Showing posts with label വിദ്യാഭ്യാസം. Show all posts
Showing posts with label വിദ്യാഭ്യാസം. Show all posts

Dec 24, 2009

ജീവിതം എന്ന കുറ്റവും ശിക്ഷയും

പുളിച്ചുതികട്ടുന്ന വാഴ്വ്, തറഞ്ഞുകയറുന്ന പേച്ചും, ചെയ്ത്തും. അതിന്റെ കനപ്പും, മടുപ്പും പേറി മുടിയാന്‍ വിധിക്കപ്പെട്ട ചില ജീവിതങ്ങള്‍. എന്നിട്ടും, അതില്‍ ചിലതു കിളിര്‍ക്കുന്നു, തളിര്‍ക്കുന്നു. അത്തരമൊരു വല്ലാത്ത ജീവന്റെ എഴുത്തുവഴിയിലൂടെ സുനീഷ്"കിഴക്ക്‌ വീണ്ടും പോകുമ്പോള്‍
ചുവപ്പും മഞ്ഞയും നീലയും
ഞാന്‍ വരുമെന്നറിഞ്ഞിട്ടായിരിക്കില്ലല്ലോ
ഇത്രയും പൂവുകള്‍ വിരിഞ്ഞിട്ടാവുക?
ഇന്നലെ വൈയിട്ടെത്തുമ്പോള്‍
കുടയുമായ്‌ വന്ന കൂട്ടുകാരന്‍
മഴയത്തു കൂട്ടികൊണ്ടുപോയി...''

കവിതയല്ല ജീവിതമെന്ന്‌ ആരെക്കാളും നന്നായി അറിയുന്നയാളാണ്‌ രമേഷ്‌. ഇടഞ്ഞകൊമ്പന്റെ കൃഷ്‌ണമണിയിലേക്ക്‌ തോട്ടികേറ്റിക്കളിക്കല്ലേ എന്നോ മരുഭൂമിയിലേക്ക്‌ മണലുക്കേറ്റി വിടല്ലേ എന്നോ വെള്ളിത്തിരയിലെ ക്ഷുഭിതനായകനെപ്പോലെ ഇയാള്‍ പൊട്ടിത്തെറിച്ചാലും അത്‌ഭുതപ്പെടാനില്ല. തീയില്‍ ചവിട്ടി നടന്നു ശീലിച്ചയാള്‍ക്ക്‌ എന്തു വെയില്‍. രമേഷിനെ അത്ര പെട്ടെന്ന്‌ കണ്ണൂരുകാര്‍ മറക്കില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു കഴിഞ്ഞ മൂന്നരകൊല്ലം. വധശ്രമത്തിനാണ്‌ ശിക്ഷയനുഭവിച്ചത്‌. ഇക്കൊല്ലം ഫെബ്രുവരി മൂന്നിനാണ്‌ പുറത്ത്‌ കടന്നത്‌.

രമേഷ്‌ സ്വതന്ത്രമായി വിവര്‍ത്തനം ചെയ്‌ത പുസ്‌തകത്തിന്റെ പ്രകാശനം ഈ മാസം 27ന്‌ കോഴിക്കോട്‌ ജില്ലയിലെ കക്കട്ടിലില്‍ നടക്കും. പെണ്‍കുട്ടികളാല്‍ സിരിപ്പിനാല്‍ എന്നാണ്‌ തമിഴില്‍ പുസ്‌തകത്തിന്റെ പേര്‌. പോണ്ടിച്ചേരിയിലെ ജഗദേഷ്‌ ബുക്‌സാണ്‌ പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. പെണ്‍കുട്ടികള്‍ ചിരിക്കുമ്പോള്‍ ഉടഞ്ഞുവീഴുന്ന ചിലത്‌ എന്നാണ്‌ മലയാളത്തിലെ ഒറിജിനല്‍ റ്റൈറ്റില്‍. മള്‍ബെറി ബുക്‌സ്‌ ഇറക്കിയ പുസ്‌തകം വിപണിയില്‍ ലഭ്യമല്ല. ഹരിതം ബുക്‌സ്‌ ഇറക്കുന്ന രണ്ടാംപതിപ്പിന്റെ പ്രകാശനവും അന്ന്‌ വേദിയില്‍ നടക്കും.

പ്രതി
എട്ടാംക്ലാസ്‌ വരെ പഠിച്ചിരുന്നത്‌ പോണ്ടിച്ചേരി ഗവ. രാമമൂര്‍ത്തി സ്‌കൂളിലായിരുന്നു.സ്‌കൂളിന്‌ സാധാരണ വിഭാഗവും ഓര്‍ഫനേജ്‌ വിഭാഗവും ഉണ്ട്‌. അനാഥനായതിനാല്‍ ഓര്‍ഫനേജിലാണ്‌ രമേഷ്‌ വളര്‍ന്നത്‌. സ്‌കൂളിന്റെ ഒരു കിലോമീറ്റര്‍ ദൂരത്തെ ചായക്കടക്കാരന്‍ ജയരാമന്റെ വീട്ടിലാണ്‌ അവധി ദിവസങ്ങളില്‍ താമസിച്ചത്‌. മാമയെന്നാണ്‌ അയാളെ വിളിച്ചിരുന്നത്‌.അയാള്‍ സ്വന്തം മാമതന്നെയാണോ എന്ന്‌ ഉറപ്പിക്കാന്‍ പറ്റുന്ന തെളിവുകളൊന്നും രമേഷിന്റെ കൈവശമില്ല. ഏറ്റവും ഒടുവിലായി പൊലീസിന്‌ എഴുതി നല്‍കിയത്‌ തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയില്‍ നിന്ന്‌ അലഞ്ഞുതിരിയുന്നതിനിടെ കണ്ടുകിട്ടിയെന്നും പത്തുവര്‍ഷം മുമ്പ്‌ അവന്‍ തന്നെ വിട്ടുപോയി എന്നുമാണ്‌. അച്ഛനെയും അമ്മയെയും ഉറ്റവരെയും കണ്ടെത്താനായി പിന്നീടുള്ള യാത്ര. അവസാനമായി ഇറങ്ങുമ്പോള്‍ സ്‌കൂളില്‍ നിന്ന്‌ റ്റിസിയും വാങ്ങി. പോണ്ടിച്ചേരിയില്‍ നിന്ന്‌ യാത്ര പറഞ്ഞുപോയി .

തമിഴ്‌ സംസാരിക്കുന്ന പയ്യന്‍ ഏറെക്കാലത്തെ അലച്ചിലിന്‌ ശേഷം കേരളത്തിലെത്തി. തന്റെ 15-ം വയസില്‍. മലപ്പുറത്ത്‌ കെപി മുഹമ്മദ്‌ ഹാജിയുടെ വീട്ടില്‍ ജോലിക്കാരനായി നിന്നു. തോട്ടം നനയ്‌ക്കുക. തേങ്ങ പെറുക്കിയെടുക്കുക. കൊപ്രാ മില്ലില്‍ പണിയെടുക്കുക എന്നിങ്ങനെയായിരുന്നു ജോലികള്‍. വീട്ടുക്കാരന്‌ അഞ്ചു പെണ്‍മക്കള്‍. കോഴിക്കോട്ടും മലപ്പുറത്തുമായി അവരെയെല്ലാം കെട്ടിച്ചയച്ചിരുന്നു. പെണ്‍മക്കള്‍ക്ക്‌ ആവശ്യമുള്ള സമയത്ത്‌ പയ്യനെ അവര്‍ ആഴ്‌ചയ്‌ക്കാഴ്‌ച്ചയ്‌ക്ക്‌ മാറ്റി ഉപയോഗിച്ചു. അങ്ങനെ 2003 അവസാനത്തോടെ ഫറോക്കിലെ വീട്ടിലെത്തി. ഫ്‌ളോര്‍മില്ലിലാണ്‌ പ്രധാനമായും പണിയെടുക്കേണ്ടിയിരുന്നത്‌. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ മലയാളിക്ക്‌ പ്രത്യേക കഴിവു തന്നെയുണ്ടെന്ന്‌ അടിവരയിടുന്നതായിരുന്നു രമേഷിന്റെ പീന്നിടുള്ള അനുഭവം.

എട്ടാംക്ലാസില്‍ നിന്നുപോയ വിദ്യാഭ്യാസം തുടരണമെന്ന്‌ അവന്‌ തോന്നിതുടങ്ങി. പഠിക്കുന്നതിന്‌ കാശ്‌ വേണം. ജീവിക്കുന്നതിനും പഠിക്കുന്നതിനും അപ്പോള്‍ കിട്ടുന്ന കാശ്‌ മതിയാവില്ല. ചെയ്യുന്ന ജോലിക്ക്‌ കൂടുതല്‍ കാശ്‌ വേണമെന്ന്‌ അവന്‍ പറഞ്ഞു .വര്‍ഷങ്ങളായി തുടരുന്ന അടിമപണി ഉടമയ്‌ക്ക്‌ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി. അയാള്‍ ഭീഷണിപ്പെടുത്തി തുടങ്ങി. ഭീഷണി കേട്ടു മടുത്ത രമേഷ്‌ അങ്ങോട്ടും എതിര്‍ത്തു തുടങ്ങി. പക്ഷേ ദുരന്തം വഴിയില്‍ തങ്ങിയില്ല. ഭീഷണിപ്പെടുത്താന്‍ മൂര്‍ച്ചയുള്ള കത്തിയുമായി വീട്ടുകാരന്‍ രമേഷിന്‌ അരികിലെത്തി. എല്ലാം ഞൊടിയിടകൊണ്ട്‌ തീര്‍ന്നു. കത്തി വീട്ടുക്കാരന്റെ മകളുടെ ശരീരത്തില്‍ തറച്ചുകയറുന്നതായിരുന്നു പിന്നെ കണ്ട കാഴ്‌ച.

രമേഷിനെ കുത്താന്‍ പോകുകയാണെന്ന തോന്നലുണ്ടായ മകള്‍ ഇടയില്‍ ഓടിക്കയറിയപ്പോഴാണ്‌ അപകടം. തുടര്‍ന്ന്‌ സംഭവം കേസായി.സാഹചര്യതെളിവുകള്‍ വേണ്ടുവോളമുണ്ടായിരുന്ന കേസില്‍ പ്രോസിക്യൂഷന്‍ ജയിച്ചു. വധശ്രമത്തിന്‌ അഞ്ചുവര്‍ഷം ശിക്ഷയനുഭവിക്കാനായി രമേഷ്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലേക്ക്‌ നടന്നുകയറി. 2006 ല്‍ തടവുകാരെ വിളിച്ച്‌ ഓണസദ്യ നല്‍കിയ കോഴിക്കോട്‌ മലബാര്‍ ക്രിസ്‌ത്യന്‍ കോളേജിലെ കുട്ടികള്‍ ഓര്‍ത്തു കാണില്ല അവരോളം വളരാന്‍ ആഗ്രഹിച്ച കുട്ടിയും തടവുകാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്ന്‌. തിരക്കില്‍ അവരറിഞ്ഞുകാണില്ല സ്‌നേഹത്തിന്റെ ഭാഷയാണ്‌ തങ്ങള്‍ പഠിപ്പിക്കുന്നതെന്ന്‌. എങ്കിലും അന്നത്തെ തടവുകാരന്‍ ശിക്ഷ കഴിഞ്ഞ്‌ പുറത്തെത്തിയിരിക്കുന്നു. അയാള്‍ ഓര്‍മിക്കുന്നുണ്ട്‌. കുട്ടികളെ കുറിച്ച്‌. അവര്‍ തന്ന ഓണസദ്യയുടെ സ്വാദിനെപ്പറ്റി. ശിക്ഷ നല്‍കിയ കയ്‌പ്‌ മധുരമായി മാറിയത്‌ അങ്ങനെയാകണം. വിവി രമേഷിന്റെ ജീവിതം സിനിമാറ്റിക്കാണ്‌. പക്ഷേ സിനിമയല്ല.

വെരി വെരി സ്‌മാര്‍ട്ട്‌ !
2008 ഫെബ്രുവരി മൂന്നിന്‌ രമേഷ്‌ സെന്‍ട്രല്‍ ജയിലില്‍ നിന്ന്‌ പുറത്തിറങ്ങി. അനാഥനും വധശ്രമത്തിന്‌ ശിക്ഷിക്കപ്പെട്ട പ്രതിയും എന്നതിന്‌ പുറമേ വിവര്‍ത്തകന്‍ എന്ന നിലയ്‌ക്കും രമേഷിന്റെ കഥ പുറം ലോകമറിഞ്ഞു. മലയാളത്തിലെ രണ്ടുപുസ്‌തകങ്ങള്‍ തമിഴിലേക്ക്‌ വിവര്‍ത്തനം ചെയ്യുന്ന പണികളാണ്‌ രമേഷ്‌ അന്ന്‌ തുടങ്ങിയിരുന്നത്‌. രാധാകൃഷ്‌ണന്‍ വട്ടോളിയുടെ 'പെണ്‍കുട്ടികള്‍ ചിരിക്കുമ്പോള്‍ ഉടഞ്ഞുവീഴുന്ന ചിലത്‌' എന്ന പുസ്‌തകവും സെന്റ്‌ തെരേസാസ്‌ സ്‌കൂള്‍ അധ്യാപികയായ എംജി മല്ലികയുടെ 'ഓര്‍മപ്പുര'യുമായിരുന്ന ആ പുസ്‌തകങ്ങള്‍. അന്ന്‌ ജയിലിന്‌ പുറത്തേക്കിറങ്ങിയപ്പോള്‍ മല്ലിക റ്റീച്ചര്‍ വീട്ടിലേക്ക്‌ കൂട്ടിപ്പോയി. തല്‍ക്കാലം ഒരു പണി ശരിയാവുന്നതുവരെ കൂടെ നിര്‍ത്തി. കണ്ണൂരിലെ കീച്ചേരിയില്‍ ഒമേഗ ഫര്‍ണിച്ചര്‍ ഏജന്‍സി ഷോപ്പില്‍ ജോലി ഏര്‍പ്പാടാക്കി കൊടുത്തു.
ജയില്‍ പാഠശാലയില്‍ നിന്ന്‌ മലയാളം വായിക്കാനും എഴുതാനും പഠിച്ചു. കമ്പ്യൂട്ടറില്‍ ദേഭപ്പെട്ട പരിജ്ഞാനം നേടി. രമേഷിന്‌ സെന്‍ട്രല്‍ ജയിലിലെ തടവുകാരാണ്‌ വിവിഎസ്‌ എന്ന്‌ ഇനീഷ്യല്‍ നല്‍കിയത്‌. തടവുകാര്‍ക്ക്‌ ഏറെ ഇഷ്ടമായിരുന്നു രമേഷിനെ. എല്ലാവരും ചേര്‍ന്നാണ്‌ ഒറ്റസ്വരത്തില്‍ അതിന്‌ മുഴുവന്‍ പേരുണ്ടാക്കിയത്‌. വെരി വെരി സ്‌മാര്‍ട്ട്‌ രമേഷ്‌ എന്നാണ്‌ അപ്രകാരം മുഴുവന്‍ പേര്‌. അതിന്‌ രമേഷ്‌ ചെറിയ തിരുത്ത്‌ വരുത്തി. വെരി വെരി രമേഷ്‌ മതിയെന്ന്‌ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ്‌ വിവി രമേഷ്‌ എന്ന പേരുണ്ടായത്‌. ജയിലില്‍ നിന്നിറങ്ങി 10 മാസത്തിനടുത്താകുന്നു ഒറ്റയ്‌ക്ക്‌ താമസിക്കാന്‍ തുടങ്ങിയിട്ട്‌. എട്ടുമാസത്തിലേറെ ഫര്‍ണിച്ചര്‍ ഷോപ്പില്‍ ജോലി ചെയ്‌തു. പിന്നീട്‌ ഹോട്ടലിലേക്ക്‌ മാറുകയായിരുന്നു.

കണ്ണീര്‍ കഥ
സാധാരണ ഒരു ഇരുപത്തിയഞ്ചുകാരന്റെ അനുഭവം ഇവിടെ തീരേണ്ടതായിരുന്നു. പത്താംതരം തുല്യത പരീക്ഷയ്‌ക്ക്‌ ചേരുന്നതിന്‌ തന്റെ സ്‌കൂള്‍ സേര്‍ട്ടിഫിക്കറ്റ്‌ വാങ്ങാന്‍ വീണ്ടും പോണ്ടിച്ചേരിയില്‍ എത്തിയപ്പോഴായിരുന്നു ഞെട്ടിപ്പിക്കുന്ന സത്യം രമേഷ്‌ അറിയുന്നത്‌. തനിക്ക്‌ അച്ഛനുണ്ടെന്ന്‌. താന്‍ അനാഥനല്ലെന്ന്‌! അച്ഛന്‍ തന്നെ അനാഥനാക്കുകയായിരുന്നു എന്ന്‌. സ്‌കൂളിന്‌ ഒരു വിളിപ്പാടകലെ എല്ലാം കണ്ടും കേട്ടും ആ മനുഷ്യന്‍ ഉണ്ടായിരുന്നുവെന്ന്‌. കണ്ണിയപ്പന്‍ എന്തിന്‌ മകനെ ഉപേക്ഷിച്ചു എന്നതിന്‌ വ്യക്തമായ ഉത്തരമില്ല.

അയാളിപ്പോള്‍ സര്‍ക്കാരിനെ കബളിപ്പിച്ച്‌ നേടിയെടുത്ത സാമ്പത്തികാനുകൂല്യത്തിന്റെ പേരില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്‌. രമേഷ്‌ അച്ഛനെ കാണുന്നത്‌ പൊലീസ്‌ സ്‌റ്റേഷനില്‍ വച്ച്‌. ഒന്നാമത്തെ രേഖയില്‍ രമേഷ്‌ ചെറുപ്പത്തിലെ മരിച്ചതായി കാണിച്ചാണ്‌ സാമ്പത്തികാനുകൂല്യം പറ്റിയതെങ്കില്‍ പ്രായപൂര്‍ത്തിയായില്ലെന്നാണ്‌ അടുത്ത രേഖയില്‍ പറഞ്ഞത്‌. വിവിധ സര്‍ക്കാര്‍ വിഭാഗങ്ങള്‍ ഇതുസംബന്ധിച്ച കണക്കുകള്‍ ശേഖരിച്ച്‌ വരുന്നതേയുള്ളൂ.

പോണ്ടിച്ചേരിയിലെത്തിയാല്‍ മലയാളി അധ്യാപക ദമ്പതികളായ സലില-അജിത്തിന്റെ വീട്ടിലാണ്‌ താമസിക്കുന്നത്‌. കണ്ണൂരിലെ നാണുമാഷിന്റെ മകളാണ്‌ സലില. രമേഷിന്റെ കൂടെ പഠിച്ചവരില്‍ പലരും പോണ്ടിച്ചേരി നഗരത്തില്‍ തട്ടുകട മുതല്‍ ഷോപ്പുവരെ തുടങ്ങി. ചിലര്‍ കല്യാണം കഴിച്ചു. തമിഴ്‌ പദങ്ങള്‍ വഴങ്ങാത്തത്‌ കണ്ടപ്പോള്‍ അവര്‍ക്ക്‌ മനസ്സിലായി. അവരുടെ സുഹൃത്ത്‌ പരദേശിയായി മാറി കഴിഞ്ഞെന്ന്‌ . കേസ്‌, സെന്‍ട്രല്‍ ജയില്‍, വധശ്രമം എന്നിവയെ കുറിച്ച്‌ ഇപ്പോഴും അവരറിയില്ല.

പത്താംതരം തുല്യത പരീക്ഷ എഴുതുന്നില്ലേ എന്നുചോദിച്ചാല്‍ സേര്‍ട്ടിഫിക്കറ്റ്‌ വേണ്ടേ? പത്താംതരം തുല്യത പരീക്ഷ എഴുതണമെന്നുണ്ട്‌. അവസാനം സേര്‍ട്ടിഫിക്കറ്റില്ലെന്ന്‌ പറഞ്ഞ്‌ പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന്‌ പറഞ്ഞാല്‍ ഞാന്‍ തകര്‍ന്നുപോവും സാര്‍. എല്ലാം ഒന്നുതീര്‍ന്നോട്ടെ‍. താനെവിടുന്ന്‌ ജാതി സര്‍ട്ടിഫിക്കറ്റുണ്ടാക്കും. അഴിക്കുന്തോറും കുരുക്കള്‍ കൂടി വരുന്നതിലെ അസ്വസ്‌ഥതയാണ്‌ രമേഷിന്റെ മുഖത്ത്‌. തന്റെ കുടുംബാംഗങ്ങളെ കണ്ടെത്തണം. എങ്ങനെ സാധിക്കുമെന്ന്‌ അറിയില്ലെന്നുമാത്രം.

ഉടഞ്ഞുവീഴുന്ന ചിലത്‌
തകര്‍ച്ചയില്‍ കലാശിക്കുന്ന ഒരു ദാമ്പത്യത്തിന്റെ കഥയാണ്‌ 'പെണ്‍കുട്ടികള്‍ ചിരിക്കുമ്പോള്‍ ഉടഞ്ഞുവീഴുന്ന ചിലത്‌' എന്ന കഥപറയുന്നത്‌.പെണ്‍കുട്ടികള്‍ അലസമായി ചിരിക്കാന്‍ പാടില്ലെന്ന്‌ സന്ധ്യയോട്‌ ആദ്യമായി പറഞ്ഞത്‌ സുഭദ്ര റ്റീച്ചറാണ്‌. മലയാളം ക്ലാസില്‍, അധ്യാപകന്റെ മീശയില്ലാത്ത മുഖം ശ്രദ്ധിച്ച്‌, ഉള്ളിലൊതുക്കിയ ചിരിയുമായി ഇരിക്കുകയായിരുന്ന സന്ധ്യയെ സ്റ്റാഫ്‌ റൂമിലേക്ക്‌ വിളിക്കുന്നതായി പ്യൂണ്‍ വന്നറിയിച്ചു. സ്റ്റാഫ്‌ റൂമില്‍ സുഭദ്ര റ്റീച്ചര്‍ മാത്രം. മുഖത്ത്‌ ഗൗരവത്തിന്റെ പാളി, തന്റെ ആകര്‍ഷകമായ മുഖത്തിനെ വികൃതമാക്കുന്നത്‌ റ്റീച്ചര്‍ മനസ്സിലാക്കാത്തതെന്താണെന്ന്‌ അവളാലോചിച്ചു പോകാറുണ്ട്‌.

"സന്ധ്യയെന്തിനാണ്‌ ക്ലാസില്‍ അസമയത്ത്‌ ചിരിക്കുന്നത്‌ ?'' മുഖവുരയില്ലാതെ റ്റീച്ചര്‍ വിഷയത്തിലേക്ക്‌ കടന്നു. - ഇങ്ങനെയാണ്‌ കഥപോകുന്നത്‌. സമാഹാരത്തിലെ കഥകളോരോന്നും ജീവിതം പഠിപ്പിച്ച പലകാര്യങ്ങള്‍ ശക്തമായി അവതരിപ്പിക്കുന്നുണ്ട്‌. കോപ്പിബുക്ക്‌ ശൈലിയെ ആറ്റിക്കുറുക്കിയ ഒരു പ്രസ്‌താവനകൊണ്ട്‌ തകര്‍ക്കുകയും അതിന്റെ സംഭാവ്യതകളെ ചേര്‍ത്തുവയ്‌ക്കുകയും ചെയ്യുന്നവയാണ്‌ മിക്ക കഥകളും. സ്‌ത്രീപ്രശ്‌നങ്ങളെ അവരുടെ ഭാഗത്തുനിന്നു കൊണ്ട്‌ പരിശോധിക്കുകയും ശരിതെറ്റുകളുടെ കൂടെ സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്‌ ചില കഥകള്‍. 'സ്വപ്‌നഹത്യാമുനമ്പ്'‌, 'രുചിഭേദങ്ങള്'‍, 'പ്രാണസഖീ ഞാന്‍വെറുമൊരു.... കരാണാരേട്ടന്റെ കളി', '(നയ)തന്ത്രപരമായ ചിലനീക്കങ്ങള്‍' എന്നിവയടക്കം അതിന്‌ ഉദാഹരണമാണ്‌. മാനഭംഗത്തിന്റെയോ അതല്ലെങ്കില്‍ അസുഖകരമായ മറ്റേതെങ്കിലും സന്ദര്‍ഭത്തിലോ അവസാനിക്കുമായിരുന്ന കഥാന്ത്യത്തെ പെണ്‍കുട്ടിയുടെ ഇടപെടല്‍ മാറ്റിമറിക്കുന്നുണ്ട്‌ രുചിഭേദം എന്നകഥയില്‍. നാരങ്ങാവെള്ളത്തിനുണ്ടായ നിറവ്യത്യാസത്തെ പെണ്‍കുട്ടി ഇങ്ങനെ ന്യായീകരിക്കുന്നു -- "പെണ്‍കുട്ടികളുടെ രക്തമാകുമ്പോള്‍ അത്‌ നിങ്ങള്‍ക്കൊരു പ്രശ്‌നമാകില്ലെന്ന്‌ കരുതി..."

പറഞ്ഞുനിര്‍ത്തുന്നത്‌...
നിങ്ങളെന്തിനാണ്‌ വിവര്‍ത്തനം നടത്തുന്നതെന്ന്‌ ചോദിച്ചാലും ഉത്തരം റെഡിയായി വരും. തനിക്ക്‌ ഒരുഭാഷ അറിയാം. ഞാന്‍ വായിക്കുന്ന കൃതികള്‍ തമിഴ്‌മക്കള്‍ക്ക്‌ കൂടി മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞു കൊടുക്കാനാണ്‌ വിവര്‍ത്തനം. ലാഭം പ്രതീക്ഷിച്ചല്ല. സാഹിത്യപണികൊണ്ട്‌ ലാഭമുണ്ടാക്കാന്‍ കഴിയില്ലെന്ന്‌ എനിക്കറിയാം. എന്നാലും എന്നെ കൊണ്ടാകുന്നത്‌ ഞാന്‍ ചെയ്യുന്നു എന്ന വിനയമാണ്‌ രമേഷ്‌ പങ്കുവയ്‌ക്കുന്നത്‌. അടുത്ത്‌ തന്നെ ഹിന്ദി സാഹിത്യകാരനായ പവന്‍ കരണിന്റെ നോവല്‍ തമിഴിലേക്ക്‌ വിവര്‍ത്തനം ചെയ്യാനിരിക്കുകയാണ്‌. ഇരുപത്തിയഞ്ചോളം അധ്യായങ്ങള്‍ വിവര്‍ത്തനം ചെയ്‌ത്‌ കഴിഞ്ഞു. പവന്‍ കരണിന്‌ പ്രകാശനം ഡല്‍ഹിയില്‍ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിനെ കൊണ്ട്‌ നടത്തണമെന്നാണ്‌ ആഗ്രഹം. അദേഹം അത്‌ രമേഷിനെ അറിയിക്കുകയും ചെയ്‌തു. മലയാളത്തില്‍ നിന്നാണ്‌ തമിഴിലേക്കുള്ള വിവര്‍ത്തനം.

രമേഷ്‌ ഇപ്പോഴും ചിലപ്പോഴൊക്കെ ജയിലിലെ പഴയ തടവുകാരെ കാണാന്‍ പോകാറുണ്ട്‌. തനിക്ക്‌ അത്‌ ജയിലായി തോന്നുന്നില്ല. പലരും ചോദിക്കും എന്താ ജയില്‌ വിട്ടുപോകാന്‍ കഴിയുന്നില്ലേയെന്ന്‌. ഞാന്‍ പലരുടെയും തടവുകാരുടെ മക്കളെ കാണാന്‍ പോകാറുണ്ട്‌. തനിക്ക്‌ ചെയ്യാന്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്‌തു കൊടുക്കാറുമുണ്ട്‌. ആരും പറഞ്ഞിട്ടൊന്നുമല്ല.ചില തമിഴര്‍ ഒറ്റയ്‌ക്ക്‌ അനുഭവിക്കുന്ന നശിച്ച ചില അനുഭവങളുണ്ട്‌. "അവര്‍ മഴത്തുള്ളികള്‍ കൊണ്ട്‌ വീടു"കളുണ്ടാക്കുന്നു എന്നു പറയാം.

രമേഷ്‌ നടത്തുന്ന വിവര്‍ത്തനങ്ങള്‍ സാഹിത്യപ്രവര്‍ത്തനത്തിന്റെ ഭാഗമല്ലായിരിക്കാം. സാഹിത്യചരിത്രത്തില്‍ അവയ്‌ക്ക്‌ പ്രാധാന്യവും ഇല്ലായിരിക്കാം. എങ്കിലും ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരുനിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന ഭരണഘടന വാക്യത്തിന്റെ നിരര്‍ഥകതയെ മറക്കാം. ഹൃദയത്തില്‍ തൊട്ടു പറയാം, ഒരു നല്ല മനുഷ്യനെങ്കിലും ജയിലില്‍ നിന്ന്‌ പുറത്തിറങ്ങിയിരിക്കുന്നു എന്ന്‌.

Aug 10, 2009

പള്ളിക്കെന്താ പാഠപുസ്തകത്തില്‍ കാര്യം?

പള്ളിക്കാര്യം ഇങ്ങിനെയാണ്. ശാസ്ത്രമായാലും സാഹിത്യമായാലും പള്ളി അല്പമൊന്നു പേടിക്കും. അതു റോമായിലെ പള്ളിയായാലും കേരളത്തിലെ പള്ളിയായാലും. ഒരു പാവം 'മതമില്ലാത്ത ജീവന്റെ' പേരിലുള്ള പള്ളിനാടകങ്ങള്‍ തീര്‍ന്നു വരുന്നതേയുള്ളൂ. അപ്പോഴാണ് പുതിയൊരു പള്ളിപ്പേടി. ആഗസ്റ്റ് 9ലെ പത്രങ്ങളൊന്നു നോക്കൂ. കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെസിബിസി) എട്ടാം ക്ലാസിലെ മലയാള പാഠപുസ്തകത്തിന്റെ അധ്യാപക സഹായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു! എന്‍എസ് മാധവന്റെ 'ഹിഗ്വിറ്റ'യ്ക്കു നല്‍കിയിരിക്കുന്ന നിരൂപണം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും വൈലോപ്പിള്ളിയുടെ 'കന്നിക്കൊയ്ത്ത്' എന്ന കവിതയ്ക്ക് നല്‍കിയിരിക്കുന്ന രതിക്രിയാവ്യാഖ്യാനം അലപനീയമാണെന്നുമാണ് പള്ളിവാദം.

ക്ലാസ് മുറിയിലെ അധ്യാപനത്തിന് ഒരു മാര്‍ഗദര്‍ശിയായി വര്‍ത്തിക്കുക എന്നതാണ് ഈ അധ്യാപകസഹായികളുടെ പ്രധാനലക്ഷ്യം. ഓരോ പാഠഭാഗവും തെരഞ്ഞെടുത്തതിനു പിന്നിലെ മാനദണ്ഡങ്ങള്‍, അവ പഠിപ്പിക്കുന്നതിലെ ഉദ്ദേശലക്ഷ്യങ്ങള്‍, പഠിപ്പിക്കേണ്ട രീതി, പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ അറിവുകള്‍, തുടര്‍വായനകള്‍ക്കുള്ള പുസ്തകങ്ങള്‍, വെബ്സൈറ്റുകള്‍ എന്നിവ പരിചയപ്പെടുത്തുകയാണ് എല്ലാ അധ്യാപക സഹായികളും പൊതുവില്‍ ചെയ്യുന്നത്. പേരു സൂചിപ്പിക്കുന്നതു പോലെ അവ അധ്യാപകനെ മാത്രം ലക്ഷ്യം വച്ചുള്ളതാണ്, അല്ലാതെ കുട്ടികള്‍ക്കുള്ളതല്ല. അധ്യാപക സഹായികളില്‍ പറയുന്നവ വെള്ളം തൊടാതെ വിഴുങ്ങണമെന്നോ ക്ലാസില്‍ അതേപോലെ പഠിപ്പിക്കണമെന്നോ പൊതുവിദ്യാഭാസ ഡയറക്ടര്‍പോലും പറയുന്നില്ല. അദ്ദേഹം ഈ പുസ്തകത്തിനെഴുതിയ ആമുഖക്കുറിപ്പിന്റെ അവസാന ഖണ്ഡിക നോക്കൂ: "കൂടുതല്‍ അവധാനതയോടെ ഭാഷാപഠനത്തെ സമീപിക്കാന്‍ ഈ അധ്യാപകസഹായി ഗുണകരമാവുമെന്നു കരുതുന്നു. ഇതിലെ നിര്‍ദേശങ്ങള്‍ക്കൊപ്പം കൂടുതല്‍ അന്വേഷണങ്ങളും സര്‍ഗാത്മകതയും പ്രയോജനപ്പെടുത്തി ക്ലാസ്മുറികള്‍ സജീവവും അര്‍ത്ഥവത്തുമാക്കാന്‍ കഴിയണം (പുറം 3)."

പക്ഷേ പള്ളിക്കെന്തിനാ നാനാഴി? 'ഹിഗ്വിറ്റ'യ്ക്കു നല്‍കിയിരിക്കുന്ന നിരൂപണം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നാണെല്ലോ കൌണ്‍സിലിന്റെ വാദം. അധ്യാപക സഹായിയുടെ 125ം പേജിലാണ് മേല്‍പ്പറഞ്ഞ നിരൂപണം തുടങ്ങുന്നത്. നിരുപണം അവസാനിക്കുന്നിടത്ത് മാതൃഭാഷ മലയാളം-മാതൃഭൂമി ആഴ്ചപതിപ്പ് എന്ന് എഴുതി വച്ചിട്ടുമുണ്ട്. അതായത്, പ്രസ്തുത നിരൂപണം മാതൃഭൂമി ആഴ്ചപതിപ്പില്‍ മുന്‍പ് പ്രസിദ്ധീച്ചതാണെന്ന്. അതിനുശേഷം അധ്യാപകരോട് നിരുപണ രീതി പരിചയപ്പെടാനും പ്രസക്തമായ ആശയങ്ങള്‍ സംഗ്രഹിച്ച് എഴുതാനുമാണ് പറഞ്ഞിരിക്കുന്നത്. ഉറൂബിന്റെ 'പടച്ചോന്റെ ചോറ്' എന്ന കഥയിലെ മൗലവി എന്ന കഥാപാത്രത്തെ എങ്ങിനെ സമീപിക്കാമെന്ന ധാരണ രൂപപ്പെടുത്താനാണിതെന്ന് പുസ്തകത്തില്‍ത്തന്നെ പ്രത്യേകം എടുത്തു പറയുന്നുമുണ്ട്.

ഇനി നിരൂപണത്തില്‍ മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ സാധ്യതയുള്ള ഭാഗമൊന്ന് വായിച്ചുനോക്കാം: "ബൈബിളില്‍ നിന്ന് പുറത്തുകടന്നാലല്ലാതെ അയാളുടെ ഏകാന്തതയ്ക്ക് അറുതിയുണ്ടാവില്ല. അയാള്‍ ലോഹയാലും ജപമാലയാലും ബന്ധിക്കപ്പെട്ടിരിക്കയാണ്. ലൂസിയുടെ സാമിപ്യം അയാളുടെ നിശ്ചയങ്ങളെ അസ്ഥിരപ്പെടുത്തിക്കൊണ്ടിരുന്നു. പിതാവിന്റെ മരണം, പരീക്ഷയിലെ തോല്‍വി എന്നീ ലൗകിക പ്രതിസന്ധികളില്‍ നിന്ന് രക്ഷ നേടാന്‍ സ്വയം സ്വീകരിച്ച ആസ്തിക്യം അയാള്‍ക്ക് തടവറയായി. ലൂസിയില്‍ നിന്നുള്ള ഒഴിഞ്ഞു മാറലുകളെല്ലാം തന്നെ അവളോട് അടുക്കാനുള്ള പ്രേരണയില്‍നിന്നു ഉടലെടുത്ത ഒളിച്ചോട്ട ശ്രമങ്ങളാണ്. ഇവിടെയാണ് ഹിഗ്വിറ്റ അയാള്‍ക്ക് ആശ്രയമാകുന്നത്. ഗോളിയായിരിക്കുമ്പോള്‍ തന്നെ ഗോളിയുടെ പരിമിതികള്‍ ലംഘിക്കാന്‍ കഴിയുമെന്ന് ഗീവര്‍ഗീസച്ചന്‍ തിരിച്ചറിയുന്നു. ഗോളി എപ്പോഴും തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിക്കൊള്ളണമെന്നില്ല. ഗോളിക്ക് കളിക്കളത്തിലെ മറ്റുള്ളരെപ്പോലെ പെരുമാറി തന്റെ ഉശിരു തെളിയിക്കാം. ഒരുപക്ഷെ, അത് സഭയുടെ പരാജയത്തിന് വഴിതെളിച്ചേക്കാം" (പുറം 127).

മുകളില്‍ നല്‍കിയ ഖണ്ഡികയായിരിക്കണം മെത്രാന്‍മാരെ പ്രകോപിപ്പിച്ചത്. നിക്കോസ് കസാന്‍ദ്സാക്കിസ് 'ദി ലാസ്റ്റ് ടെംപ്റ്റേഷന്‍' എന്ന നോവലില്‍ യേശുവിന്റെ അന്ത്യപ്രലോഭനത്തെക്കുറിച്ചു പറഞ്ഞതുപോലൊരു രീതിയാണ് ഇവിടെ കേവലമൊരു കഥാപാത്രവിശകലനത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഗീവര്‍ഗീസച്ചന് ലൂസി മറണ്ടി എന്ന ആദിവാസി പെണ്‍കുട്ടിയോട് ഉള്ളിന്റയുള്ളില്‍ സ്നേഹം തോന്നിയെന്നു പറയുന്നത് ആരുടെ മതവികാരങ്ങളെയാണ് വ്രണപ്പെടുത്തുന്നത്? വൈദികര്‍ സ്നേഹത്തിലാകുന്നതും വിവാഹം ചെയ്യുന്നതും പുതിയ കാര്യം വല്ലതുമാണോ? ഇത് വെറുമൊരു നിരീക്ഷണം മാത്രമല്ലേ? അല്ലാതെ യഥാര്‍ത്ഥ കഥയിലെവിടെയാണ് അച്ചന്റെ സ്നേഹപ്രകടനമുള്ളത്. അച്ചന്‍ പ്രതികരിക്കുന്നുവെന്നത് ധാര്‍മികരോഷം കൊണ്ടാണോ അതോ സ്നേഹം കൊണ്ടാണോ എന്നുള്ളത് വായനക്കാരന്‍ തീരുമാനിക്കുന്നതില്‍ എന്താണു തെറ്റ്? മലയാളം അധ്യാപകരെല്ലാം ബിഷപ്പുമാരെപ്പോലെ ആദ്യമായി അധ്യാപകസഹായിയില്‍ നിന്നാണ് ലേഖനങ്ങള്‍ വായിക്കുക എന്നാണോ കെസിബിസി കരുതുന്നത്? അല്ലങ്കില്‍, കേരളത്തിലെ മൊത്തം ഹൈസ്കൂള്‍ മലയാളം അധ്യാപകരേക്കാള്‍ വായനക്കാരുള്ള മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചപ്പേള്‍ തന്നെ പ്രക്ഷോഭവുമായി ഇറങ്ങാമായിരുന്നില്ലേ?

ഇനി 'കന്നിക്കൊയ്ത്തി'നെക്കുറിച്ചുള്ള പി സോമന്റെ പഠനമെടുക്കാം. പുസ്തകം തയ്യാറാക്കിയവരുടെ കൂട്ടത്തിലോ അതിനു നേതൃത്വം നല്‍കിയവരുടെ കൂട്ടത്തിലോ അദ്ദഹത്തിന്റെ പേരില്ലാത്തതുകൊണ്ട് ഇതും മറ്റെവിടെ നിന്നോ എടുത്തുചേര്‍ത്തതാണെന്നു വ്യക്തം. കവിതയ്ക്കു രതിക്രിയാവ്യാഖ്യാനം നല്‍കി എന്നു കെസി ബിസി പറയുന്ന ഭാഗം നോക്കൂ: "വയല്‍ സ്തീയും കൃഷിക്കാരന്‍ പുരുഷനും അവരെ ബന്ധിപ്പിക്കുന്ന കലപ്പ ലിംഗവും വിത്ത് ബീജവുമാണ് പ്രാചീന മിത്തുകളില്‍. അതുകൊണ്ട് ദാമ്പത്യ ജീവിതം വയലേല തന്നെ. അതില്‍ കണ്ണീര്‍ നിറയുന്നത് ദാമ്പത്യ ജീവിതത്തില്‍ തകര്‍ച്ച സംഭവിക്കുമ്പോഴാണ്" (പുറം 104).

ഇവിടെ മിത്തുകളില്‍ പറഞ്ഞിരിക്കുന്നത് ക്രോഡീകരിച്ച് അതുമായി പാഠഭാഗവുമായി സാമ്യത ആരോപിക്കുവാന്‍ ശ്രമിക്കുകയാണ് ലേഖകന്‍. അല്ലാതെ ഇത് ലേഖന്റെ പുതിയ കണ്ടുപിടുത്തമൊന്നുമല്ല. കൂടാതെ ഈ ലേഖനം പരാമര്‍ശിക്കാതെയാണ് അതിനുമുന്‍പും പിന്‍പും ചര്‍ച്ച പുരോഗമിക്കുന്നത്. മാത്രമല്ല ഇത് അധ്യാപനത്തിന് ഉപയോഗിക്കാന്‍ നിര്‍ദ്ദശിച്ചിട്ടുമില്ല. അധ്യാപകരെ സാഹിത്യാസ്വാദനത്തിന് കൂടുതല്‍ പ്രാപ്തരാക്കാം എന്നതായിരിക്കണം ഈ ലേഖനം ഇവിടെ ചേര്‍ത്തിരിക്കുന്നതിന്റെ ഉദ്ദേശ്യം. അല്ലാതെ സഭ കരുതുന്നതു പോലെ, സ്തീപുരുഷ സംയോഗത്തിനു തുല്യമാണ് മണ്ണിലെ കൃഷി എന്നുപറഞ്ഞ് 13 വയസ്സുകാരനെ വഴിതെറ്റിക്കാനല്ല.

വാല്‍ക്കഷണങ്ങള്‍: കെസിബിസിയുടെ ആഹ്വാനം അച്ചടിച്ചുവന്ന അന്നു തന്നെ പത്രങ്ങളില്‍ മറ്റൊരു വാര്‍ത്തയും വന്നു. ബ്രിട്ടണില്‍ സഭാശുശ്രൂഷ നടത്തിയ കാലത്ത് ആണ്‍കുട്ടികളെ ലൈംഗികമായി ദൂരുപയോഗപ്പെടുത്തിയ കുറ്റത്തിന് കലിഫോര്‍ണിയക്കാരനായ ജയിംസ് റോബിന്‍സണ്‍ എന്ന മുന്‍ വൈദികനെതിരെ വെസ്റ്റ് മിഡ്‍ലാന്‍ഡ്സ് പൊലീസ് കേസെടുത്തു.

പണ്ടു ബയോളജി പാഠപുസ്തകത്തില്‍ ലൈംഗികപ്രജനനത്തെക്കുറിച്ച് ഒരു ഭാഗമുണ്ടായിരുന്നു. പുംബീജവും അണ്ഡവും ചേര്‍ന്ന് സിക്താണ്ഡമുണ്ടാകുന്നുവെന്നാണ് അതില്‍ പറഞ്ഞിരുന്നതിന്റെ രത്നചുരുക്കം. അല്ലാതെ ബാഹ്യലൈംഗികാവയവങ്ങളുടെ പരിച്ഛേദചിത്രങ്ങളോ വര്‍ണ്ണനകളോ ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. എന്നിട്ടും പല ബയോളജി അധ്യാപകരും ആ പാഠം കുട്ടികളോട് സ്വന്തമായി വായിച്ചോളാനായിരുന്നു പറഞ്ഞിരുന്നത്.

വിവാദ അധ്യാപനസഹായിക്കായി താഴെയുള്ള ലിങ്ക് കണൂ:
http://www.itschool.gov.in/hbpdf/Std_VIII/Malayalam/HB%20PDF%20Mal%20VIII.pdf

ജിപ്സന്‍ ജേക്കബ്