ഏഷ്യയിലെ പ്രമുഖ സാമ്പത്തിക, രാഷ്ട്രീയ പ്രസിദ്ധീകരണമായ ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യു വരുന്ന ഡിസംബറില്‍ അടച്ചുപൂട്ടുന്നു. ഒരു അനുസ്മരണം.
ഹോങ്കോങ്ങ്, ജനുവരി 29, 2009പ്രിയ ജെ.ജെ.,
ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യുവില്‍ ചേരാനുള്ള ആഗ്രഹംകാണിച്ചയച്ച
ഇമെയില്‍ കിട്ടി. നന്ദി. പക്ഷെ, നിങ്ങളെപ്പോലെ ഒരു കോപ്പി എഡിറ്റര്‍ക്ക്
ഇവിടെ ഇടമുണ്ടോ എന്നു ഞാന്‍ ശങ്കിക്കുന്നു. കാരണം ഇപ്പോള്‍ ഇതൊരു ചെറിയ
പരിപാടി (operation) മാത്രമാണ്. രണ്ടു എഡിറ്റര്‍മാര്‍ ഹോങ്കോങ്ങില്‍,
അത്രമാത്രം. അതു കൊണ്ടു നിങ്ങളെപ്പോലെ ഒരാളെ ഇവിടെ ഇനി
ആവശ്യമുണ്ടാകുമെന്നു തോന്നുന്നില്ല.
സ്നേഹത്തോടെ,
ഹ്യൂഗൊ റെസ്റ്റാള്‍
മുഖ്യപത്രാധിപര്‍,
ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യു.
ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യുവില്‍ ചേരാനുള്ള ആഗ്രഹംകാണിച്ചയച്ച
ഇമെയില്‍ കിട്ടി. നന്ദി. പക്ഷെ, നിങ്ങളെപ്പോലെ ഒരു കോപ്പി എഡിറ്റര്‍ക്ക്
ഇവിടെ ഇടമുണ്ടോ എന്നു ഞാന്‍ ശങ്കിക്കുന്നു. കാരണം ഇപ്പോള്‍ ഇതൊരു ചെറിയ
പരിപാടി (operation) മാത്രമാണ്. രണ്ടു എഡിറ്റര്‍മാര്‍ ഹോങ്കോങ്ങില്‍,
അത്രമാത്രം. അതു കൊണ്ടു നിങ്ങളെപ്പോലെ ഒരാളെ ഇവിടെ ഇനി
ആവശ്യമുണ്ടാകുമെന്നു തോന്നുന്നില്ല.
സ്നേഹത്തോടെ,
ഹ്യൂഗൊ റെസ്റ്റാള്‍
മുഖ്യപത്രാധിപര്‍,
ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യു.
ഹോങ്കോങ്ങ്/ന്യൂയോര്‍ക്ക്: സെപ്തം: 22 (റോയിട്ടേഴ്സ്)
ഏഷ്യയിലെ പ്രമുഖ മാസികയായ ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യു അടച്ചുപൂട്ടാന്‍ പ്രസാധകരായ ന്യൂസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. വരിക്കാരുടെ കുറവും, പരസ്യവരുമാനത്തിലുള്ള ഇടിവുമാണ് തീരുമാനത്തിനു
പുറകിലെന്നു പ്രസാധകര്‍ അറിയിച്ചു. മാധ്യമ മുഗള്‍ റൂപ്പര്‍ട്ട് മര്‍ഡൊക്കിന്റെ ഉടമയിലുള്ളതാണ് ന്യൂസ് കോര്‍പ്പറേഷന്‍. മാസിക ഡിസംബറില്‍ അടക്കും. കഴിഞ്ഞ 63 വര്‍ഷമായി ഏഷ്യയിലെ സാമ്പത്തിക, രാഷ്ട്രീയ
പത്രപ്രവര്‍ത്തനത്തില്‍ നിസ്തുല സംഭാവനകള്‍ നല്‍കി വന്നിരുന്ന പ്രസിദ്ധീകരണമാണ് റിവ്യൂ...
ഈ വാര്‍ത്തവായിക്കുമ്പോള്‍ അസ്വസ്ഥതയേക്കളേറെ, എനിക്കു സങ്കടമായിരുന്നു. ഒരു മാധ്യമത്തിന്റെ നിലനില്പ്പിനുപുറകില്‍ പരസ്യങ്ങള്‍ക്കുള്ള സ്ഥാനം എന്താണെന്നു ഈ ചുരുങ്ങിയകാലത്തെ ജേര്‍ണലിസജീവിതം, പ്രത്യേകിച്ചും ബിസിനസ് പത്രപ്രവര്‍ത്തനം, എന്നെ പഠിപ്പിച്ചിരുന്നു. എന്നിട്ടും റിവ്യുവിന്റെ ഈ ദയാവധത്തില്‍, ഉറ്റവരാരോ മരിക്കുന്ന വിധം എനിക്കു നൊന്തു. കഴിഞ്ഞ ജനുവരിയില്‍, റിവ്യൂവിന്‍ലെ കോപ്പി ഡെസ്ക്കില്‍ ചേര്‍ന്നുപ്രവ്രുത്തിക്കാനുള്ള ആഗ്രഹവുമായി ആ കത്തയക്കുമ്പോള്‍ ഏതു സാഹസികതയാണ് ആ ഊര്‍ജ്ജം തന്നതെന്ന് എനിക്കു നിശ്ചയമുണ്ടായിരുന്നു. പല പ്രമുഖ പത്രപ്രവര്‍ത്തകരുടെ കുറിപ്പുകളിലൂടെ ഒരുപാടുകാലത്തെ പരിചയമുള്ള റിവ്യൂ. മരിച്ചുപോയ എം പി നാരായണപിള്ള റിവ്യൂവില്‍ സഹപത്രാധിപരായിരുന്നു. പിന്നീട് ടിജെഎസ് ജോര്‍ജ്ജ് അതില്‍ റിപ്പോര്‍ട്ടറായി. തങ്ങളുടെ കുറിപ്പുകളില്‍ അവര്‍ റിവ്യുവിന്റെ പലവിധമുഖങ്ങള്‍ എന്റെ തലമുറക്കു കാണിച്ചു തന്നിരുന്നു. ജോര്‍ജ്ജിന്റെ ഈയടുത്തു പുറത്തിറങ്ങിയ ആത്മകഥ, ഘോഷയാത്ര, പ്രത്യേകിച്ചും.
നാണപ്പന്റെ ലേഖനങ്ങളും, അതിന്റെ ചുവടുപിടിച്ചുള്ള മറ്റുള്ള കുറിപ്പുകളും വായിച്ച് ഹരം കയറി എന്റെ കൗമാരത്തില്‍ ഞാന്‍ ത്രിശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ നിന്നും റിവ്യൂവിന്റെ പഴയ ലക്കങ്ങള്‍ തിരഞ്ഞുപിടിച്ചു, വിലപേശിവാങ്ങി വായിച്ചു തിമിര്‍ത്തു. ആഴചകളുടെ പഴക്കവും, ഏതോ വായനശാലകളില്‍ ആരുടെയൊക്കെയോ ആകാംക്ഷകൂര്‍ത്ത വിരലുകളൂം ചേര്‍ന്നു നിറംകെടുത്തി അറ്റം ചുരുട്ടിവിട്ട പേജുകള്‍, പക്ഷെ, ഏഷ്യന്‍ദുനിയാവിന്റെ സകലമിടിപ്പും തിരിച്ചറിഞ്ഞു ത്രസിച്ച നാഡീതന്തുക്കളെപ്പോലെ തലപിടഞ്ഞു കുടഞ്ഞുകിടന്നു. ലോകത്തെ ഏതു പ്രസിദ്ധീകരണവും കിട്ടുന്ന ത്രിശ്ശൂര്‍ റൗണ്ട് ഇനി മുതല്‍ തീര്‍ച്ചയായും റിവ്യൂവിനെക്കുറിച്ചോര്‍ത്തു പിടയും.
ഇന്നു നമ്മെ വാപിളരുന്നു വിഴുങ്ങുന്ന സാമ്പത്തിക സംഘര്‍ഷങ്ങളുടെ വിത്തുപാകല്‍ ആഗോളതലത്തില്‍ നടന്ന കാലമായിരുന്നു അത്. തൊണ്ണൂറ്കളുടെ തുടക്കം. ഗാട്ടു കരാര്‍ അടക്കമുള്ള കെടുതികള്‍, ഐ.എം.എഫും, ലോക-ഏഷ്യന്‍ ബാങ്കുകളും ചിറ്കു വച്ചു പറന്നു നടന്ന നാളുകള്‍. അപ്പോളേക്കും സത്യസന്ധമായ മധ്യവര്‍ത്തി റിപ്പോര്‍ട്ടിങ്ങിന്റെ തിളങ്ങുന്ന മുഖമായി മാറിക്കഴിഞ്ഞിരുന്നു റിവ്യു. ഏഷ്യയുടെ സ്വന്തം വീക്കിലി. ഏഷ്യയെകുലുക്കിമറിച്ച രാഷ്ട്രീയ-സാമ്പത്തിക സംഭവങ്ങളെയെല്ലാം ഉശിരന്‍ പത്രപ്രവര്‍ത്തനം കൊണ്ട് അടയാളപ്പെടുത്തുകയായിരുന്നു ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ. ശീതസമരത്തിന്റെ ബാക്കിപത്രമായ ജിയോപൊളിറ്റിക്കല്‍ വടംവലികള്‍, തായ് കറന്‍സി ബാറ്റിന്റെ (Thai Baht) തകര്‍ച്ചയെത്തുടര്‍ന്നുണ്ടായ 1997ലെ ഏഷ്യന്‍ സാമ്പത്തിക മാന്ദ്യം, സിങ്കപ്പൂരിന്റെയും, മലേഷ്യയുടെയും വളര്‍ച്ച, ഇന്തോനേഷ്യയിലെ പൊട്ടിത്തെറികള്‍, മ്യാന്മാറിലെ അട്ടിമറികള്‍, ഇതിനൊക്കെ വളരെ മുന്‍പ് വിയറ്റ്നാം, കമ്പോഡിയായിലെ പൂജ്യവര്‍ഷം (Year Zero); അതുകൊണ്ടുവന്ന കൂട്ടക്കൊലകള്‍, കുറെക്കൂടി പുറകില്‍ ചൈനയിലെ സാംസ്കാരിക വിപ്ലവം. റിവ്യൂ ഒരു ഇടതുപക്ഷ പ്രസിദ്ധീകരണമായിരുന്നില്ല. എന്നിട്ടും അതിന്റെ സത്യസന്ധതയും, പ്രൊഫഷണലിസവും എന്റെ കൂട്ടത്തെ ഒരുപാട് ആകര്‍ഷിച്ചു. ആ സത്യസന്ധത റിവ്യൂവിനു ഒരുപാട് ശത്രുക്കളെ കൊണ്ടുതന്നിരുന്നു. പല രാജ്യങ്ങളും ഈ വീക്കിലി നിരോധിച്ചു, പലവട്ടം. സിങ്കപ്പൂര്‍ പ്രത്യേകിച്ചും.
അന്ന് മര്‍ഡോക് ആയിരുന്നില്ല റിവ്യുവിന്റെ ഉടമ. ഡോവ് ജോണ്‍സ് കമ്പനിയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് മര്‍ഡോകിന്റെ ന്യൂസ് കോര്‍പറേഷന്‍ ഡോവ്ജോണ്‍സ് വാങ്ങുന്നത്. രണ്ടാം ലോകയുദ്ധകാലത്തെ ചൈനയിലാണ്
റിവ്യൂവിന്റെ ഉത്ഭവം. സ്ഥാപകന്‍ എറിക് ഹാള്‍പെര്‍ എന്ന ഒരു വിയന്നക്കാരന്‍ ജൂതപ്രവാസി. ദശാബ്ദങ്ങള്‍ക്കിപ്പുറം, അതേ ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക രാഷ്ട്രീയ ശക്തിയായി മാറുന്ന കാലത്താണ് റിവ്യൂ അടച്ചുപൂട്ടുന്നത്. ഏഷ്യയുടെ സാമ്പത്തികകുതിപ്പിന്റെ ഏറ്റവും പ്രസക്തമായ കാലഘട്ടത്തിലാണ് ഇതു സംഭവിക്കുന്നതെന്നത് മറ്റൊരു ഐറണി. റിവ്യുവിന്റെ അഭാവത്തില്‍ ഏഷ്യയുടെ കുതിപ്പിന്റെ പ്രവേഗവും, കരുത്തും അളക്കാന്‍ മറ്റേതൊരു പ്രസിദ്ധീകരണമുണ്ട്?
മറ്റൊരു വശം കൂടിയുണ്ട്. ദി ഇക്കണോമിസ്റ്റ് ചൂണ്ടിക്കാണിച്ചപോലെ, ഏഷ്യഎന്ന ഒരു അസ്തിത്വം ഇല്ലാതാകുന്നതിന്റെ ഒരു സൂചനകൂടിയാകാം റിവ്യുവിന്റെ ഈ ദയാവധം. യൂറോപ്പ് പോലെ ഒരു സംഘടിതശക്തിയല്ല ഏഷ്യ. മാത്രമല്ല, അതിന്റെ ദേശീയതകള്‍ ഒറ്റക്കൊറ്റക്ക് -- ചൈന, ഇന്ത്യ, ജപ്പാന്‍ അടക്കം -- ഒരുപാട് കനം വച്ചുകഴിഞ്ഞു. ഇനിയൊരിക്കല്പോലും സംഘടിതമായ ഒരു അസ്തിത്വം സ്വാശീകരിച്ചെടുക്കാന്‍ പറ്റാത്തവിധത്തില്‍. അത്തരമൊരു സാഹചര്യത്തില്‍ ഏഷ്യ എന്ന വികേന്ദ്രീക്രുതവിപണിയില്‍ റിവ്യൂവിനെപ്പോലെ ഒരു ഏഷ്യകേന്ദ്രീക്രിത പ്രസിദ്ധീകരണത്തിനു പ്രസക്തി മങ്ങുന്നു. അതു കൊണ്ടുതന്നെ, കഴിഞ്ഞ കുറെക്കാലമായി ഈ വീക്കിലി ഒരു മാസികയായി സൗകര്യമുള്ള മറ്റൊരു രൂപം സ്വീകരിച്ചിരുന്നു. എന്നിട്ടും രക്ഷപ്പെട്ടില്ല.
എന്തായാലും, ഒന്നിലധികം കാലഘട്ടങ്ങളുടെ ചുറുചുറുക്കുള്ള ഒരു അടയാളപ്പെടുത്തലായിരുന്നു ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ. നിര്‍ഭയമായ, നിഷ്പക്ഷമായ പത്രപ്രവര്‍ത്തനത്തിന്റെ പാരമ്പര്യം; ഒരു പക്ഷെ,
മര്‍ഡോക്കിനു മനസിലാകാത്ത ജേര്‍ണലിസം. ഒടുവില്‍, അതു വേരറ്റുവീഴുമ്പോള്‍ വേദനിക്കാന്‍ നമ്മള്‍ ചിലര്‍ ബാക്കി. ഡിസംബറില്‍ റിവ്യു അച്ചടിച്ചിറക്കുന്നതു അതിന്റെ അവസാന ലക്കമായിരിക്കുമെന്ന വാര്‍ത്തവായിച്ച്, സങ്കടക്കൂടുതലില്‍, ഞാന്‍ ഹ്യൂഗൊ റെസ്റ്റാളിനെ ഓര്‍ത്തു. രണ്ടുപേര്‍ മാത്രമെ ഇവിടെ ഏഡിറ്റര്‍മാരയുള്ളൂ എന്ന തന്റെ നാലുവരിക്കത്തില്‍ ഞാന്‍ കണ്ടിട്ടില്ലാത്ത ആ മനുഷ്യന്‍ തങ്ങള്‍ക്കു വന്നുപെടുന്ന ആ ദുരിതത്തിന്റെ ആശങ്കകള്‍ എന്നോടുകൂടി പറയുകയായിരുന്നോ?
ഞാന്‍ തിരിച്ചെഴുതി:
പ്രിയ ഹ്യൂഗൊ,ഒരുപാടു വേദനയൊടെയാണ് ഞാന്‍ റിവ്യൂ അടച്ചുപൂട്ടുന്ന വാര്‍ത്തകേട്ടത്.
നിങ്ങളെല്ലാം ഇപ്പോള്‍ എന്തു ചെയ്യുന്നു? എന്തെങ്കിലും പ്രതീക്ഷ ഉണ്ടൊ?
ഞങ്ങളെപ്പോലെ ചിലര്‍ വരിക്കാരായലെങ്കിലും തീരുമോ നിങ്ങളുടെ പ്രശ്നങ്ങള്‍?
ഇനി നിങ്ങള്‍ തന്നെ അവിടെ ഇല്ലെന്നുണ്ടോ?
ഒരുപാടു സങ്കടത്തോടെ,
ജെ.ജെ.
ദില്ലി, ഒക്ടോബര്‍ 03,2009
.........എനിക്കു ഇതുവരെയും മറുപടി കിട്ടിയിട്ടില്ല.
