സാനിയാ മിര്‍സ ഒരു പാകിസ്ഥാനിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ഇന്ത്യയിലെ വന്‍കിട മാധ്യമങ്ങള്‍ക്കും തീവ്രവാദികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട വിഭവമായിരിക്കുകയാണ്. താക്കറെമാരും മാധ്യമപ്രഭുക്കളും ഒരിക്കല്‍ കൂടി പാകിസ്ഥാന്‍ വിരോധത്തില്‍ വിളവെടുപ്പു നടത്തുമ്പോള്‍ ആ രാജ്യത്തിലേക്ക് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ യാത്രകള്‍ ഓര്‍ത്തെടുക്കുകയാണ് എ റശീദുദ്ദീന്‍
ലാഹോറില്‍ നിന്നും പേഷാവറിലേക്കുള്ള യാത്ര. ഇന്ത്യയെ കുറിച്ച് അഹങ്കാരം തോന്നിപ്പോയ ചില സ്വകാര്യ നിമിഷങ്ങളുടെ ഇന്നും ഒളിമങ്ങാത്ത എന്റെ ഓര്‍മകളാണത്. സുരക്ഷാചിട്ടവട്ടങ്ങളും, വാഹനസൗകര്യവും കൊണ്ട് പാകിസ്ഥാനികള്‍ നമ്മളെ അതിശയിപ്പിച്ചിരുന്നു. അന്നാട്ടിലെ റോഡുകളുടെ നിലവാരവും കൊതിപ്പിക്കുന്നതായിരുന്നു. ഇത്ര മണിക്ക് പുറപ്പെടുമെന്നും, ഇന്ന സമയത്ത് എത്തിച്ചേരുമെന്നും പറഞ്ഞാല്‍ കടുകിട പിഴയ്ക്കാത്ത സമയക്രമം. പട്ടാളഭരണത്തിന് അങ്ങിനെ ചില വശങ്ങള്‍ കൂടിയുണ്ട്. ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥ കാലത്തെ കുറിച്ചും കഥകള്‍ വേണ്ടുവോളമില്ലെ? തത്വത്തില്‍ അതു തന്നെയായിരുന്നു പട്ടാളഭരണവും. അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്ന കാര്യത്തില്‍ അന്നാട്ടിലെ ജനാധിപത്യത്തെ അപേക്ഷിച്ച് മുഷര്‍റഫിനും കൂട്ടര്‍ക്കും എടുത്തുപറയാവുന്ന പലതും ചെയ്യാനായി. വെള്ളവും വെളിച്ചവും റോഡും വിദ്യാലയങ്ങളും പാകിസ്ഥാനിലെ മിക്ക ഗ്രാമങ്ങളിലുമെത്തി. പാകിസ്ഥാന്റെ ഉള്‍പ്രദേശങ്ങളുടെ ഈ പ്രത്യേകത അടുത്തു കാണാന്‍ എനിക്ക് ആദ്യം അവസരമുണ്ടായത് 2005ലാണ്. ഭൂകമ്പം റിപോര്‍ട്ട് ചെയ്യാന്‍ പോയ നാളുകളില്‍. ഇസ്ലാമാബാദില്‍ നിന്നും മുസഫറാബാദിലേക്കുള്ള മലമ്പാതകളിലൂടെ 'പഠാണി' ഡ്രൈവര്‍മാരുടെ കൂടെ വീശിയൊടിഞ്ഞു കയറി പോകുമ്പോള്‍ കപ്പലിന്റെ മുകള്‍തട്ടിലിരിക്കുന്ന ലഘവത്വമാണ് അനുഭവപ്പെടുക. മലപ്പുറത്തുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'കെളച്ചു വിടാന്‍' പറ്റിയ റോഡുകളായിരുന്നു അത്. ബട്ഗ്രാമിലും മാന്‍സേരയിലും, ബാലക്കോട്ടിലുമൊക്കെ കുഗ്രാമങ്ങളില്‍ പോലും നല്ല വൈദ്യുതി വെളിച്ചം. നക്ഷത്രങ്ങള്‍ക്കിടയിലൂടെ ഊളിയിട്ടുപോയ ആ രാത്രികാല യാത്രകളുടെ ഓര്‍മകള്‍ക്ക് ഒരു കൊള്ളിയാന്റെ നഭസ്.
ബേനസീര്‍ ഭുട്ടോ കൊല്ലപ്പെട്ടപ്പോഴാണ് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരിക്കല്‍ കൂടി പാകിസ്‌ഥാന്‍ സന്ദര്‍ശിക്കാനുള്ള അവസരമുണ്ടായത്. പേഷാവറില്‍ പോകണമെന്ന് മുമ്പത്തെ തവണ നടക്കാതെ പോയ ആഗ്രഹം അക്കുറി സാധിച്ചു. ബേനസീറിന്‍െറ മരണമാണ് പാകിസ്‌ഥാനില്‍ പര്‍വേസ് മുഷര്‍റഫിന്‍െറ പതനത്തിന് തുടക്കമിടുന്നത്. തെരുവുകളിലെ ബോംബുസ്‌ഫോടനങ്ങള്‍ തീവ്രവാദികളുടെ ഉത്സവമായി മാറിയ ആസിഫ് സര്‍ദാരി ഭരണകാലം അന്ന് ആരംഭിച്ചിട്ടുണ്ടായിരുന്നില്ല. പേഷാവര്‍ നഗരത്തിന് ഏഴു മണിവരെയെങ്കിലും അന്ന് `ജീവനു'ണ്ടായിരുന്നു. ഇപ്പോഴൊരു പക്ഷേ അവിടെ നട്ടുച്ചക്കു പോലും മനുഷ്യന്‍ പുറത്തിറങ്ങാന്‍ ഭയക്കുന്നുണ്ടാവണം. ഡ്യൂറന്‍റ് ലൈനിന്‍െറ ഇരുവശത്തും വിളയാടുന്ന താലിബാന്‍ തെമ്മാടികളെ കുറിച്ച് ഒരു സീരീസ്; അതിര്‍ത്തി ഗാന്‌ധി ഖാന്‍ അബ്‌ദുല്‍ ഗഫാര്‍ ഖാന്‍െറ ചര്‍സദ്ദയിലെ വീട്ടില്‍ ഒരു സന്ദര്‍ശനം; `ചരസ് കി ഗലി'യില്‍ പോയി മൂക്കുമുട്ടെ കറാഹി ഖോശ്‌ത്; ഒത്താല്‍ സൂഫികളോടൊപ്പം ഒരു സംഗീത നിശ - അതിരുവിട്ട ആഗ്രഹങ്ങളായിരുന്നു ഇവയെല്ലാം. ആതിഥേയനായ സുബൈര്‍ അഹമ്മദ് പരിഹസിക്കാന്‍ തുടങ്ങി. പേഷാവറിലെത്തുന്നതുവരെ എനിക്ക് അസ്സല്‍ വട്ടായിരിക്കണം. കിസ്സാകഹാനി ചൗക്കിനെ കുറിച്ചും ബാലാഹിസ്സാര്‍ കോട്ടയെ കുറിച്ചും വായിച്ചറിഞ്ഞ, സുന്ദരികള്‍ പര്‍ദ്ദക്കുള്ളിലൂടെ വെള്ളാരങ്കണ്ണെറിയുന്ന, എന്നോ വരുന്ന അതിഥിക്കു വേണ്ടി അറുക്കാനായി വീട്ടിനു മുമ്പില്‍ നിത്യവും ആടിനെ കെട്ടിയിടുന്ന, ആതിഥ്യം നിരസിച്ചാല്‍ തോക്കുകൊണ്ട് ഉപചാരമര്യാദ പഠിപ്പിക്കുന്ന പത്താന്‍മാരുടെ പേഷാവര്‍ നഗരം ചത്തുപോയിരുന്നു.
പേഷാവറില്‍ നിന്ന് സുദീര്‍ഘവും അപകടകരവുമായ യാത്ര കഴിഞ്ഞെത്തുന്ന ചര്‍സദ്ദയില്‍ അതിര്‍ത്തി ഗാന്‌ധിയുടെ വീട്ടിനു പുറത്തെ `ഹുജുറ'യില്‍ കാത്തിരുന്നു മുഷിഞ്ഞതല്ലാതെ ഇന്ത്യയില്‍ നിന്നെത്തിയ അതിഥിയെ കാണാന്‍ ആരും വന്നില്ല. ഗഫാര്‍ഖാന്‍െറ ചെറുമകന്‍ അസ്‌ഫന്ദിയാര്‍ വലിഖാനെ ഫോണില്‍ വിളിച്ച് അനുവാദം തേടിയിരുന്നുവെങ്കിലും യാദൃശ്‌ചികമായി വന്ന രാഷ്‌ട്രീയ തിരക്കുകള്‍ക്കിടയില്‍ പെട്ട് അദ്ദേഹത്തിന് കറാച്ചിയിലേക്കു പോവേണ്ടി വന്നു. രാഷ്‌ട്രീയത്തില്‍ രംഗപ്രവേശം ചെയ്‌ത അദ്ദേഹത്തിന്‍െറ മകന്‍ വീട്ടിലുണ്ടായിരുന്നെങ്കിലും `വിശ്രമ'ത്തിലായിരുന്നു. ഡസന്‍ കണക്കിന് അതിഥികളെ സ്വീകരിക്കാന്‍ കഴിയുന്ന ഹുജുറയില്‍ പത്താന്‍കാരുടെ ആതിഥേയ മര്യാദകളൊന്നും കാണാനുണ്ടായിരുന്നില്ല. `ചിമി കമാ മഹ്‌വി സവെന്താ സണാ ലേലാദാ' എന്ന വരികള്‍ അര്‍ധനഗ്‌നയായ ഒരു സ്‌ത്രീയുടെ ചിത്രത്തോടൊപ്പം ചുവരില്‍ തൂക്കിയിട്ടത് കാണാം. വലിഖാന്‍ കുഞ്ഞായിരിക്കവെ മരിച്ചു പോയ അവരുടെ അമ്മയുടെ ഓര്‍മ്മയാണിതെന്ന് വേലക്കാരന്‍ പറഞ്ഞുതന്നു. പുഷ്‌തുവും ഉറുദുവും കൂടിക്കലര്‍ന്ന വാക്കുകളില്‍ അയാള്‍ വിശദീകരിച്ച അര്‍ഥം സ്‌ത്രീത്വത്തിന്‍െറ സാര്‍വ്വലൗകികതയെ കുറിച്ച എന്തോ ഫിലോസഫിയായിരുന്നു. എനിക്കത് ശരിക്കും മനസ്സിലായില്ല.
എഫ്‌എം ചാനലുകളിലൂടെ മുല്ലമാര്‍ നാടുഭരിക്കുന്ന, തോക്കുകള്‍ പച്ചമല്‍സ്യം കണക്കെ മാര്‍ക്കറ്റില്‍ പരസ്യമായി വില്‍പ്പനക്കു വച്ചിരുന്ന, അരാജകത്വത്തിന് അന്തര്‍ദേശീയ സ്‌പോണ്‍സര്‍മാരെ ലഭിക്കുന്ന വലിയൊരു പ്രഹേളികയാണ് ഇപ്പോഴത്തെ പേഷാവര്‍. പെണ്‍കുട്ടികളുടെ സ്‌കൂളുകളില്‍, പ്രത്യേകിച്ചും ഇംഗ്‌ളീഷ് മീഡിയങ്ങളില്‍, നിരന്തരമായി ബോംബുകള്‍ പൊട്ടി. സ്‌ത്രീകളുടെ പൊതുജീവിതത്തിന് താലിബാന്‍െറ നിരോധനാജ്‌ഞ. സിനിമാ തിയേറ്ററുകള്‍ അടഞ്ഞു പോയിരുന്നു. സൂഫികളുടെ ഗലികളിലെ മഹ്‌ഫിലുകളില്‍ ഹാര്‍മോണിയങ്ങള്‍ക്ക് കാറ്റു പടരുന്നുണ്ടായിരുന്നില്ല. സിരകളിലെ ചരസ്സും ഉലകളുടെ സംഗീതവും പകരുന്ന എല്ലാതരം ലഹരികളും ഖൈബറിലെയും കാബൂളിലെയും മുല്ലമാര്‍ നിയമം പ്രഖ്യാപിച്ച് നിരോധിച്ചിരുന്നു. ചരസ് കീ ഗലിയില്‍ അറുത്തുതൂക്കുന്ന ആടുകളുടെ എണ്ണം പ്രതിദിനം ഒന്നോ രണ്ടോ ആയി ചുരുങ്ങി.
അഞ്ച് മണി കഴിയുന്നതോടെ തന്നെ നഗരം ശൂന്യതയിലേക്ക് കൂപ്പുകുത്താനാരംഭിച്ചു. ഒറ്റക്കിറങ്ങാന്‍ ആണുങ്ങള്‍ പോലും ഭയപ്പെടുന്ന ഭീകരത. നഗരത്തില്‍ അല്‍പ്പസമയം തപ്പിത്തടഞ്ഞു നിന്നാല്‍ ഏതൊരാളും അപകടത്തില്‍ പെട്ടതുതന്നെ. തണുപ്പില്‍ ചുരുണ്ടുമടങ്ങി നടക്കുന്നതു പോലെ തോന്നിക്കുന്ന ചത്‌റാവല്‍ തൊപ്പിക്കാരില്‍ നിന്ന് കമ്പളത്തിനിടയിലെ എകെ.47ഉം വലിച്ചൂരി ഫിദായീനുകള്‍ നടന്നെത്തുമായിരുന്നു. സ്‌ത്രീകളുടെ കിളിയൊച്ചകള്‍ നിലച്ച, ഏതോ പടുകൂറ്റന്‍ ലേബര്‍ ക്യാമ്പുപോലെ തോന്നിച്ച നഗരം. വടക്കന്‍ പ്രവിശ്യകള്‍ ഒഴികെയുള്ള പാകിസ്‌ഥാന്‍െറ ചിത്രം ഇതായിരുന്നില്ല. കടുംവര്‍ണങ്ങളിലുളള ചാദറുകളും വളകളും ചുറ്റി, `ലംബീ ജുദായി' പാടാനിരിക്കുന്ന രേഷ്‌മയെ ആണ് അലസഗമനം നടത്തുന്ന പഞ്ചാബി സുന്ദരികള്‍ ഓര്‍മ്മിപ്പിക്കുക. `ഒതുക്ക'മില്ലാത്ത പഞ്ചാബി പെണ്ണുങ്ങളെ കൊണ്ട് നിറഞ്ഞ ലാഹോര്‍ മാര്‍ക്കറ്റുകളും മുടിയഴിച്ചിട്ട് ദ്രുതതാളങ്ങളില്‍ തലയറഞ്ഞു പാടുന്ന ആബിദാ പര്‍വീന്‍െറ ഹൈദരാബാദും, ചുണ്ടു ചുവപ്പിച്ച കൊച്ചമ്മമാര്‍ മദാലസരായി സമയം കൊല്ലാനിറങ്ങുന്ന ഇസ്‌ലാമാബാദും പേഷാവറിലെത്തുന്നവരുടെ പകല്‍കിനാവുകളായി മാറുന്നു. ആ നഗരങ്ങളൊന്നും പാകിസ്‌ഥാനിലേ ആയിരുന്നില്ലെന്ന് തോന്നിപ്പോകും.
മുഖാവരണമണിയാത്ത സത്യങ്ങള്‍
സുരക്ഷിതത്വം ഭയന്ന് ആളുകള്‍ യാത്ര ചെയ്യാന്‍ മടിച്ചു നില്‍ക്കുന്ന ഈ നഗരത്തിലേക്ക് ദല്‍ഹിയിലെ പാക് ഹൈക്കമീഷന്‍ എനിക്ക് വിസ നല്‍കിയതു തന്നെ അല്‍ഭുതമായിട്ടു തോന്നി. പക്ഷെ `ദയേവൂ എക്‌സ്‌പ്രസ്' അവലംബിക്കാവുന്ന യാത്രമാധ്യമായിരുന്നു. വഴിയിലൊരിടത്തും ആളെ എടുക്കാതെയും സുരക്ഷാ സൈനികരുടെ കാവലുള്ള പ്രത്യേക മതില്‍ക്കെട്ടുകള്‍ക്കകത്ത് മാത്രം വിശ്രമത്തിന് നിര്‍ത്തിയുമുള്ള പാകിസ്‌ഥാന്‍കാരുടെ `ബസ്സുവിമാനം'. രാത്രി എട്ടുമണിയോടെയാണ് എക്‌സ്‌പ്രസ് ലാഹോറിലെ അഡ്ഡയില്‍ നിന്നു പുറപ്പെട്ടത്. ഓരോ യാത്രക്കാരനും അകത്തു കയറുന്നത് പൂര്‍ണമായ സുരക്ഷാ പരിശോധനകള്‍ക്കു ശേഷം മാത്രം. യാത്ര ആരംഭിക്കുന്നതിനു മുമ്പെ പാകിസ്‌ഥാന്‍ പൊലീസ് ഓരോ സീറ്റിലും വന്ന് യാത്രക്കാരുടെ മുഖങ്ങള്‍ വീഡിയോ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ചിലപ്പോഴൊക്കെ നഗരാതിര്‍ത്തിയിലും ഈ ഫോട്ടോയെടുപ്പ് ആവര്‍ത്തിക്കുന്നുണ്ട്. ക്യാമറ, ലാപ്‌ടോപ് മുതലായവ ഒഴികെ മറ്റ് ലഗേജുകള്‍ സീറ്റില്‍ അനുവദിക്കുന്നില്ല. എക്‌സ്‌റേ മെഷീനില്‍ ഇട്ടതിനു ശേഷം അവ നേരെ ബസിന്‍െറ കീഴ്‌ഭാഗത്തെ ലോക്കറുകളിലേക്ക് എടുത്തുമാറ്റും. വിമാനത്തിലെ പോലെ ലഗേജുകള്‍ക്ക് `ടാഗ്' കെട്ടി `കൗണ്ടര്‍ഫോയില്‍' തിരികെയേല്‍പ്പിക്കും. ബസ് പുറപ്പെടുന്നതുവരെ നിങ്ങള്‍ക്ക് ലോഞ്ചില്‍ വിശ്രമിക്കാം. വിദേശനിര്‍മ്മിത എയര്‍കണ്ടീഷന്‍ഷഡ് ബസുകളാണിത്. പാകിസ്‌ഥാനിക്ക് നമ്മളെ പോലെ സ്വന്തമായി ടാറ്റയും അശോക് ലൈലാന്‍ഡുമൊന്നുമില്ല. അവരുടെ റോഡിലൂടെ മേഴ്‌സിഡസ് ബെന്‍സും മാര്‍ക്കോപോളോയും ദയേവുവും വോള്‍വോയുമൊക്കെയാണ് ചീറിപ്പായുന്നത്. സീറ്റിനടിയില്‍ നിന്ന് ഒരു കുഷ്യന്‍ മുന്നോട്ടു വലിച്ചിട്ടാല്‍ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ കാലു നീട്ടിവയ്ക്കുന്ന സൗകര്യത്തോടെ കിടന്നുറങ്ങാം. ചായയും ലഘു പാനീയവുമൊക്കെ റ്റിക്കറ്റ് ചാര്‍ജില്‍ ഉള്‍പ്പെടും. സുബൈദ എന്ന അതീവസുന്ദരിയായ ഒരു പഞ്ചാബി യുവതിയാണ് `ബസ് ഹോസ്‌റ്റസ്'. ഡ്രൈവറെ അവള്‍ പരിചയപ്പെടുത്തിയത് `ക്യാപ്‌റ്റന്‍' മന്‍സൂര്‍ അഹമ്മദ് ഖാന്‍ എന്നാണ്. തലയില്‍ സവിശേഷമായ ഒരു തൊപ്പിവെച്ച, നിറയെ ബട്ടനുകളും ബക്കിളുകളുമുള്ള കോട്ട് ധരിച്ച മന്‍സൂര്‍ അഹമ്മദ് ഖാന്‍െറ `എടുപ്പ്' പൈലറ്റിനേക്കാള്‍ ഒട്ടും മോശമായിരുന്നില്ല. ശരിക്കും `കപ്‌ത്താന്‍' തന്നെ!
ദൈവമേ ഈ വാഹനത്തെ മനുഷ്യന് അധീനപ്പെടുത്തിത്തന്ന നീയാണ് മഹാന്‍' എന്ന പ്രാര്‍ത്ഥനയോടെ ബസ് മുന്നോട്ടുരുണ്ടു. തങ്ങളുടേത് `ഇസ്‌ലാമിക രാജ്യ'മാണെന്ന ഒരുതരം ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്. ബസ് ഹോസ്‌റ്റസാണ് പ്രാര്‍ത്ഥന ചൊല്ലിത്തരുന്നത്. ബഹളം ഒന്നടങ്ങിയപ്പോഴേക്കും നഗരാതിര്‍ത്തി പിന്നിടാറായി. ഇനിയങ്ങോട്ട് കോണ്‍ക്രീറ്റില്‍ പണിത നാലുവരിപ്പാതയാണ്. റേഡിയല്‍ ടയറിന്‍െറ നനുത്ത ശബ്‌ദം മാത്രമുണ്ട് കൂട്ടിന്. ബസിലെ ടിവിയില്‍ ഏതോ പാകിസ്‌ഥാന്‍ സിനിമയുടെ തുടക്കം. ഓരോ യാത്രക്കാരനും സുബൈദ ഇയര്‍ഫോണ്‍ കൊണ്ടുത്തന്നു. സിനിമയുടെ ഒച്ചയും ബഹളവും അടിച്ചേല്‍പ്പിക്കാത്ത ആ രീതിയിലും ചില സൂക്ഷ്‌മതകളുണ്ട്. പാക് സൂപ്പര്‍സ്‌റ്റാര്‍ നായകനായ ഷാന്‍ ആണ് അഭിനയിക്കുന്നത്. കഷ്‌ടിച്ച് പത്തു മിനിറ്റ് നോക്കിയിരിക്കാനേ കഴിഞ്ഞുള്ളൂ. അസഹനീയമെന്ന് എനിക്കു മാത്രമല്ല തോന്നിയത്. തൊട്ടുമുമ്പിലെ സീറ്റിലിരുന്ന രണ്ട് പര്‍ദ്ദാ ധാരിണികളിലൊരാള്‍ സുബൈദയെ വിളിക്കാനുള്ള ബട്ടന്‍ അമര്‍ത്തി. അവരുടെ മുഖത്ത് കണ്ണുകളുണ്ടെന്നതിന് തെളിവ് രണ്ട് ജാലികകള്‍ മാത്രം. ബുര്‍ഖയുടെ തനി പാരമ്പര്യരൂപം. ഒരു ബഹളത്തിന് തയാറെടുത്തു നില്‍ക്കുന്ന അവരുടെ സംഭാഷണം ഞാന്‍ മനസ്സില്‍ പ്രതീക്ഷിച്ചു. തങ്ങള്‍ക്കിഷ്‌ടമല്ലെങ്കില്‍ ആരും സിനിമ കാണേണ്ട എന്നതായിരിക്കണം അവര്‍ പറയാന്‍ പോകുന്നത്. `തുമാരെ ബസ് മേം ഹിന്ദുസ്‌ഥാന്‍ കാ കോയി മൂവി നഹീം ഹൈക്യാ' അവരുടെ പതിഞ്ഞ ചോദ്യം. ഇന്ത്യയുടെ സിനിമകള്‍ ഒന്നുമില്ലേയെന്ന്! തൊട്ടുപിന്നിലായിരുന്നതു കൊണ്ട് എനിക്കത് വ്യക്‌തമായി കേള്‍ക്കാമായിരുന്നു. ഞാന്‍ ഞെട്ടിപ്പോയി. പാകിസ്‌ഥാന്‍െറ ഈ അറുബോറന്‍ സിനിമക്കു പകരം ഇന്ത്യയുടെ സിനിമ കാണിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. പര്‍ദയെ കുറിച്ച്, വിശിഷ്യ പേഷാവറിലേക്കു പോകുന്ന ബസിലെ യാത്രക്കാരിയായ അവരുടെ ആ നിര്‍ബന്‌ധിതമായ വേഷത്തെ കുറിച്ച് എനിക്ക് സഹതാപം തോന്നി. അല്‍പ്പസമയം കൊണ്ടുതന്നെ വേറെയും സീറ്റുകളില്‍ നിന്ന് ഉച്ചത്തില്‍ ഇതേ ആവശ്യമുയരാന്‍ തുടങ്ങി. പെട്ടെന്നുതന്നെ റ്റിവി സ്ക്രീനില്‍ നിന്നും ഷാന്‍ അപ്രത്യക്ഷനായി. 'ദില്‍വാലെ ദുല്‍ഹനിയാ ലേജായേംഗെ...' കാജോളും ഷാരൂഖ് ഖാനും അടിച്ചുപൊളിച്ച ബോളിവുഡിന്‍െറ സൂപ്പര്‍ഹിറ്റ് സിനിമ. പേഷാവര്‍ നഗരം പക്ഷെ പുതിയൊരു ലോകമായിരുന്നു. അവിടത്തെ മാര്‍ക്കറ്റുകളില്‍ ഇന്ത്യന്‍ സിനിമകളുടെയെന്നല്ല പാട്ടുകളുടെ സിഡികള്‍ പോലും കിട്ടാനുണ്ടായിരുന്നില്ല. വീട്ടിനു മുകളില്‍ റ്റെലിവിഷന്‍ ആന്‍റിനകള്‍ സ്‌ഥാപിക്കണമെങ്കില്‍ പോലും അവര്‍ക്ക് താലിബാനെ ഭയപ്പെടണമായിരുന്നു.
`കബായിലീ ഇലാഖ'കള്‍ക്കു പുറത്തെ ജനങ്ങളുടെ കാര്യം ഇതായിരുന്നില്ല. ഇന്ത്യയിലെ സിനിമാതാരങ്ങള്‍ക്കും കായികതാരങ്ങള്‍ക്കും സിന്‌ധിലെയും പഞ്ചാബിലെയും സ്വന്തം വീട്ടിലെ കുട്ടികളെ പോലെ സ്വീകാര്യത ലഭിക്കുന്നുണ്ടായിരുന്നു. പാകിസ്‌ഥാനിലെ ആഴ്‌ചച്ചന്തകളില്‍ റാണി മുഖര്‍ജിയും ഐശ്വര്യറായിയും പ്രീതിയും സോനാലിയും കരീനയും മനീഷയുമൊക്കെ എല്ലായിടത്തും തൂങ്ങിക്കിടന്നു. പുരുഷന്‍മാരായ മിക്ക ബോളിവുഡ് നടന്‍മാരുടെയും മുഴുകായ കളര്‍ ചിത്രങ്ങള്‍ കിട്ടാനുണ്ടായിരുന്നു. സ്വീകരണമുറിയില്‍ തൂക്കിയിടാനായി ജനങ്ങള്‍ വിലകൊടുത്തു വാങ്ങുന്നവരുടെ കൂട്ടത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു മുമ്പില്‍. ഭുട്ടോ കുടുംബത്തിന്‍െറ കബറുകള്‍ സ്‌ഥിതി ചെയ്യുന്ന ലാര്‍ഖാനയില്‍ നിന്ന് മോഹന്‍ജദാരോവിലേക്കുള്ള വഴിയില്‍ കണ്ട ചെറിയൊരു അങ്ങാടിയില്‍ വണ്ടി നിര്‍ത്തി വെറുതെ ഗ്രാമീണരോടു സംസാരിച്ചു. ഇന്ത്യയിലെ സിനിമകളെ കുറിച്ചും ക്രിക്കറ്റിനെ കുറിച്ചും. ക്രിക്കറ്റിന്‍െറ കാര്യത്തില്‍ ഒരു പൊടിപോലും അവര്‍ വിട്ടുതരാന്‍ ഒരുക്കമുണ്ടായിരുന്നില്ല. ശുഐബ് അഖ്‌തറിനോളം പോന്ന ഒരു ബൗളര്‍ ലോകത്ത് എവിടെയുമില്ലെന്ന് അവര്‍ വാതുവച്ചു. പക്ഷെ സിനിമയുടെ കാര്യത്തില്‍ അവര്‍ ബോളിവുഡിനു മുമ്പില്‍ സുല്ലിട്ടു. `ഇതര്‍ കാ സബ് ബേകാര്‍ ഹൈ. വോ സബ് തുമാരാ വഹാം അഛാ ബന്‍താ ഹൈ'. തങ്ങളുടെ സംഗീതത്തെ കുറിച്ച് അവര്‍ മേനി പറഞ്ഞു. റാഹത്ത് ഫത്തേ അലി ഖാനും ശഫാഖത്തും ഇന്ത്യയില്‍ നേടുന്ന സ്വീകാര്യത പാകിസ്‌ഥാനില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടായിരുന്നു. ഇന്ത്യന്‍ സിനിമകള്‍ തിയേറ്ററുകളില്‍ കാണിക്കണമെന്ന ആവശ്യത്തെ കുറിച്ച് പാക് ഭരണകൂടം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയതും ഇതേ കാലത്താണ്. ആദ്യത്തെ ഇന്ത്യാ പാക് യുദ്ധത്തിനു ശേഷം 1965ലാണ് പാകിസ്‌ഥാനില്‍ ഇന്ത്യന്‍ സിനിമകള്‍ക്കു വിലക്കേര്‍പ്പെടുത്തിയത്. പക്ഷെ പാക് മാര്‍ക്കറ്റുകളില്‍ ബോളിവുഡിലെ ഏത് സിനിമയുടെയും സിഡികള്‍ യഥേഷ്‌ടം കിട്ടാനുണ്ടായിരുന്നു. വല്ലപ്പോഴുമൊക്കെ തട്ടിയും തടഞ്ഞുമെത്തുന്ന ഇന്ത്യന്‍ സിനിമകള്‍ കാണാന്‍ ലാഹോറിലെ സോസോ വേള്‍ഡ്, നിഷാത്ത് തുടങ്ങിയ തിയേറ്ററുകളില്‍ ജനങ്ങള്‍ തിക്കിത്തിരക്കി. ലാഹോറിലെ പഴയ നഗരിയില്‍ ഇതെ കുറിച്ച ചര്‍ച്ചകള്‍ നടക്കുന്നതായി പാകിസ്‌ഥാനിലെ പത്രങ്ങളില്‍ കണ്ടു. പാക്, അഫ്‌ഗാന്‍ സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന ശബ്ബിസ്‌ഥാന്‍, ഓഡിയോണ്‍ തിയേറ്ററുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഈ വാഗ്വാദങ്ങള്‍.
ശാശരിക്കാരന്‍െറ സത്യസന്‌ധത
ഇന്ത്യയെന്നാല്‍ അവര്‍ക്ക് വികസനത്തിന്‍െറയും സംസ്‌കാരത്തിന്‍െറയും പ്രതീകമായിരുന്നു. ലാഹോറിലെ മാര്‍ക്കറ്റുകളില്‍ `ഇന്ത്യ'യില്‍ നിന്നും വന്ന ചരക്കുകള്‍ക്കായിരുന്നു പ്രിയം. ഗോല്‍കപ്പയും കുല്‍ഫിയും ദില്ലിയുടെ പേരില്‍ വില്‍ക്കുമ്പോഴായിരുന്നു ആവശ്യക്കാര്‍ കൂടുതലെത്തിയത്. ദില്ലിയിലേക്കും അമൃത്‌സറിലേക്കുമുള്ള ദൂരം എഴുതിവച്ച ലാഹോറിലെ നാഴികക്കല്ലുകള്‍ ഇന്നും പിഴുതെടുത്തിട്ടില്ല. ഭൂതകാലത്തിലേക്കുള്ള വഴിയടയാളമായി അവ നിലകൊള്ളുന്നു. അവിടത്തെ പഴയ ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ പേരുകളിലുള്ള സ്‌മാരകങ്ങളുമൊക്കെ ഇപ്പോഴുമുണ്ട്. ലാഹോര്‍ എന്ന നഗരം പോലും രാമന്‍െറ മകനായ ലവന്‍െറ (ഉറുദുവില്‍ ലഹ്) പേരില്‍ നിന്നാണ് രൂപം കൊണ്ടത്. തങ്ങളുടെ ഏതെങ്കിലുമൊരു പുണ്യവാളന്‍െറ പേരിലേക്ക് അവര്‍ക്കും ഈ നഗരത്തെ ചേര്‍ത്തെഴുതാമായിരുന്നു. പക്ഷെ ബോംബെക്കും മദ്രാസിനും ബാംഗ്‌ളൂരിനും സംഭവിച്ച ദുരന്തം ലാഹോര്‍ ഇതുവരെ നേരിട്ടിട്ടില്ല. ലാഹോറില്‍ ഇപ്പോഴും ഒറ്റപ്പെട്ട ഏതാനും ഹിന്ദുക്കള്‍ താമസിക്കുന്നുണ്ട്. പക്ഷെ പൊതുജീവിതത്തില്‍ അവരുടെ സാന്നിധ്യമില്ല. ദില്ലിയിലെ പോലെ ഗംഗാറാം ഹോസ്‌പിറ്റല്‍ അതേ പേരില്‍ ലാഹോറിലുമുണ്ട്. ഗുലാബ് ദേവി ഹോസ്‌പിറ്റല്‍, ജാന്‍ കി ദേവി ഹോസ്‌പിറ്റല്‍, ദയാല്‍സിംഗ് കോളേജ് എന്നിവയും. പഴയ പേരുകളാണ് നിലനിര്‍ത്തുന്നത്. ലാഹോറിലെ പ്രശസ്‌തമായ മുഗള്‍ സ്‌മാരകമാണ് ശാഹി കില. നമ്മുടെ ചെങ്കോട്ട തന്നെ. അതിന്‍െറ മതിലുകളില്‍ രാജാ രഞ്‌ജിത് സിംഗിന്‍െറയും ചില ഹിന്ദുദൈവങ്ങളുടെയും ചിത്രങ്ങള്‍ മായ്‌ക്കാതെ ബാക്കിവച്ചിട്ടുണ്ട്. രഞ്‌ജിത് സിംഗ് ഇടക്കാലത്ത് മുഗളന്‍മാരെ കീഴടക്കി ലാഹോര്‍ പിടിച്ചെടുത്തിരുന്നുവല്ലോ. എനിക്ക് അത് കണ്ടപ്പോള്‍ അതിശയമാണ് തോന്നിയത്. രഞ്‌ജിത് സിംഗിന്‍െറയും ഹിന്ദുദൈവങ്ങളുടെയും ചിത്രം മായ്‌ച്ചു കളയാന്‍ അവര്‍ക്ക് ആരെയും ഭയക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഈ ചിത്രങ്ങള്‍ നിലനിര്‍ത്താനായിരുന്നു പാകിസ്‌ഥാനികള്‍ക്ക് ഇഛാശക്‌തിയുടെ ആവശ്യമുണ്ടായിരുന്നത്. വാജ്പായി ലാഹോറിലേക്കു പോയപ്പോള്‍ അദ്ദേഹത്തിനെതിരെ കരിങ്കൊടി കാണിച്ചതിന് അറസ്‌റ്റിലായ റാശിദ് ദാവൂദ് എന്ന ചെറുപ്പക്കാരനെ ലാഹോര്‍ യൂനിവേഴ്‌സിറ്റിയില്‍ വച്ച പരിചയപ്പെട്ടു. വര്‍ത്തമാനകാല രാഷ്‌ട്രീയത്തില്‍ മതമൗലികവാദിയായിരുന്ന റാശിദ് പക്ഷെ ഭൂതകാലവുമായി തികഞ്ഞ സൗഹാര്‍ദത്തിലായിരുന്നു. ബാല്‍ താക്കറെയെ ഏറ്റുപിടിക്കുന്ന ഇന്ത്യക്കാരന് ഭൂതവും വര്‍ത്തമാനവും ഭാവിയുമെല്ലാം വൈരാഗ്യത്തിന്‍െറ തുടര്‍ച്ചയാവുകയാണല്ലോ സംഭവിക്കുന്നത്.
ഇപ്പോള്‍ സാനിയാ മിര്‍സ ഷൊയബ് മാലിക്കിനെ കല്യാണം കഴിക്കാന്‍ പോകുന്നുവെന്ന ഇപ്പോഴത്തെ ചൂടന്‍ വാര്‍ത്തയോട് അന്നാട്ടുകാര്‍ എങ്ങിനെയാവും പ്രതികരിക്കുയ എന്നന്നത് ഓര്‍ത്തുനോക്കാവുന്നതേ ഉള്ളൂ. അവര്‍ക്കത് സ്വാഭാവികമായും ഉല്‍സവമായി മാറും. ദേശീയ പതാകാ വിവാദവും മിനി സ്‌കര്‍ട്ട് വിവാദവുമായി സാനിയയെ എന്നും പിന്‍കാലില്‍ നിര്‍ത്താന്‍ മല്‍സരിച്ച നമ്മുടെ മാധ്യമങ്ങള്‍ക്ക് ചളിവാരിയെറിയാനുള്ള അടുത്ത അവസരമായി സ്വാഭാവികമായും ഈ വിവാഹം മാറുകയും ചെയ്യും. സാനിയ മിര്‍സ കാണിച്ചത് ബുദ്‌ധിമോശമാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ശുഐബിനെ പോലുള്ള ഒരുത്തനെയല്ലാതെ അവള്‍ക്ക് വേറെയാരെയും കിട്ടാത്തത് ഇന്ത്യയിലെ യുവാക്കള്‍ക്ക് മൊത്തത്തില്‍ അപമാനമാണ്. പക്ഷെ സാനിയക്കുമില്ലേ ചില ദുരനുഭവങ്ങള്‍? അവളെ എപ്പോഴെങ്കിലും ഇന്ത്യയുടേതെന്ന് മനസാ ആഘോഷിക്കാന്‍ നമുക്കു കഴിഞ്ഞിരുന്നോ? എവിടെയോ ചെറിയൊരു അക്ഷരത്തെറ്റ് സനിയയുടെ കാര്യത്തില്‍ ഉണ്ടായിരുന്നു. സാനിയ ഇസ്‌ലാം മതത്തിനെതിരാണെന്ന് സ്‌ഥാപിക്കാനായിരുന്നു ആദ്യകാലങ്ങളില്‍ തിടുക്കം. അങ്ങനെയാണ് അവര്‍ക്ക് ഇന്ത്യയുടെ മനസ്സാക്ഷിയിലേക്ക് നമ്മളൊരു കിളിവാതിലെങ്കിലും തുറക്കാന്‍ തുടങ്ങിയത്. ഇസ്‌ലാം വിരുദ്‌ധനായ/വിരുദ്ധയായ ഒരാള്‍ക്കേ ഇന്ത്യയെ പ്രതിനിധീകരിച്ചു കൂടൂ! എത്ര അനായാസമായാണ് പ്രായം 95 കടന്ന മറ്റൊരു വിഖ്യാത ഇന്ത്യക്കാരനെ നാം പിണ്‌ഡം വെച്ച് പടിയടച്ചത്? ബ്രിട്ടീഷുകാരനെതിരെ തെരുവുകളില്‍ ചിത്രം വരച്ച് സാമ്രാജ്യത്വ വിരുദ്‌ധ വികാരമുണര്‍ത്തിയ ചരിത്രത്തിന്‍െറ ചിത്രകാരനെയാണ് അന്നത്തെ വെറുമൊരു തുക്കടാ കാര്‍ട്ടൂണിസ്‌റ്റ് ആട്ടിയോടിച്ചത്! ഇസ്‌ലാമിനെ കുറിച്ചും പാകിസ്‌ഥാനെ കുറിച്ചുമുള്ള നമ്മുടെ ഞരമ്പുരോഗങ്ങളാണിത്. അവ രണ്ടും ഇന്ത്യയുടേതല്ല. ആവാനും പാടില്ല!
പ്രതിലോമകരമായി മുസ്‌ലിംകളെ ആഘോഷിക്കാനാവുന്ന അവസരങ്ങളേ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ആവശ്യമുള്ളൂ. മിയാന്‍ദാദിന്‍െറ മകന്‍ ദാവൂദ് ഇബ്രാഹിമിന്‍െറ മകളെ കെട്ടിയപ്പോള്‍ ഒരു കുഴപ്പവും മാധ്യമങ്ങള്‍ക്കുണ്ടായിരുന്നില്ല. മിയാന്‍ദാദിനെ എന്തുകൊണ്ട് നാം പരിഹസിച്ചില്ല? മിയാന്‍ദാദിന് കറാച്ചിയിലെ റഹ്‌മാന്‍ ഡെക്കോയിറ്റിന്‍െറ കുടുംബത്തില്‍ നിന്ന് പെണ്ണിനെ എടുത്തു കൂടായിരുന്നോ? മിയാന്‍ദാദ് ഇന്നെന്താണോ ആ പ്രശ്‌സതിയില്‍ ഒരു പങ്ക് നാം ഇന്ത്യക്കാരും കൂടിയാണ് നല്‍കിയത്. ഇന്ത്യ വെറുക്കുന്ന ദാവൂദിനെ പോലുള്ള ഒരു അധോലോക നേതാവിന്‍െറ കുടുംബവുമായിട്ടായിരുന്നില്ല മിയാന്‍ദാദ് ബന്‌ധം വയ്ക്കേണ്ടതെന്ന് എത്ര മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്‌തു? പാകിസ്‌ഥാനിലേക്ക് പെണ്ണിനെ കൊടുക്കുന്നവനും അന്നാട്ടില്‍ നിന്ന് പെണ്ണു തേടുന്നവരും തെമ്മാടികളാവണമെന്നതാണ് മാധ്യമ മനസ്സാക്ഷിയുടെ തേട്ടം. (മലയാള മനോരമ കുടുംബത്തിലെ ഇളമുറക്കാരിലൊരാള്‍ ഈയിടെ പാകിസ്‌ഥാനില്‍ നിന്നു പെണ്ണു കെട്ടിയപ്പോള്‍ നിലപാട് വേറെയായിരുന്നു. ഈ പെണ്‍കുട്ടിയുടെ പിതാവ് ഒരു ഐ.എസ്.ഐ ഉദ്യോഗസ്ഥനും, പിതാവിന്റെ ചാര്‍ച്ചക്കരിലൊരാള്‍ ലഷ്കര്‍ ഇ തോയ്‌ബയുടെ നേതാവായ ഹാഫിസ് സഈദിന്‍െറ മുരീദ്‌കെ ആസ്‌ഥാനത്ത് ഫിനാന്‍ഷ്യല്‍ മാനേജറായും ജോലി ചെയ്‌തിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. പക്ഷെ ആ വിവാഹം അയല്‍പക്ക സൗഹൃദത്തിന്‍െറ മകുടോദാഹരണമായി മാറി!) കിരണ്‍മോറെയോട് ബാറ്റുയര്‍ത്തിച്ചാടിയ മിയാന്‍ദാദ് ഇന്ത്യക്കാരന്‍െറ കണ്ണില്‍ ക്രിക്കറ്റിലെ തെമ്മാടിയായിരുന്നു. അതുകൊണ്ട് ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്. ഈ വിവാഹം റിപ്പോര്‍ട്ടു ചെയ്യാന്‍ പത്രക്കാര്‍ക്ക് പാസ് ലഭിക്കാതിരുന്നതു മൂലം ദുബായിയിലെ ഒരു മലയാളി പത്രക്കാരന് ഹയാത്ത് റീജന്‍സി ഹോട്ടലില്‍ രണ്ടു ദിവസം മുമ്പെ റൂം ബുക്കു ചെയ്‌തു കൊടുത്ത് ഹോട്ടലിന്‍െറ `ഗസ്‌റ്റായി' താമസിപ്പിച്ച ഇന്ത്യന്‍ ചാനലുകള്‍ വരെയുണ്ട്. പാകിസ്‌ഥാനിലേക്കു പോകുന്ന ബന്‌ധങ്ങള്‍ ഈ വകുപ്പിലേ പാടുള്ളൂ എന്നതാണ് തത്വം. ഷൊയബ് മാത്രമല്ല സുഹൈല്‍ തന്‍വീറും മിസ്‌ബാഹുല്‍ ഹഖുമൊക്കെ ഇന്ത്യന്‍ പട്ടണങ്ങള്‍ക്ക് സ്വീകാര്യരാവുന്ന ഘട്ടത്തിലാണ് ഐപിഎല്ലില്‍ താക്കറെക്ക് `ബൗള്‍' ചെയ്യാന്‍ അവസരം കൊടുത്തത്. ദായേവൂ എക്‌സ്‌പ്രസില്‍ യാത്ര ചെയ്‌ത അഞ്‌ജാതയായ ആ ബുര്‍ഖാധാരിണിയേക്കാള്‍ സാംസ്‌കാരികമായി എത്രയോ താഴെയല്ലേ നമ്മുടെ ബാലാസാഹിബ് താക്കറെ?
യാത്രാവിവരണം രാഷ്‌ട്രീയ ലേഖനമായതില്‍ വായനക്കാര്‍ ക്ഷമിക്കുക. യാത്രകള്‍ അങ്ങനെയാണ്. ഒരു ദേശത്തിന്‍െറ മണ്ണില്‍ നിന്നു മാത്രമല്ല മനസ്സില്‍ നിന്നു കൊണ്ടു കൂടിയാണ് കാഴ്‌ചകളുടെയും അനുഭവങ്ങളുടെയും ചക്രവാളം വികസിക്കുന്നത്. രാജ്യമെന്ന നിലക്കും മനുഷ്യരെന്ന നിലക്കും ഒരേപോലെയല്ല പലപ്പോഴും താക്കറെമാര്‍ നമ്മെ നയിക്കുന്നത്. മനുഷ്യരെന്ന നിലക്ക് അവര്‍ നമ്മളെ കൊണ്ടെത്തിക്കുന്നത് പേഷാവറിനേക്കാളും കൊള്ളരുതാത്ത പ്രവിശ്യകളിലേക്കാണ്. `ഞമ്മന്‍േറ'തല്ലെന്ന് മുല്ലമാര്‍ വിധിക്കുന്നതെന്തും തള്ളിപ്പറയാന്‍, ഏറിയാല്‍ മനസ്സാക്ഷിയെ വഞ്ചിച്ച് ഒളിഞ്ഞു നോക്കാന്‍ നിര്‍ബന്‌ധിതരാവുന്ന അതേ പക്‌തൂണികളാവുകയാണ് ഇന്ത്യക്കാരനും.
റശീദുദ്ദീന്റെ മറ്റു ലേഖനങ്ങള്‍











