗ്വരന്മാരേയും ഒരുപോലെ കുഴക്കി.

എന്നാല്‍, 1949ല്‍ മോറിസ്സിനെ ഒരു പഠനം പൊടുന്നനെ ആകര്‍ഷിച്ചു. ലണ്ടനിലെ ബസ് ജീവനക്കാരില്‍ നടത്തിയ ആ പഠനം ചില കൗതുകങ്ങള്‍ ഒളിപ്പിച്ചു വച്ചിരുന്നു. പൊതുവെ സമാനമായ സാഹചര്യത്തില്‍, സമാനമായ പണിചെയ്യുന്ന ആളുകളാണ് ബസ് ഡ്രൈവര്‍മാരും, കണ്ടക്ടര്‍മാരും. ഇവര്‍ക്കിടയില്‍ നടന്ന ആ ബ്രഹദ് പഠനം ഒന്നു കണ്ടെത്തി: കണ്ടക്ടര്‍മാര്‍ക്ക് ഹൃദയസംബന്ധിയായ രോഗങ്ങള്‍, പ്രത്യേകിച്ചും പൊടുന്നനെയുള്ള ഹൃദയാഘാതം, ഡ്രൈവര്‍മ്മാരെ അപേക്ഷിച്ച് കുറവാണ്. എന്തു കൊണ്ടാണിങ്ങനെ എന്ന് മോറിസ്സ് ചിന്തിച്ചു.

ഇന്നു ലോകം മുഴുവനറിയുന്ന ഒരു പൊതു തത്വത്തിന്റെ തുടക്കമതായിരുന്നു. അയാള്‍ക്ക് ഒന്നു പിടികിട്ടി. കണ്ടക്ടര്‍മ്മാര്‍ ഒരു ദിവസം ഏതാണ്ട് 700ലധികം തവണ പടികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ട്. മറിച്ച്, വണ്ടിയോടിക്കുന്നവര്‍ അങ്ങനെയല്ലതാനും. അവര്‍ ദിവസം മുഴുവന്‍ ഇരിപ്പാണ്. വ്യായാമവും ഹൃദ്രോഗവും തമ്മില്‍ ഒരു വിരുദ്ധ ബന്ധം നിലനില്‍ക്കുന്നുണ്ടെന്നു മോറിസ്സ് അനുമാനിച്ചു. ഇന്നു നമുക്കതു വിശ്വസിക്കാന്‍ എളുപ്പമാണ്. അന്ന് അതല്ലായിരുന്നു സ്ഥിതി.

മോറിസ്സും കൂട്ടരും വീണ്ടും പഠനങ്ങള്‍ നടത്തി. ഇത്തവണ തപാല്‍ ജീവനക്കാരില്‍. അവിടെയും തഥൈവ. തപാലാപ്പീസില്‍ കുത്തിയിരിക്കുന്ന പോസ്റ്റല്‍ മാസ്റ്റര്‍മാരുടെ ഹൃദയങ്ങള്‍ ഇടക്കിടെ പണിമുടക്കുമ്പോള്‍, കത്തുമായി ഊരു ചുറ്റുന്ന ശിപായിമാര്‍ക്ക് അത്ര പൊടുന്നനെ ഹൃദയാഘാതം വരുന്ന വേളകള്‍ കുറവ്. കുരുന്നു പ്രായത്തിലേ, ആഴ്ചയില്‍ല്‍ നാലു മൈല്‍ നടന്നു ശീലിച്ചു വളര്‍ന്ന മോറിസ്സിന് ഈ കണ്ടെത്തല്‍ എറെ പ്രാധാന്യമുള്ളതായി തോന്നി. ഇതേ പഠനം സ്കൂള്‍ അധ്യാപകരിലും ആവര്‍ത്തിച്ചു; കൗതുകകരങ്ങാളായ ഫലങ്ങള്‍ കിട്ടുകയും ചെയ്തു. ഈ പഠനത്തിനു മുന്നില്‍ മോറിസ് വര്‍ഷങ്ങളോളം കുത്തിയിരുന്നു. ഓരോ ഭാഗവും, സാധ്യതകളും ഇഴകീറി പരിശോധിച്ചു. സാങ്കേതികവിദ്യയുടെ വരവോടെ മനുഷ്യരുടെ കായികാദ്ധ്വാനം കുറഞ്ഞത് ഹൃദ്രോഗമടക്കം വിവിധ ദുരന്തങ്ങളെ വര്‍ധിപ്പിച്ചെന്ന് മോറിസ് അനുമാനിച്ചു. ഒടുവില്‍ 1953ല്‍ പ്രസിദ്ധ മെഡിക്കല്‍ ജേര്‍ണല്‍ ലാന്‍സെറ്റില്‍ മോറിസ് തന്റെ പഠനം പ്രസിദ്ധീകരിച്ചു. അവിശ്വസനീയതയയായിരുന്നു ആദ്യത്തെ പ്രതികരണം. വ്യായാമവും, ഹൃദയരോഗങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് ശാസ്ത്രലോകം അന്ന് അംഗീകരിച്ചില്ല. എന്നാല്‍ പതിയെ ലോകം ആ വസ്തുത അംഗീകരിച്ചു. പല രാഷ്ട്രങ്ങളും ജനങ്ങളുടെ ഫിറ്റ്നസ് പഠനങ്ങള്‍ പുറത്തിറക്കി. മോറിസ്സിന്റെ പഠനങ്ങള്‍ ഒരു വ്യായാമത്തിന്റെ സംസ്കാരം ലോകത്തിനു നല്‍കുകയായിരുന്നു.

നൂറാം വയസ്സിലും, ചിട്ടയായ ജീവിതമാണ് മോറിസ്സ് ഡോക്ടര്‍ക്ക്. നടത്തം പതിവാണ്; ഒപ്പം മറ്റു ചില വ്യായാമങ്ങളും. വിശ്രമം ഇല്ല. പണി ധാരാളം ഉണ്ടു താനും. അടുത്തിടെ ഫൈനാന്‍ഷ്യല്‍ റ്റൈംസിനു നല്‍കിയ ഒരു അഭിമുഖത്തില്‍, ഒളിപ്പിച്ചു വച്ച കുസൃതിയോടെ, ഈ അപ്പാത്തിക്കിരി ഇങ്ങനെ പറഞ്ഞു: " ഞാനൊരു പണിക്കൊതിയനാണ്. ഇതൊരു രോഗമല്ല; മറിച്ച്, വാര്‍ധക്യത്തിലേക്ക് കടന്നു ചെല്ലാനുള്ള രസകരമായ ഒരു മാര്‍ഗം കൂടിയാണ്. ഒരു മദ്യക്കൊതിയനോ, പെണ്‍കൊതിയനോ (ഈ പ്രായത്തിലും അതൊക്കെ ഉള്ളവര്‍ ഉണ്ടെങ്കില്‍!) ആകുന്നതിലും എത്രയോ ഭേദമാണത്."

Aug 10, 2009

സൈഡ് കര്‍ട്ടണ്‍: പന്നികള്‍

ദില്ലി ഫൈനാന്‍ഷ്യൈല്‍ ക്രോണിക്കിളില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റാണ് സജിത് കുമാര്‍