Monday, November 9, 2009

സ്രെബ്രിനിച്ച മുതല്‍ കിള്ളിനോച്ചി വരെ

ഒന്നര പതിറ്റാണ്ടു മുന്‍പ് സെബ്രിനിച്ചയെ പ്രേതനഗരമാക്കിയ സെര്‍ബുകളുടെ അതേ വഴിയാണ് ശ്രീലങ്കന്‍ ഭരണകൂടവും സഞ്ചരിക്കുന്നതെന്ന് അഭിലാഷ് ടി "ബിഹൈന്‍ഡ് എനിമി ലൈന്‍സ്" [1] എന്ന ഹോളിവുഡ് ചിത്രത്തില്‍, ബോസ്നിയന്‍ എയര്‍ സ്പ്പേസില്‍ കയറിയ അമേരിക്കന്‍ യുദ്ധവിമാനത്തെ സെര്ബിയന്‍ സേന വെടിവച്ചു വീഴ്ത്തിയതിനെ തുടര്‍ന്ന് വൈമാനികന്‍ ക്രിസ് ബര്‍ണറ്റ് സെര്‍ബിയന്‍ പട്ടാളത്തില്‍ നിന്നും രക്ഷപ്പെടാനായി ഓടുന്ന രംഗമുണ്ട്. ഓട്ടത്തിനിടയില്‍ ബര്‍ണറ്റ് അഴുകിയ ശവശരീരങ്ങള്‍ നിറഞ്ഞു കിടക്കുന്ന ഒരു മാസ് ഗ്രേവില്‍ ചെന്നു വീഴുന്നു. പ്രേക്ഷകരുടെ ഹൃദയം നുറുക്കി കളയുന്ന ഈ രംഗത്തിനു പിന്നിലെ ചരിത്രം കൂടിയറിഞ്ഞാലെ സിനിമാനുഭവം പൂര്‍ണമാവൂ. ബോസ്നിയ-ഹെര്‍സഗോവിനയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമയ സ്രെബ്രിനിച്ചയില്‍ 1995 ജൂലൈ മാസം നിരായുധരായ പതിനായിരത്തോളം മുസ്ലിങ്ങളെ സെര്‍ബിയന്‍ പട്ടാളം യുഎന്‍ സമാധാന സേനയെ നോക്കുകുത്തിയക്കിക്കൊണ്ട് കൂട്ടക്കൊല ചെയ്തതിന്റെ പരിഛേതമാണ് ഈ സിനിമ.

രണ്ടാം ലോകയുധത്തിനു ശേഷം യൂറോപ് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ മനുഷ്യക്കുരുതിയായിരുന്നു അന്ന് അവിടെ നടന്നത്. ഇത്തരമൊരു കൂട്ടക്കൊല നടപ്പിലാക്കാന്‍ ഉത്തരവിട്ട സെര്‍ബിയര്‍ നേതാവ് റൊഡോവന്‍ കരാഡ്ജിക് ഇന്ന് അന്താരാഷ്ട്ര കോടതിയില്‍ വിചാരണ നേരിടുകയാണ്. എന്നാല്‍ ഈ 'ഉത്തരവു' നടപ്പിലാക്കിയ സെര്‍ബിയന്‍ മിലിറ്ററി കമാന്‍ഡര്‍ ലൂകാ മ്ലാടിക്‌ ഇന്നും സെര്‍ബിയയില്‍ സുഖമായി ജീവിക്കുന്നു. 1990നു ശേഷം നടന്ന ബാള്‍ക്കന്‍ വംശീയ യുദ്ധത്തിന്റെ ഒരു ഭാഗം മാത്രമാണ് സ്രെബ്രിനിച്ച എങ്കിലും മറ്റെന്തിനെക്കാളും ഇതിന് ലോകശ്രദ്ധ കിട്ടുകയും ഡെയ്റ്റ്ണ്‍ കരാര്‍ പ്രകാരം (ചില പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ക്കൂടി) സമാധാനം പുനസ്ഥാപിക്കപ്പെടുകയും ചെയ്തു.

സെബ്രിനിച്ചയിലെ ചരിത്രം ദക്ഷിണേഷ്യയിലെ തമിള്‍ നഗരമായ കിള്ളിനോച്ചിയുടേയും ചരിത്രമാവാന്‍ ഒന്നര പതിറ്റാണ്ടേ വേണ്ടി വന്നുള്ളൂ. ശ്രീലങ്കയില്‍ 2009 മെയ് മാസം അവസാനിച്ച നാലാം ഈലം യുദ്ധത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ വിജയിക്കുകയും എല്‍ടിടിഇ പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ കൊളംബോയെ സംബന്ധിച്ച് ഈ യുദ്ധം കേവലം റിബലുകള്‍ക്കു മേല്‍ സര്‍ക്കാര്‍ നേടിയ/നേടേണ്ടിയിരുന്ന വിജയമായിരുന്നില്ല, മറിച്ച് ഭുരിപക്ഷ സിന്‍ഹള സാംസ്കാരിക ദേശീയത തമിഴനുമേല്‍ നേടിയ വിജയമായിരുന്നു. അതിനുവേണ്ടി കൊളംബോ കണ്ടെത്തിയ മാര്‍ഗം കോസവോയില്‍ സെര്‍ബുകള്‍ സ്വീകരിച്ച വംശഹത്യ എന്ന ആയുധമായിരുന്നു.യുദ്ധത്തിനു ശേഷം അവര്‍ ഉപയോഗിക്കുന്ന മാര്‍ഗവും ഇതു തന്നെയാണെന്ന് ശ്രീലങ്കയില്‍ നിന്നും പുറത്തു വരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ വാര്‍ത്തകളില്‍ നിന്നും മനസിലാക്കാം. ഇക്കാരണങ്ങള്‍ക്കൊണ്ടാണ് മഹിന്ദ രാജപക്സെ ദക്ഷിണേഷ്യയിലെ റൊഡോവന്‍ കരാഡ്ജികും അദ്ദേഹത്തിന്റെ മിലിറ്ററി കമാന്റര്‍ ശരത് ഫൊന്‍സേക ലൂകാ മ്ലാടിക്കുമൊക്കെയായി മാറുന്നത്. അന്താരാഷ്ട്ര സ്മൂഹത്തിന്റെ സമ്മതത്തോടെ എല്‍ടിടിഇ എന്ന ഭീകരവാദ സംഘടനയെ ഉന്മൂലനം ചെയ്യനായി തുടങ്ങിയ ലങ്കന്‍ സര്‍ക്കരിന്റെ നാലാം ഈലം യുദ്ധം ഇന്ന് അവിടുത്തെ തമിഴരുടെ വംശഹത്യയിലാണ് എത്തിനില്‍ക്കുന്നത്. സ്രെബ്രിനിച്ചയ്ക്കു വേണ്ടി കണ്ണീരൊഴുക്കിയവര്‍ എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത്? ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനാനുവാദത്തോടെയണു ലങ്കന്‍ സ്റ്റേറ്റ് ഈ വംശഹത്യ നടത്തുന്നതെന്നു വേണം കരുതാന്‍.

സിന്‍ഹളന്റെ അവസാന യുദ്ധം
ചന്ദ്രിക കുമാരതുംഗെ സമാധാനത്തിനു വേണ്ടിയാണു യുദ്ധം ചെയ്തതെങ്കില്‍ രാജപാക്സെയുടേത് വിജയത്തിനു വേണ്ടിയുള്ളതായിരുന്നു. അതുകൊണ്ട് തന്നെ അതിനുള്ള മാര്‍ഗങ്ങളുടെ സൃഷ്ടാവും നടത്തിപ്പുകാരനും അദ്ദേഹം തന്നെയായിരുന്നു. ആയുധം നല്‍കാന്‍ ഇന്ത്യ വിസമ്മതിച്ചപ്പോള്‍ അവര്‍ ചൈനയുടെ സഹായം തേടി. പകരം രാജപക്സെയുടെ ജന്മദേശമായ ഹന്‍ബന്തോട്ട ജില്ലയില്‍ ഒരു തുറമുഖം പണിയാനുള്ള കരാര്‍ ചൈന നേടിയെടുത്തു. ചൈനയെ സംബന്ധിച്ച് ഈ പദ്ധതി മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടതായിരുന്നു. അന്താരഷ്ട്ര സമുദ്ര പാതയില്‍ നിന്നും കേവലം 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയുന്ന ഈ തുറമുഖം ചൈനയ്ക്കു ഇന്‍ഡ്യന്‍ മഹസമുദ്രത്തില്‍ ചുവടുറപ്പിക്കന്‍ സഹായമാവും. ആയുധം നല്കുന്നതിനു പുറമെ യുദ്ധത്തിനെതിരെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സമ്മര്ദ്ദങ്ങളില്‍ നിന്നും ലങ്കയെ സംരക്ഷിക്കമെന്ന ഉറപ്പായിരുന്നു ചൈനയുടെ വാഗ്ദാനങ്ങളില്‍ ഒന്ന്.

മാര്‍ച്ച് രണ്ടാം വാരം ഓസ്ടിയയും, മെക്സിക്കോയും, കൊസ്റ്റാ റിക്കയും ചേര്‍ന്ന് അമേരിക്കയുടെയും ബ്രിട്ടന്റെയും പിന്തുണയോടെ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ച ശ്രീലങ്കയെ കുറിച്ചുള്ള പ്രമേയത്തെ ചൈന വീറ്റോ ചെയ്തത് ഇതിന്റെ തുടര്‍ച്ചയായിരുന്നു. ലങ്കയിലെ മനുഷ്യാവകാശ പ്രശ്നത്തില്‍ യുഎന്‍ ഇടപെടണമെന്നാവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിക്കപ്പെട്ടപ്പോള്‍, ചൈന പറഞ്ഞത് തമിഴ് തമിഴ് കൊളംബോയുടെ ആഭ്യന്തര പ്രശ്നമണെന്നായിരുന്നു. അമേരിക്കയെ സംബന്ധിച്ച് പ്രധാനമായും മൂന്ന് കാര്യങ്ങാളാണു ശ്രിലങ്കന്‍ പ്രശ്നത്തിലുള്ള വിമുഖതയ്ക്കു കാരണം. ഒന്ന്, പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും പ്രശ്നങ്ങള്ക്ക് സുരക്ഷാ സമിതിയുടെ സഹായം വേണ്ടതിനാല്‍ ചൈനയെ പിണക്കാന്‍ കഴിയില്ല. രണ്ട്, ദക്ഷിണേഷ്യയിലെ അമേരിക്കയുടെ പ്രധാന സുഹൃത്തായ ഇന്‍ഡ്യയുമായുള്ള ബന്ധത്തില്‍ ശ്രീലങ്കന്‍ പ്രശ്നം ഇന്നൊരു ഒരു നിര്‍ണായ ഘടകമല്ല. മൂന്ന്, തമിഴ് ദേശീയതക്ക് (എല്‍ടിടിഇ മുന്നോട്ടുവച്ച) അമേരിക്കയിലെ ലോബി ഗ്രൂപ്പുകളില്‍ നിര്‍ണായക സ്വാധീനവുമില്ല.

ഇതിനേക്കളൊക്കെ ഉപരിയായി വംശീയ അടിസ്ഥാനത്തില്‍ ദക്ഷിണേഷ്യയില്‍ ഒരു രാജ്യം വരുന്നതിലുള്ള ഇന്‍ഡ്യയുടെ താല്പ്പര്യക്കുറവവും രാജപക്സെയ്ക്ക് ആരെയും ഭയക്കാതെ പുലികളെ ഉന്മൂലനം ചെയ്യാനുള്ള മൗനാനുവാദമായിരുന്നു. പക്ഷെ പുലികള്‍ക്കു മേല്‍ വിജയം നേടുക എന്ന ലക്ഷ്യം മത്രമല്ല രാജപക്സെയ്ക്കു ഉണ്ടായിരുന്നത്. അതിനുമപ്പുറം "ഭീകരവാദം" എന്ന പേരില്‍ ഒരു സമൂഹത്തിന്റെ വംശഹത്യയാണു രാജപക്സെ ലക്ഷ്യമിടുന്നത്. കാരണം ശ്രീലങ്കയുടെ ചരിത്രം അതാണു സൂചിപ്പിക്കുന്നത്. "ഭീകരവാദം" എന്ന പദം എങ്ങിനെയാണു രാജപക്സെ ഒരു ജനതയ്ക്കു നേരെ ഉപയോഗിക്കുന്നതെന്നു നോക്കാം. എഴുപതുകളില്‍ ശ്രീലങ്കയില്‍ സിന്‍ഹള തീവ്രദേശീയ വാദികളായ ജനത വിമുക്തി പെരമുന (ജെവിപി) നടത്തിയ ഭീകരവാദത്തിനു സമാനമായ ആഭ്യന്തരയുദ്ധത്തില്‍ തമിഴര്‍ക്കും സിന്‍ഹളര്‍ക്കും ഒരുപോലെ ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. അന്ന് സര്‍ക്കാരും ജെവിപി ഭീകരവാദികളും തമ്മില്‍ നടത്തിയ സന്ധി ഭാഷണത്തില്‍ പങ്കാളിയായിരുന്നു രാജപക്സെ. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ഫില്‍ റീസ് [2] ഇതിനെക്കുറിച്ച് രാജപക്സെയോട് ചോദിച്ചപ്പോള്‍ ജെവിപി വെറും "കലാപകാരികള്‍" മാത്രമണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തത്വത്തില്‍ എല്‍ടിടിഇയും ജെവിപിയും വ്യത്യസ്ത വംശീയതകള്‍ മുന്നോട്ട് വയ്ക്കുന്ന ഒരേ മാര്‍ഗം പിന്തുടരുന്ന സംഘടനകളാണെന്ന് ലോകജനത വളരെ മുന്‍പ് തന്നെ തിരിച്ചറിഞ്ഞതാണ്. അപ്പോള്‍ ഒരു സമൂഹത്തെ മാത്രം ഭീകരവാദികളായി മുദ്രകുത്തുന്നതിലൂടെ മറ്റുചില രാഷ്ട്രീയ ലക്ഷ്യങ്ങളാണു ശ്രീലങ്കന്‍ പ്രസിഡന്‍ഡ് മുന്നോട്ടു വയ്ക്കുന്നത്.

വായ് മുടിയ മാധ്യമങ്ങള്‍
പുലികള്‍ക്കു മേല്‍ നേടിയ അന്തിമ വിജയം രാജപക്സെ സര്‍ക്കാരിനു വടക്കു കിഴക്കന്‍ മേഖലയില്‍ എന്തും ചെയ്യാനുള്ള 'അവകാശമായപ്പോള്‍' അതിന്റെ ദുരന്തഫലങ്ങള്‍ അനുഭവിച്ചത് മാധ്യമങ്ങളായിരുന്നു. അഭയാര്‍ഥി ക്യാമ്പുകളിലെ തമിഴരുടെ ജീവിതം സ്വര്‍ഗ തുല്ല്യമാണെന്നു അവിടം സന്ദര്‍ശിച്ച ദ ഹിന്ദുവിന്റെ പത്രാധിപര്‍ നമ്മോട് പറയുമ്പോള്‍ ഓരോ ക്യാമ്പുകളും ഓരോ ജയിലുകളാണെന്ന സത്യം ലോകത്തോടു പറഞ്ഞ ദ ടൈംസ് ലേഖകന്‍ ജെര്‍മി പേജ്, ചാനല്‍-4 ലേഖകന്‍ നിക് പാറ്റണ്‍-വാല്‍ഷ് എന്നിവരുടെ ലങ്കന്‍ വിസ സര്‍ക്കാര്‍ റദ്ദാക്കുകയുണ്ടായി. തദ്ദേശിയ പത്രപ്രവര്‍ത്തകരുടെ കാര്യം ഇതിലും ഭീകരമാണ്.

മനുഷ്യാവകാശത്തെക്കുറിച്ച് എഴുതിയാല്‍ കൊല്ലപ്പെടുകയോ, ജയിലില്‍ അടക്കപ്പെടുകയോ ആവും ഓരോ ശ്രീലങ്കന്‍ പത്രക്കാരന്റെയും വിധി. ദ സണ്‍ഡെ ലീഡര്‍ പത്രാധിപര്‍ ലസന്ത വിക്രമതുംഗെ ഉള്‍പ്പടെ 11 മാധ്യമ പ്രവര്‍ത്തകരാണു കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ കൊല്ലപ്പെട്ടത്[3]. ഇപ്പോഴും വടക്കു കിഴക്കന്‍ മേഖലയിലെ പല അഭയാര്‍ത്ഥി ക്യാമ്പുകളിലും പത്രക്കാര്‍ക്ക് പ്രവേശനമില്ല. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തുന്നവര്‍ 50 മീറ്റര്‍ ദൂരം കണക്കാക്കി വേര്‍തിരിച്ച മുള്ളുവേലിക്കു അപ്പുറവും ഇപ്പുറവും നിന്നും ഉച്ചത്തില്‍ സംസാരിക്കുന്നത് കണ്ടുവെന്നു ഫില്‍ റീസ് തന്റെ ഡോകുമെന്ററിയില്‍ പറയുന്നുണ്ട് [4]. ഇത്തരം തന്ത്രങ്ങള്‍ വംശീയത കത്തി നിന്ന എണ്‍പതുകളില്‍ തെക്കന്‍ ശ്രീലങ്കയിലെ ജയിലുകളില്‍ ഉപയോഗിച്ചിരുന്നതാണെന്ന് തമിഴ് എഴുത്തുകാരന്‍ ഷോഭാ ശക്തി പറയുന്നുണ്ട്. ശ്രീലങ്കയില്‍ വംശീയത മുന്‍ കാലങ്ങളിലെക്കാളും ശക്തമായി തിരിച്ചുവരുകയാണു. ഇരുപത്തഞ്ച് വര്‍ഷത്തെ ഈലം യുദ്ധം സിന്‍ഹള വംശീയതയുടെ ആഴം കുറയ്ക്കാനല്ല മറിച്ച് കൂട്ടാനാണു ഉപകരിച്ചതെന്നുള്ള വസ്തുത ഇന്നൊരു യാഥാര്‍ത്ഥ്യമാണ്. യുദ്ധ/യുദ്ധാനന്തര ലോകത്തെ ക്രൂരതകളും, മനുഷ്യാവകാശ ലംഘനങ്ങളും പുറംലോകത്തെ അറിയിക്കുന്നതില്‍ മാധ്യമങ്ങളും, അഭയാര്‍ത്ഥികളും എക്കാലത്തും വലിയ പങ്ക് വഹിച്ചിട്ടിണ്ട്. ഉദാഹരണത്തിന് ഡേവിഡ് രോഹ്ദെയുടെ റിപ്പോര്‍ട്ടുകളാണ് കോസവോയിലെ സംഭവവികാസങ്ങള്‍ ലോകത്തിനു മുന്നിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്[5].
video
എന്നാല്‍ ശ്രീലങ്കയുടെ കാര്യത്തില്‍ ഇത്തരമൊരു കാര്യം സംഭവിക്കരുതെന്ന് ഗവണ്മെന്റിനു നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണവര്‍ക്ക് യുദ്ധത്തിന്റെ അവസാന നാളുകളില്‍ പുലികള്‍ക്കെതിരെ എന്ന പോലെ തന്നെ കിള്ളിനോച്ചിയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച മേഖലയിലെ സാധാരണ ജനങ്ങളുടേ നേര്‍ക്ക് യന്ത്രത്തോക്കുകള്‍ തിരിച്ചുവയ്ക്കന്‍ കഴിഞ്ഞത്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എന്നു തിരിച്ചുപോവാന്‍ കഴിയും എന്ന കാര്യത്തില്‍ ഇതുവരെ ഒരു ഉറപ്പുമില്ല. യുദ്ധമേഖലയിലെ കുഴിബോംബുകള്‍ നീക്കം ചെയ്ത ശേഷം മത്രമെ അവിടേക്ക് പോകാന്‍ തമിഴരെ അനുവദിക്കൂ എന്നാണ് രാജ്പക്സെ ഇതിനെക്കുറിച്ച് പറഞ്ഞത്. ബാള്‍ക്കന്‍ രാജ്യങ്ങളില്‍ യുദ്ധം അവസാനിച്ച് 10 വര്‍ഷങ്ങള്‍ക്കു ശേഷവും ഡി-മൈനിങ് പൂര്‍ത്തിയായിട്ടില്ല എന്നതാണ് ചരിത്രം. അതുകൊണ്ട് തന്നെ ഒരു ജനതയെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ തളച്ചിടാനുള്ള തന്ത്രമാണ് ഡി-മൈനിംങ് എന്നത് വ്യക്തമാണ്.

സ്രെബ്രിനിച്ചയിലെ കൊടുംക്രൂരതകള്‍ പിന്നിട്ട് 10 വര്‍ഷങ്ങള്‍ക്കു ശേഷം പത്രപ്രവര്‍ത്തകനായ ലെസ്ലി വുഡ്ഹെഡ് ബിബിസിയുമായി ബന്ധപ്പെട്ട് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാന്‍ അവിടെയെത്തുന്നുണ്ട്[6]. വംശീയതയുടെ മുറിവുകള്‍ ഏറ്റുവാങ്ങിയ ആ പ്രേത നഗരം ഇന്നൊരു സെര്‍ബിയന്‍ നഗരമാണ്. ബോസ്നിയന്‍ മുസ്ലീമുകളുടെതായി ഒന്നും അവിടെ അവശേഷിക്കുന്നില്ല. ഈ കഥയ്ക്കു ഒരു ശ്രീലങ്കന്‍ ക്ലൈമാക്സ് കൂടി ഭാവിയില്‍ ഉണ്ടാവും. തമിള്‍ നഗരമായ കില്ലിനോച്ചിയില്‍ എന്നെങ്കിലും പോവണം എന്നു തീരുമാനിച്ചിരിക്കുന്ന ചരിത്രകാരനും തമിഴ് രാഷ്ട്രീയ നിരീക്ഷകനുമായ എന്റ സുഹൃത്ത് അഭിലാഷ് മലയില്‍ ഒരുപക്ഷേ അവിടെയെത്തുമ്പോള്‍ കാണുന്നത് ഓര്‍മകളിലെ തമിള്‍ നഗരത്തിനു പകരം ഒരു സിന്‍ഹള നഗരത്തെയാവും.

കുറിപ്പുകള്‍:

[1]'Behind Enemy Lines', Directed by John Moore, 2001.

[2] Phill Rees, 'Dining with Terrorists', Documentary, Al Jazeera, 2009 (http://www.youtube.com/watch?v=gLDeDEFtzAU).

[3] Angilee Shah ' Colombo Blacklists Outside Observers', Far Eastern Economic Review, June 2009, (page .18).

[4] See No.1

[5] David Rohde, 'End Game: The Betrayal and Fall of Srebrenica', West view Press, Colorado, 1997.

[6] Leslie Woodhead, 'A Cry From the Grave', Documentary, BBC,2005.

8 comments:

Post said...

അഭയാര്‍ഥി ക്യാമ്പുകളിലെ തമിഴരുടെ ജീവിതം സ്വര്‍ഗ തുല്ല്യമാണെന്നു അവിടം സന്ദര്‍ശിച്ച ദ ഹിന്ദുവിന്റെ പത്രാധിപര്‍ നമ്മോട് പറയുമ്പോള്‍ ഓരോ ക്യാമ്പുകളും ഓരോ ജയിലുകളാണെന്ന സത്യം ലോകത്തോടു പറഞ്ഞ ദ ടൈംസ് ലേഖകന്‍ ജെര്‍മി പേജ്, ചാനല്‍-4 ലേഖകന്‍ നിക് പാറ്റണ്‍-വാല്‍ഷ് എന്നിവരുടെ ലങ്കന്‍ വിസ സര്‍ക്കാര്‍ റദ്ദാക്കുകയുണ്ടായി....ശ്രീലങ്കയില്‍ വംശീയത മുന്‍ കാലങ്ങളിലെക്കാളും ശക്തമായി തിരിച്ചുവരുകയാണു. ഇരുപത്തഞ്ച് വര്‍ഷത്തെ ഈലം യുദ്ധം സിന്‍ഹള വംശീയതയുടെ ആഴം കുറയ്ക്കാനല്ല മറിച്ച് കൂട്ടാനാണു ഉപകരിച്ചതെന്നുള്ള വസ്തുത ഇന്നൊരു യാഥാര്‍ത്ഥ്യമാണ്. യുദ്ധ/യുദ്ധാനന്തര ലോകത്തെ ക്രൂരതകളും, മനുഷ്യാവകാശ ലംഘനങ്ങളും പുറംലോകത്തെ അറിയിക്കുന്നതില്‍ മാധ്യമങ്ങളും, അഭയാര്‍ത്ഥികളും എക്കാലത്തും വലിയ പങ്ക് വഹിച്ചിട്ടിണ്ട്.

ജിപ്സന്‍ ജേക്കബ് said...
This post has been removed by the author.
ജിപ്സന്‍ ജേക്കബ് said...

Hats Off!

പുലി ജന്മം said...

വൈകിയാണ് എങ്ങിലും ഒരു മാര്‍ക്സിയന്‍ ബ്ലോഗ്‌ ശ്രീലങ്കയിലേക്ക് എത്തി നോക്കി എന്നത് സന്തോഷമുള്ള കാര്യമാണ്. ഒരു പക്ഷെ വിപ്ലവ മണ്ണില്‍ മൂക്ക് കുത്തി വീണ ദിവസം ആയതു കൊണ്ട് എടുത്തു പ്രയോഗിച്ചതും ആവാം. എന്തായാലും നല്ലത്.
I will say Mr.Abhilash has done a very good work here. The strength of this blog mainly lies with some of these new writers, who, bring it back to quality stuff, after the disaster works by some "staff reporters"
ലോകമാസകലമുള്ള വംശീയ പോരാട്ടങ്ങളില്‍ ഇടപെടുന്നവര്‍ ആരും തന്നെ തമിഴര്‍ക്കു വേണ്ടി വരാതിരുന്നതിന്റെ കാരണങ്ങള്‍ പഠന വിഷയമാക്കെണ്ടത് തന്നെ. ഇംഗ്ലീഷ് ദേശാഭിമാനി പത്രാധിപര്‍ അങ്ങനെ എഴുത്തും. ടൈംസ്‌ എഴുതിയതിനെ ചിലപ്പോഴൊക്കെ നമുക്കും എടുക്കേണ്ടി വരും: ബുര്‍ഷ ആണെങ്ങില്‍ കൂടി.
ഇന്ത്യന്‍ രാഷ്തൃയത്തില്‍ നിന്ന് ശ്രീലങ്കന്‍ തമിഴര്‍ അപ്രത്യക്ഷമായത്തിനു ഒരു പാട് കാരണങ്ങള്‍ ഉണ്ടായേക്കാം. പ്രധാനം പുലി നായകന്റെ താന്‍ പോരിമ തന്നെ. ഇന്ദിര ഗാന്ധിയുടെ ആശിര്‍വാദത്തോടെ വളര്‍ന്ന പുലി നേതാവ്, രാജിവ്‌ ഗാന്ധിയുടെ പത്നി ഇന്ത്യന്‍ രാഷ്ട്രിയത്തിന്റെ നിയത്രണം ഏറ്റെടുക്കുമെന്ന് കരുതിയിരിക്കില്ല. സാമ്പത്തിക ലാഭത്തിനു നില്‍ക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകങ്ങള്‍ക്കും പുലികള്‍ ഇപ്പോള്‍ വേണ്ടപ്പെട്ടവരല്ല. കേന്ദ്ര മന്ത്രിമാര്‍ തന്നെ മുഖ്യം. ഒപ്പം ഇന്ത്യ എന്ന രാജ്യത്തിന്‍റെ പരിമിതികളും, ന്യുന പക്ഷ വോട്ട് ബാങ്കുകള്‍ക്ക് വേണ്ടി മാത്രം ശബ്ധമുയര്‍ത്തുന്ന രാഷ്ട്രിയ കക്ഷികളും.
ചൈന നോട്ടമിടുന്നതും ഇന്ത്യ ഉണ്ടാക്കിയ ഈ വിടവുകളില്‍ തന്നെ. സാമ്പത്തിക മത്സരത്തിന്റെ നെട്ടോട്ടത്തില്‍ ഇന്ത്യ രാഷ്ട്രിയ മാനദാണ്ടങ്ങള്‍ കാണുന്നില്ല, ചൈന കാണുന്നതും അത് തന്നെ. ഒന്ന് കൂടി ശ്രദ്ധിച്ചാല്‍ , എല്‍.ടി.ടി.ഇ തമിഴര്‍ക്ക് ഗുണമുണ്ടാക്കിയില്ല , ഒപ്പം , അവരെ മുഖ്യ ധാര ശ്രീലങ്കയുമായി ഒത്തു ചേരാന്‍ സമ്മതിച്ചതും ഇല്ല. വിമാനമാടക്കമുള്ള ആയുധം വാങ്ങുന്ന പ്രഭാകരന്‍, കുട്ടികളെ , സൈനികരക്കനാണ് തുനിഞ്ഞത്‌. ഒപ്പം എതിരാളികളായ തമിഴരെ വധിക്കാനും. അത് കൊണ്ട് തന്നെ, ശ്രീലങ്കന്‍ തമിഴര്‍ക്കെതിരെ ഉള്ള പോരാട്ടം എന്നത് എല്‍.ടി.ടി.ക്കെതിരെയുള്ള പോരാട്ടമായി മാറി. രാജപക്സെ അത് കൊണ്ട് തന്നെ മെച്ചമുണ്ടാക്കി.
ഇനി ലേഖകന്റെ കൂട്ടുകാരന്‍ മലയില്‍ എന്ന വ്യക്തിക്ക്‌ സന്തോഷിക്കാം..
കാരണം എല്‍.ടി.ടി.ഇ ഭരിക്കുന്ന കിളിനോച്ചിയില്‍ പോകാന്‍ കഴിഞ്ഞില്ലെങ്ങിലും കിളിനോച്ചിയില്‍ പോകാം; പ്രഭാകരന്റെ കിളിനോച്ചിയില്‍ താങ്കള്‍ക്ക് ഒരിക്കലും പ്രവേശിക്കാന്‍ കഴിയില്ല്ലയിരിക്കാം.
പ്രവചനങ്ങള്‍ അസാധ്യമായ ഒരു ലോകത്താണ് നാം. അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കപ്പുറം ഒരു പക്ഷെ തമിഴര്‍ ഭരിക്കുന്ന , കിളിനോചിയോ, തമിഴ്‌ വംശച്ചനായ ശ്രീലങ്കന്‍ പ്രസിഡന്റ്‌നെയോ നമുക്ക് കാണാന്‍ കഴിഞ്ഞേക്കാം. ശ്രീലങ്കയുടെ രാഷ്ട്രീയ ഘടന അത്തരം ഒരു കൂട്ട് കക്ഷി ഭരണത്തിന് പാകം ആണ് എന്ന് പരിശോധിച്ചാല്‍ കാണാന്‍ കഴിയും. ഒപ്പം യഥാര്‍ഥത്തില്‍ തമിഴന്റെ ആത്മാവ് എന്താണ് മന്ത്രിക്കുന്നത് എന്ന് നമ്മള്‍ ഒരിക്കലും ചോദിച്ചിട്ടില്ല. ഒരു പക്ഷെ, എല്‍.ടി.ടി.ഇ നിന്നുള്ള വിടുതല്‍ ആയിരിക്കാം അവന്‍ ഏറെ കൊതിച്ചത്... !

historian said...

കൊള്ളാവുന്ന ഹിസ്ടോരിയന്‍മാര്‍ ഇങ്ങനെ ഈജിപ്തിലും ശ്രീലങ്കയിലും പോയിക്കൊണ്ടിരുന്നാല്‍ കൊടുങ്ങല്ലൂരും കൊയിലാണ്ടിയിലും ഒക്കെ ഉള്ള ചരിത്രം പഠിക്കാന്‍ ആള് വേണ്ടേ.????

Post said...

കമന്റിന് എല്ലാവര്‍ക്കും നന്ദി.

പുലിജന്മം,

വൈകി ശ്രീലങ്കയിലേക്കെത്തി എന്നു പറയുന്നതില്‍ വാസ്തവമില്ലെന്നോര്‍മിപ്പിക്കുന്നു. ശ്രീലങ്കന്‍ വിഷയം ഗൗരവമയി ചര്‍ച്ച ചെയ്യാന്‍ ദില്ലിപോസ്റ്റ് പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. ബ്ലോഗിലെ ആദ്യ ലേഖനം തന്നെ ലങ്കയെ കുറിച്ചാണ്. ആര്‍ക്കൈവ്സില്‍ അവയൊക്കെ ലഭ്യവുമാണ്. അതുകൂടി കാണുമല്ലോ.

Rajeeve Chelanat said...

നല്ല കുറിപ്പ്. ശ്രീലങ്കയുടെ കാര്യത്തില്‍ ലോകജനത മുഴുവന്‍ കുറ്റകരമായ മൌനമാണ് പാലിച്ചത്. പ്രഭാകരന്‍ എന്ന ഒരു ഗറില്ലാ നേതാവു നടത്തിയ പൌരാവകാശ-മനുഷ്യാവകാശലംഘനങ്ങളുടെ വെളിച്ചത്തില്‍ ശ്രീലങ്കയിലെ തമിഴ് ജനതയുടെ മുഴുവന്‍ പോരാട്ടത്തെയും തള്ളിപ്പറഞ്ഞവരും ഇപ്പോഴും തള്ളിപ്പറയുന്നവരുമാണ് ഇന്ന് ഏറെയും. മഹീന്ദ്രപക്ഷെയെപ്പോലുള്ളവരുടെ വംശീയതക്ക് വളം വെച്ചുകൊടുക്കുന്നതും അത്തരം നിലപാടുകള്‍ തന്നെയാണ്.

പോസ്റ്റിനു നന്ദി
അഭിവാദ്യങ്ങളോടെ

ഇരുമ്പന്‍ പുളി said...

ലക്-ഷാര്‍ തോയിബ എന്നാല്‍ മുസ്ലിംങ്ങള്‍ അല്ല. ആര്‍.എസ്.എസ് എന്നാല്‍ ഹിന്ദുക്കളും അല്ല.
പക്ഷെ എല്‍.ടി.ടി.ഇ എന്നാല്‍ ശ്രീലങ്കന്‍ തമിഴര്‍ ആണ്. അഥവാ ശ്രീലങ്കന്‍ തമിഴര്‍ എന്നാല്‍ എല്‍.ടി.ടി.ഇ ആണ്.
ഈ ചിന്തയാവണം ഒരു പക്ഷെ രാജപക്സെയുടെ ആക്രമണത്തിനു സ്വീകാര്യത ഉണ്ടാക്കിയത്.
ഇനി തമിഴനുള്ളത് അടുത്ത പ്രസിഡന്റ്‌ തിരഞ്ഞടുപ്പന്.
രാജപക്സെയുടെ എതിരാളി കരസേന മേധാവി. ഇപ്പോള്‍ കൂട്ടകൊലക്ക് നേതൃത്വം നല്‍കിയ ആള്‍.
തമിഴരുടെ ഭാവി ഇരുണ്ടത് തന്നെ. ഇനി അമേരിക്ക രക്ഷക്കെത്തും വരെ..
ചൈനീസ് ഭയത്താല്‍ അമേരിക്ക ഉടനെ തമിഴനെ രക്ഷിച്ചേക്കാം.
ഇന്ത്യ എന്ന രാജ്യം നേതാക്കന്മാര്‍ക്ക്‌ സ്വിസ് ബാങ്ക് അക്കൌന്റ്റ്‌ തുറക്കാനുള്ളത് ആണല്ലോ.