Sep 13, 2009

അലക്സാന്‍ഡ്രിയന്‍ പോസ്റ്റ് III

മാഗ്നെറ്റോമീറ്ററും ബദോവിനുകളും നമ്മള്‍ മലയാളികള്‍ക്കുള്ള കൗതുകമൊന്നും പുരാവസ്തു ഗവേഷണത്തോട് അലക്സാന്‍ഡ്രിയക്കാര്‍ക്കില്ല. അവരെ സംബന്ധിച്ച് ഈ സര്‍വേയും കുഴിക്കലും ഗവേഷണവുമെല്ലാം നിത്യ സംഭവങ്ങളാണ്. ഭൂമി അരിച്ചു പെറുക്കി പഴയ മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍ വല്ലതും കിട്ടുമോ എന്നു നോക്കാനാണ് എന്നോട് റ്റീം ലീഡര്‍ ആദ്യം ആവശ്യപ്പെട്ടത്. അതിനു പുറമേ മണ്ണു കുഴിക്കല്‍ കൂടി തുടങ്ങിയപ്പോള്‍ വലിയ കഠിനാദ്ധ്വാനമൊന്നും ചെയ്തിട്ടില്ലാത്ത കൈപത്തികള്‍ പെട്ടെന്നു തന്നെ നീരു വന്നു വീര്‍ത്തു. മെഡിറ്ററേനിയനില്‍ നിന്നു വീശുന്ന ചൂടുകാറ്റ് അഞ്ചാം ദിവസമായപ്പോഴേക്കും ഞങ്ങളില്‍ പലരേയും ക്ഷീണിതരാക്കിയിരുന്നു. എന്റെ മുഖം തന്നെ മാറി പോയെന്നാണ് എനിക്കു തോന്നിയത്. കറുത്തിരുണ്ട് പോയ മൂക്ക് മുഖത്തെ അവയവമല്ലെന്നുതോന്നും കണ്ടാല്‍.

ഞങ്ങള്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളിലൊന്ന് മഗ്നെറ്റോമീറ്ററായിരുന്നു. കുഴിക്കാതെ തന്നെ മണ്ണിനടിയില്‍ എന്തെങ്കിലും രീതിയിലുള്ള കെട്ടിടാവശിഷ്ടങ്ങളുണ്ടോ എന്ന് പറയുന്ന ഉപകരണമാണ് മഗ്നെറ്റോമീറ്റര്‍. എന്നാല്‍ അതുപയോഗിക്കുന്നവരുടെ ശരീരത്തില്‍ ലോഹത്തിന്റെ ഒരംശം പോലും പാടില്ല. അതായത് ഒന്നിലധികം പല്ലുകളില്‍ മെറ്റല്‍ നിറച്ചിരിക്കുന്ന എനിക്ക് ഇതൊരിക്കലും ഉപയോഗിക്കാന്‍ കഴിയില്ലെന്നര്‍ത്ഥം. അക്കഡമിക്സിനു വേണ്ടി ആഭരണങ്ങളൊക്ക അഴിച്ചു വയ്ക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷേ, പല്ലു വേണ്ടെന്നു വയ്ക്കാന്‍ കഴിയുമോ? ഒരു ദിവസം സര്‍വേ നടന്നു കൊണ്ടിരിക്കെ ഏകദേശം 10 വയസ് പ്രായം തോന്നിക്കുന്ന ഒരു ആണ്‍കുട്ടി ആ വഴിക്ക് കഴുതപ്പുറത്ത് വന്നു. ഞങ്ങളെ നോക്കി അവന്‍ "മാഫി ആസാര്‍ ഹീന...ആസാര്‍ ഹീന.." എന്നുറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇവിടെ പുരവസ്തുക്കളൊന്നുമില്ല എന്നാണ് ആ പറയുന്നതിനര്‍ത്ഥമെന്ന് കൂടെയുണ്ടായിരുന്ന ഈജിപ്തുകാര്‍ പറഞ്ഞു തന്നു. പിന്നീടാണറിഞ്ഞത്, 'മാഫി ആസാര്‍ ഹീന...' എന്ന അറബി വാചകം അലക്സാന്‍ഡ്രിയയിലെത്തുന്ന വിദേശ പുരവസ്തു ഗവേഷകര്‍ക്കു പോലും പരിചിതമാണ്. തദ്ദേശീയര്‍ ഗവേഷണ സംഘങ്ങളെ എന്നും സംശയത്തോടെയാണ് നോക്കിയിരുന്നത്. അതിനു വ്യക്തമായ കാരണവുമുണ്ട്.

ഞങ്ങള്‍ സര്‍വേ നടത്തുന്ന ഭൂരിഭാഗം ഭൂമിയും നിയമപരമായി സര്‍ക്കാര്‍ അധീനത്തിലുള്ളതാണ്. എന്നാല്‍ ഇവിടെ കാലങ്ങളായി ജീവിച്ചു വരുന്ന ബദോവിനുകള്‍ പറയുന്നത് ഭൂമി അവര്‍ക്കവകാശപ്പെട്ടതാണെന്നാണ്. പ്രധാനമായും മരുഭൂമിയില്‍ താമസിക്കുന്ന അറബ് ഗോത്രമാണ് ബെദോവിനുകള്‍. പണ്ട് നൊമാഡുകളായിരുന്ന ഇക്കൂട്ടര്‍ 1960കളോടെയാണ് ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കാന്‍ തുടങ്ങുന്നത്. ഈജിപ്റ്റിനു പുറമേ സിറിയയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം ബദോവിനുകളെ കാണാം. കാലി വളര്‍ത്തലാണ് പരമ്പരാഗതമായി ഇവരുടെ തൊഴിലെങ്കിലും, മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ബദോവിനുകള്‍ അതുപേക്ഷിച്ച് ആധുനിക തൊഴില്‍ സംസ്കാരത്തിലേക്കു കടന്നു കഴിഞ്ഞു. എന്നാല്‍ അലക്സാന്‍ഡ്രിയയിലും സൈനായിലും സ്ഥിരതാമസമാക്കിയ ബദോവിനുകള്‍ ഇപ്പോഴും വലിയ തോതില്‍ പരമ്പരാഗത തൊഴിലിനെ തന്നെ ആശ്രയിക്കുന്നു. ഇവരെ സംബന്ധിച്ച് ഭൂമിയുടെ ഉടമസ്ഥാവകാശമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വിഷയം.

യഥാര്‍ത്ഥ രേഖകള്‍ കയ്യിലില്ലെങ്കിലും അലക്സാന്‍ഡ്രിയയിലെ ബദോവിനുകള്‍ ഭൂമി കൈമാറ്റം നടത്തുന്നുണ്ട്. കുടിയൊഴിപ്പിക്കല്‍ എന്ന ഭരണകൂട വാള്‍ തലയ്ക്കു മുകളില്‍ തൂങ്ങുന്നതു കൊണ്ടാവാം, പുതിയ തലമുറയിലെ പലരും പിന്തുടര്‍ച്ചയായി കിട്ടിയ ഭൂമി കിട്ടിയ വിലയ്ക്ക് കച്ചവട സ്ഥാപനങ്ങള്‍ക്കോ, നിര്‍മാണ കമ്പനികള്‍ക്കോ വില്‍ക്കുന്നു. ഭൂമി മുഴുവനും ബുള്‍ഡോസറുമായി വന്ന് നിരപ്പാക്കുന്ന ഇക്കൂട്ടരുടെ കയ്യില്‍ കിട്ടിയാല്‍ പിന്നെ ഇവിടുത്തെ അവശേഷിക്കുന്ന പുരാവസ്തുക്കള്‍ പോലും നാമാവശേഷമാകും. ഗവേഷകര്‍ എന്തെങ്കിലും കാര്യമായി കണ്ടെത്തിയാല്‍ അവര്‍ക്കു പുറമേ സര്‍ക്കാര്‍ വരുമെന്നു തദ്ദേശീയര്‍ക്കറിയാം. അതു പിന്നെ കുടിയൊഴിപ്പിക്കലിലേക്കും, സ്ഥലമേറ്റെടുക്കലിലേക്കുമൊക്കെ കടക്കും. അതുകൊണ്ടാണ്, ഞങ്ങളെ പോലുള്ളവരെ ഇവരെപ്പോഴും സംശയത്തോടെ നോക്കുന്നത്. എന്നാല്‍ ഭൂമിയിന്മേലുള്ള ഇവരുടെ അവകാശ വാദം പൊള്ളയാണെന്ന് ഞങ്ങളോടൊപ്പമുള്ള മിക്കവരും ഒരുപോലെ അഭിപ്രായപ്പെട്ടു. പുരാവസ്തുക്കള്‍ നശിപ്പിക്കുന്നതിന് തദ്ദേശീയര്‍ കൂട്ടു നില്‍ക്കുന്നു എന്നതിലാണ് സംഘാംഗങ്ങള്‍ക്ക് എതിര്‍പ്പ്.
എന്നാല്‍ തലമുറകളിലായി അവിടെ ജീവിക്കുന്ന ഒരു ജനവിഭാഗത്തിന്റെ അവകാശങ്ങള്‍ക്ക് യാതൊരു വിലയുമില്ലെന്ന് നമുക്കു പറയാനൊക്കുമോ? ബദോവിനുകളുടെ കയ്യില്‍ നിന്നും എളുപ്പത്തില്‍ ഭൂമി സ്വന്തമാക്കാന്‍ കഴിയുന്നതു കൊണ്ടാവാം, നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍ വന്‍തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കാണാം. നഗരം അതിന്റെ ചുറ്റുപാടുകളിലേക്കു വ്യാപിക്കുന്നു. താമസ സ്ഥലത്തു നിന്നും പണിയിടത്തേക്കുള്ള യാത്രാ മധ്യേ വഴിയുടെ ഇരുവശവും പുതിയ കെട്ടിടങ്ങളല്ലാതെ മറ്റൊന്നുമില്ല. നഗരകേന്ദ്രത്തില്‍ നിന്നും പടിഞ്ഞാറോട്ടു മാറി സ്ഥിതി ചെയ്യുന്ന 'കെയര്‍ഫോര്‍' ഹൈപര്‍ മാര്‍ക്കറ്റ് ഈ മാറി വരുന്ന സംസ്കാരത്തിന്റെ ഏറ്റവും വലിയ തെളിവാണ്. അലക്സാന്‍ഡ്രിയയിലെ ഏറ്റവും ശ്രദ്ധേയമായ ഹൈപര്‍മാര്‍ക്കറ്റുകളിലൊന്നായ 'കെയര്‍ഫോര്‍' ഉപരി/മധ്യ വര്‍ഗത്തില്‍ പെട്ടവരെ വന്‍തോതില്‍ ആകര്‍ഷിക്കുന്നുണ്ടത്രെ.

റെയ്ചല്‍ വര്‍ഗീസ്
ഇപ്പോള്‍ പോര്‍ച്ചുഗലില്‍ ആര്‍ക്കിയോളജിയില്‍ ഉപരിപഠനം നടത്തുന്നു.